Tuesday, February 25, 2014

അദ്ധ്യായം-71,അപ്പോഴും കുറുനരികള്‍ ഓരിയിട്ടു

ഗദാതാഡനമേറ്റ്,തുടപിളര്‍ന്ന്,ചോരവാര്‍ന്ന്,നിലത്തു കിടക്കുന്ന സുയോധനനരികിലേക്ക് പാത്തും പതുങ്ങിയും ചെന്നായ്ക്കളും കുറുനരികളുംവന്നുതുടങ്ങിയിരുന്നു!അസ്തമിച്ചുകൊണ്ടിരിക്കുന്ന ജീവന്‍റെ അവസാന കരുത്തില്‍ അവറ്റകളെ ആട്ടിയകറ്റാന്‍ സുയോധനന്‍ നന്നേ പാടുപെട്ടു.ഒന്ന് ഒഴിഞ്ഞുമാറി മാറിക്കൊണ്ട് അവ.പിന്നെയുംവന്നു. തന്‍റെപ്രിയപ്പെട്ട,ഇപ്പോഴുംസ്വര്‍ണ്ണവര്‍ണ്ണത്തില്‍ തിളങ്ങുന്ന ഗദയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചോരത്തുള്ളികള്‍ ഏതാനും കുരുനരിക്കുഞ്ഞുങ്ങള്‍ നക്കിത്തുടക്കുന്നത് നിസ്സഹായതയോടെ നോക്കി കിടക്കാനെ അയാള്‍ക്കായുള്ളു!

ഇപ്രകാരം പ്രയാസപ്പെട്ടും വേദനിച്ചും കിടക്കവേ,മുഴങ്ങിക്കേട്ട കുതിരക്കുളമ്പടികള്‍ അയാളെ വീണ്ടും ഉണര്‍ത്തി.താന്‍ അഭിഷിക്തനാക്കി പറഞ്ഞയച്ച അശ്വത്ഥാമാവും കൂട്ടരുമാണ്‌.അവര്‍പാഞ്ഞെത്തി,മൃഗങ്ങളെആട്ടിയകറ്റി,സുയോധനന് അരികില്‍ വന്നിരുന്നു.ചോരവാര്‍ന്ന്,കട്ടപിടിച്ച ഉടവാള്‍ അശ്വത്ഥാമാവിന്റെ കരങ്ങളില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നത് സുയോധനന്‍ ശ്രദ്ധിച്ചു.അപ്പോള്‍ അശ്വത്ഥാമാവ് പറഞ്ഞു:

മഹാരാജാവേ,അങ്ങ് സന്തോഷത്തോടെ കേട്ടാലും.പാണ്ഡവരില്‍ ഏഴുപേരും കുരുക്കളില്‍ ഞങ്ങള്‍ മൂന്നുപേരും മാത്രമേ ഇനി ശേഷിക്കുന്നുള്ളു!ഉറക്കത്തില്‍ നരവാഹനങ്ങളോടുകൂടി ഞങ്ങള്‍ മറ്റെല്ലാവരെയും കൊന്നു.ദ്രൌപതിയുടെ മക്കള്‍ ,ധൃഷ്ടദ്യുമ്നന്റെ മക്കള്‍ ,മത്സ്യരില്‍ ശേഷിച്ചവരൊക്കെ ഈ വാളിനാല്‍ യമലോകം പൂകി.ആയതിനാല്‍ നീ വിജയി ആയിരിക്കുന്നു.

അപ്പോള്‍ വളരെ ആയാസപ്പെട്ട് സുയോധനന്‍ ചോദിച്ചു:

നിരായുധരെ.അതും യുദ്ധക്ഷിണത്താല്‍ ഉറങ്ങിക്കിടക്കുന്നവരെ വധിച്ചെന്നോ?അത് ധാര്‍മ്മികമോ?ഞാന്‍ ഇതുവരെ കാത്തുപോന്ന ധര്‍മ്മയുദ്ധമെവിടെ?

ദ്രൌണി അല്‍പ്പം പരിഹാസത്തോടെ പറഞ്ഞു:

അങ്ങിപ്പോഴും ധര്‍മ്മത്തെപ്പറ്റി പറയുന്നുവല്ലോ!അത് അങ്ങയുടെ മഹത്വം.എന്നാല്‍ പാണ്ഡവര്‍ ചതിച്ചാണ് അങ്ങയെജയിച്ചത്‌.അതിന്റെ ഫലം അവര്‍ അനുഭവിക്കുകതന്നെ വേണം.

സുയോധനന്‍ മറുത്തൊന്നും പറയാതെ ആചാര്യപുത്രന്റെ മുഖത്തേക്ക് നോക്കി കിടന്നു.

അശ്വത്ഥാമാവ് തുടര്‍ന്നു:

അങ്ങയുടെ ഗുരു ബലരാമന്‍പറയാറുണ്ട്,ഗദായുദ്ധത്തില്‍ അങ്ങയെ ജയിക്കാന്‍ ആര്‍ക്കും ആവില്ലെന്ന്!എന്നിട്ടും അധര്‍മ്മം ചെയ്തു പോരില്‍ ഭീമന്‍ അങ്ങയെ വീഴ്ത്തി!തുട അടിച്ചു തകര്‍ത്തു.നിലത്തു വീണ അങ്ങയുടെ തലയില്‍ ചവിട്ടി.ഭീമന്‍ ചെയ്തത്,കൃഷ്ണനൊപ്പം പാണ്ഡവര്‍ ചെയ്തത് അനീതിയല്ലേ?ഭൂതങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം അവര്‍ അധിക്ഷേപിക്കപ്പെടും.ഈ ചതിയുടെ അപകീര്‍ത്തി,ലോകമുള്ളിടത്തോളം കാലം നിലനില്‍ക്കും.

സുയോധനന്‍ മെല്ലെ അശ്വത്ഥാമാവിന്റെ കരം ഗ്രഹിച്ചു.എന്തോ പറയാന്‍ തുനിയുന്നത് കണ്ട് അയാള്‍ ചെവി പാര്‍ത്തു.വിറയാര്‍ന്ന സ്വരത്തോടെ സുയോധനന്‍ പറഞ്ഞു:

ഭീക്ഷ്മരും കര്‍ണ്ണനും നിന്റെ അച്ഛന്‍ ദ്രോണര്‍ക്കും ചെയ്യാന്‍ കഴിയാത്തത് നീ എനിക്കായി ചെയ്തു.കൃപരും കൃതവര്‍മ്മാവും എന്നോടുള്ള സ്നേഹം കൊണ്ട് നിനക്ക് കൂട്ട് നിന്നു.നിങ്ങള്‍ ചെയ്തതിനെ ഞാന്‍ അധിക്ഷേപിക്കുകയല്ല.മരണം വരെ എനിക്ക് പൊരുതാനായില്ലേ?അതുമതി.അത്രമാത്രം മതിയാവും ക്ഷാത്രധര്‍മ്മ പാലനത്തിന്. 

പിന്നെ അയാള്‍ കൃപരെയും കൃതവര്‍മ്മാവിനെയും അരികില്‍ അണച്ച് പറഞ്ഞു:

ഞാനിപ്പോള്‍ എന്നെ ഇന്ദ്രതുല്യനായി വിചാരിക്കുന്നു.നിങ്ങള്‍ സ്വസ്തി നേടുവിന്‍.ഇനി നമുക്ക്...........

 അത്,പൂര്‍ത്തിയാക്കുവാന്‍ സുയോധനനായില്ല. അശ്വത്ഥാമാവിന്റെ കൈകളില്‍ നിന്നും  അയാളുടെകരങ്ങള്‍ താഴേക്ക്‌ ഊര്‍ന്നു വീണു.മിഴികള്‍ മെല്ലെ അടഞ്ഞു.ശ്വാസഗതി നേര്‍ത്തുവന്നു.ശിരസ്സ് മെല്ലെ ഒരുവശത്തേക്ക്  ചരിഞ്ഞു.ശരീരം മെല്ലെ നിശ്ചലമായി.സുയോധനന്‍ ജനിച്ചപ്പോള്‍ ഉണ്ടായെന്നു പറയപ്പെടുന്നതിനേക്കാള്‍ ഉച്ചത്തില്‍ അപ്പോള്‍ കുറുനരികള്‍ ഓരിയിട്ടുകൊണ്ടിരുന്നു!!

൦൦൦


അദ്ധ്യായം-70,ഇനിയും ഒരു യുദ്ധമോ?

മണ്ണില്‍ ഏകനായി,അത്യന്ത്യ വ്യെസനിയായി കിടക്കവേ,ഒരു കാല്‍പ്പെരുമാറ്റം കേട്ട് സുയോധനന്‍ മെല്ലെ തലയുയര്‍ത്തി നോക്കി.ദുഖഭാരത്താല്‍ കുനിഞ്ഞ ശിരസ്സുമായി സഞ്ജയന്‍ വന്നു നില്‍ക്കുന്നു.തന്റെ പിതാവിന്റെ വിശ്വസ്തനും സന്തത സഹചാരിയുമായ തേരാളി!ആ മുഖത്തേക്ക് നോക്കിയപ്പോള്‍ സുയോധനന്റെ മിഴികള്‍ നിറഞ്ഞു.സഞ്ജയന്‍ പതിയെ അയാള്‍ക്കരികില്‍ കുനിഞ്ഞിരുന്നുകൊണ്ട് ആ ശിരസ്സില്‍ മെല്ലെ തലോടി.അപ്പോള്‍ വ്യെഥിത ഹൃദയനായി സുയോധനന്‍ പറഞ്ഞു:

എന്റെ അച്ഛനും അമ്മയും ധര്‍മ്മയുദ്ധം അറിയുന്നവരാണ്.ഞാന്‍ ചെയ്തതും അതായിരുന്നുവെന്നു അവരോടു പറയണം.പാണ്ഡവര്‍ ആണ് അധര്‍മ്മം കാട്ടിയത്.

