Saturday, December 21, 2013

അദ്ധ്യായം,40-ആത്മഹത്ത്യക്ക്‌ ഒരുങ്ങും മുന്‍പ്

അദ്ധ്യായം,40ബോധം വീണ്ടെടുത്തപ്പോള്‍ തനിക്കു ചുറ്റും അനുജന്മാരും പാണ്ഡവരും നില്‍ക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു സുയോധനന്‍.അത് മനസിലാക്കിയ ദുസ്സാസനന്‍ ജ്യേഷ്ടനോട്‌ പറഞ്ഞു:

തക്ക സമയത്ത് അര്‍ജുനന്‍ വന്നത് ഭാഗ്യമായി

കാര്യം തിരിയാതെ മിഴിച്ചിരുന്ന സുയോധനനോട്‌ ദുസ്സാസനന്‍ എല്ലാം വിശദീകരിച്ചു.കാട്ടില്‍ വച്ച് പാണ്ഡവരെ കണ്ടെത്തിയതും അര്‍ജുനന്‍ വന്ന് ഗന്ധര്‍വരെ എതിര്‍ത്തു തോല്‍പ്പിച്ചതും എല്ലാം അയാള്‍ വിശദമാക്കിസുയോധനന്‍ അതുകേട്ട് നന്ദിപുര്‍വ്വം പാണ്ഡവരെ നോക്കി.അപ്പോള്‍ ധര്‍മ്മപുത്രന്‍ പറഞ്ഞു:

ഉണ്ണി,ഇനി ഇത്തരം സാഹസങ്ങള്‍ക്ക്‌ മുതിരരുത്.കൊട്ടാരത്തിലേക്ക് മടങ്ങിക്കൊള്ളൂക.പിതാമഹന്മാരെ ഞങ്ങളുടെ കുശലാന്വേഷണം അറിയിക്കണം.

പാണ്ഡവര്‍ വിടവാങ്ങി.പോകുന്നപോക്കില്‍ ഭീമന്‍ പരിഹാസത്തോടെ സുയോധനനെ തിരിഞ്ഞു നോക്കി.സുയോധനന്‍ ലജ്ജയോടെ തലകുനിച്ചിരുന്നു!

പാണ്ഡവര്‍ മറഞ്ഞപ്പോള്‍ അയാള്‍ മെല്ലെ എഴുന്നേറ്റു.ഒരു പരാജിതനെപ്പോലെ നിശബ്ധനായും ലജ്ജിതനായും അയാള്‍ മുന്നോട്ടു നടന്നു!മറ്റുള്ളവര്‍ അയാളെ പിന്‍തുടര്‍ന്നു.തന്റെ കരുത്തും പ്രതാപവുമെല്ലാം ചോര്‍ന്നു പോയതായി തോന്നി അയാള്‍ക്ക്‌.ഗന്ധര്‍വരെ ജയിക്കാന്‍ പാണ്ഡവരുടെ സഹായം വേണ്ടിവന്നതോര്‍ത്ത് അയാള്‍ ശോകമൂകനായി.അയാള്‍ക്ക്‌ കൊട്ടാരത്തിലേക്ക് മടങ്ങാനെ തോന്നിയില്ല.മാര്‍ഗമദ്ധ്യേ പുല്ലും ജലവും സമൃദ്ധമായ ഒരിടത്ത് എത്തിയപ്പോള്‍ അയാള്‍ നിന്നു.കുതിരകളെ അഴിച്ചുവിടുവാന്‍ ആവസ്യപ്പെട്ടുകൊണ്ട് അയാള്‍ എല്ലാവരില്‍നിന്നും അകന്ന്,ഏകനായി വിജനമായ് ഒരിടത്ത്മാറി ഇരുന്നു.

രാഹുഗ്രസ്തനായ ചന്ദ്രനെപ്പോലെ നിഷ്പ്രഭനായി തന്റെ ജ്യേഷ്ടന്‍ ഇരിക്കുന്നത് ദുസ്സാസനനെ ഏറെ വിഷമിപ്പിച്ചു.കര്‍ണ്ണന് മാത്രമേ അയാളെ ആസ്വസിപ്പിക്കാനാവൂ എന്ന്അറിയാമായിരുന്നതുകൊണ്ട് ,പരിക്കേറ്റു മുന്‍പേ മടങ്ങിയിരുന്ന കര്‍ണ്ണനു വേണ്ടി ആളെ അയച്ചു.

അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ തന്നെ കര്‍ണ്ണന്‍ എത്തി.അയാള്‍ സുയോധനനെ സമീപിച്ചു.അപ്പോള്‍ വിഷമത്തോടെ സുയോധനന്‍ പറഞ്ഞു:

നാം നമ്മുടെ കഴിവുപോലെ അവരോടു പൊരുതി.തോറ്റതില്‍ എനിക്ക് വിഷമമില്ല.എന്നാല്‍ പാണ്ഡവരുടെ സഹായം തേടേണ്ടിവന്നതില്‍ ഞാന്‍ വ്യെസനിക്കുന്നു.

കര്‍ണ്ണന്‍ പറഞ്ഞു:

ഇതില്‍ വിഷമിക്കാന്‍ ഒനുമില്ല ചങ്ങാതി.അങ്ങ് മഹാരാജാവല്ലേ.അപ്പോള്‍ പാണ്ഡവര്‍ പ്രജകളും.രാജാവിന് ദുര്യോഗം വരുമ്പോള്‍ സഹായിക്കേണ്ടത് പ്രജകളുടെ കര്‍ത്തവ്യമല്ലേ?

കര്‍ണ്ണന്റെ വാക്കുകള്‍ സുയോധനനെ ആസ്വസിപ്പിച്ചില്ല.അയാള്‍ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു:

ആ യുദ്ധത്തില്‍ ഞാന്‍ മരിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു!പാണ്ഡവരാല്‍ ഞാന്‍ അപമാനിതനായിരിക്കുന്നു.അതിനാല്‍ ഞാനിനി ഹസ്തിനപുരത്തെക്കു മടങ്ങുന്നില്ല.നിങ്ങള്‍ യാത്ര തുടര്‍ന്നുകൊള്ളുക.

സുയോധനന്റെ വാക്കുകള്‍ കേട്ട് ഏവരും പരിഭ്രാന്തരായി.അപ്പോള്‍ അയാള്‍ തുടര്‍ന്നു:

നിങ്ങള്‍ ഏവരും കേട്ടുകൊള്‍ക.ഞാന്‍ ഇവിടെ പ്രായോപവേശം ചെയ്യാന്‍,പട്ടിണി കിടന്നുമരിക്കാന്‍ പോവുകയാണ്.

പിന്നെ അയാള്‍ എഴുന്നേറ്റു നിന്നു.ദുസ്സാസനനെ അരികിലേക്ക് വിളിച്ചുകൊണ്ട് പറഞ്ഞു:

നീ രാജാവാകുക.പ്രജകള്‍ക്കും ബന്ധുക്കള്‍ക്കും രക്ഷകനായി വര്‍ത്തിക്കുക.ഗുരുജനങ്ങളെ പരിചരിക്കുക.ഇനി എല്ലാവരും മടങ്ങിക്കൊള്ളൂക.

ദുസ്സാസനന്‍ അയാളുടെ കാല്‍ക്കല്‍ വീണുകൊണ്ട് പറഞ്ഞു:

ജ്യേഷ്ട,അങ്ങ് പറയും പോലെ എനിക്ക് പ്രവര്‍ത്തിക്കുവാന്‍ ആവുകയില്ല.ഭൂഗോളവും സ്വര്‍ഗ്ഗവും പൊടിയായി തകര്‍ന്നു പോയേക്കാം.ഹിമാലയം സ്ഥാനം വിട്ടു സഞ്ചരിച്ചേക്കാം.എന്നാല്‍ അങ്ങയെ കുടാതെ ഞാന്‍ ഭൂമി പാലിക്കുകയില്ല!

അതുവരെ നിശബ്ദനായിരുന്ന കര്‍ണ്ണന്‍ അപ്പോള്‍ അവരോടു പറഞ്ഞു:

ഹേ,കുരുവിരന്മാരെ,മൂഡന്മാരെപ്പോലെ നിങ്ങള്‍ എന്താണ് ചെയ്യുന്നത്?ദുഖിതന്റെ ദുഖം  ഒരിക്കലും ദുഖം കൊണ്ട് തീരുകയില്ല!

പിന്നീട്‌ അയാള്‍ സുയോധനനോടായി തുടര്‍ന്നു:

അങ്ങയുടെ യോഗ്യതയ്ക്ക് യാതൊരു കുറവും ഉണ്ടായിട്ടില്ല.പാണ്ഡവര്‍ നിന്നേക്കാള്‍ അപമാനിതരല്ലേ?എന്നിട്ടും അവര്‍ നീ ചെയ്യുമ്പോലെ ചെയ്യുന്നുണ്ടോ?
അങ്ങയെ കുടാതെ ഒരു ജീവിതം ഈ കര്‍ണ്ണനുമില്ല!

പിന്നെ ഒന്ന് നിര്‍ത്തി,കര്‍ണ്ണന്‍ സാവകാശം തുടര്‍ന്നു:

സുയോധനാ,താങ്കള്‍ സ്വയം മരിക്കുന്നത് രാജവംശത്തിനു തന്നെ അപമാനമാണ്.മരിച്ചവര്‍ക്ക് ശത്രുക്കളെ വെല്ലാനാവുമോ?ഹേരാജാവേ,ഭയത്തിനോ,മരണത്തിനോ ഉള്ള കാലമല്ലിത്‌!

പിന്നെ ദുസ്സാസനനെ പിടിചെഴുന്നെല്‍പ്പിച്ചിട്ട് കര്‍ണ്ണന്‍ സുയോധനനോടായി പറഞ്ഞു:

അങ്ങ് മരിച്ചാല്‍ ഈ ദുസ്സാസനനും കര്‍ണ്ണനും മാത്രമല്ല,ഇവിടെയുള്ളവരെല്ലാം തന്നെ അങ്ങയോടൊപ്പം  മണ്ണിലേക്ക് മടങ്ങും.

കര്‍ണ്ണന്റെ ആ വാക്കുകള്‍ സുയോധനനെ ചിന്തിപ്പിച്ചു.അയാള്‍ തന്റെ തീരുമാനത്തില്‍ നിന്നും പിന്തിരിഞ്ഞു.അത് കണ്ടറിഞ്ഞ കര്‍ണ്ണന്‍ മടക്കയാത്രക്കായി കല്‍പ്പിച്ചു.ശരത്ക്കാല മേഘങ്ങള്‍ മാറി വിളങ്ങുന്ന ആകാശം പോലെ എല്ലാവരും ഹസ്തിനപുരത്തെക്ക് യാത്രയാരംഭിച്ചു!



൦൦ ൦






Thursday, December 19, 2013

അദ്ധ്യായം 39,നിങ്ങള്‍ ഗന്ധര്‍വരെങ്കില്‍

 അദ്ധ്യായം 39,ദ്വൈതവനം കൌരവരുടെ ആഗമനത്തോടെ ശബ്ദമുഖരിതമായി!വനജീവികള്‍എമ്പാടും ചിതറിയോടി.താപസര്‍ കൌരവരുടെ വരവറിഞ്ഞു ധ്യാനത്തില്‍ നിന്നും ഉണര്‍ന്നു.കൌരവര്‍ നല്ല വെള്ളവും തണലും ഉള്ള ഇടങ്ങളില്‍ കുടാരങ്ങള്‍ തീര്‍ത്തു.അനന്തരം അവര്‍ ഗോക്കളുടെ പരിശോധന ആരംഭിച്ചു.പശുക്കളെ ഇനം തിരിച്ച്,ലക്ഷണങ്ങള്‍ രേഖപ്പെടുത്തി.കിടാങ്ങളെയെല്ലാം പ്രത്യേകം പരിശോധിച്ചു.അതിനു ശേഷം അവര്‍ വേട്ടക്കായി പിരിഞ്ഞു..രാത്രിയാകും വരെ അവര്‍ വനക്രീഡ തുടര്‍ന്നു!

പിറ്റേന്ന് പുലര്‍ച്ചയ്ക്ക് തന്നെ സുയോധനന്‍ അനുചരന്മാര്‍ക്കൊപ്പം സ്നാനത്തിനായി വന സരസ്സിലേക്ക്  പുറപ്പെട്ടു.എന്നാല്‍ അല്‍പദൂരം ചെന്നപ്പോള്‍ ആ യാത്ര ഒരുകൂട്ടം ആളുകള്‍ തടഞ്ഞു.കാര്യം തിരിയാതെ നിന്ന അവരോട് കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു:
ഗന്ധര്‍വ വംശജരാണ് ഞങ്ങള്‍ .ഇപ്പോള്‍ത്തന്നെ ഞങ്ങളുടെ രാജാവ് പത്നിമാര്‍ക്കൊപ്പം നിരാട്ടിനായി എഴുന്നള്ളും.അതിനാല്‍ നിങ്ങള്‍ തിരിച്ചുപോകണം. 

അപ്പോള്‍ കൌരവരില്‍ നിന്നും ഒരാള്‍ മുന്നോട്ടുവന്ന് അവരോട്‌ പറഞ്ഞു:

ധൃതരാഷ്ട്ര പുത്രനും ഹസ്തിനപുരാധിപനുമായ സുയോധനന്‍ ആണിത്.

അതുകേട്ട് ആ സംഘം ഉറക്കെ ചിരിച്ചു.ഒരാള്‍ പരിഹാസത്തോടെ സുയോധനനെ നോക്കിക്കൊണ്ട്‌ പറഞ്ഞു:

നിങ്ങള്‍ ഒരു വങ്കനാണ്.ദേവകുലത്തില്‍പ്പെട്ട ഞങ്ങളോട് തര്‍ക്കിക്കുന്നുവോ!പ്രാണനില്‍ കൊതിയുണ്ടെങ്ങില്‍ പിന്തിരിഞ്ഞു പൊയ്ക്കൊള്ളുക.

അവരുടെ വാക്കുകള്‍ സുയോധനനെ കോപാന്ധനാക്കി.അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു:

ഇവരെ ഇനി ഇപ്രകാരം വെച്ചേക്കരുത്.ഒന്നിനെയും ഒഴിവാകാതെ പ്രഹരിക്കുക.

സുയോധനന്റെ കല്‍പ്പനപ്രകാരം സഹചാരികള്‍ സജ്ജരായി.അവര്‍ ഗന്ധര്‍വകിങ്കരന്മാരേ മറികടന്നു മുന്നോട്ടു പോയി.ആര്‍ക്കും അവരെ തടയാനായില്ല.അപ്പോള്‍ അവരില്‍ ചിലര്‍ അകലേക്ക്‌ പാഞ്ഞു പോകുന്നത് സുയോധനന്‍ ശ്രദ്ധിച്ചു.അയാള്‍ കര്‍ണ്ണനോട് പറഞ്ഞു:

കര്‍ണ്ണാ,കരുതിയിരിക്കുക.എതിരാളികള്‍ നിസ്സാരരല്ല.

സുയോധനന്‍ പറഞ്ഞത് പോലെതന്നെ സംഭവിച്ചു.തങ്ങളുടെ നേതാവായ ചിത്രസേനനെയും കുട്ടി,കുടുതല്‍ പടയാളികളുമായി അവര്‍ അതിവേഗം തിരികെയെത്തി.എന്നാല്‍ കൌരവരും പിന്‍വാങ്ങിയില്ല.കര്‍ണ്ണനെ മുന്‍നിര്‍ത്തി അവരും എതിര്‍ത്തുനിന്നു.

കര്‍ണ്ണന്റെ കരവിരുതിലും പാടവത്തിലും ഗന്ധര്‍വ സേന ശരപീഡിതരായി തളര്‍ന്നു.അവര്‍ പതിയെ പിന്‍വാങ്ങാന്‍ തുടങ്ങി.അതുകണ്ട് നേതാവായ ചിത്രസേനന്‍ പാഞ്ഞെത്തി കര്‍ണ്ണനെ എതിര്‍ത്തു.അയാള്‍ എല്ലാ യുദ്ധധര്‍മ്മങ്ങളും തെറ്റിച്ചാണ് കര്‍ണ്ണനോട് പൊരുതിയത്! അയാള്‍ക്കുമുന്പില്‍ കൌരവരില്‍ പലരും തോറ്റ് മടങ്ങി.എന്നാല്‍ വൈകര്‍ത്തനായ കര്‍ണ്ണന്‍ പര്‍വതം പോലെ ഉറച്ചുനിന്നു!

കര്‍ണ്ണന്റെ കരുത്തു മനസിലാക്കിയ ഗന്ധര്‍വകൂട്ടം അയാളെ വളഞ്ഞു നിന്ന് ആക്രമിക്കാന്‍ തുടങ്ങി.കര്‍ണ്ണന്റെ രഥവും കൊടിമരവും കീഴ്ത്തട്ടും തകര്‍ക്കപ്പെട്ടു.അധികനേരം എല്ലാവരോടും എതിര്‍ത്തു നില്‍ക്കാന്‍ കര്‍ണ്ണനായില്ല!അയാള്‍ മെല്ലെ തളര്‍ന്നു.വികര്‍ണ്ണന്‍ അവിടെയെത്തി തന്റെ തെരിലേറ്റി കര്‍ണ്ണനെ കൊണ്ടുപോകുന്നത് സുയോധനന്‍ കണ്ടു.

കര്‍ണ്ണന്‍ പോയപ്പോള്‍ ചിത്രസേനന്‍ സുയോധനന്റെ തേരിനെ വളഞ്ഞു.തന്റെ നേര്‍ക്ക്‌ ഇരമ്പി ക്കയറുന്ന സൈന്യത്തെ അയാള്‍ ശരവര്‍ഷം കൊണ്ട് എതിരിട്ടു.എന്നാല്‍ കിങ്കരന്മാര്‍,സുയോധന രഥം എള്ളിന്‍ മണികള്‍ പോലെ ശകലങ്ങളാക്കി!തേര് ഉടഞ്ഞു നുറുങ്ങിയപ്പോള്‍ സുയോധനന്‍ നിലത്തേക്ക്‌ പാറി വീണു.ഉടന്‍ ചിത്രസേനന്‍ പാഞ്ഞെത്തി അയാളെ ബലമായി പിടിച്ച് കൈകാലുകള്‍കൂട്ടിക്കെട്ടി.അധികം വൈകാതെ അനുജന്മാരായ ദുസ്സാസനന്‍,വിവിംശതി,വിന്ദന്‍,അനുവിന്ധന്‍ തുടങ്ങിയവരെയും ഇപ്രകാരം തന്നെ അവര്‍ കീഴ്പ്പെടുത്തി!സുയോധനന്റെ ശരീരം നൊന്തു നീറി!നദീപ്രവാഹം പോലെ രക്തം വാര്‍ന്നൊഴുകി.അയാള്‍ മെല്ലെ ബോധരഹിതനായി!

൦൦൦





Wednesday, December 11, 2013

അദ്ധ്യായം 38,ആരവങ്ങള്‍ ഉയരുന്നു.

അദ്ധ്യായം 38പാണ്ഡവര്‍ പോയതില്‍ പിന്നെഏതാനും ദിവസം കൊട്ടാരം ശോകമുകതയുടെയും സ്വകാര്യം പറച്ചിലുകളുടെയും ലോകമായിരുന്നു.എന്നാല്‍ സുയോധനന്‍ അതൊന്നും ഗൌനിച്ചില്ല.അയാള്‍ കാര്യക്ഷമമായിത്തന്നെ ഭരണം മുന്നോട്ടു കൊണ്ടുപോയി!വിശ്വസ്തരായവരെ മാത്രം ഉദ്യോഗസ്ഥരായി നിയമിച്ചു.വിദുരരെ പിണക്കാതെതന്നെ,വേണ്ടുന്ന പരിചരണങ്ങള്‍ നല്‍കി,ഭരണ രഹസ്യങ്ങളില്‍ നിന്നും അയാള്‍ മാറ്റിനിര്‍ത്തിയിരുന്നു.പതിയെ കൊട്ടാരത്തിലെ അപശബ്ദങ്ങള്‍ നിലച്ചു തുടങ്ങി.സുയോധനന്‍റെ ഭരണ നൈപുണിയില്‍ കൊട്ടാരവാസികള്‍ അഭിമാനംകൊണ്ടുതുടങ്ങി.കര്‍ണ്ണന്‍ എല്ലാത്തിനും കൂടെയുണ്ടായിരുന്നു.

സുയോധനനെ സംബന്ധിച്ചിടത്തോളം പതിനാലുവര്ഷം ചെറിയൊരു കാലയളവായിരുന്നു.അതിനുള്ളില്‍ പലതും ചെയ്തു തിര്‍ക്കാന്‍ ഉണ്ടായിരുന്നു.രാജകൊട്ടാരവും അന്തപ്പുരങ്ങളും വര്‍ണ്ണശബള മാക്കുന്നതിനപ്പുറം അയാള്‍ പ്രജാക്ഷേമത്തിന് മുന്‍തൂക്കം നല്‍കി.സുയോധനന്‍റെ ഇശ്ചക്കൊത്ത് അനുജന്മാര്‍ എപ്പോഴും പ്രവര്‍ത്തിച്ചു.ഖാണ്ഡവപ്രസ്ഥത്തില്‍ നിന്നും ഭരണകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന വ്യാജേന ദുസ്സാസനന്‍ ഇടയ്ക്കിടെ ഹസ്തിനപുരം സന്ദര്‍ശിക്കും!സത്യത്തില്‍ സഹോദരങ്ങളെ കാണാനാണ് ഈ വരവെന്ന് ഏവര്‍ക്കും അറിയാമായിരുന്നു.

മക്കളുടെ ഭരണനൈപുണി ധൃതരാഷ്ട്രരേ ഏറെ സന്തോഷിപ്പിച്ചു.ഭീഷ്മരും ദ്രോണരും ഭരണത്തില്‍ വേണ്ടുംവിധം ശ്രദ്ധിക്കുന്നുണ്ട്.അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതില്‍ സുയോധനന്‍ മടികാണിക്കുന്നുമില്ല!എന്നാല്‍ വിദുരര്‍ ഇപ്പോഴും പഴയ നിലയാണ്.എന്തിലും കുറ്റങ്ങള്‍ മാത്രം കണ്ടെത്തുന്നു!എന്നാല്‍ അതും കണ്ടറിഞ്ഞുതന്നെയാണ് സുയോധനന്‍റെ നിലപാടുകളും!

കാലംകടന്നുപോയ്ക്കൊണ്ടിരുന്നു.പാണ്ഡവരുടെസാന്നിധ്യംവാക്കുകളിലോ,പ്രവര്‍ത്തനങ്ങളിലോ,
കൊട്ടാരത്തില്‍ ഇല്ലാതായി.ഏവരും സുയോധനന്റെ കരബലത്തിനും മനോസ്ഥൈര്യത്തിനും കിഴ്പ്പെട്ട് സന്തുഷ്ടരായി!അങ്ങിനെയിരിക്കെയാണ്‌ ഒരു ബ്രാഹ്മണ സഞ്ചാരി കൊട്ടാരത്തില്‍ എത്തിച്ചേര്‍ന്നത്.കുശലങ്ങള്‍ക്കിടയില്‍ അദേഹം കാട്ടില്‍ പാണ്ഡവരെ കണ്ടെത്തിയ കാര്യം പറഞ്ഞു.വനമധ്യത്തിലെ പര്‍ണശാലയില്‍ അവരുടെ ജീവിതം വളരെ കഷ്ട്ടമാണ് എന്നറിയിച്ചപ്പോള്‍ ഏവര്‍ക്കും ദുഃഖം തോന്നി.

സുയോധനന്‍ കര്‍ണ്ണനെ വരുത്തി,ബ്രാഹ്മണന്‍ പറഞ്ഞ കാര്യം അവതരിപ്പിച്ചു.കര്‍ണ്ണന്‍ പറഞ്ഞു:

എന്തായാലും ഞാനത് വിശ്വസിക്കുന്നില്ല.പ്രത്യേകിച്ചും ബ്രാഹ്മണ വാക്യങ്ങള്‍ .അതുകൊണ്ട് നമുക്കിത് നേരിട്ട് അന്വേഷിക്കാം.താങ്കള്‍ ഭരിക്കുന്ന രാജ്യത്ത് ആരും ദരിദ്രരായി ജീവിച്ചുകൂടാ.

സുയോധനന്‍ ചോദിച്ചു:

പക്ഷെ അതെങ്ങിനെ?

കര്‍ണ്ണന്‍ മെല്ലെ ഒന്ന് ചിരിച്ചുകൊണ്ട് തുടര്‍ന്നു:

അതിനോ വഴിയില്ലാത്തത്!നേരിട്ട് പോകണം.

പക്ഷെ അതിന് അച്ഛന്‍ സമ്മതിക്കില്ല.

എങ്കില്‍ നമുക്ക് വനത്തിലെ ഗോശാല സന്ദര്‍ശിക്കുവാന്‍ പോകാം.അതുവഴി പാണ്ഡവരുടെ അവസ്ഥയും അറിയാം.

കര്‍ണ്ണന്റെ ഉപായം സുയോധനനും ശരിവച്ചു.

പിറ്റേന്ന് തന്നെ സുയോധനന്‍ യാത്രക്കൊരുങ്ങി.കര്‍ണ്ണന്‍,ശകുനി,ദുസ്സാസനന്‍ എന്നിവരും ഒപ്പം കൂടി.തേരുകളും ആനകളും നിരന്നപ്പോള്‍ ധൃതരാഷ്ട്രര്‍ അവിടെക്കണഞ്ഞുകൊണ്ട് പറഞ്ഞു:

മോനെ,നായാട്ടും ഗോശാല പരിശിലനവും നല്ലത് തന്നെ.ധ്വെതവനത്തിലാണ് പാണ്ഡവര്‍ വസിക്കുന്നത് എന്നറിയാമല്ലോ.നിങ്ങള്‍ ഗര്‍വ്വംകൊണ്ട് സ്വയം മറന്ന് അവരെ പ്രകോപിപ്പിക്കരുത്.

പിന്നെ കര്‍ണ്ണനോടായി തുടര്‍ന്നു.

മഹാബാഹുവായ കര്‍ണ്ണാ, ഞാന്‍ പറയുന്നത് കേട്ട് നിങ്ങള്‍ പാണ്ഡവരോട് ഇണങ്ങി നില്‍ക്കാനും നോക്കരുത്.അവര്‍ സത്യവൃതന്മാര്‍ എന്നാകിലും വിശ്വസിക്കരുത്.മനസ്സ് കലങ്ങി ജീവിക്കുന്ന അവര്‍ പകവീട്ടൂന്നതിനുള്ള അവസരം ഉപേക്ഷിക്കില്ല.ചുരുക്കത്തില്‍ നിങ്ങളുടെ ഏതു പ്രവര്‍ത്തിയും അവര്‍ ദോഷകരമായെ കാണു.