അപ്പോള്‍ സഞ്ജയന്‍ മെല്ലെ പറഞ്ഞു:

എല്ലാം ഞങ്ങള്‍ കാണുന്നുണ്ടായിരുന്നു സുയോധന.

ഓ,ഞാനത് മറന്നു.അങ്ങേക്ക് യുദ്ധാവസാനം വരെ കാണുവാന്‍ വ്യാസന്‍ ദിവ്യചക്ഷുസ്സുക്കള്‍ അനുഗ്രഹിച്ചു നല്‍കിയിരുന്നല്ലോ!യുദ്ധത്തില്‍ ഞാന്‍ തോറ്റിട്ടും ശത്രുവിന്റെ ദാസ്യം ഏറ്റില്ല.എന്നെപ്പോലെ ഉത്തമമായ അന്ത്യം മറ്റാര്‍ക്കും ഉണ്ടായില്ലെന്ന് അങ്ങ് എന്റെ മാതാപിതാക്കളെ അറിയിക്കണം.

പിന്നെ ഒന്നുനിര്‍ത്തി,സഞ്ജയന്റെ കരം ഗ്രഹിച്ചുകൊണ്ട് സുയോധനന്‍ തുടര്‍ന്നു:

പലപ്രാവശ്യം അധര്‍മ്മം ചെയ്തും കരാര് തെറ്റിച്ചുമാണ് പാണ്ഡവര്‍ ഈ മകനെ കീഴ്പ്പെടുത്തിയതെന്ന് അങ്ങ് അവരോടു പറയണം.അതുകൊണ്ടുതന്നെ അവരെ ഒരിക്കലും വിശ്വസിക്കരുതെന്നും 

അത് കേള്‍ക്കെ സഞ്ജയനും വിതുമ്പിപ്പോയി.അപ്പോള്‍ കരഞ്ഞലച്ചുകൊണ്ട് അവിടെയെത്തിയ കൊട്ടാരവാസികളോട് സുയോധനന്‍ പറഞ്ഞു:

എന്റെ പെങ്ങളും ഭാര്യയും എങ്ങിനെ കഴിയുന്നോ എന്തോ?അവര്‍ക്ക് ഇനി എന്താവും ഗതി?അവരെ നിങ്ങള്‍വേണം ആശ്വസിപ്പിക്കുവാന്‍.നിങ്ങളുടെ സ്നേഹവാത്സല്യങ്ങള്‍ക്ക് പകരം തരാന്‍ ഇനി ഈ രാജാവിന്റെ കൈയ്യില്‍ ഒന്നുമില്ലല്ലോ.

സുയോധനന്‍ ഇപ്രകാരമെല്ലാം പറഞ്ഞു വിലപിക്കുമ്പോള്‍ ഒരാരവം കേട്ടു.എല്ലാവരും ആ ദിക്കിലേക്ക് നോക്കി.അത് ഒരു അശ്വഘോഷമായിരുന്നു.പടക്കുതിരപ്പുറത്തേറി അശ്വത്ഥാമാവും കൃപരും കൃതവര്‍മ്മാവും അവിടെയെത്തി.കൊടുങ്കാറ്റില്‍ മറിഞ്ഞു കിടക്കുന്ന മഹാവൃക്ഷംപോലെ,നിലം പറ്റിക്കിടക്കുന്ന സുയോധന സമീപം അവര്‍ കുതിച്ചെത്തി.

സുയോധന ശിരസ്സ് തന്റെ മടിയില്‍ എറ്റിവച്ചു  അശ്വത്ഥാമാവ്.സുയോധനന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.തന്റെ കൈത്തലം കൊണ്ട് അത് തുടച്ചു മാറ്റുന്നതിനിടയില്‍ അശ്വത്ഥാമാവ് പറഞ്ഞു:

ഈ മര്‍ത്യലോകത്ത് അല്പവും സത്യമില്ല.അല്ലായിരുന്നെങ്കില്‍ അങ്ങേക്ക് ഈ ഗതി വരില്ലായിരുന്നു.ഹി,മഹാരാജാവേ,അങ്ങയുടെ ശ്വേതാതപത്രമെവിടെ?ചാമരമെവിടെ?സൈന്യസാഗരമെവിടെ?ഞങ്ങളുടെ നേതാവായിരുന്ന അങ്ങേക്ക് ഈ ഗതി വന്നുവല്ലോ.കഷ്ടം.

അതുകെല്‍ക്കവേ സുയോധനന്‍ വീര്യത്തോടെ പറഞ്ഞു:

മര്‍ത്യധര്‍മ്മം വിധികല്‍പ്പിതമാണ്.കാലമാറ്റങ്ങള്‍ വിനാശങ്ങള്‍ വിതയ്ക്കാം.ഞാന്‍ ഈ നിലയില്‍ ആയെങ്കിലും പോരില്‍ ഒരിക്കലും പിന്തിരിഞ്ഞില്ലെന്ന് ഓര്‍ക്കണം.സകലജാതി ബന്ധുക്കളും തീര്‍ന്നിട്ടാണ് ഞാന്‍ മരിക്കുന്നത്.അതുവരെ ഞാനവര്‍ക്ക്‌ കാവലാളായിരുന്നു.കൃഷ്ണന്‍ അപ്പുറത്താണെന്നറിഞ്ഞിട്ടും ഞാന്‍ പതറിയില്ല ആചാര പുത്രാ.

സുയോധനന്റെ കണ്ഠമിടറി.അപ്പോള്‍  അശ്വത്ഥാമാവ് പ്രളയാഗ്നിപോലെ ജ്വലിച്ചുകൊണ്ട് പറഞ്ഞു:

നൃശംസയാല്‍ പാണ്ഡവര്‍ എന്റെ അച്ഛനെ വധിച്ചു.എന്നിട്ടും ഞാന്‍ ഇത്രമേല്‍ തപിച്ചില്ല.എന്നാല്‍ അങ്ങയുടെ പതനം എനിക്ക് സഹിക്ക വയ്യ.ഞാന്‍ ഇതാ സത്യം ചെയ്യുന്നു.കൃഷ്ണന്‍ കണ്ടുനില്‍ക്കെ പാണ്ഡവരെ ഞാന്‍ വധിക്കും.അങ്ങ് എനിക്ക് അനുവാദം തന്നാലും.

ദ്രൌണിയുടെ വാക്കുകള്‍ കേട്ട് സുയോധനന്‍ അല്‍പ്പനേരം മൌനം പൂണ്ടു.പിന്നെ പതിയെ ചോദിച്ചു:

ആചാര്യ പുത്രാ,എന്തിനാണ് ഇനിയും ഒരുയുദ്ധം?എനിക്കുസര്‍വവും നഷ്ട്ടപ്പെട്ടില്ലേ?

അപ്പോള്‍ അശ്വത്ഥാമാവ് പറഞ്ഞു:

മഹാബാഹോ,അങ്ങ് ഇപ്രകാരം ചിന്തിക്കരുത്.ധര്‍മ്മം കൈവെടിഞ്ഞു പാണ്ഡവര്‍ നേടിയ വിജയം വിജയമാകുന്നതെങ്ങിനെ?അധര്‍മ്മത്തിനും അനീതിക്കും മറുപടി പറയുക ക്ഷത്രിയ ധര്‍മ്മമാണ്.അങ്ങ് അത് നിറവേറ്റാന്‍ അങ്ങ് അനുവദിക്കണം.അങ്ങാണ് ഇപ്പോഴും എന്റെ രക്ഷകനും മഹാരാജാവും.  

പിന്നെ സുയോധനന്‍ ഒന്നും പറഞ്ഞില്ല.അയാള്‍ കൃപരോടായി ഇങ്ങിനെ പറഞ്ഞു:

ആചാര്യ ,ജലം നിറച്ച ഒരു കുംഭം കൊണ്ടുവന്നാലും.

ഉടനെ ജലകുംഭം എത്തി.സുയോധനന്റെ നിര്‍ദ്ദേശപ്രകാരം അശ്വത്ഥാമാവിനെ സേനാനിയായി അഭിഷേകം ചെയ്തു കൃപര്‍.അഭിഷിക്തനായ അശ്വത്ഥാമാവ്,സിംഹനാദം മുഴക്കി,ഉടവാളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടു നടന്നു.കൃപരും കൃതവര്‍മ്മാവും അയാളെ പിന്തുടര്‍ന്നു.സുയോധനന്‍ അതുനോക്കി നിശ്ചലം കിടന്നു.

൦൦൦

Monday, February 24, 2014

അദ്ധ്യായം -69,നിപതിക്കുമ്പോള്‍

മദിച്ച കാളകളെപ്പോലെ ഭീമനും സുയോധനനും അഭിമുഖം നിന്നു.അവരുടെ കണ്ണുകളില്‍ കോപാഗ്നി ആളിക്കത്തി.സുയോധനന് നേരെ ആക്രോശിച്ചുകൊണ്ട് ഭീമന്‍ അലറി:

എടാ ദുര്‍ബുദ്ധെ,ഇത് നിന്റെ അവസാനമാണ്.നിന്റെ എല്ലാവരും ചത്തില്ലേ?ഇനി നീയൊരുത്തന്‍ ശേഷിക്കുന്നുണ്ട്.നിന്നെയും മറ്റുള്ളവരെ എന്നപോലെ എന്റെ ഗദയാല്‍ കൊല്ലും.

അത് കേട്ട് അചഞ്ചല ചിത്തനായി സുയോധനന്‍ പറഞ്ഞു:

എന്തിന് നീ ഏറെ പറയുന്നു?യുദ്ധസന്നദ്ധനായി ഞാനിവിടെ നില്‍പ്പുണ്ടല്ലോ.നീ എന്നോട് പൊരുതുക.വെറുതെയെന്തിനു വീരവാദം?

ഭീമന്‍ സുയോധനനെ പരിഹസിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു:

അതെ,ഞാനും അതിനു തയ്യാറായിട്ടാണ് വന്നിട്ടുള്ളത്.ഇന്ന് നീ, ചെയ്ത പാപങ്ങല്‍ക്കെല്ലാം അടിയറവു പറയും.നിന്റെ സര്‍വ്വ ഗര്‍വ്വും ഇന്ന് തീരും.

സുയോധനന്‍ മെല്ലെ ചിരിച്ചുകൊണ്ട് പറഞ്ഞു:

ഞാന്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അതെല്ലാം എന്റെ ബലംകൊണ്ട് മാത്രമാണ്.ക്ഷയം നമുക്ക് ഇരുകൂട്ടര്‍ക്കുമുണ്ട്.ഇപ്പോള്‍ ഈ പോരില്‍ ഞാന്‍ വീണാലും അത് അഭിമാനാര്‍ഹമാണ്.

അയാള്‍ ഒന്ന് നിര്‍ത്തി.പിന്നെ കൃഷ്ണനെയും ധര്‍മ്മപുത്രരെയും മാറിമാറി നോക്കിക്കൊണ്ട് തുടര്‍ന്നു:

ഇന്നും എന്നെ ധര്‍മ്മത്താല്‍ ജയിക്കാന്‍ നിങ്ങള്‍ക്കാവില്ല.നിങ്ങള്‍ ജയിക്കുന്നത് ഇനിയും ചതിയാലാണെങ്കില്‍ എന്നും നിങ്ങള്‍ക്ക് ദുഷ്കീര്‍ത്തിയെ ഉണ്ടാവു.വെറുതെ നിയെന്തിനു നീരില്ലാത്ത ശരത്ക്കാലമേഘം പോലെ ഗര്‍ജ്ജിക്കുന്നു?പോരിനു വരിക.

സുയോധനന്‍ ഗദയൊന്നു ചുഴറ്റി.സുര്യരശ്മികളില്‍ അതു കൂടുതല്‍ തിളങ്ങി.അപ്പോള്‍ ഭീമനും തന്റെ ഗദ ചുഴറ്റി.ആ സമയത്താണ്,കൃഷ്ണ സഹോദരനായ ബലരാമന്‍ അതുവഴി വന്നത്.അദ്ദേഹത്തെ കണ്ടതും സുയോധനന്‍ ഗദ താഴ്ത്തി.കൃഷ്ണനും കൂട്ടരും നമസ്കരിച്ചു.തുടര്‍ന്ന് അദ്ദേഹം എല്ലാവരോടുമായി പറഞ്ഞു:

പൂയം മുതല്‍ തിരുവോണം വരെ,നാല്‍പ്പത്തിരണ്ട് ദിവസത്തെ തീര്‍ത്ഥയാത്ര കഴിഞ്ഞു വരുന്ന വഴിയാണ് ഞാന്‍.അപ്പോഴാണ്‌ ഈ വിവരം അറിഞ്ഞത്.

പിന്നെ യുദ്ധസന്നദ്ധരായി നില്‍ക്കുന്ന സുയോധനനെയും ഭീമനെയും നോക്കിക്കൊണ്ട് അദ്ദേഹം തുടര്‍ന്നു:

നിങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്ന നിലക്ക് ഞാന്‍ അത് കാണാന്‍ വന്നതാണ്.നിങ്ങള്‍ രണ്ടുപേരും എന്റെ പ്രിയ ശിഷ്യരല്ലേ?

അതോടെ സുയോധനനും ഭീമനും തമ്മിലുള്ള യുദ്ധം ആരംഭിച്ചു.ഭീമന്‍ സുയോധനന് നേരെ ആഞ്ഞടുത്തു.സരസ്വതീ നദിയുടെ തെക്ക് ദിക്കിലായി അരങ്ങേറിയ  ആ ഗദാ യുദ്ധത്തിന് കൃഷ്ണനോപ്പം ബലരാമനും സാക്ഷിയായി.

ഹ്രേഷിക്കുന്ന അശ്വങ്ങളെപ്പോലെ,ചീറ്റുന്ന ആനകളെപ്പോലെ,ഗര്‍ജ്ജിക്കുന്ന സിംഹങ്ങളെപ്പോലെ സുയോധനനും ഭീമനും ഏറ്റുമുട്ടി.അപ്പോള്‍ എങ്ങും കാറ്റ് വീശി.കാറ്റില്‍ പൊടിപടലങ്ങള്‍ പറന്ന് പലപ്പോഴും യുദ്ധം അവ്യെക്തമായി!വാശിയോടെ,ക്രൌര്യത്തോടെ ഇരുവരും ആഞ്ഞടിക്കുകയാണ്.പരസ്പ്പരം മറന്ന്,വൈരാഗ്യം പകര്‍ന്ന് ശക്തിയോടെ അവര്‍ എതിരിടുന്ന നേരത്ത് ഭൂമി പ്രകമ്പനം കൊണ്ടു.പൂത്ത പ്ലാശുകള്‍ പോലെ,ചോരയണിഞ്ഞുകൊണ്ട് അവര്‍ ഏറ്റുമുട്ടി.തമ്മിലെതിര്‍ത്ത്,തമ്മിലിടഞ്ഞ്‌,തമ്മില്‍ കാത്തുനിന്ന് അവര്‍ പോരാടി.

അതിനിടയില്‍ ഭീമന് ഗദ കൈവിട്ടുപോയി!എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയ അയാള്‍ക്ക്‌ ഗദ കൈക്കലാക്കുന്നതിനുള്ള സമയം സുയോധനന്‍ നല്‍കി.പെട്ടെന്ന് ഗദ കൈക്കലാക്കി,പാഞ്ഞുചെന്ന ഭീമന്‍ ഒരു മുന്നറിയിപ്പും കൊടുക്കാതെ സുയോധനനെ ആക്രമിച്ചു.ഉരുക്കും വജ്രവും അശനിയും ചേര്‍ത്ത് നിര്‍മ്മിച്ച ആ ഗദാപ്രഹരമേറ്റു അല്‍പ്പസമയം സുയോധനന്‍ നിശ്ചലനായി നിന്നുപോയി.നിലയെടുക്കാനാവാതെ അയാള്‍ നിലത്തേക്കു വീണു.ആ സമയം അയാള്‍ ബലരാമനെ നോക്കി.ആ നയനങ്ങളില്‍ നിന്നും ഒരു ശക്തിപ്രവാഹം തന്നിലേക്ക് വരുന്നതായി തോന്നി സുയോധനന്.നിലത്തു കൈ കുത്തി,ഗദയൂന്നി ഉടന്‍ സുയോധനന്‍ ചാടിയെണീറ്റു!

അയാള്‍ ചുറ്റിലും കണ്ണോടിച്ചു.പിന്നെ ഭീമന്റെ മുഖത്തേക്ക് ഉറ്റു നോക്കി.ആദ്യമായി ഭീമനെ കണ്ട നാള്‍ മുതല്‍ ,അയാള്‍ തന്റെ നേര്‍ക്ക്‌ കാട്ടിയിരുന്ന അതേ പരിഹാസച്ചിരിയോടെ ഇപ്പോഴും നില്‍ക്കുകയാണ്.ഈ ചിരിയും അഹന്തയുമാണ് തന്റെ സോദരന്മാരുടെ,ചങ്ങാതിമാരുടെയൊക്കെ ജീവനെടുത്തത്!അതോര്‍ത്തപ്പോള്‍ ,ഒരു വലിയ തിരമാല എന്നപോലെ അയാള്‍ ഭീമന് നേരെ പാഞ്ഞടുത്തുകൊണ്ട് ഗദ ചുഴറ്റിയടിച്ചു.അത് തടയാന്‍ ഭീമനായില്ല!അയാള്‍ ചട്ടയഴിഞ്ഞ്,നിരായുധനായി താഴെ വീണു!

വീണുകിടക്കുന്ന ഭീമന് ചുറ്റും ഒരുവട്ടം സുയോധനന്‍ നടന്നു.പിന്നെ പാണ്ഡവരെ നോക്കിക്കൊണ്ട് അയാള്‍ ഗദയുമേന്തി അല്‍പ്പം അകലെ മാറിയിരുന്നു.ആ സമയത്ത് ഭീമന്‍ മെല്ലെ കണ്ണുകള്‍ തുറക്കുന്നത് സുയോധനന്‍ കണ്ടു.ചോരവാര്‍ന്നു വീഴുന്ന ശരീരത്തോടെ എഴുന്നേറ്റുനിന്നുകൊണ്ട് ഭീമന്‍ കൃഷ്ണനെ നോക്കി.അപ്പോള്‍ കൃഷ്ണന്‍ എന്തോ രഹസ്യം അര്‍ജുനന്റെ കാതില്‍ പറയുന്നത് കണ്ടു.ഉടന്‍ അര്‍ജുനന്‍ തന്റെ ഇടതു തുടയില്‍ കൈപ്പടം കൊണ്ട് അടിച്ചു ശബ്ദം ഉണ്ടാക്കി.അത് കണ്ടപ്പോള്‍ ആര്‍ത്തട്ടഹസിച്ചുകൊണ്ട്‌ ഭീമന്‍ സുയോധനന് നേര്‍ക്ക്‌ കുതിച്ചു.തന്റെ തുടയാണ് ഭീമന്റെ ലക്‌ഷ്യം എന്ന് കണ്ട സുയോധനന്‍ അയാളില്‍ നിന്നും ഒഴിഞ്ഞുമാറിക്കൊണ്ട്,തന്റെ ഗദ വീശി.വലിയൊരു ശബ്ദത്തോടെ അത് ഭീമന്റെ ചുമലില്‍ ആഞ്ഞു പതിച്ചു!ഭീമന്‍ ആടിയുലഞ്ഞു.അയാളുടെ ബലഹീനത മനസിലാക്കിയ സുയോധനന്‍ പിന്നെ ആക്രമിച്ചില്ല.അയാള്‍ പിന്നെയും തന്റെ വിശ്രമ സ്ഥലത്തേക്ക് പിന്തിരിഞ്ഞു.