അപ്പോള്‍ ശകുനി അദ്ദേഹത്തെ പ്രണമിച്ചുകൊണ്ട്‌ പറഞ്ഞു:

ഞങ്ങളെക്കുറിച്ച്‌ അങ്ങ് ശങ്കിക്കേണ്ടതില്ല.പാണ്ഡവരെ ഞങ്ങള്‍ കാണാന്‍ ശ്രമിക്കുകയില്ല.

പിന്നെ ആരും ഒന്നും പറഞ്ഞില്ല.യാത്രയുടെ ഘോഷം മുഴങ്ങി!









Friday, November 29, 2013

അദ്ധ്യായം-37,ആ ശാപം ഫലിക്കുമോ?

അദ്ധ്യായം-37ധൃതരാഷ്ട്രരോട് പിണങ്ങി,പാണ്ഡവരെ അനുഗമിച്ച്‌,വനവാസത്തിനു പോയ വിദുരര്‍ ഉപാധികള്‍ ഇല്ലാതെ മടങ്ങിവന്നുവെന്ന വാര്‍ത്ത സുയോധനനെ തെല്ല് അലോസരപ്പെടുത്താതെ ഇരുന്നില്ല.മറ്റുള്ളവരെപ്പോലെയല്ല അദ്ദേഹം.സ്നേഹം നടിച്ച്,അധികാരം ഭാവിച്ച്,എപ്പോഴും പക്ഷപാതത്തോടെയെ പെരുമാറു.അത് ചുണ്ടിക്കാണിച്ചതിനാണ് മഹാരാജാവിനോട്‌ പിണങ്ങി അദ്ദേഹം പാണ്ഡവര്‍ക്കൊപ്പം പോയത്!സ്വാത്തിക ഭാവം പൂണ്ട്.പാണ്ഡവ പക്ഷപാതിയായി കൊട്ടാരത്തില്‍ കഴിഞ്ഞുകൂടുന്ന അദ്ദേഹത്തെ അനുനയിപ്പിക്കുക സാധ്യമല്ല.അച്ഛനാണെങ്കില്‍ എല്ലാം അറിയാം. പക്ഷെ ഒന്നും പ്രതികരിക്കില്ല!ആ സാഹോദര്യത്തെ അകറ്റിനിര്‍ത്താന്‍ അദേഹത്തിന് സാധ്യമല്ല.അതിനാലാണ് ആളയച്ച് അച്ഛന്‍ വിദുരരേ തിരിച്ചു വിളിപ്പിച്ചത്.കുന്തിയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ മക്കള്‍ തിരിച്ചയച്ചതാണെന്നും ഒരു ശ്രുതി പരക്കുന്നുണ്ട്!

വിദുരര്‍ എത്തിച്ചേര്‍ന്നതറിഞ്ഞു കൊട്ടാരംനിവാസികള്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു.സുയോധനനും അച്ഛന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തെ മുഖം കാണിക്കാന്‍ ചെന്നു.അപ്പോള്‍ ആ സദസ്സില്‍ വ്യാസനും മൈത്രേയമുനിയും ഉണ്ടായിരുന്നു.വ്യാസനെ അയാള്‍ നമസ്ക്കരിച്ചു.അയാളെ പിടിച്ചുയര്‍ത്തി വാത്സല്യപൂര്‍വം ആസ്ലെഷിച്ചുകൊണ്ട് വ്യാസന്‍ പറഞ്ഞു:

മഹാബാഹൂ,സുഖം തന്നെയല്ലേ?പാണ്ഡവര്‍ പോയത് ഞാന്‍ അറിഞ്ഞു.എനിക്കത് ഇഷ്ടമായില്ല.

ആ പ്രതികരണം സുയോധനനെ അത്ഭുതപ്പെടുത്തിയില്ല.ലോകം ആദരിക്കുന്ന മഹാന്‍.വേദം പകുത്ത പണ്ഡിതന്‍.കാമാര്‍ഥക്രോധമോഹങ്ങള്‍ക്ക് ഒരിക്കലും അടിപ്പെടാത്ത യതിവര്യന്‍.വിദുരര്‍ക്കും ദ്രോണര്‍ക്കും ഒരു പക്ഷെ,ഭീഷ്മര്‍ക്ക് പോലുമുള്ള ബലഹീനതകള്‍ ഏശാ ത്ത മഹാ തേജസ്സി.അദ്ദേഹത്തെ താണ് വണങ്ങിക്കൊണ്ട് സുയോധനന്‍ചോദിച്ചു:

മഹാചാര്യ,ഇവിടെ നടക്കുന്നതും നടന്നതുമായ കാര്യങ്ങള്‍ അങ്ങയെപ്പോലെ അറിഞ്ഞിട്ടുള്ളവര്‍ വേറെ ആരുണ്ട്?ഒരു രാജാവിന്റെ ധര്‍മ്മമല്ലേ ഞാന്‍ പാലിച്ചത്?എലികള്‍ തങ്ങളുടെ മടയില്‍ പൂ ച്ചകളെ പോറ്റിവളര്‍ത്തുമോ?

അത് കേട്ട് വ്യാസന്‍ ഒന്ന് പുഞ്ചിരിച്ചു.അദ്ദേഹം സുയോധനനെ തഴുകിക്കൊണ്ട് പറഞ്ഞു:

എന്തായാലും സ്വജനങ്ങളുമായുള്ള വൈരം നന്നല്ല.നീ അവരുമായി ഐക്യപ്പെടുന്നില്ലെങ്ങില്‍ കരുതിയിരിക്കണം.

അതുകേട്ടുകൊണ്ടിരിക്കുകയായിരുന്ന വിദുരര്‍ അപ്പോള്‍ ഒട്ടൊരു ക്രൌര്യത്തോടെ വ്യാസനോടായി പറഞ്ഞു:

ദുര്‍ബുദ്ധിയായ ഇവന് ഇത്തരം ഉപദേശങ്ങള്‍ ഒന്നും എല്ക്കുകയില്ല.ചതിയും വഞ്ചനയുമാണ് ഇവന്റെ ദൈവങ്ങള്‍ .

വിദുരര്‍ സുയോധനനെ ഒന്ന് പാളിനോക്കിക്കൊണ്ട് തുടര്‍ന്നു:

സത്യത്തില്‍ ഇവന്റെ പ്രവര്‍ത്തികളെ സാധൂകരിക്കുന്ന മഹാരാജനെയാണ് അങ്ങ് നേര്‍വഴി നടത്തേണ്ടത്.

അതുകേട്ടു ധൃതരാഷ്ട്രര്‍ പറഞ്ഞു:

മഹാരഥന്‍മാരേ,എന്റെ താത്പര്യം കൊണ്ടല്ല ചൂത് ഉണ്ടായത്.വിധി എന്നെക്കൊണ്ട് അത് ചെയ്യിച്ചതാണ്.പുത്രസ്നേഹം ഉപേക്ഷിക്കാന്‍ ആകുമോ?മക്കളില്ലാത്ത വിദുരര്‍ക്ക് അത് മനസിലാവില്ല.

വിദുരര്‍ അതിന് മറുപടി പറയാന്‍ തുനിഞ്ഞെങ്ങിലും വ്യാസന്‍ തടഞ്ഞുകൊണ്ട് ധൃതരാഷ്ട്രരോട് പറഞ്ഞു:

വൈചിത്ര്യവീര്യ രാജാവേ,അങ്ങ് പറഞ്ഞത് വാസ്തവമാണ്.പുത്രന്‍ ശ്രേഷ്ടനാണ്.എന്നാല്‍ എനിക്ക് നിന്റെ മക്കളും പാണ്ടുവിന്റെ മക്കളും ഭേദമില്ല.എല്ലാവരുടെയും സുഖം ഞാന്‍ ആഗ്രഹിക്കുന്നു.

അപ്പോള്‍ സദസ്സില്‍ അതുവരെ നിശബ്ധനായിരുന്ന മൈത്രേയമുനി പറഞ്ഞു:

ദുര്യോധനാ,പിതാമഹര്‍ ഇഛീക്കുന്നത്‌ ഒന്ന് മാത്രമാണ്.നീ പാണ്ഡവരോട് മാപ്പ് പറയണം.അനര്‍ഹമായി സമ്പാദിച്ചതെല്ലാം തിരിച്ചു കൊടുത്ത്,അവരെ മടക്കിക്കൊണ്ടുവരണ൦.

സുയോധനന്‍ പറഞ്ഞു:

അത്  സാധ്യമല്ല മഹാമുനേ,പാണ്ഡവര്‍ അവരുടെ വാക്ക് ലംഘിക്കുകയില്ല,ഞാനും.

സുയോധനന്റെ വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍ മഹര്‍ഷിക്കായില്ല.അദ്ദേഹം പറഞ്ഞു:

ദുര്യോധന,ഞാന്‍ പറയുന്നത് നീ കേള്‍ക്കുക.പാണ്ഡവരെ  ദ്രോഹിക്കുന്നത് നന്നല്ല.ഹിതകരമായി നീ പെരുമാറുക.എന്റെ വാക്കുകള്‍ അനുസരിക്കുന്നതാവും നിനക്ക് നല്ലത്.

മുനിയുടെ ഉപദേശം സുയോധനനെ കൊപാന്ധനാക്കി.അയാള്‍ പോട്ടിത്തെറിക്കാതിരിക്കാന്‍ പണിപ്പെട്ടുകൊണ്ട്‌ അയാള്‍ മുഖം താഴ്ത്തി,തുടയില്‍ വിരലുകള്‍ കൊണ്ട് താളം പിടിച്ചു,കാലുകൊണ്ട് മണ്ണില്‍ വരച്ച്‌,നിശബ്ധനായി നിന്നു.സുയോധനന്റെ ആ ഭാവം മുനിയെ ദേഷ്യം പിടിപ്പിച്ചു.അദേഹം കൈയുയര്‍ത്തിക്കൊണ്ട് സുയോധനനെ ശപിച്ചു:

എടാ ദുര്യോധനാ,ദുര്‍ബുദ്ധെ, നീ മിണ്ടാതെ നിന്ന് എന്നെ അനാദരിക്കുന്നു.ഈ ദുരഭിമാനത്തിനു തക്ക ഫലം നീ അനുഭവിക്കും.നീ എന്നെ കാട്ടിയ തുട ഭീമന്‍ ഗദ കൊണ്ട് തല്ലിപ്പൊളിക്കും.ഇത് സത്യം.

മൈത്രേയ ശാപം സഭയെ ഞെട്ടിച്ചു!വ്യാസനും വിദുരരും നീശബ്ധരായി നിന്നു.അപ്പോള്‍ ധൃതരാഷ്ട്രര്‍ വിഷമത്തോടെ മുനിയോട് ശാപ മോചനത്തിനായി അപേക്ഷിച്ചു.മൈത്രേയന്‍ പറഞ്ഞു:

എന്റെ ശാപംഫലിക്കാതിരിക്കില്ല.അല്ലെങ്ങില്‍ ഇവന്‍ പാണ്ഡവരുമായി ശമം സ്വീകരിക്കട്ടെ

മഹാരാജാവ് പിന്നെയും മുനിയോട് കേണപേക്ഷിച്ചുകൊണ്ടിരുന്നു.അതുകണ്ട് സുയോധനന്‍ അച്ഛനോട് പറഞ്ഞു:

മഹാരാജാവേ,അങ്ങ് ഇതുപോലെ യാചിക്കരുത്.ശാപവചസ്സുകളെ അങ്ങയുടെ പുത്രന് ഭയമില്ല,പ്രത്യേകിച്ചും പക്ഷപാതപരമായ ബ്രാഹ്മണ ശാപങ്ങളെ

അത്രയും പറഞ്ഞ്,ഉറച്ച കാല്‍വയ്പ്പുകളോടെ അയാള്‍ സഭവിട്ടുപോയി.

൦൦൦













Wednesday, November 27, 2013

അദ്ധ്യായം36,തകര്‍ക്കരുത്,കാക്കണം.

അദ്ധ്യായം36,അപ്രതീക്ഷിതമായി ഒന്നും തന്നെ സംഭവിച്ചില്ല!ചുതിനായി പാണ്ഡവര്‍ ഹസ്തിനപുരത്തു എത്തി.ഒരു പരാജിതന്റെ എല്ലാ വാശിയോടെയും ക്രൌര്യത്തോടെയും ധര്‍മപുത്രര്‍ പൊരുതിയെങ്കിലും ശകുനിക്കു മുന്‍പില്‍ പരാജിതനായി.ചൂത് യുദ്ധം പോലെ തന്നെയാണ്.തോല്‍വിയും മരണവും ഉറപ്പായാല്‍ പോലും അവസാനത്തെ ശ്വാസം വരെ പൊരുതാനുള്ള വാശി ഉണ്ടാകും കേമാന്മാര്‍ക്ക്.അല്ലാത്തവര്‍ വേഗം പിന്തിരിയും.ഇവിടെ ധര്‍മപുത്രര്‍ പിന്‍വാങ്ങാന്‍ കുട്ടാക്കുന്നില്ല.അപാര മനോധൈര്യം തന്നെ!


കളി അവസാനിപ്പിച്ച്,പുര്‍ണ്ണ പരാജിതനായി ലജ്ജയോടെ ശിരസ്സുകുനിച്ചുനില്‍ക്കുന്ന ധര്‍മപുത്രരോടായി ശകുനി ഉറക്കെ പറഞ്ഞു:

ധര്‍മാത്മജാ,ചൂതില്‍ താങ്ങള്‍ തോറ്റിരിക്കുന്നു!ഇനി വ്യെവസ്ഥപ്രകാരം പന്തീരാണ്ടുകൊല്ലം വനവാസത്തിനും ശേഷം ഒരു വര്ഷം അത്ജാതവാസത്തിനുമായി ഒരുങ്ങിക്കൊള്ളുക.

ധര്‍മപുത്രര്‍ നിശബ്ധനായി നിന്നതെയുള്ളൂ.സദസ്സിലാകട്ടെ ഒരു ശബ്ധവും ഉയര്‍ന്നില്ല.അല്‍പനേരം കൊണ്ടുതന്നെ പാണ്ഡവര്‍ അകത്തുപോയി,ലളിത വസ്ത്രങ്ങള്‍ അണിഞ്ഞ് തിരികെ വന്നു.അപ്പോള്‍ അവരെ നോക്കി,ആ സന്ദര്‍ഭത്തിന് അനുയോജ്യമല്ലാത്ത വിധം ദുസ്സാസനന്‍ പറഞ്ഞു:

ഇപ്പോള്‍ എന്റെ ജേഷ്ടന്‍ എതിരില്ലാത്ത ചക്രവര്‍ത്തി ആയിരിക്കുന്നു.പാണ്ഡവര്‍ പതിരായ എള്ള്പോലെയും.

ആ പരിഹാസം സുയോധനന് തീരെ ഇഷ്ട്ടപ്പെട്ടില്ല.അയാള്‍ ഒരു നോട്ടം കൊണ്ട് അവനെ താക്കിത് ചെയ്തു.ദുസ്സാസനന്‍ നിശബ്ധനായി.അപ്പോള്‍ ഭീമന്‍ ക്രുദ്ധനായി ശബ്ധമുയര്‍ത്തി:

ദുസ്സാസന,നീ അസഭ്യം പുലമ്പുന്നു.വാക്കുകള്‍കൊണ്ട് മര്‍മ്മപ്രഹരം നടത്തുന്ന നിന്നെ ഞാന്‍ യുദ്ധത്തില്‍ മര്‍മ്മം പിളര്‍ന്നു കൊല്ലും.

അതുകേട്ടു ഏവരും ഭയന്നു.എന്നാല്‍ പതിവുപോലെയുള്ള ഭീമന്റെ ഒരു വീരവാദം മാത്രമയെ അത് സുയോധനന് തോന്നിയുള്ളൂ.അയാള്‍ ചോദിച്ചു.

യുദ്ധമോ?ഇവിടെ യുദ്ധത്തെപ്പറ്റി എന്തിനു ചിന്തിക്കുന്നു?

ആ ചോദ്യം ഭീമനെ കുടുതല്‍ കോപിപ്പിച്ചു.അയാള്‍ സുയോധനന് സമീപം വന്ന് ഉച്ചത്തില്‍ അലറി:

യുദ്ധം ഉണ്ടാവുകതന്നെ ചെയ്യും.നിന്നെ തോല്‍പ്പിക്കാനുള്ള അവസാന യുദ്ധം.അന്ന് ഇവനൊപ്പം ഞാന്‍ നിന്നെയും കൊല്ലും.

എന്നിട്ടും അയാള്‍ അടങ്ങിയില്ല.സദസ്സിനെ നോക്കി അയാള്‍ തുടര്‍ന്നു:

എല്ലാവരും കേട്ടുകൊള്‍വിന്‍.യുദ്ധം,മഹായുദ്ധം അടുത്തുകഴിഞ്ഞു.കൌരവരെ മുച്ചുടും മുടിക്കുന്ന യുദ്ധം.

തുടര്‍ന്നയാള്‍ വിറയ്ക്കുന്ന ശരീരത്തോടെ,കണ്ണുകള്‍ ചുവന്നു കലങ്ങി എല്ലാവരെയും ഒരുവട്ടംകൂടി നോക്കിക്കൊണ്ട്,പുറത്തേക്ക് നടന്നു.മറ്റു പാണ്ഡവര്‍ അയാളെ പിന്തുടര്‍ന്നു.കുന്തി വിദുരര്‍ക്കൊപ്പം അദ്ധേഹത്തിന്റെവീട്ടിലേക്ക് പോയി.പാണ്ഡവരേ യാത്രയാക്കാന്‍ വന്‍ ജനാവലി തന്നെയാണ് തടിച്ചുകൂടിയത്!അതൊന്നും കാണാന്‍ സുയോധനന്‍ നിന്നില്ല.അയാള്‍ മുറിയില്‍ തന്നെ ഇരുന്നതെയുള്ളൂ.

വൈകുന്നേരം ആയപ്പോഴേക്കും എല്ലാം ശാന്തമായിത്തുടങ്ങിയിരുന്നു.അന്തപ്പുരത്തിലെ തേങ്ങലടികള്‍ നിലച്ചു തുടങ്ങിയിരുന്നു.എന്നാല്‍ വിദുരര്‍ ധൃതരാഷ്ട്രരോട് വഴക്കിട്ട് പാണ്ഡവരേ കാണാന്‍ വനത്തിലേക്ക് പുറപ്പെട്ടത്‌ വീണ്ടും അസ്വസ്ഥതക്ക് കാരണമായി.ആ സമയത്താണ് കര്‍ണ്ണന്‍ സുയോധനനെ കാണാന്‍ എത്തിയത്.അല്‍പനേരം ആരും ഒന്നും പറഞ്ഞില്ല.പിന്നെ കര്‍ണ്ണന്‍ സംസാരിച്ചു തുടങ്ങി:

സുയോധനാ,സംഭവിക്കാനുള്ളതു നടക്കാതിരിക്കില്ല.ഇനി അതില്‍ ദുഖിക്കുന്നതില്‍ അര്‍ഥമില്ല.നീ ഇനി ചക്രവര്‍ത്തിക്ക് ചേര്‍ന്ന വിധം പ്രവര്‍ത്തിക്കുക.

സുയോധനന്‍ ഒന്നും പറഞ്ഞില്ല.കര്‍ണ്ണന്‍ തുടര്‍ന്നു:

യുദ്ധ പ്രഖ്യാപനം നടത്തിയാണ് അവര്‍ പോയത്.അതിനാല്‍ നാം കരുതിയിരിക്കണം.നാം ആഗ്രഹിക്കുന്നിലെങ്ങിലുംയുദ്ധം അനിവാര്യമായേക്കാം.ഹസ്തിനപുരം ഒരു ധീമാനില്‍ അര്‍പ്പിച്ചു ഭരിക്കുന്നതാവും നന്ന്.

കര്‍ണ്ണന്റെ വാക്കുകള്‍ സുയോധനന് മനസിലായില്ല.അയാള്‍ കര്‍ണ്ണനെ സംശയത്തോടെ നോക്കി.

കര്‍ണ്ണന്‍ പറഞ്ഞു:

ഞാന്‍ ഉദ്ദേശിക്കുന്നത് രാജ്യം മഹാശക്തനായ ദ്രോണര്‍ക്കു നിവേദിക്കാനാണ്.

സുയോധനന്‍ അത് അത്ഭുതത്തോടെയാണ് കേട്ടത്.ദ്രോണര്‍ കര്‍ണ്ണനെ അപമാനിച്ചിട്ടേയുള്ളൂ.എന്നിട്ടും!.......

കര്‍ണ്ണന്റെ നിര്‍ബ്ബന്ധപ്രകാരം സുയോധനന്‍ ദ്രോണരേ ചെന്ന് കണ്ടു.അദ്ദേഹം കുളിയും ഭക്ഷണവും കഴിഞ്ഞു വിശ്രമിക്കുകയായിരുന്നു.കര്‍ണ്ണനും സുയോധനനും അദ്ദേഹത്തെ വന്ദിച്ചു.ദ്രോണര്‍ അവരെ പ്രത്യഭിവാദനം ചെയ്തുകൊണ്ട് ആഗമനോദേശം ആരാഞ്ഞു.കര്‍ണ്ണന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേട്ട ശേഷം അദ്ദേഹം പറഞ്ഞു:

പാണ്ഡവര്‍ അവധ്യരാനെന്നാണ് കേള്‍വി.എന്നാല്‍ ഞാന്‍ എന്നെ അഭയം പ്രാപിക്കുന്നവരെ കൈവെടിയുകയില്ല.കൂറുപാര്‍ത്ത് കൂട്ട് തേടിയ നിങ്ങളെ ഞാന്‍ സഹായിക്കാം

അദ്ദേഹം ശയനമുറിയില്‍ അല്‍പ്പനേരം ഒന്ന് ഉലാത്തിക്കൊണ്ട് തുടര്‍ന്നു:

.നിര്‍ഭാഗ്യവശാല്‍ പാണ്ഡവര്‍ ഇന്നെനിക്കു ശത്രൂക്കളാണ്.കാരണം എന്റെ കൊടിയ എതിരാളിയായ ദ്രുപദന്‍ അവര്‍ക്കിന്നു ബന്ധുവാണ്.

പിന്നെ സുയോധനനെ സ്മീപിച്ച് അദ്ദേഹം തുടര്‍ന്നു:

പാണ്ഡവരേ നാടുകടത്തി എന്നതുകൊണ്ട്‌ മാത്രം ഒന്നും ആയില്ല.സുഖം ക്ഷണികമാണ് സുയോധന.ധാരാളം യ്ഞ്ഞങ്ങള്‍ ചെയ്യണം.പണമൊഴുക്കണം.നിങ്ങള്‍ക്കൊപ്പം ഞാനും ഉണ്ടാകും.

ദ്രോണര്‍ അവരെ അനുഗ്രഹിച്ചു തിരിച്ചയച്ചു.മുറിയില്‍ നിന്നുംപുറത്തിറങ്ങുമ്പോള്‍ വാതില്‍ക്കല്‍ ദുസ്സാസനന്‍ നില്‍ക്കുന്നു.ഉടന്‍ അയാളോട് സുയോധനന്‍ പറഞ്ഞു:

നീ നാളെത്തന്നെ,പാണ്ഡവര്‍ ഒഴിഞ്ഞുപോയ ഖാണ്ഡവപ്രസ്തത്തിന്റെ അധികാരം ഏറ്റെടുക്കുക.പതിനാലു വര്ഷം കഴിഞ്ഞ് അവര്‍ വരുമ്പോള്‍ ഇതേപടി തന്നെ തിരിച്ചു നല്‍കാനുള്ളതാണ്.അവിടെ വിപുലികരണങ്ങള്‍ അല്ലാതെ നശികരണങ്ങള്‍ ഒന്നും ഉണ്ടാവരുത്.

അപ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു:

അജ്ഞാതവാസത്തിനിടയില്‍ പിടിക്കപ്പെട്ടാല്‍ പിന്നെയും പന്തീരാണ്ടു വര്ഷം വനവാസം വിധിച്ചത് മറക്കരുത്.

അതുകേട്ടു സുയോധനന്‍ പറഞ്ഞു:

അതെനിക്കും ഓര്‍മ്മയുണ്ട്.പാണ്ഡവര്‍ വാക്ക് തെറ്റിച്ചാല്‍ ഒരു തുണ്ട് ഭുമിപോലും ഞാന്‍ അവര്‍ക്ക് വിട്ടുകൊടുക്കയില്ല.

അത്രയും പറഞ്ഞ്‌ സുയോധനന്‍ നടന്നു മറഞ്ഞു.കര്‍ണ്ണനും ദുസ്സാസനനും ഒന്നും മിണ്ടാതെ അത് നോക്കി നിന്നു!

൦൦൦






.







Monday, November 25, 2013

അദ്ധ്യായം-35,സ്വരക്ഷയ്ക്കായി

അദ്ധ്യായം-35ഭരണവും കുടുംബ ജീവിതവും ഭദ്രമായിത്തന്നെ മുന്നോട്ടു പോയെങ്ങിലും സുയോധനന്റെ മനസ്സ് അകാരണമായി അസ്വസ്തമായിക്കൊണ്ടിരുന്നു.പാണ്ഡവരുടെ അകല്‍ച്ചയായിരുന്നു ഇതിനു പ്രധാന കാരണം.ഏതെങ്കിലും തരത്തില്‍ അവര്‍ പ്രതികാരം ചെയ്യുമെന്നുള്ള കര്‍ണ്ണന്റെ താക്കിതുകള്‍ കണക്കിലെടുക്കാതെ വയ്യ.അവരുമായി ഒരു ഐക്യത്തിന് ശ്രമിക്കാനാണ്‌ ഭാനുമതി ഉപദേശിക്കുന്നത്.ഇക്കാര്യം പറഞ്ഞപ്പോള്‍ കര്‍ണ്ണനും ശകുനിയും പരിഹസിച്ചു ചിരിക്കയാണ് ചെയ്തത്.

അതൊരിക്കലും നടക്കുകയില്ല.

ശകുനി പറഞ്ഞു.

അന്ന് ചൂതിനു ശേഷം മഹാരാജന്‍ അവരെ മോചിപ്പിച്ചത് തന്നെ എനിക്ക് സഹിക്കാന്‍ ആയിട്ടില്ല.