പെട്ടെന്നാണ് സര്‍വ്വശക്തിയുമെടുത്ത് ഗദയുമേന്തി ഭീമന്‍ സുയോധനന് പുറകെ പാഞ്ഞു ചെന്നത്.അയാളെ തടയാന്‍ തിരിഞ്ഞപ്പോഴേക്കും ഭീമന്‍ സുയോധനന്റെ തുട ലക്ഷ്യമാക്കി ആഞ്ഞടിച്ചു.മുകളിലേക്ക് ചാടിയ സുയോധനന്‍റെ തുടയിലും വൃഷണങ്ങളിലും ഭീമന്റെ ഗദആഞ്ഞു പതിച്ചു.അടക്കാനാവാത്ത വേദനയോടെ,ആര്‍ത്തനാദനായി സുയോധനന്‍ നിലത്തു വീണു പിടച്ചു!ആ വീഴ്ചയിലും കൈവിടാതിരുന്ന ഗദ ഭീമന്‍ സുയോധനനില്‍ നിന്നും പിടിച്ചുവാങ്ങി ദൂരെക്കെറിഞ്ഞു!നിരായുധനും മുറിവേറ്റവനുമായ സുയോധനന്റെ തലയില്‍ കാല്‍കൊണ്ട് അമര്‍ത്തിപ്പിടിച്ച് ഭീമന്‍ കൈകള്‍ പുറകോട്ടു വലിച്ചുപിടിച്ചു.

അതുകണ്ട് ക്രുദ്ധനായി ബലരാമന്‍ ഓടിയെത്തി.ഭീമനെ പിടിച്ചുമാറ്റിക്കൊണ്ട് അദ്ദേഹം ചോദിച്ചു:

നാണമില്ലല്ലോ നിനക്ക്?ധര്‍മ്മ യുദ്ധത്തില്‍ നാഭിക്കു താഴേക്ക് പ്രയോഗമരുതെന്നല്ലേ പ്രമാണം?

അത്രയും പറഞ്ഞുകൊണ്ട് ബലരാമന്‍ ഭീമനെ ആക്രമിക്കാന്‍ ഒരുങ്ങി.അതുകണ്ട് കൃഷ്ണന്‍ പാഞ്ഞുവന്ന് ബലരാമനെ തടഞ്ഞു.:

തന്റെ വൃദ്ധിമിത്രത്തിന്റെയും വൃദ്ധിയാണ്.ഇവിടെ പാണ്ഡവരുടെ നേട്ടം നമ്മുടേത്‌ കൂടിയാണെന്നറിയുക.ഭീമന്‍ അനുഷ്ടിച്ചത് ധര്‍മ്മരക്ഷയാണ്

ഭീമനെ സ്വതന്ത്രനാക്കിക്കൊണ്ട് ബലരാമന്‍ പറഞ്ഞു:

ധര്‍മ്മം എന്നത് സത്തുക്കള്‍ ചെയ്യുന്ന കര്‍മ്മമാണ്‌.എന്നാല്‍ ഭീമന്‍ ചെയ്തത് അതല്ല.

പിന്നെ എല്ലാവരെയും മാറിമാറി നോക്കികൊണ്ട്കൃഷ്ണനോടായി തുടര്‍ന്നു:

ഹേ,ഗോവിന്ദാ,നീ എന്നോട് എന്ത് പറഞ്ഞാലും ശരി.ഭീമന്‍ ചെയ്തത് തെറ്റായിപ്പോയി.

അനന്തരം അദ്ദേഹം സുയോധനനെ നോക്കി.പൊടിമണ്ണില്‍ ചോരപുരണ്ട് കിടക്കുന്ന ആ ശക്തനെ കാണാനാവില്ല എന്നവിധം മുഖം മറച്ചുകൊണ്ട് ബലരാമന്‍ നടന്നകന്നു.തന്റെഗുരുവിന്റെ പാദങ്ങളിലേക്ക്‌ ഉറ്റുനോക്കിക്കൊണ്ട് സുയോധനന്‍ മണ്ണില്‍ത്തന്നെകിടന്നു 

൦൦൦







Friday, February 21, 2014

അദ്ധ്യായം-68,എനിക്ക് ആരെയും ഭയമില്ല.

മുറിവേറ്റ ശരീരത്തില്‍ നിന്നും ഇറ്റുവീണുകൊണ്ടിരുന്ന രക്തം കയത്തിലെ ജലത്തില്‍ വൃത്തിയാക്കിക്കൊണ്ട് സുയോധനന്‍ അതിനരികിലെ പൊന്തക്കാട്ടില്‍ അഭയം പ്രാപിച്ചു.യുദ്ധം സ്വയം അവസാനിപ്പിച്ചു പിന്തിരിഞ്ഞെങ്കിലും തന്റെ പ്രിയപ്പെട്ട ഗദ കൈയ്യിലെടുക്കാന്‍ അയാള്‍ മറന്നിരുന്നില്ല.പടിഞ്ഞാറ് ഇരുണ്ട് തുടങ്ങിയിരിക്കുന്നു.അയാള്‍ ഗദ ഒരു മരത്തില്‍ ചാരിവച്ചുകൊണ്ട് കീഴെ വിശ്രമിച്ചു.പതിനേഴു ദിവസം നീണ്ടുനിന്ന യുദ്ധം അയാളെ ഏറെ തളര്‍ത്തിയിരുന്നു.വളരെ പെട്ടെന്ന് തന്നെ സുയോധനന്‍ ഉറക്കത്തിലേക്ക് വഴുതി വീണു.

പരിചിതമായ ചില ശബ്ദങ്ങള്‍ കേട്ടാണ് അയാള്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്‌.കണ്ണുമിഴിച്ചു നോക്കുമ്പോള്‍ കൃപരും കൃതവര്‍മ്മാവും അശ്വത്ഥാമാവും നില്‍ക്കുന്നു!സുയോധനനെ പിടിച്ചു എഴുന്നെല്‍പ്പിച്ചുകൊണ്ട്‌ അശ്വത്ഥാമാവ് പറഞ്ഞു:

മഹാരാജന്‍,അങ്ങ് എഴുന്നേല്‍ക്കുക.ഞങ്ങളോടൊത്തു പൊരുതി പാണ്ഡവരില്‍ നിന്നും ഭൂമിയോ,സ്വര്‍ഗ്ഗമോ വരിക്കുക.

അത് കേള്‍ക്കെ സുയോധനന്‍ പറഞ്ഞു:

കുരുക്ഷേത്ര യുദ്ധത്തില്‍ അവശേഷിക്കുന്ന പ്രമുഖരെ,നിങ്ങളെ ഞാന്‍ അത്ഭുതത്തോടെയാണ്‌ കാണുന്നത്.ഞാന്‍ വല്ലാതെ മുറിവേറ്റവനാണ്.അതിനാല്‍ ഇപ്പോള്‍ യുദ്ധം സാധ്യമല്ല.വിശ്രമിച്ച്‌,ക്ഷിണം തീര്‍ത്ത് ഞാന്‍ നിങ്ങളുടെ അഭീഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നതാണ്.

ആ സമയം അതുവഴി ചില വ്യാധന്മാര്‍ വരികയും അവരുടെ സംസാരം ശ്രദ്ധിച്ച് മടങ്ങുകയും ചെയ്തു.ഭീമന് നിത്യേന മാസം എത്തിച്ചുകൊടുക്കുന്ന ആ സംഘത്തെ കണ്ട് അവരെ തടയാന്‍ തുനിഞ്ഞ അശ്വത്ഥാമാവിനെ തടഞ്ഞുകൊണ്ട് സുയോധനന്‍ പറഞ്ഞു:

അവര്‍ പോയ്ക്കൊള്ളട്ടെ,ഞാന്‍ ഇവിടെ മറഞ്ഞിരിക്കുന്ന വിവരം എന്തായാലും പാണ്ഡവര്‍ അറിയാതിരിക്കില്ല.വിധിഹിതം മാനിക്കണമല്ലോ!

ഒരുനിമിഷം നിര്‍ത്തിക്കൊണ്ട് അയാള്‍ തുടര്‍ന്നു:

നിങ്ങള്‍ മടങ്ങിപ്പോയ്ക്കൊള്‍ക.കുരുക്ഷേത്രയുദ്ധം അവസാനിച്ചതായിത്തന്നെ കരുതിക്കൊള്ളു.എനിക്ക് വേണ്ടി നിങ്ങള്‍ അനുഷ്ടിച്ച ത്യാഗങ്ങള്‍ക്കെല്ലാം കടപ്പെട്ടവനാണ് ഞാന്‍.നിങ്ങള്‍ പൊയ്ക്കൊള്ളു.ഞാന്‍ ഒന്ന് വിശ്രമിക്കട്ടെ.


അതും പറഞ്ഞ് സുയോധനന്‍ മുഖം തിരിച്ചു.അവര്‍ മൂവരും വേദനയോടെ നടന്നകന്നു.പടിഞ്ഞാറ് സുര്യന്‍ പൂര്‍ണ്ണമായും അസ്തമിച്ചു കഴിഞ്ഞിരുന്നു.ഇരുളില്‍ ചീവീടുകളുടെ ശബ്ദം തെളിഞ്ഞു തെളിഞ്ഞു വന്നുകൊണ്ടിരുന്നു.