ആ അഭിപ്രായം ശരിവച്ചുകൊണ്ട് കര്‍ണ്ണന്‍ പറഞ്ഞു:

മുര്‍ഖന്‍പാമ്പിനെ തന്നെയാണ് നാം അന്ന് നോവിച്ചു വിട്ടത്.അവര്‍ പകരം വീട്ടാതിരിക്കില്ല.അതിനുമുന്‍പ്‌ അവരെ നിരായുധരാക്കാനാണ് നാം മുതിരേണ്ടത്.അല്ലാതെ സന്ധിക്ക് അല്ല.ഒന്നുകില്‍ യുദ്ധം അല്ലെങ്കില്‍ വീണ്ടും ഒരു ചുത്!

ശകുനി കര്‍ണ്ണനെ പിന്താങ്ങി:

മഹാരാജനെക്കൊണ്ട് അവരെ ഇനിയും  ചുതിനു വിളിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാം.സമ്പത്തിനു പകരം വനവാസം ഉറപ്പിച്ചാല്‍ നിനക്ക് സ്വസ്ഥമായി ഭരിക്കാം.

തന്റെ പ്രിയപ്പെട്ട അഭ്യുദയകാംക്ഷികളുടെ വാക്കുകള്‍ തള്ളിക്കളയാനാകാതെ സുയോധനന്‍ ധര്‍മ്മസങ്കടത്തിലായി.ഭാവിയില്‍ തന്റെതെല്ലാം അവര്‍ക്ക് സ്വന്തമായിക്കുടാ.പാണ്ഡവര്‍ കുതന്ത്രശാലികളാണ് .ഇപ്പോള്‍ കൃഷണന്റെ ബന്ധുത്വം കൂടി അവര്‍ക്കുണ്ട്!തന്ത്രങ്ങള്‍ക്ക് മറ്റാരെയും അവര്‍ക്ക് ആശ്രയിക്കേണ്ടി വരില്ല.അതിനാല്‍ തന്റെ സുരക്ഷയക്ക്‌ എന്തെങ്കിലും ചെയ്തെപറ്റു എന്നുറപ്പിച്ചുകൊണ്ട്‌ അയാള്‍ അച്ഛന്റെ സമീപത്തേക്ക് നടന്നു.

അദ്ധേഹം മന്ത്രിമാരുമായി രാജ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട് ഇരിക്കുകയായിരുന്നു.അച്ഛനെ വന്ദിച്ചുകൊണ്ട് സുയോധനന്‍ തന്റെ മനോഗതം അറിയിച്ചു.അത് കേട്ട് മഹാരാജാവ് സദസ്സ്യരോട് അഭിപ്രായം ആരാഞ്ഞു.ഒരു മന്ത്രി പറഞ്ഞു:

അവര്‍ അടങ്ങി ഇരിക്കയില്ല.അതിനാല്‍ രാജ്യത്തിന്റെ ഭാവിയെക്കരുതി അങ്ങ് മുന്‍കരുതല്‍ എടുക്കണം

മറ്റൊരു മന്ത്രിക്കും അതേ അഭിപ്രായംതന്നെ ആയിരുന്നു.

ഒരു പ്രതികാരത്തിനുള്ള ലക്ഷണങ്ങള്‍ അന്ന് ഞാന്‍ അവരില്‍ കണ്ടിരുന്നു.ചീറുന്ന സര്‍പ്പങ്ങളെപ്പോലെയാണ് അന്നവര്‍ തിരിച്ചത്.അര്‍ജുനന്‍ ആയുധം കൈയ്യിലേന്തി  വിജ്രുംഭിതനായി തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.തടിച്ച ഗദയും ചുഴറ്റി ഭീമന്‍ കോപത്താല്‍ കലങ്ങിയാണ് പോയത്.നകുലനും സഹദേവനും പല്ലുകള്‍ ഞെരിച്ചാണ് അന്ന് തെരേറിയത് !ആയതിനാല്‍ രാജാവേ,അവര്‍ പകരംവീട്ടുകതന്നെ ചെയ്യും.

മന്ത്രി പറഞ്ഞവസാനിപ്പിച്ചപ്പോള്‍ സദസ്സ് ഭയാനകമായ നിശബ്ധതയില്‍ ആണ്ടുപോയി.ആ നേരം അവിടേക്ക് കടന്നുവന്ന ശകുനി ധൃതരാഷ്ട്രരോടായി പറഞ്ഞു:

മഹാരാജാവെ,പാണ്ഡവരെ ഏറെക്കാലത്തെക്കല്ലെങ്കിലും കുറച്ചുകാലം അകറ്റി നിര്‍ത്തുക മാത്രമേ രാജ്യരക്ഷക്ക് അഭിമതമായിട്ടു ഞാന്‍ കാണുന്നുള്ളൂ.അതിനുള്ള വഴി ഇനിയും ചുതുകളി തന്നെയാണ്.

അതുകേട്ട് ധൃതരാഷ്ട്രര്‍ ചോദിച്ചു:

ചുതോ? തോറ്റ് പിന്‍വാങ്ങിയവര്‍ ഇനിയും അതിന് തയ്യാറാവുമോ?ആയാല്‍ത്തന്നെ ചൂത് എങ്ങിനെയാണ് ഒരു പോംവഴി ആവുക?

ശകുനി മെല്ലെ ചിരിച്ചുകൊണ്ട് പറഞ്ഞു:

തോറ്റവര്‍ ഒരിക്കലെങ്ങിലും ജയിക്കാനായി ആഗ്രഹിക്കും.പ്രത്യേകിച്ച് ധര്‍മ്മജനെപ്പോലെയുള്ള കളി അറിയാത്തവര്‍ .വനവാസവും അജ്ഞാതവാസവും കരാറാക്കി കളിച്ചു ജയിക്കാവുന്നതെയുള്ളൂ..

ശകുനിയുടെ വാക്കുകളില്‍ ആത്മവിശ്വാസം തോന്നി മഹാരാജാവിന്‌.രാജ്യാവകാശം പകുത്തുനല്കിയെങ്ങിലും പാണ്ഡവര്‍ അതില്‍ തൃപ്തരായിട്ടില്ല.രാജാവ് ചൂതിന് സമ്മതം മൂളി.അതുകേട്ട്‌ ഭയചകിതയായ ഗാന്ധാരി പറഞ്ഞു:

മഹാരാജാവേ,അങ്ങ് അഹിതമൊന്നും പ്രവര്‍ത്തിക്കരുത്‌.പാണ്ടുപുത്രര്‍ സ്വന്തം മക്കളെപ്പോലെ ആണെന്ന് അങ്ങ് ആവര്‍ത്തിക്കാരുള്ളതല്ലെ? കെട്ടടങ്ങിയ അഗ്നി ജ്വലിപ്പിക്കുന്നതിനു തുല്യമാണ് അങ്ങയുടെ തീരുമാനം.പുത്രരില്‍ ആകാംക്ഷയുണ്ടെങ്കില്‍ ഇതില്‍ നിന്നുംപിന്‍വാങ്ങുക.

ഗാന്ധാരിയുടെ വാക്കുകള്‍ ധൃതരാഷ്ട്രര്‍ക്ക് പഥ്യമായില്ല!അദ്ധേഹം പറഞ്ഞു:

മഹാമനസ്കയായ ഗാന്ധാരി,നിന്റെ വാക്കുകള്‍ ഉചിതമല്ല.പാണ്ഡവര്‍ നമുക്ക് സ്വപുത്രരെപ്പോലെ എങ്കിലും സ്വന്തം മക്കളല്ലല്ലോ.മക്കളുടെ ശാന്തിയല്ലേ മാതാപിതാക്കള്‍ ആഗ്രഹിക്കുക?മാത്രമല്ല,സ്വരക്ഷ ഉറപ്പാക്കേണ്ടത് രാജധര്‍മ്മമല്ലെ?

ഗാന്ധാരി പറഞ്ഞു:

ധര്‍മ്മാധര്‍മ്മ വിചാരത്താല്‍ അങ്ങേക്ക് ബുദ്ധി തെറ്റാതെയിരിക്കട്ടെ.കുലത്തിനു കേടുവരുത്തുന്നതൊന്നും ചെയ്യരുത് എന്നാണ്‌ എന്റെ അപേക്ഷ.

ഉടന്‍ ധൃതരാഷ്ട്രര്‍ ശബ്ധമുയര്‍ത്തി പറഞ്ഞു:

കുലത്തിനു വരുന്നത് വരും.അത് വിധിപോലെ മുടിയുകയോ,വര്‍ധിക്കുകയോ ചെയ്യും.ഇപ്പോള്‍ നമ്മുടെ പരിരക്ഷയാണ് പ്രധാനം.ഞാന്‍ തിരുമാനമെടുത്തു കഴിഞ്ഞു.ചൂത് നടക്കട്ടെ.

സഭ നിശബ്ധമായി.ഒന്നും പിന്നീട് പറയാതെ ഏവരും പിരിഞ്ഞു.ഗാന്ധാരി സുയോധനനെ ആശ്ലേഷിച്ചുകൊണ്ട്‌ പറഞ്ഞു:

നിന്റെ മനോഗതി അമ്മ തിരിച്ചറിയുന്നു.കളിച്ചാലും ഇല്ലെങ്കിലും വിധിച്ചത് സംഭവിക്കാതിരിക്കില്ല.നല്ലത് മാത്രംനടക്കട്ടെ.



൦൦൦














അദ്ധ്യായം-34,താലോലം പൈതല്‍ ............

അദ്ധ്യായം-34,കര്‍ണ്ണന്‍ ആണ് ദുശളക്കായി ആ പേര് നിര്‍ദ്ദേശിച്ചത് :
ബ്രുഹല്‍ക്കായ പുത്രനായ ജയദ്രഥന്‍ എന്തുകൊണ്ടും പെങ്ങള്‍ക്ക് അനുയോജ്യനായിരിക്കും.മഹാവീരനാണദ്ദേഹം.പാഞ്ചാലി സ്വയംവരനാള്‍ ഞാനത് നേരില്‍ കണ്ടതാണ്.

അപ്പോള്‍ ദുസ്സാസനന്‍ ചോദിച്ചു:

മറ്റു ചില കഥകള്‍ അയാളെപ്പറ്റി ഉണ്ടല്ലോ.ആശ്രമ വാസികളായ പാണ്ഡവരെ ധിക്കരിച്ച്‌ പാഞ്ചാലിയെ സ്വന്തമാക്കാന്‍ ശ്രമിച്ചത്‌.

അതുകേട്ട്‌ കര്‍ണ്ണന്‍ പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു:

ദുസ്സാസന,വീരന്മാരെപ്പറ്റി ഇത്തരം പല കെട്ടുകഥകളും ഉണ്ടാകും.സ്വന്തം കരുത്തില്‍ സംശയം ഉള്ളവര്‍ പറഞ്ഞു പരത്തുന്ന കഥകള്‍.അതെല്ലാം നാം വിശ്വസിക്കണോ?പ്രത്യേകിച്ചും അഞ്ചുപേര്‍ ഭര്‍ത്താക്കന്മാരായ ദ്രൌപതിയെക്കുറിച്ച് ആവുമ്പോള്‍ ?

കര്‍ണ്ണന്റെ ചോദ്യത്തെ മൌനംകൊണ്ടവര്‍ പുരിപ്പിച്ചു നിന്നപ്പോള്‍,കര്‍ണ്ണന്‍ തുടര്‍ന്നു:

ഞാന്‍ എങ്ങിനെ നിങ്ങള്‍ക്ക്‌ വിശ്വസ്തനായിരിക്കുന്നുവോ,അതേപോലെ തന്നെയാവും അയാളുമെന്ന് ഉറപ്പിക്കാം.നിങ്ങള്‍ അനുവാദം തരുമെങ്കില്‍ ഞാന്‍ മുന്‍കൈയെടുക്കാം.ദുസ്സള എന്റെയും പെങ്ങളാണല്ലോ.

അതുകേട്ട് സുയോധനന്‍ പറഞ്ഞു:

ഞങ്ങള്‍ക്ക് സമ്മതമാണ്.നീ ഉചിതംപോലെ പ്രവര്‍ത്തിച്ചുകൊള്ളുക.

സുയോധനന്റെ വാക്കുകള്‍ ശിരസ്സാവഹിച്ചുകൊണ്ട്‌ കര്‍ണ്ണന്‍ പിന്‍വാങ്ങി.

അധികം വൈകാതെ തന്നെ പെണ്ണുകാണല്‍ ചടങ്ങ് നടന്നു.അര്‍ക്കശോഭയോടെ തിളങ്ങുന്ന അയാളെ ഹസ്തിനപുരം യഥാവിധി മാനിച്ച് ആതിഥ്യമരുളി.ഭാനുമതിയാണ് അവളെ അണിയിച്ചൊരുക്കി സഭാമണ്ഡപത്തില്‍ എത്തിച്ചത്.രത്നഖചിതമായ പീ൦ത്തില്‍ തന്റെ കുഞ്ഞുപെങ്ങള്‍ നാണം പുണ്ട് മുഖം കുനിച്ചിരിക്കുന്നത്‌ സുയോധനന്‍ നിര്‍വൃതിയോടെ നോക്കി നിന്നു.

ഹസ്തിനപുരം കണ്ട ഏറ്റവും വലിയ ആഘോഷമായിരുന്നു ദുസ്സലയുടെ വിവാഹം.പാണ്ഡവരെ നേരില്‍ ചെന്നാണ് ക്ഷണിച്ചത്.

ജയദ്രഥനോ?