മാനത്തു നിലാവ് നിറഞ്ഞു.കാടരികിലെ കയത്തില്‍ പ്രതിബിംബിച്ച ചന്ദ്രന്‍ കൂടുതല്‍ വെളിച്ചമേകി.അതില്‍ ഭാനുമതിയുടെ മുഖം പ്രതിബിംബിക്കുന്നതായി തോന്നി സുയോധനന്.ആ ഓര്‍മ്മയില്‍ അയാള്‍ അറിയാതെ ഒന്ന് വിതുമ്പിപ്പോയി.ഏകാന്തതയാണ് ഒരാളുടെ ജീവിതത്തിലെ ഏറ്റവുംവലിയ ശാപമെന്നു അയാള്‍ക്ക്‌ അപ്പോള്‍ തോന്നി.ആകാശത്ത് തിളങ്ങി നില്‍ക്കുന്ന നക്ഷത്രങ്ങളില്‍ തന്റെ കൊല്ലപ്പെട്ട അനുജന്മാരെ അയാള്‍ കണ്ടു.നിസ്സഹായനായ തന്നെ കരുണയോടെ നോക്കിനില്‍ക്കയാണവര്‍ .കര്‍ണ്ണന്‍ ഒരു കാറ്റായിവന്ന് തന്നെ തഴുകുന്നതായി തോന്നി സുയോധനന്.അയാള്‍ക്ക്‌ വല്ലാതെ കരച്ചില്‍ വന്നു.നിലത്തുകിടന്ന്‌ അയാള്‍ കണ്ണിര്‍ വാര്‍ത്തു!

സൂര്യാംശുക്കള്‍ മുഖത്തു ചൂ ടെറ്റിയപ്പോള്‍ സുയോധനന്‍ ഞെട്ടിയുണര്‍ന്നു.വനം ശബ്ദമുഖരിതമായിരിക്കുന്നു.അയാള്‍ പതിയെ എഴുന്നേറ്റ് കയത്തിലിറങ്ങി ദേഹശുദ്ധി വരുത്തി.വിശപ്പ്‌ അധികമായപ്പോള്‍ കാട്ടിലെ കായ്കനികള്‍ തേടി.ശേഖരിച്ച പഴങ്ങള്‍ അതീവരുചിയോടെ കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ,ഏതാനും പേര്‍ നടന്നുവരുന്നത്‌ ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ അയാള്‍ കണ്ടു.സുയോധനന്‍ പ്രതീക്ഷിച്ചിരുന്നവര്‍ തന്നെ.കൃഷ്ണന്‍റെ നേതൃത്വത്തില്‍ പാണ്ഡവര്‍ എല്ലാവരും ഉണ്ട്.സുയോധനന്‍ അവരെ കണ്ട്‌ വേഗം കാടിന് വെളിയിലേക്കിറങ്ങി.

സുയോധനനെ നേരില്‍ കണ്ടപ്പോള്‍ അവരുടെ മുഖത്ത്‌ പരിഹാസം വിടര്‍ന്നു.ധര്‍മ്മപുത്രര്‍ പറഞ്ഞു:

സ്വന്തം ജീവനില്‍ കൊതിച്ച് നീ ഇവിടെ ഒളിച്ചിരിക്കുന്നുവോ?യുദ്ധത്തില്‍ നിന്നും പേടിച്ചോടുന്നത് വീരധര്‍മ്മമാണോ?വരിക,ഞങ്ങള്‍ യുദ്ധം തുടരാന്‍ ആഗ്രഹിക്കുന്നു. 

അതുകേട്ട് സ്ഥൈര്യത്തോടെ സുയോധനന്‍ പറഞ്ഞു:

മഹാരാജാവേ.ഞാന്‍പ്രാണഭയം കൊണ്ടല്ല പോന്നത്.എനിക്കിപ്പോള്‍ തേരില്ല,ആവനാഴിയില്ല,കൂട്ടരുമില്ല.പേടിയാലല്ല,തളര്‍ച്ചയാലാണ് ഞാന്‍ ഇവിടെ അഭയം തേടിയത്.

സുയോധനന്റെ വാക്കുകള്‍ കേട്ട് എല്ലാവരും പരിഹസിച്ചു ചിരിച്ചു.ധര്‍മ്മപുത്രര്‍ പറഞ്ഞു:

പേടിയില്ലെങ്കില്‍ യുദ്ധം തുടരട്ടെ.ഒന്നുകില്‍ നീ ഞങ്ങളെ ജയിക്കുക.അല്ലെങ്കില്‍ യമലോകം പൂകുക 

അതുകേട്ട്‌ സുയോധനന്‍ പ്രതികരിച്ചു:

എനിക്ക് മരണത്തെയോ,ജീവിതത്തെയോ ഭയമില്ല.ആര്‍ക്കുവേണ്ടി ഇനി ഞാന്‍ യുദ്ധം ചെയ്യണം?രാജ്യം നേടണം?എന്റെ അനുജന്മാര്‍ എല്ലാം കൊല്ലപ്പെട്ടു.പ്രിയ പുത്രനും വധിക്കപ്പെട്ടു.അതിനാല്‍ അവരെല്ലാം ചത്ത ഈ ഭൂമിയെ വേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.രാജ്യം നിങ്ങള്‍ക്കുതന്നെയിരിക്കട്ടെ.

പിന്നെ അയാള്‍ ഒന്ന് നിര്‍ത്തിയിട്ടു തുടര്‍ന്നു:

ദ്രോണാചാര്യര്‍ പോയി,കര്‍ണ്ണന്‍ പോയി.മുത്തച്ചന്‍ വീണു.സഹായികളില്ലാത്ത ഏതു രാജാവാണ് ഭൂമി ഭരിക്കാന്‍ ഇച്ചിക്കുന്നത് ?അതിനാല്‍ നിങ്ങളെ ഇനി എനിക്ക് ജയിക്കേണ്ട,ഞാന്‍ യുദ്ധത്തിനില്ല.ഞാന്‍ ഇനി തോലുടുത്ത് കാട്ടിലേക്ക് പോകയാണ്.

അത്രയും പറഞ്ഞ്‌ അയാള്‍ കാട്ടിലേക്ക് തന്നെ കയറിപ്പോകാന്‍ തുനിഞ്ഞു.അപ്പോള്‍ യുധിഷ്ഠിരന്‍ അയാളെ തടഞ്ഞുകൊണ്ട് പറഞ്ഞു:

പക്ഷിനാദം പോലുള്ള നിന്റെ വാക്കുകളൊന്നും എന്റെയുള്ളില്‍ തട്ടുന്നില്ല.നീ ദാനമായിത്തരുന്ന ഭൂമി എനിക്ക് വേണ്ട.നിന്നെ തോല്‍പ്പിച്ചു നേടുന്ന രാജ്യമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.

സുയോധനന്‍ തിരിഞ്ഞു നിന്നു.പിന്നെ എല്ലാവരെയും നോക്കി അക്ഷോഭ്യനായി അയാള്‍ പറഞ്ഞു:

ഞാന്‍ ഏകനാണ്.ശസ്ത്രങ്ങളും എനിക്കിപ്പോള്‍ ഇല്ല.എങ്കിലും നിങ്ങളുടെ അഭീഷ്ടസിദ്ധിക്കായി പൊരുതാന്‍ ഞാന്‍ തയ്യാറാണ്.ക്ഷത്ര ധര്‍മ്മത്തെ ഇനി മറികടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

പെട്ടെന്ന് തന്നെ അയാള്‍ ഗദ കൈയ്യിലെടുത്തു.അത് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അയാള്‍ പ്രഖ്യാപിച്ചു


യുദ്ധത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗദ ഞാനിതാ ഉയര്‍ത്തി നില്‍ക്കുന്നു.ഓരോരുത്തരായി എന്നോട് നേര്‍ക്കുക.

അപ്പോള്‍ സുയോധനന്റെ മനോധൈര്യം ഏവരെയും അമ്പരപ്പിച്ചു.ഒന്ന് ശങ്കിച്ചുകൊണ്ട് ധര്‍മ്മപുത്രര്‍ ചോദിച്ചു:

നിനക്ക് ആരെയാണ് വേണ്ടത്?

അത് കേട്ട് സുയോധനന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു:

എനിക്കാരെയും ഭയമില്ല.അങ്ങയോടോ,കൃഷ്ണനോടുപോലുമോ പോരാടാന്‍ ഞാന്‍ തയ്യാറാണ്.

യുദ്ധസന്നദ്ധനായി മുന്നോട്ടു വന്ന ധര്‍മ്മപുത്രരെ തടഞ്ഞുനിര്‍‍ത്തിക്കൊണ്ട് കൃഷ്ണന്‍ അപ്പോള്‍ ഭീമനെ സുയോധനന് നേര്‍ക്കയച്ചു.

000





Monday, February 17, 2014

അദ്ധ്യായം-67,ഞാന്‍ പിന്‍വാങ്ങുകയായി.

പിറ്റേന്ന് യുദ്ധഭൂമിയില്‍ ,തന്‍റെ പ്രസിദ്ധമായ ചിത്രചാപം ഉലച്ച്‌ ശബ്ദം ഉണ്ടാക്കിക്കൊണ്ട്,സൈന്ധവാശ്വങ്ങളെ പൂട്ടിയ തേരില്‍ പടയുടെ മുന്‍പിലായി ശല്യര്‍ നിലയുറപ്പിച്ചു.കൃതവര്‍മ്മാവ്‌ അദ്ദേഹത്തിന്റെ ഇടതും ഗൌതമന്‍ വലത്തും നിന്നു.അശ്വത്ഥാമാവ് തന്റെ കാംബോജ പടയോട് കൂടി പടക്ക് പിന്നില്‍ അണിനിരന്നു.നടുവിലായി സുയോധനന്‍ നിന്നു.

പാണ്ഡവരുടെതു ശക്തമായ ആക്രമണം ആയിരുന്നു.ശല്യരും വര്‍ദ്ധിതവീര്യത്തോടെയാണ് പൊരുതിയത്.ധര്‍മ്മപുത്രരെ ആയുധംവീഴ്ത്തി,തിരിച്ചയച്ചു. ഭീമനെ പീഡിതനാക്കി. മധ്യാഹ്നംവരെയുള്ള  കൌരവരുടെ മുന്നേറ്റം സുയോധനന് സംതൃപ്തി പകര്‍ന്നു.

ഉച്ചകഴിഞ്ഞപ്പോള്‍ സുയോധനനും ഭീമനും തമ്മില്‍ ഏറ്റുമുട്ടി.ഭീമന്റെ ,കിങ്ങിണികള്‍ ചാര്‍ത്തിയ,തൊങ്ങലുകള്‍ പിടിപ്പിച്ച,കൊടിമരം സുയോധനന്‍ മുറിച്ചിട്ടു.താമസിയാതെ അയാളുടെ ചിത്രചാപവും സുയോധനന്‍ അതിവിധഗ്ധമായി ചിന്നഭിന്നമാക്കി!വില്ലറ്റതോടെ ഭീമന്‍ വേലുമായി സുയോധനന് നേര്‍ക്ക്‌ ചാടി വീണു.ഭീമന്റെ ആയുധ മാറ്റം കണ്ട്,അതിനൊത്ത വേലിനായി സുയോധനന്‍ തേര്‍ത്തട്ടില്‍ പരതിനില്‍ക്കുമ്പോള്‍ ,ഭീമന്‍ അവിടേക്ക് എത്തിക്കഴിഞ്ഞു.സുയോധനന്റെ തേരാളി ആയുധമാറ്റത്തിനായി സമയം അനുവദിക്കണമെന്ന് അപേക്ഷിച്ച അയാളുടെ തല ഭീമന്‍ വെട്ടിമാറ്റി!പിന്നെ അയാള്‍ പെട്ടെന്ന് സുയോധനന്റെ തെര്‍ത്തട്ടിലേക്ക് ചാടിക്കയറുകയും അയാളുടെ നെഞ്ചില്‍ തന്റെ വേല്‍ ആഞ്ഞു കുത്തുകയും ചെയ്തു.ബോധരഹിതനായി താഴേക്കു വീണ സുയോധനനെ അവിടെയണഞ്ഞ അശ്വത്ഥാമാവ്‌ തന്റെ കൈകളില്‍ താങ്ങിയെടുത്തു!

അബോധാവസ്ഥയുടെ കാണാക്കയങ്ങള്‍ താണ്ടി യുദ്ധഭൂമിയില്‍ തിരിച്ചെത്തുമ്പോള്‍ ധര്‍മ്മപുത്രരുടെ നേതൃത്വത്തില്‍ പാണ്ഡവപ്പട ശല്യരെ വളഞ്ഞുവച്ച് ആക്രമിക്കുകയായിരുന്നു.കാതോളം ഞാണ്‍ വലിച്ച്‌ ഇരുവരും പോരാടി.യുദ്ധം മുറുകിയപ്പോള്‍ , ശല്യരെ തനിച്ചു ചെറുക്കാന്‍ കഴിയില്ലെന്ന് ബോദ്ധ്യമായ ധര്‍മ്മപുത്രര്‍ സഹായത്തിനായി സഹോദരരേ നോക്കി.ഉടന്‍ ഭീമന്‍ അവിടേക്ക് പാഞ്ഞടുത്തുകൊണ്ട് ശല്യര്‍ക്ക് നേരെ ശരം തൊടുത്തു.അപ്പോള്‍ത്തന്നെ രണ്ട്‌ അമ്പുകള്‍ അയച്ചുകൊണ്ട് ശല്യ ഭീമന്റെയും ധര്‍മ്മപുത്രരുടേയും പടച്ചട്ടകള്‍ പിളര്‍ന്നു!അതില്‍ കുപിതനായ ഭീമന്‍ പതിവുപോലെ,പരാജയം മറക്കാനായി യുദ്ധധര്‍മ്മം മറന്നുകൊണ്ട് ശല്യരുടെ സൂതനെ കൊന്നു!അപ്പോഴേക്കും പാണ്ഡവ പക്ഷത്തുനിന്നും നകുലനും ശിഖണ്ഡിയും ദ്രൌപദീ പുത്രന്മാരും ശല്യരേ വളഞ്ഞു കളഞ്ഞിരുന്നു!

ശല്യര്‍ അകപ്പെട്ടു എന്ന് മനസിലാക്കിയ ധര്‍മ്മപുത്രര്‍ വില്ല് ഉപേക്ഷിച്ചുകൊണ്ട് വേല് കയ്യിലെടുത്തു.പൊന്മണിത്തണ്ടും പൊന്‍ നിറവും ഉള്ള ആ വേലുമായി പാഞ്ഞടുത്ത ധര്‍മ്മപുത്രര്‍ ,മറ്റുള്ളവരോട്‌ പൊരുതിക്കൊണ്ട് നില്‍ക്കുന്ന ശല്യരുടെ നെഞ്ചിലേക്ക് അധാര്‍മ്മികമായിത്തന്നെ ആ വേല്‍ കുത്തിക്കയറ്റി!ശല്യരുടെ ഹൃദയത്തില്‍നിന്ന്‌ രക്തം പുറത്തേക്ക് ചീറ്റിയൊഴുകി.അദ്ദേഹത്തിന്റെ നെഞ്ചില്‍ നിന്നും വേല്‍ വലിച്ചുരി പിന്നെയും കുത്താന്‍ മുതിര്‍ന്ന ധര്‍മ്മപുത്രരോട്,ഇരുകൈകളും ഉയര്‍ത്തി ശല്യര്‍ ജീവനായി കേണുകൊണ്ട്,ശക്രകേതുപോലെ ഭൂമിയിലേക്ക് വീണു!സര്‍വാംഗവും കീറി ചോരയില്‍ കുളിച്ച്,നിലത്തുകിടന്നു പിടഞ്ഞു പിടഞ്ഞു അദ്ദേഹം നിശ്ചലനായി.

ശല്യരുടെ മരണം നടന്നതിനാല്‍  അല്‍പ്പനേരം യുദ്ധം നിര്‍ത്തിവയ്ക്കപ്പെട്ടു.ആ മരണം കൌരവപ്പടയെ ചകിതരാക്കിയിരുന്നു.അതിനാല്‍ യുദ്ധം വീണ്ടും ആരംഭിച്ചപ്പോള്‍ അവര്‍ അധൈര്യപ്പെട്ടു.അതുകണ്ട് സുയോധനന്‍ പറഞ്ഞു:

ക്ഷത്ര ധര്‍മ്മത്താല്‍ പൊരുതുന്നവര്‍ക്ക് യുദ്ധത്തില്‍ മരണം സൌഖ്യമാണ്.ജയിച്ചാല്‍ ഇവിടെയും .മരിച്ചാല്‍ സ്വര്‍ഗത്തിലും സൌഖ്യം.

സുയോധനന്റെ വാക്കുകള്‍ കൌരവപ്പടയെ ആവേശഭരിതമാക്കി.ആര്‍പ്പുവിളികളോടെ അവര്‍ പാണ്ഡവരുടെ നേര്‍ക്ക്‌ അടുത്തു.ആളിക്കത്തുന്ന തീ പോലെ അവര്‍ പാഞ്ഞു.ശാല്വന്‍ ധൃഷ്ടദ്യുമ്നനനോടും കൃതവര്‍മ്മാവ്‌ സാത്യകിയോടും ശകുനി ഭീമനോടും പോരാടി.മദിച്ച ആനയെപ്പോലെ ആയിരുന്നു സുയോധനന്‍.പൊടിചിന്നിച്ച്,പായുന്ന തേരില്‍ അയാള്‍ യുദ്ധം ചെയ്തു.തന്റെ മുന്നേറ്റത്തില്‍ ആരെയൊക്കെ,എപ്രകാരമെല്ലാം എതിരിടുന്നുവെന്നു അയാള്‍ക്ക്‌ ബോധമുണ്ടായിരുന്നില്ല!വെള്ളം പറ്റിയ ചില്ല് ജാലകത്തിലുടെയുള്ള കാഴ്ചപോലെയായിരുന്നു അയാള്‍ക്കെല്ലാം!ആരുടെയൊക്കെയോ വില്ലുകള്‍ തകര്‍ത്തും,ആയുധങ്ങള്‍ തെറിപ്പിച്ചും തേരുകള്‍ ചിന്നിച്ചും അയാളുടെ രഥം മുന്നേറിക്കൊണ്ടിരുന്നു!

അസ്ത്തമയത്തോട് അടുക്കുംതോറും അയാള്‍ക്ക്‌ എല്ലാം വ്യെക്തമായിത്തുടങ്ങി.യുദ്ധത്തില്‍ തനിക്കായി പല വീരന്മാരും മരിച്ചതായി സുയോധനന്‍ മനസിലാക്കി.ശാല്വനും ശകുനിയും ദേഹം പിളര്‍ന്നാണ് മരിച്ചത്.സഹോദരന്മാരെല്ലാം ഭീമനാല്‍ പലപ്രകാരത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നു.ഇനി താന്‍ തനിച്ചേയുള്ളൂ.മരിച്ചവരുടെ രോദനം എവിടെ നിന്നില്ലാതെ അയാളുടെ കാതുകളില്‍ വന്നലച്ചു.അയാള്‍ ആദ്യമായി ഹതാശനായി!ആരോടെന്നില്ലാതെ അയാള്‍ ഉറക്കെ, താന്‍ യുദ്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ആയുധങ്ങള്‍ താഴെവച്ചു.ആര്‍ക്കും പിടികൊടുക്കാതിരിക്കാന്‍ എന്നവണ്ണം അയാള്‍ ഇരുളിലേക്ക് മറഞ്ഞു!

൦൦൦





Saturday, February 15, 2014

അദ്ധ്യായം-66,ഒന്നുകില്‍ വിജയം അല്ലെങ്കില്‍ ...........