അത്ഭുതത്തോടെയാണ് ധര്‍മ്മപുത്രര്‍ ചോദിച്ചത്.വിദുര ഗൃഹത്തില്‍ താമസിക്കയായിരുന്ന കുന്തിയെ അവിടെചെന്ന് ക്ഷണിച്ചു.കുന്തിക്കു സന്തോഷമായി.പോരാന്‍ നേരം അവര്‍ പറഞ്ഞു:

ഞാന്‍ ഭയപ്പെട്ടത് സംഭവിച്ചില്ലല്ലോ.സന്തോഷമുണ്ട്.

അപ്പോള്‍ അയാള്‍ ചോദിച്ചു:

എന്തായിരുന്നു അത്?

അത്....

അവര്‍ ഒന്ന് നിര്‍ത്തി,വിദുരരേ നോക്കി.പിന്നെ സാവകാശം പറഞ്ഞു:

കര്‍ണ്ണനെയാണ് ഞാന്‍ വരനായി പ്രതിക്ഷിച്ചത്.അത് സംഭവിച്ചില്ലല്ലോ.ആശ്വാസം!

സുയോധനന്‍ ഒന്നും പറഞ്ഞില്ല.എല്ലാവരും അത് ആഗ്രഹിച്ചിരുന്നിരിക്കണം.അല്ലെങ്കില്‍ ഭയന്നിട്ടുണ്ടാവണം!

വിവാഹത്തിന് എല്ലാവരും എത്തിയിരുന്നു,പാണ്ഡവരും.അങ്ങിനെ നൂറ്റിയഞ്ചു സഹോദരങ്ങള്‍ നിരന്നുനിന്ന സഭയില്‍ വച്ച്,ജയദ്രഥന്‍ ദുസ്സളയെ താലിചാര്‍ത്തി.



ഭര്‍തൃ ഗൃഹത്തിലെക്കുള്ള യാത്രക്ക് സമയമായി.ദുസ്സള മാതാപിതാക്കളെയും ഗുരുക്കന്മാരേയും വന്ദിച്ച്‌ സുയോധന സമീപം എത്തി.ആ കാല്‍ക്കിഴില്‍ തൊട്ടു വന്ദിച്ചു.അച്ഛന്‍ മകളെ എന്നപോലെ അയാള്‍ സോദരിയെ പിടിച്ചുയര്‍ത്തി മാറോടണച്ചു.അയാളുടെ മിഴികള്‍ നിറഞ്ഞു തുളുമ്പി,അത് കണ്ടുനിന്നവരുടെയും.

000





Saturday, November 23, 2013

അദ്ധ്യായം-33,കര്‍ണ്ണന്‍ ആയിരുന്നെങ്കില്‍ !!!

രണ്ടാമത് ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതോടെ ഭാനുമതി കുടുതല്‍ തിരക്കുള്ളവാളായിത്തിര്‍ന്നു.ലക്ഷണയുടെ ചിരിയിലും കരച്ചിലിലും മനം നട്ട് അവള്‍ ദിവസങ്ങള്‍ അര്‍ത്ഥപുര്‍ണ്ണമാക്കി.സുയോധനനും ഏറെ ആഹ്ലാദചിത്തനായി. ഒരുരാത്രിയില്‍ കര്‍ണ്ണനെപ്പറ്റി പറയുമ്പോള്‍ അവള്‍ പറഞ്ഞു:

കര്‍ണന്‍ നല്ല ചങ്ങാതി തന്നെ.അങ്ങേക്ക് വേണ്ടി ജീവിതം പോലും നിക്കി വയ്കാന്‍ തയ്യാറുള്ളവന്‍!എനിക്ക് ശരിക്കും അസുയ ഉണ്ട്.




അതുകേട്ടു സുയോധനന്‍ മെല്ലെ ചിരിച്ചു.അപ്പോള്‍ അവള്‍ അയാള്‍ക്ക്‌ അരികിലേക്ക് നിങ്ങിയിരുന്നുകൊണ്ട് തുടര്‍ന്നു:

ഏറെ നാളായി മനസ്സില്‍ തുടരുന്ന ഒരാഗ്രഹം പറഞ്ഞോട്ടെ?

അയാള്‍ അവളെ സാകുതം നോക്കി.അവള്‍ ചോദിച്ചു:

നൂറാങ്ങളമാരുടെയും പുന്നാര പെങ്ങള്‍ക്ക് വിവാഹസമയമായി.കര്‍ണ്ണനെ നമുക്ക്............

സുയോധനന്‍ അവളെ തുടരാന്‍ അനുവദിക്കാതെ അയാള്‍ പറഞ്ഞു:

ഭാനൂ,നിന്റെ ആഗ്രഹം അസ്ഥാനത്തല്ല.പക്ഷെ ഇത് നടക്കുകയില്ല.അയാള്‍ക്ക്‌ അവള്‍ സ്വന്തം സഹോദരിയെപ്പോലെയാണ്.ഇക്കാര്യം നമ്മുടെ ചിന്തയില്പ്പോലും കടന്നുവരാന്‍ പാടില്ല.സാരമില്ല.തത്ക്കാലം ഇത് നമുക്കിടയില്‍ത്തന്നെ തീരട്ടെ.

സുയോധനന്റെ പ്രതികരണം അവളെ നിശബ്ധയാക്കി.താന്‍ പറഞ്ഞത് അപരാധമായിപ്പോയെന്ന് അവള്‍ വിഷമിച്ചു.അപ്പോള്‍ അവളെ തന്നോട് ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് അയാള്‍ ആശ്വസിപ്പിച്ചു:

പ്രിയമുള്ളവളെ,നിന്റെ അഭിപ്രായം തെറ്റല്ല.ആരാണ് കര്‍ണ്ണനെ ആഗ്രഹിക്കാത്തത്?പക്ഷെ നാം ഇക്കാര്യം സൂചിപ്പിച്ചാല്‍ നമുക്ക് കര്‍ണ്ണനെ എന്നേക്കുമായി നഷ്ടപ്പെടുകയാവും ചെയ്യുക.നമുക്ക് അവള്‍ക്കു അനുയോജ്യമായ മറ്റൊരാളെ തേടാം.

അല്‍പ്പനേരം കൂടി അവിടെയിരുന്ന ശേഷം അയാള്‍ നേരെ അച്ഛന്റെ മുറിയിലേക്ക് നടന്നു.സുയോധനന്റെ കാലടി സ്വരം തിരിച്ചറിഞ്ഞ് അദ്ധേഹം ചോദിച്ചു:

ഉം.എന്താ മോനെ?

അയാള്‍ പിതാവിനെയും അരികില്‍ ഇരിക്കുന്ന അമ്മയെയും നമസ്കരിക്കുമ്പോള്‍ ഗാന്ധാരിചോദിച്ചു:

യ്ഞവിജയവും കര്‍ണ്ണ ശപഥവുമെല്ലാം ഞങ്ങള്‍ അറിഞ്ഞു.മറ്റെന്തുണ്ട് കുഞ്ഞേ,പുതുതായി?

ഞാന്‍ വന്നത് മറ്റൊന്നിനാണ്.ദുസ്സലയുടെ വിവാഹക്കാര്യം...........

മഹാരാജാവ് പുഞ്ചിരിച്ചു.

ഞങ്ങള്‍ എന്ത് പറയാന്‍.ഒത്ത പുരുഷനെ നീ കണ്ടെത്തുക.നിനക്ക് തെറ്റില്ലെന്ന് ഞങ്ങള്‍ക്ക് അറിയാം.

അപ്പോള്‍ ഗാന്ധാരി ചോദിച്ചു:

ഇത് ഇപ്പോള്‍ തോന്നാന്‍?ഭാനു ........

അതെ.അമ്മയുടെ ഊഹം ശരിയാണ്.ഞാനിക്കാര്യം മറന്നിരുന്നു.അവളാണ് ഓര്‍മ്മിപ്പിച്ചത്.

അതുകേട്ടു ഇരുവരും ഉറക്കെ ചിരിച്ചു.ധൃതരാഷ്ട്രര്‍ പറഞ്ഞു:

ഞങ്ങള്‍ ഊഹിച്ചു.രാജ്യകാര്യങ്ങള്‍ തിര്‍ന്ന് നിനക്കിതൊക്കെ ചിന്തിക്കാന്‍ സമയം കിട്ടുമോ!ദുസ്സാസനനെയും മറ്റും അറിയിക്കുക്ക.പിതാമഹനെയും ഇളയച്ചനെയും മറക്കരുത്.ആലോചനകളില്‍ കര്‍ണ്ണനൊപ്പം പാണ്ഡവരെയും കൂട്ടണം.അവര്‍ക്കും ഈയൊരു പെങ്ങളല്ലേയുള്ളൂ.

അച്ഛന്റെ വാക്കുകള്‍ ശിരസാവഹിച്ചുകൊണ്ട്,അവരെ വന്ദിച്ച്‌ അയാള്‍ മുറിക്കു പുറത്തിറങ്ങി.

൦൦൦


൦൦൦





അദ്ധ്യായം-32,കാമനയുടെ ഉയിര്‍പ്പുകള്‍

അദ്ധ്യായം-32ലക്ഷ്മണകുമാരന്റെ സാന്നിധ്യം ഹസ്തിനപുരം കൊട്ടാരവാസികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പലപ്പോഴും താളം തെറ്റിച്ചു.അവന്റെ കളിയും ചിരിയും കരച്ചിലും എല്ലാവരെയും സ്വാധിനിച്ചു.ഉറങ്ങാന്‍ പട്ടുമെത്തയും ആട്ടുതൊട്ടിലും ഒക്കെ ഉണ്ടെങ്കിലും കുഞ്ഞിന് അതില്‍ ശയിക്കാന്‍ നേരമില്ല!ദുസ്സാസനന്‍ മുതല്‍ക്കുള്ള സഹോദരങ്ങള്‍ അവനെ ഏറ്റിക്കൊണ്ട് നടക്കും.അവന്റെ ദുസ്സാട്യങ്ങലെല്ലാം നിവര്‍ത്തിച്ചു കൊടുക്കാന്‍ അവര്‍ തമ്മില്‍ മത്സരമാണ്‌!സ്തനപീയുഷ പാനത്തിന് മാത്രമാണ് ഭാനുമതിക്ക് അവനെ ലഭിക്കാറ്‌!

സുയോധനന്റെ ജീവിതം ഈ വിധം സന്തോഷകരമായി മുന്നേറി.രാജ്യകാര്യങ്ങള്‍ എല്ലാം വേഗം തീര്‍ത്ത് അയാള്‍ കുഞ്ഞിന്റെയടുത്തു ഓടിയെത്തും.അപ്പോളൊക്കെ അവന്‍ ഏതെങ്കിലും അനുജന്മാരുടെ തോളിലോ,ദുസ്സളയുടെ മടിയിലോ ഒക്കെ ആയിരിക്കും!അയാളെ കാണുന്നതും അവന്‍ അതിവേഗം ആ കൈകളിലേക്ക് കുതിക്കും.അത് അയാളുടെ ഉള്ളം കുളിര്‍പ്പിക്കും.

ഒരു ദിവസം സഭാമണ്ഡപത്തില്‍ വച്ച് കര്‍ണ്ണനും മറ്റുമായി ചില രാജ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട് ഇരിക്കുകയായിരുന്നു.അപ്പോള്‍ ഒരു ദാസന്‍ പെട്ടെന്ന് വന്നുകൊണ്ട്‌ ഭാനുമതി അന്വേഷിക്കുന്നതായി പറഞ്ഞു.എന്താണെന്ന് ചോദിക്കാന്‍ നിക്കാതെ അയാള്‍ അന്തപ്പുരത്തിലേക്ക് പാഞ്ഞു.പുറകെ കര്‍ണ്ണനും.

അകത്ത്‌ ഓടിയെത്തിയ അവര്‍ കണ്ടത് കൌതുകകരമായ ഒന്നായിരുന്നു.നിലത്തു വിരിച്ചിരിക്കുന്ന പരവതാനിയില്‍ കുഞ്ഞ്‌ എഴുന്നേറ്റു നില്‍ക്കുന്നു!അനുജന്മാരില്‍ ഏറിയ പേരും അവനു ചുറ്റും ഉണ്ടായിരുന്നു.സുയോധനനെ കണ്ടതും കുട്ടി ആഹ്ലാദ ഭരിതനായി കൈ നീട്ടി അണയാന്‍ ശ്രമിച്ചു.പക്ഷെ പൊടുന്നനെ നിലത്തേക്കു വീണു.സുയോധനനോട് ഭാനുമതി പറഞ്ഞു:

ഉണ്ണി ആദ്യമായി എഴുന്നേറ്റത് നേരില്‍ കാണാന്‍ വിളിപ്പിച്ചതാണ്.

അതുകേട്ട് സുയോധനന്‍ മെല്ലെ ചിരിച്ചു.അപ്പോള്‍ ഭാനുമതി അതീവ സന്തോഷത്തോടെതുടര്‍ന്നു.

അനുജന്‍ ദുസ്സസനനാണ് ഇത് ഒപ്പിച്ചത്.നില്‍ക്കുമോ എന്നറിയാല്‍ നിര്‍ബന്ധമായും കുട്ടിയെ നിര്‍ത്തിച്ചു.

സഭാമണ്ഡലത്തിലേക്ക് തിരിച്ചു നടക്കുമ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു:

താങ്കള്‍ ഭാഗ്യവാനാണ്.

അപ്പോള്‍ കര്‍ണ്ണന്റെ കരം ഗ്രഹിച്ചുകൊണ്ട് അയാള്‍ പ്രതികരിച്ചു:

ഇതാണ്,കര്‍ണ്ണാ എന്റെ ഏറ്റവും വലിയ ശക്തി.അനുജന്മാരുടെ സ്നേഹവും പിന്തുണയും.കുടുംബത്തിലെ സന്തോഷവും.