കര്‍ണ്ണവധം കൌരവ പക്ഷത്തെ ആകെ ഹതാശമാക്കിയെന്നു പറയാം.രാത്രി തന്റെ മുറിയല്‍ തനിച്ചിരിക്കുന്ന സുയോധനനെ കാണുവാന്‍ കൃപര്‍ ചെന്നു.അദ്ദേഹം ദുഖിതനായിരിക്കുന്ന സുയോധനനോട്‌ പറഞ്ഞു:

 ഇരുളില്‍ ദീപമെന്നവിധം ജ്വലിച്ചുനിന്ന കര്‍ണ്ണനും യാത്രയായി.നിനക്ക് ഓരോ ദിവസവും പ്രിയപ്പെട്ടതോരോന്നും നഷ്ടമായിക്കൊണ്ടിരിക്കുന്നു.കടലില്‍ കാറ്റേറ്റ് മറിഞ്ഞ കപ്പല്‍പോലെ നിന്റെ സൈന്യവും ശിഥിലമായിക്കൊണ്ടിരിക്കുന്നു.ആയതിനാല്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് എല്ലാരും ആഗ്രഹിക്കുന്നു.

സുയോധനന്‍ ഒന്നും പറയാതെ ആചാര്യന്റെ മുഖത്തേക്ക്തന്നെ നോക്കിയിരുന്നു.കൃപര്‍ തുടര്‍ന്നു:

നമ്മള്‍ ഇപ്പോള്‍ പാണ്ഡവരേക്കാള്‍ ശക്തികുറഞ്ഞവരായിരിക്കുന്നു.അതിനാല്‍ അവരുമായി സന്ധി ചെയ്യണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു.

അപ്പോള്‍ അക്ഷോഭ്യനായി സുയോധനന്‍ പറഞ്ഞു:

ആചാര്യ,അങ്ങ് പറയേണ്ടതുപോലെ പറയുന്നു.ആഴി ചൂഴുന്ന ഊഴിയെല്ലാം ഭരിച്ച ഞാന്‍ എങ്ങിനെ പാണ്ഡവരുടെ പ്രസാദം കൊണ്ട് നിഷ്കളങ്കമായി വാഴും?സ്നിഗ്ദ്ധവും ഹിതകരവുമായി അങ്ങ് പറഞ്ഞ വാക്കുകളെ ഞാന്‍ നിന്ദിക്കുകയല്ല.

പിന്നെ സുയോധനന്‍ ജാലകം വഴി അല്‍പ്പനേരം ഇരുളിലേക്ക് നോക്കി നിന്നുകൊണ്ട് തുടര്‍ന്നു:

സുയുദ്ധത്താല്‍ സുനയത്തെ ഞാന്‍ കാണുന്നു.നമുക്ക് പേടിക്കേണ്ട കാലമല്ലിത്‌.പൊരുതേണ്ട കാലമാണ്.ശാശ്വതമായ സുഖം ലോകത്തിലില്ല.പിതൃക്കള്‍ക്കും ക്ഷത്രധര്‍മ്മത്തിനും കടം തീര്‍ത്തവനാണ് ഞാന്‍.ക്ഷത്രിയന്‍ ഗൃഹമെത്തയില്‍ കിടന്നു ചാകുന്നതിനേക്കാള്‍ മോശപ്പെട്ടതായി  മറ്റൊന്നുമില്ലെന്നു അങ്ങേക്ക് അറിയാമല്ലോ?

ഇങ്ങിനെ ചോദിച്ചുകൊണ്ട് അയാള്‍ എഴുന്നേറ്റു പുറത്തേക്ക് നടന്നു.കൃപര്‍ അയാളെ പിന്തുടര്‍ന്നു.ശിബിരത്തിനു പുറത്തു അശ്വത്ഥാമാവിന്റെ നേതൃത്വത്തില്‍ കൌരവ സൈന്യം അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു!മഹാരാജാവിന്റെ തീരുമാനം എന്തെന്ന് അറിയുവാനുള്ള ആകാംക്ഷ ആ മുഖങ്ങളില്‍ ഉണ്ടായിരുന്നു.എല്ലാവരെയും അഭിസംബോധന ചെയ്തുകൊണ്ട് സുയോധനന്‍ പറഞ്ഞു:

എനിക്ക് വേണ്ടി യത്നിച്ചു മരിച്ചവരെയും ഭൂമിയില്‍ കിടക്കുന്നവരെയും ഓര്‍ത്തുകൊണ്ട്‌ ഞാന്‍ ആദ്യമേ പറയട്ടെ,നാം യുദ്ധം അവസാനിപ്പിക്കുന്നില്ല.വയസ്സ്യന്മാരും സോദരന്മാരും പിതാമാഹാന്മാരും എനിക്കായി ജീവത്യാഗം ചെയ്തു.ഇനി ഞാന്‍ എന്റെ ജീവനെ കാത്തു മാപ്പിരക്കുന്നത് എത്ര നിന്ദ്യമാണ്!യുദ്ധം തുടര്‍ന്ന് കൊണ്ട് ഒന്നുകില്‍ ഞാന്‍ വിജയം വരിക്കും.അല്ലെങ്കില്‍ ....

സുയോധനന്‍ അത് മുഴുമിക്കും മുന്‍പേ പടയാളികള്‍ കരഘോഷം മുഴക്കി.തോല്‍വിയെപ്പറ്റി അചഞ്ചലനാവാത്ത അയാള്‍ക്ക്‌ അവര്‍ വിജയാശംസകള്‍  നേര്‍ന്നു.അവര്‍ അയാള്‍ക്ക്‌ മുന്‍പില്‍ ആയുധങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു.അപ്പോള്‍ കൂട്ടത്തില്‍ നിന്നും അശ്വത്ഥാമാവ് മുന്നോട്ടു വന്നുകൊണ്ട് പറഞ്ഞു:

കുലം,ശ്രീ,തേജസ്,വീര്യം എന്നിവയെല്ലാം ചേര്‍ന്ന ശല്യര്‍ സേനാധിപതി ആകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ദ്രൌണി ഇങ്ങിനെ പറഞ്ഞപ്പോള്‍ കാഴ്ചക്കാര്‍ വീണ്ടും കരഘോഷം മുഴക്കി.അപ്പോള്‍ അല്‍പ്പം അകലെയായി,തേര്‍ത്തട്ടില്‍ തന്നെ മാറിയിരിക്കുന്ന ശല്യരേ സുയോധനന്‍ നോക്കി.അദ്ദേഹം മുന്നോട്ടുവന്നുകൊണ്ട് പറഞ്ഞു:

നിങ്ങളുടെ അഭീഷ്ടപ്രകാരം നടക്കട്ടെ.എനിക്കാവും വിധം ഞാന്‍ നോക്കാം.എന്റെ ജീവനും സ്വത്തുക്കളും ഇന്ന്മുതല്‍ നിങ്ങള്‍ക്ക് അധീനമായിരിക്കും.

അനന്തരം അയാള്‍ എല്ലാവരെയും താണുവണങ്ങി.സുയോധനന്‍ അദ്ദേഹത്തെ സേനാധിപനായി അഭിഷേകം ചെയ്തു.

൦൦൦

Sunday, February 9, 2014

അദ്ധ്യായം-65,ഒരു സുര്യാസ്തമയം കൂടി....

കര്‍ണ്ണന്റെ സൈന്യാധിപത്യത്തിലെ രണ്ടാം ദിന യുദ്ധം തുടങ്ങിയത് ,പാണ്ഡവരില്‍ കനത്ത നാശം വിതച്ചുകൊണ്ടാണ്!തന്നോട് പൊരുതി നിന്ന ധര്‍മ്മപുത്രരെ അയാള്‍ നിരായുധനാക്കുകയും വില്ലാല്‍ വീശിപ്പിടിച്ച് പരിഹസിച്ചു വിടുകയും ചെയ്തു.ആ സംഭവം എല്ലാവരെയും ആഹ്ലാദിപ്പിച്ചുവെങ്കിലും സുയോധനനെ അസ്വസ്ഥനാക്കി.പാണ്ഡവരില്‍ മൂത്തവനായ അയാളെ ഈ വിധം അപമാനിച്ചത് പാണ്ഡവര്‍ക്ക് ഒരിക്കലും സഹിക്കാനാവുകയില്ല.അര്‍ജുനനും ഭീമനും അടങ്ങിയിരിക്കുകയില്ല.കൃഷ്ണന്‍ എന്തെങ്കിലും ഉപായം സ്വീകരിക്കും.അതിനു തനിക്കു കനത്ത വില നല്‍കേണ്ടിവരുമെന്നും സുയോധനന്‍ ഉറപ്പിച്ചു.

അയാള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു. ഭീമന്‍ എമ്പാടും അക്രമം അഴിച്ചുവിട്ടു.അയാളെ എതിരിട്ടത്‌ ദുസ്സാസനന്‍ ആയിരുന്നു.അയാള്‍ അസ്ത്രങ്ങളാല്‍ ഭീമന്റെ ഉടല്‍ നീറ്റി.ആ അസ്ത്രപ്രയോഗത്തിനു മുന്‍പില്‍ ഭീമന്‍ തളര്‍ന്നു വീണപ്പോള്‍ ദുസ്സാസനന്‍ പിന്തിരിഞ്ഞു പോന്നു.പെട്ടെന്ന് ബോധം വീണ്ടെടുത്ത ഭീമന്‍ ദുസ്സാസനനു പുറകില്‍ ഓടിയെത്തി,തന്റെ കനത്ത ഗദ കൊണ്ട് തലയ്ക്കു പിന്നില്‍ ആഞ്ഞടിച്ചു.ഗദാഘാതത്താല്‍ ശിരസ്സുപിളര്‍ന്ന് ദുസ്സാസനന്‍ പത്തു വില്ലിന്‍ പാട് ദൂരെ തെറിച്ചു വീണു!ചട്ടയും മെയ്ക്കൊപ്പുകളും മാലകളും ചിന്നിച്ചിതറി,സഹിക്കവയ്യാത്ത വേദനയില്‍ നിലത്തു കിടന്നു പിടയുന്ന ദുസ്സാസനന്റെ നെഞ്ചില്‍ ഭീമന്‍ കയറിയിരുന്നു!അയാളുടെ വലതു കൈ മുറിചെടുത്തുകൊണ്ട്,ആ കൈ കൊണ്ട് തന്നെ ഭീമന്‍ ദുസ്സാസനനെ മര്‍ദ്ദിച്ചു.പിന്നെ ആര്‍ത്തട്ടഹസിച്ചുകൊണ്ട് ഭീമന്‍ ദുസ്സാസനന്റെ നെഞ്ച് ഗദകൊണ്ട് അടിച്ചു പിളര്‍ന്നു!സിംഹം തന്റെ ഇരയ എന്നപോലെ,അയാള്‍ ദുസ്സാസനന്റെ ചോര വലിച്ചു കുടിച്ചു.