ലക്ഷ്മണന്റെ ഒന്നാം പിറന്നാള്‍ സമുചിതമായാണ് ആഘോഷിച്ചത്.ഇതിനും പാണ്ഡവരെ ക്ഷണിച്ചിരുന്നു.എന്നാല്‍ തലേന്ന് ധര്‍മ്മപുത്രന്‍ മാത്രം വന്ന്‌ ഒന്ന് തലകാണിച്ചിട്ടു പോയി!മറ്റാരും വന്നില്ല.എല്ലാവര്‍ക്കും പലതരത്തിലുള്ള തിരക്കുകള്‍ ഉണ്ടത്രേ!പക്ഷെ ഇത്തവണ പാണ്ഡവരുടെ അസാന്നിധ്യം അയാളെ അലോസരപ്പെടുത്തിയില്ല.

കര്‍ണ്ണന്‍ പറഞ്ഞു:

അത് നല്ലതാണ്.എന്നാലും അവരെ പുര്‍ണ്ണമായും വിശ്വസിച്ചുകുടാ.

കര്‍ണ്ണന്റേതു പാഴ്വാക്കുകള്‍ അല്ലെന്നു അയാള്‍ക്ക്‌ അറിയാമായിരുന്നുവെങ്കിലും അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല.

വൈകുന്നെരത്തോടെ,പിറന്നാളിന് എത്തിയവരില്‍ ഏറെയും മടങ്ങിപ്പോയി.കാശിരാജന്‍ വളരെ വൈകിയാണ് പോയത്.

ശയ്യാഗൃഹത്തില്‍ എത്തുമ്പോള്‍ മെത്തയില്‍ ലക്ഷ്മണന്‍ നല്ല ഉറക്കത്തിലായിരുന്നു.അയാള്‍ ശബ്ദം ഉണ്ടാക്കാതെ ഭാനുമതിയോട് ചേര്‍ന്ന് കിടന്നു.അവള്‍ തിരിഞ്ഞു കിടന്ന് അയാളെ പുണര്‍ന്നു.അപ്പോള്‍ അയാള്‍ അവളുടെ കാതില്‍ മെല്ലെ മൊഴിഞ്ഞു:

 ഉണ്ണിക്ക്‌ ഇന്ന് ഒന്ന്  തികഞ്ഞു

അതിന് ?

അവള്‍ കുസൃതിയോടെ ചോദിച്ചു.



അയാള്‍ മറുപടിയൊന്നും പറയാതെ അവളുടെ കാതില്‍ മെല്ലെ കടിച്ചു.അവള്‍ ഹര്‍ഷപുളകിതയായി.ആ കാതുകള്‍ അവളിലെ കാമനയുടെ ഉറവിടമാണെന്ന് അയാള്‍ക്ക്‌ നന്നായി അറിയാം.
൦൦൦
.




Tuesday, November 19, 2013

അദ്ധ്യായം 31-നിന്നെ ഞാന്‍ എന്ത് വിളിക്കും ?

അദ്ധ്യായം 31സുയോധനനും കുട്ടരും കാശിരാജ്യം പ്രവേശിച്ചപ്പോള്‍ തന്നെ തേരുകളുടെയും അലങ്കരിച്ച ആനകളുടെയും അകമ്പടിയോടെ കാശി രാജ്യം അവരെ എതിരേറ്റു.പുത്രന്‍ പിറന്നതിന്റെ ഇരുപത്തിയെട്ടാം നാള്‍,അയാളുടെ വരവും പ്രതിക്ഷിച്ചു കുട്ടിയുമായി ഭാനുമതി അന്തപ്പുരത്തില്‍ കാത്തിരുപ്പുണ്ടായിരുന്നു.അയാള്‍ ആദ്യമായാണ്‌ തന്റെ കുട്ടിയെ ഇന്ന് കാണുന്നത്.


മംഗളഗാനം മുഴങ്ങി.സുയോധനനും സഹോദരന്മാരും തങ്ങള്‍ക്കായിട്ടുള്ള ഇരിപ്പിടങ്ങളില്‍ ഉപവിഷ്ടറായി.ദുസ്സലയെ ഒരു തോഴിവന്ന് അന്തപ്പുരത്തിലേക്ക് കുട്ടിക്കൊണ്ട് പോയി.അപ്പോള്‍,അരികില്‍ ഇരിക്കയായിരുന്ന കര്‍ണ്ണന്‍ ശബ്ദം താഴ്ത്തി സുയോധനനോട് പറഞ്ഞു:

എത്ര ആവേശത്തോടെയാണ് ഇവര്‍ നിന്നെ വരവേറ്റത്!ഈ ബന്ധുത്വം നിനക്ക് ഏറ്റവും ഉചിതമായിരിക്കുന്നു സുയോധനാ...

അതുകേട്ട് അഭിമാനത്തോടെ സുയോധനന്‍ പറഞ്ഞു:

അതെ.ഞാന്‍ ധന്യനായിരിക്കുന്നു.ഇതിന് മാധുര്യം ഏറെയുണ്ട്.

കുട്ടിയുടെ നാമകരണത്തിനുള്ള സമയമായി.സുയോധനന്‍ എഴുന്നേറ്റ് അങ്കണത്തില്‍ പ്രത്യേകം പണിതിട്ടുള്ള മണ്ടപത്തിലേക്ക് കയറി.അവിടെ ഇരുന്നുകൊണ്ട് അയാള്‍ ചുറ്റും നോക്കി.അപ്പോള്‍ അകത്തളത്തില്‍ നിന്നും കുഞ്ഞിനെയുമെന്തി തോഴിമാര്‍ക്കൊപ്പം ഭാനുമതി നടന്നു വരുന്നത് അയാള്‍ കണ്ടു.

നിലാവുപോലെ അവള്‍ തിളങ്ങുന്നു.അവളുടെ കൈത്തടങ്ങളില്‍ സുര്യ തേജസ്വോടെ മയങ്ങിക്കിടക്കുകയാണ് തന്റെ മകന്‍.അവള്‍ മണ്ഡപത്തില്‍ പ്രവേശിച്ചപ്പോള്‍,സഭാവാസികള്‍ ആദരപുര്‍വം എഴുന്നേറ്റു നിന്നു.അവള്‍ കയറിവന്ന് അയാള്‍ക്കരികിലെ പീടത്തില്‍ ഇരുന്നു.ആ നിമിഷം കുഞ്ഞ്‌ ഉണര്‍ന്ന്,കണ്‍ മിഴിച്ച്‌ അയാളെ നോക്കി,കൈകാലിട്ടടിച്ചു ചിരിച്ചു.ആ ചിരിയില്‍ അവരും സദസ്സ്യരും പങ്കുചേര്‍ന്നു.

മഹാരാജാവ് എഴുന്നേറ്റു നിന്നുകൊണ്ട് അറിയിച്ചു:

പ്രിയമുള്ളവരേ,നാമകരണത്തിനുള്ള സമയമായിരിക്കുന്നു.ചടങ്ങുകള്‍ ആരംഭിക്കട്ടെ.

ഉടന്‍ ശ൦ഖൊലി ഉയര്‍ന്നു.പുരോഹിതര്‍ ഹോമകുണ്ടത്തിനു തീ പിടിപ്പിച്ചു. മംഗള ധ്വനികള്‍ മുഴങ്ങി.മന്ത്രാക്ഷരങ്ങള്‍ താളാത്മകമായി ഉയര്‍ന്നു.ഭാനുമതി,രാജാവിന്റെ നിര്‍ദേശപ്രകാരം കുഞ്ഞിനെ സുയോധനന് കൈമാറി.ഗദയും ഇതര ആയുധങ്ങളും നെഞ്ചുറപ്പോടെ ഏറ്റു വാങ്ങിയിട്ടുള്ള ആ കരങ്ങള്‍ കുഞ്ഞിനെ സ്വികരിക്കുമ്പോള്‍ ഒരു നിമിഷം വിര പുണ്ടു.കുഞ്ഞ്‌ അയാളെ നോക്കി.ഏതോ ഉള്‍പ്രേരണയാല്‍ അയാള്‍ കുഞ്ഞിന്റെ നെറ്റിയില്‍ മുത്തമിട്ടു.

മംഗളധ്വനികളും മന്ത്രോച്ചാരണങ്ങളും പതിയെ നിലച്ചപ്പോള്‍ മഹാരാജാവ് സുയോധനനോട് പറഞ്ഞു:

കുഞ്ഞിന്റ്റെ വലതു ചെവിയില്‍ മഹാരാജന്റെ പേരും ഇടത്തില്‍ കുഞ്ഞിന്റെ പേരും രഹസ്യമായി ഓതുക.തുടര്‍ന്നു കുഞ്ഞിന്റെ പേര്‍ സദസ്യരെ അറിയിക്കുക.

സുയോധനന്‍ രാജാവിന്റെ വാക്കുകള്‍ ശിരസ്സാവഹിച്ചു.അയാള്‍ കുഞ്ഞിനെ അല്‍പ്പം ഉയര്‍ത്തിക്കൊണ്ട്,ചുണ്ട് വലതു ചെവിയില്‍ ചേര്‍ത്ത് ധൃതരാഷ്ട്രര്‍ എന്ന് മൂന്നുവട്ടം ചൊല്ലി വിളിച്ചു.അത് മന്ത്രിക്കുമ്പോള്‍ അയാളുടെ ഉള്ളില്‍ എവിടെയോ ഒരു വേദന മുളപൊട്ടിയിരുന്നു!അന്ധരായ മാതാപിതാക്കള്‍ക്ക് ഇതിന് സാക്ഷ്യംവഹിക്കാന്‍ ആവില്ലല്ലോ എന്നയാള്‍ ഒരു നിമിഷം ഓര്‍ത്തുപോയി.അനന്തരം അയാള്‍ ഇടതു ചെവിയില്‍ തങ്ങള്‍ പണ്ടേ നിശ്ചയിച്ചുറപ്പിച്ചിരുന്ന ആ പേരും മെല്ലെ ചൊല്ലി വിളിച്ചു.പിന്നെ കുഞ്ഞിനെ മടിയിലേക്ക്‌ താഴ്ത്തി.ചടങ്ങ് അവസാനിപ്പിച്ചു.

ആ സമയം,പുഞ്ചിരി പൊഴിച്ചുകൊണ്ട്‌ കര്‍ണ്ണന്‍ എഴുന്നേറ്റു നിന്നുകൊണ്ട് ഉറക്കെ പറഞ്ഞു:

സുയോധനാ,കുഞ്ഞിന്റെ വലതു ചെവിയില്‍ ഓതിയത് എന്തെന്ന് ഇവിടെ എല്ലാവര്‍ക്കും അറിയാം.എന്നാല്‍ ഇടത്തില്‍ പറഞ്ഞ പേരറിയാന്‍ ഞങ്ങള്‍ക്ക് താത്പര്യം ഉണ്ട്.

അതുകേട്ടു സഭാവാസികള്‍ ഉറക്കെ ചിരിച്ചു!അപ്പോള്‍ അയാള്‍ പേര് ഉറക്കെ പറഞ്ഞു:

ലക്ഷ്മണന്‍.
൦൦൦




Monday, November 18, 2013

അദ്ധ്യായം 30,യാത്രയായ്.............

 അദ്ധ്യായം 30
ഭാര്യയെ കുറിച്ചുള്ള സുയോധനന്റെ പ്രതിക്ഷകള്‍ അസ്ഥാനത്തായില്ല.ഭാനുമതി വളരെ വേഗത്തില്‍ത്തന്നെ എല്ലാവരുടെയും പ്രിയപ്പെട്ടവളായി.അനുജന്മാര്‍ക്കെല്ലാം ഏട്ടത്തിയമ്മയായി.ഇളയവളായ ദുശശളയെ സ്വന്തം കുഞ്ഞിനെയെന്നപോലെയാണ് അവള്‍ കണക്കാക്കിയത്.

കുടുംബകാര്യങ്ങളില്‍ ഏറെ ശ്രദ്ധിച്ചിരുന്ന അവള്‍ ഒരിക്കലും രാജ്യകാര്യങ്ങളില്‍ ഇടപെട്ടിരുന്നില്ല.സഭാമണ്ഡലത്തില്‍ പോലും അവള്‍ വല്ലപ്പോഴും മാത്രമേ പ്രത്യക്ഷപ്പെടാറുള്ളു.താന്‍ പറയുന്ന രാജ്യകാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കും എന്നല്ലാതെ അഭിപ്രായമൊന്നും പറയാറില്ല.അങ്ങിനെ പറഞ്ഞുകൊണ്ടിരുന്ന ഒരു രാത്രിയിലാണ് തന്റെ ഉള്ളില്‍ വളരുന്ന കുഞ്ഞിനെപ്പറ്റി അവള്‍ പറഞ്ഞത്.നനുത്ത അടിവയറ്റില്‍ തഴുകുമ്പോള്‍ അവള്‍ ലജ്ജയോടെ പറഞ്ഞു:

ധൃതി വയ്ക്കേണ്ട അവന്‍ മെല്ലെ വളരട്ടെ.

പിറ്റേന്നുതന്നെ ആ വാര്‍ത്ത കൊട്ടാരമാകെ പരന്നു.എല്ലാവരും അതില്‍ ആഹ്ലാദിച്ചു.ഗാന്ധാരി ആരതിയുഴിഞ്ഞു.അവളെ വാത്സല്യത്തോടെ മാറോട് ചേര്‍ത്തു.എല്ലാവരിലും സന്തോഷം പകര്‍ന്നുകൊണ്ട് അവളുടെ വയര്‍ മെല്ലെ വളര്‍ന്നു വന്നു.