ദുസ്സാസനന്‍ അടക്കം പതിനേഴു സഹോദരങ്ങള്‍ ആണ് ഉച്ചയോടെതന്നെ  സുയോധനന് നഷ്ട്ടപ്പെട്ടത്‌.യുദ്ധമാര്യാദകള്‍ കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള പാണ്ഡവരുടെ മുന്നേറ്റം സുയോധനനില്‍ പക ആളി കത്തിക്കുകയാണ് ചെയ്തത്.അതിനാല്‍ തന്നെ സമവായത്തിന് ശ്രമിക്കണമെന്ന അശ്വത്ഥാമാവിന്റെ നിര്‍ദേശം സുയോധനന്‍ തള്ളിക്കളഞ്ഞു!

മദ്ധ്യാഹ്നത്തിനു ശേഷം അര്‍ജുനനും കര്‍ണ്ണനും നേരിട്ട് എതിര്‍ത്തു.കടുത്ത ആ പോരാട്ടം ഏവരും നോക്കി നിന്നുവെന്നു പറയാം.നാരായം.നാളികം,വരാഹകര്‍ണ്ണം,ക്ഷുരം,അര്‍ദ്ധചന്ദ്രം,അഞ്ജലികം എന്നിങ്ങനെ അര്‍ജുനന്‍ മാറിമാറി എയ്ത അമ്പുകളെല്ലാം നിഷ്പ്രയാസം കര്‍ണ്ണന്‍ ഗ്രസിച്ചു!അര്‍ജുനന്റെ ആഗ്നെയത്തെ വാരുണം കൊണ്ട് കര്‍ണ്ണന്‍ തളച്ചു!

അതിനിടയില്‍ അര്‍ജുനന്റെ ചാപം മുറിഞ്ഞുവീണു.അതുകണ്ട് കര്‍ണ്ണന്‍ ആക്രമണം നിര്‍ത്തിവച്ച്,അര്‍ജുനന് വില്ല് മാടിയെടുക്കുന്നതിനു അവസരം നല്‍കി.പെട്ടെന്ന് തന്നെ അസ്ത്രധാരിയായി വന്ന് കര്‍ണ്ണനെ എതിരിട്ട അര്‍ജുനനെ കര്‍ണ്ണന്‍ മൂന്നു ശരങ്ങള്‍ എയ്ത് മുറിവേല്‍പ്പിച്ചു.അടുത്ത കര്‍ണ്ണാസത്രങ്ങള്‍ കൃഷ്ണന്റെ ചട്ടയും കീറി!

കര്‍ണ്ണന്റെ സര്‍പ്പബാണങ്ങള്‍ കൃഷ്ണനെ മുറിവേല്‍പ്പിച്ചത് അര്‍ജുനന് സഹിക്കാനായില്ല!അയാള്‍ ക്രുദ്ധനായി കര്‍ണ്ണനെതിരെ ശരവര്‍ഷം ആരംഭിച്ചു.മഹാസ്ത്രജാലാകുലമായ വിധത്തില്‍ യുദ്ധം ഭയങ്കരമായി.ഇരുവരുടെയും ശരങ്ങള്‍ ചുറ്റിലും ഇരുള്‍ പരത്തി.അപ്പോള്‍ കര്‍ണ്ണന്‍,തേരില്‍ എഴുന്നേറ്റുനിന്ന്,ധ്യാന നിമഗ്നനായി.സര്‍പ്പമുഖമായ അസ്ത്രമെടുത്തു വില്ലില്‍ തൊടുത്ത് അര്‍ജുനന് അഭിമുഖം നിന്നു.അതുകണ്ട്‌ സാരഥിയായ ശല്യര്‍ പറഞ്ഞു:

കര്‍ണ്ണാ,ഈ ശരം കഴുത്തില്‍ കൊള്ളില്ല.മറ്റൊന്ന് തൊടുക്കുക.

കര്‍ണ്ണന്‍ ധീരതയോടെ പ്രതിവചിച്ചു:

രണ്ടുപ്രാവശ്യം അമ്പു തൊടുക്കുക എന്റെ രീതിയല്ല.എനിക്ക് വഞ്ചനായുദ്ധം അറിയില്ല.അര്‍ജുനന്‍ നേരില്‍ കാണട്ടെ എന്റെ ശരം.അതിനൊത്തവണ്ണമുള്ളത് അയാളും തിരഞ്ഞെടുത്തു കൊള്ളട്ടെ.

കര്‍ണ്ണന്‍ അര്‍ജുന ശിരസ്സ് ലക്ഷ്യമാക്കി അസ്ത്രമയച്ചു.പാഞ്ഞു വരുന്ന അതില്‍നിന്നും അര്‍ജുനനെ രക്ഷിക്കാന്‍,അയാളുടെ തേരാളിയായ കൃഷ്ണന്‍ തേര് താഴ്ത്തി!അതിനാല്‍ ആ കര്‍ണ്ണാസ്ത്രം അര്‍ജുനന്റെ കിരീടവും തെറിപ്പിച്ചുകൊണ്ട് നിപതിച്ചു!ഏവരും സ്തപ്തരായിനില്‍ക്കെ അടുത്ത അമ്പ് അര്‍ജുനന്റെ വില്ലിന്റെ ഞാണ്‍ അറുത്തിട്ടു!അടുത്ത  ഞാണ്‍ മുറുക്കുന്നതിനു സമയം അനുവദിച്ചുകൊണ്ട് കര്‍ണ്ണന്‍ കാത്തുനിന്നു.എന്നാല്‍ അര്‍ജുനന്‍ കെട്ടിയ വില്ലിന്റെ അടുത്ത ഞാണും കര്‍ണ്ണന്‍ മുറിച്ചു.ഈ വിധം അര്‍ജുനന്‍ കെട്ടിയ ഏഴു ഞാണുകളും കര്‍ണ്ണന്‍ മുറിച്ചിട്ടത് അര്‍ജുനനെ ആകെ ലജ്ജിതനാക്കി.



അങ്ങിനെ വിജയിച്ചുനില്‍ക്കെയാണ് കര്‍ണ്ണന്റെ രഥം അവിചാരിതമായി ചെളിയില്‍ പൂണ്ടുപോയത്.കര്‍ണ്ണന്‍ തേരില്‍നിന്നും ചാടിയിറങ്ങി.ശല്യര്‍ ശ്രമിച്ചിട്ടും തേര്‍ ഉയര്‍ത്താന്‍ ആവുന്നില്ലെന്നു കണ്ട കര്‍ണ്ണന്‍,അതിനായി ശ്രമിച്ചു.ആ നേരത്ത് അര്‍ജുനന്‍ കര്‍ണ്ണന് നേരെ ഗാണ്ഡിവം കുലച്ചു.അതുകണ്ട് കര്‍ണ്ണന്‍ വിളിച്ചുപറഞ്ഞു:

പാര്‍ഥ,അല്‍പ്പം കാക്കുക.ഞാന്‍ നിരായുധനാണ്.യുദ്ധസമയത്ത് മുടിയഴിഞ്ഞവരെയും ആയുധം കീഴ്വച്ചവരെയും പിന്തിരിഞ്ഞവരെയും ആക്രമിക്കരുതെന്നല്ലേ യുദ്ധധര്‍മ്മം.

അതിനു മറുപടിയായി കൃഷ്ണന്‍ എന്തോ പരിഹാസപുര്‍വ്വം പറഞ്ഞു.വില്ല് കുലച്ചു നില്‍ക്കുന്ന അര്‍ജുനന് എതിരായി കര്‍ണ്ണനും ശരം തൊടുത്തു.കര്‍ണ്ണ ശരമേറ്റ അര്‍ജുനന്‍ ബോധരഹിതനായി നിലംപതിച്ചു!അതോടെ ആയുധങ്ങള്‍ വീണ്ടും കൈയ്യൊഴിഞ്ഞ് രഥചക്രം ഉയര്‍ത്തുവാന്‍ കര്‍ണ്ണന്‍ പിന്നെയും ശ്രമിച്ചു.അപ്പോള്‍ ബോധം വീണ്ടെടുത്ത അര്‍ജുനന്‍,പിന്തിരിഞ്ഞു നില്‍ക്കുന്ന കര്‍ണ്ണന്റെ ശിരസ്സ് ലക്ഷ്യമാക്കി അസ്ത്രം പായിച്ചു.ആ അര്‍ജുന ബാണം കര്‍ണ്ണന്റെ തല വേര്‍പെടുത്തി!കര്‍ണ്ണന്റെ ഉടല്‍ മാത്രം മെല്ലെ നിലത്തേക്കു ചരിഞ്ഞു വീണു.

ഉടന്‍ വിജയാഹ്ലാദസൂചകമായി പാണ്ഡവര്‍ ശംഖു വിളിച്ചു.സുയോധനന്‍ ആകാശത്തേക്ക് നോക്കി.പടിഞ്ഞാറേ ചക്രവാളം അസ്തമയ ശോഭയാല്‍ ചുവന്നിരുന്നു!അപ്പോള്‍ അന്നത്തെ യുദ്ധം അവസാനിച്ചതായി അറിയിച്ചുകൊണ്ട്‌ കാഹളം മുഴങ്ങി!

൦൦൦