ഭാനുമതിക്ക് മാസം ഏഴു തികഞ്ഞു.ആചാരമനുസരിച്ച് വീട്ടിലേക്ക് കൂത്തിക്കൊണ്ടുപോകാന്‍ സമയമായി.ദിവസവും മുഹുര്‍ത്തവും കുറിച്ചുകൊണ്ട് കാശിരാജ്യത്തുനിന്നും ദൂതനെത്തി.അവളെ ഇനി പിരിയേണ്ടി വരുമെന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ ദുഃഖം തോന്നി.അത് തിച്ചരിഞ്ഞുകൊണ്ട് ഭാനുമതി അയാളെ ആശ്വസിപ്പിച്ചു:

എന്തിനാ ഇത്ര വിഷമം?ഉണ്ണിയുമായിട്ടല്ലേ ഞാന്‍ തിരികെ വരിക.

നിശ്ചയിക്കപ്പെട്ട ദിനം തന്നെ രാജാവ് പരിവാര സമേതം എത്തി.നേരത്തെ അറിയിച്ചതനുസരിച്ച് ബന്ധുമിത്രാദികളും എത്തിച്ചേര്‍ന്നിരുന്നു.എന്നാല്‍ ദൂത് വിട്ടിട്ടും പാണ്ഡവര്‍ മാത്രം വന്നില്ല.അതില്‍ ഭാനുമതിക്കും ദുഃഖം ഉണ്ടായിരുന്നു.കാരണം വിവാഹ ശേഷം അവള്‍ പാണ്ഡവരേ കണ്ടിട്ടില്ല.ഇത് അതിനുള്ള ഒരു അവസരമായി അവള്‍ കരുതിയിരുന്നു.

 യാത്രക്കുള്ള സമയമടുത്തു.സര്‍വാഭരണ വിഭുഷിതയായി ഭാനുമതി പൂമുഖമണഞ്ഞു.അവിടം ബന്ധുക്കളെക്കൊണ്ട് നിറഞ്ഞിരുന്നു.യഥാവിധി എല്ലാവരെയും വന്ദിച്ച്,ദക്ഷിണ നല്‍കി നമസ്കരിച്ചു.മംഗളഗാനം മുഴങ്ങിയതോടെ അവള്‍ തേരില്‍ കരേറി.മുന്നോട്ടു നിങ്ങിയ തേരില്‍ ഇരിക്കുമ്പോള്‍ അവള്‍ തന്റെ ശിരോവസ്ത്രം പാതി നീക്കി അയാളെ തിരിഞ്ഞു നോക്കി.ആ കണ്ണുകള്‍ നിറഞ്ഞു തുളുംബിയിരുന്നു!

ഭാനുമതി പോയതില്‍ പിന്നെ കടുത്ത ഏകാന്തത തോന്നി.വന്നുകണ്ടവര്‍ക്കെല്ലാം ഉചിതമായ ഉപഹാരങ്ങള്‍ നല്‍കി അയാള്‍ യാത്രയാക്കി.ഇന്നത്തെ ദിവസം ഉണ്ടായ കര്‍ണ്ണന്റെ അഭാവവും അയാളെ അസ്വസ്ഥനാക്കിയിരുന്നു.എന്നാല്‍ അയാളില്‍ അത്ഭുതം പകര്‍ന്നുകൊണ്ട് ആ നിമിഷം വാതില്‍ക്കല്‍ കര്‍ണ്ണന്‍ പ്രക്ത്യക്ഷപ്പെട്ടു!അയാള്‍ക്കെതിരെ മുഖം തിരിച്ച സുയോധനനോട് കര്‍ണ്ണന്‍ പറഞ്ഞു:

പിണങ്ങേണ്ട ചങ്ങാതി.ഒഴിഞ്ഞു നിന്നത് മനപ്പൂര്‍വമാണ്‌.

പിന്നെ അയാള്‍ക്കരികില്‍ അണഞ്ഞുകൊണ്ട് കര്‍ണ്ണന്‍ പറഞ്ഞു:

പാണ്ഡവരേ ഞാന്‍ പ്രതിക്ഷിച്ചു.വെറുതെ എന്തിന്‌ അപമാനിതനാകണം?

ആ വാക്കുകളുടെ ആഴം സുയോധനന് മനസിലായി.അയാള്‍ ആ കുട്ടുകാരനെ ഗാഡമായി പുണര്‍ന്നു.

                ൦൦൦

Wednesday, November 13, 2013

അദ്ധ്യായം-29,ആദ്യരാത്രിയുടെ ആലസ്യത്തില്‍ ...

 അദ്ധ്യായം-29
ഹസ്തിനപുരം വധൂവരന്മാരെ ഏറെ ആഹ്ലാദത്തോടെയാണ് വരവേറ്റത്.രാജവീഥികള്‍ മാത്രമല്ല ഇടനാഴികള്‍ പോലും കൊടിതോരണങ്ങള്‍കൊണ്ട് അലംകൃതമായിരുന്നു!സുയോധന പത്നിയെ ഒരുനോക്കുകാണാന്‍ പ്രജകള്‍ വഴിയോരങ്ങളില്‍ കാത്തുനിന്നു.

വധുവരന്മാരെയും കൊണ്ട് രഥം കൊട്ടാര മുറ്റത്തു പ്രവേശിക്കുമ്പോള്‍ ഏവരും പുമുഖത്തു സന്നിഹിതരായിരുന്നു.തേരില്‍നിന്നും ഇറങ്ങിയ ഉടന്‍ തന്നെ സുയോധനന്‍ പിതാമഹനായ ഭിഷ്മരെ നമസ്കരിച്ചു.പിന്നെ അച്ഛനെയും അമ്മയെയും വന്ദിച്ചു.വിദുരര്‍,ശല്യര്‍,ദ്രോണര്‍ തുടങ്ങി എല്ലാവര്‍ക്കും അര്‍ഘ്യങ്ങള്‍ നല്‍കി യഥാവിധി പ്രണമിച്ചു.ഭാനുമതിയും കര്‍മ്മങ്ങളില്‍ സുയോധനനെ പിന്തുടര്‍ന്നു.

ഉപചാരങ്ങള്‍ക്ക്‌ ശേഷം അവര്‍ കൊട്ടാരത്തിലേക്ക് പ്രവേശിച്ചു.അപ്പോള്‍ ദുസ്സാസനന്‍ വന്ന്അവരെ കാല്‍തൊട്ടുവന്ദിച്ചുകൊണ്ട് എതിരേറ്റു.തുടര്‍ന്ന് മറ്റു സഹോദരങ്ങളും അപ്രകാരം തന്നെ ചെയ്തു.ദുശശള നമസ്കരിച്ചപ്പോള്‍ ഭാനുമതി അവളെ അമ്മ മകളെയെന്നപോലെ പുണര്‍ന്ന് നെറ്റിയില്‍ മുത്തമിട്ടു!ആ കാഴ്ച സുയോധനനെ ഏറെ സന്തോഷിപ്പിച്ചു.പിന്നെ നിറഞ്ഞ ചാരിതാര്‍ത്യത്തോടെ അയാള്‍ ഭാനുമതിയുടെ കരം ഗ്രഹിച്ചുകൊണ്ട് അകത്തേക്ക് നടന്നു.

വൈകുന്നേരമായപ്പോഴേക്കും കാശി രാജ്യത്തുനിന്നും രാജാവ് പത്നിയോടും പരിവാരങ്ങളോടും കൂടി  ഹസ്ഥിനപുരത്തു വിരുന്നു വന്നു.അവരെ രാജോജിതമായിത്തന്നെ കൊട്ടാരം സ്വീ കരിച്ചു.കുശലങ്ങള്‍ക്കും വിഭവസമൃദ്ധമായ വിരുന്നിനും ശേഷമുള്ള വിശ്രമ വേളയില്‍ ഭീക്ഷമര്‍ കാശി രാജനോട്‌ പറഞ്ഞു:
 അങ്ങയുടെ മകളെ ഹസ്ഥിനപുരത്തിന്റെ പുത്രിയായി ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്.

കാശിരാജന്‍  പറഞ്ഞു :
ഞങ്ങളും അതില്‍ സന്തോഷിക്കുന്നു.ഈ ബന്ധം ചെറുതല്ല.
അപ്പോള്‍ വിദുരര്‍ രാജാവിനോട് ചോദിച്ചു:
കുശാഗ്രബുദ്ധിയെന്നു അറിയപ്പെടുന്ന  ദുര്യോധനനെ അങ്ങ് മകള്‍ക്കായി തിരഞ്ഞെടുത്തത് എന്താണ്?

രാജാവ് പുഞ്ചിരിയോടെ പറഞ്ഞു:
അതൊക്കെ പ്രചാരണങ്ങള്‍ മാത്രമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.രാജ്യഭരണം അത്ര സുഗമമല്ല.അപ്പോള്‍ ഇത്തരം പ്രചാരണങ്ങള്‍ സ്വാഭാവികം.എന്നാല്‍ സുയോധനന്‍ അതെല്ലാം മറികടക്കാന്‍ ശേഷിയുള്ള രാജാവാണ്.സഹോദര സ്നേഹവും ബന്ധുത്വകാംഷയും ഇത്രത്തോളം എന്നില്‍പോലും ഇല്ല!അങ്ങയെക്കാള്‍ കൂറുള്ളവനായി ഞാന്‍ ഇവനെ കാണുന്നു.

കാശിരാജന്റെ പരാമര്‍ശങ്ങള്‍ വിദുരരെ അസ്വസ്ഥമാക്കി.

വികാര  നിര്‍ഭരമായാണ് രാജാവും പരിവാരങ്ങളും മകളോട് യാത്രപറഞ്ഞ് ഇറങ്ങിയത്.മകളെ ചേര്‍ത്തണച്ച്,സുയോധനന്റെ കരം കുട്ടിപ്പിടിച്ചുകൊണ്ട് രാജാവ് ഏവരുംകേള്‍ക്കെപറഞ്ഞു:
വളരെ സംതൃപ്തിയോടെ യാണ് ഇവളെ നിന്നെ ഏല്‍പ്പിക്കുന്നത്.ഏതു കൊടുംകാറ്റിലും അണയാത്ത ദീപമായിരിക്കും ഇവള്‍ .നീയും അതുപോലെതന്നെയായിരിക്കണം ഇവള്‍ക്ക്.

അപ്പോള്‍ കര്‍ണ്ണന്‍ മെല്ലെ മുന്നോട്ടു വന്നുകൊണ്ട്‌ പറഞ്ഞു:

മഹാരാജാവേ,അങ്ങേക്ക് ആശങ്ക വേണ്ട.ഉറ്റവര്‍ക്കായി എന്തും ത്യെജിക്കുന്ന ഇവനെ വിശ്വസിക്കാം.

രാജാവ് അതുകേട്ടു പുഞ്ചിരിച്ചു.പിന്നെ ഒരിക്കല്‍ കൂടി എല്ലാവരോടുമായി യാത്ര പറഞ്ഞു കൊണ്ട് തേരില്‍ കയറി.കൊട്ടാര വാതില്‍ക്കല്‍ വരെ ഏവരും അവരെ അനുഗമിച്ചു.

ദീപങ്ങളെല്ലാം തെളിയിച്ചുകൊണ്ട്‌ രാത്രി മിഴിതുറന്നു.ഭക്ഷണാനന്തരം തന്റെ ശയ്യാഗൃഹത്തില്‍ സുയോധനന്‍ ഭാനുമതിയെയും കാത്തിരുന്നു.ഏറെ വൈകാതെ മുറിയുടെ വാതിലിനപ്പുറം മെയ്യാഭരണങ്ങളുടെ കിലുക്കവും നേര്‍ത്ത ചിരികളും അടക്കംപറച്ചിലുകളും ഉയര്‍ന്നു.നമ്രശിരസ്കയായി ഭാനുമതി അകത്തേക്ക് പ്രവേശിച്ചു.അവള്‍ക്കു പുറകില്‍ എത്തിയ ദാസി ഫലമൂലാദികളുടെ ഒരു തളിക അകത്തുകൊണ്ടുവന്നുവച്ച്,സുഗന്ധ ധൂപം വീശി പിന്‍വാങ്ങി.ഭാനുമതി ലജ്ജിതയായി വാതിക്കല്‍ തന്നെ നില്‍ക്കുകയാണ്.സുയോധനന്‍ പതിയെ എഴുന്നേറ്റുചെന്ന് മുറിയുടെ കതകുകള്‍ ചേര്‍ത്തടച്ചു കുറ്റിയിട്ടു.അനന്തരം അവളെ കൈപിടിച്ച് ശയ്യയില്‍ ഇരുത്തി.ഒരു വെള്ളരിപ്രാവിനെപ്പോലെ,ശിരോവസ്ത്രം തിരുപ്പിടിച്ച് അവളിരുന്നു.സുയോധനന്‍ അത് പിടിച്ചു താഴേക്കൂര്‍ത്തിയിട്ടു.


ദീപനാളങ്ങള്‍ പോലെ തിളങ്ങുന്ന കണ്ണുകള്‍ അയാള്‍ക്ക്‌ നേരെ ഉയര്‍ത്തിക്കൊണ്ടു അവള്‍ നാണത്തോടെ പുഞ്ചിരിച്ചു.സുയോധനന്‍ അവള്‍ക്കരികിലേക്ക് കുറച്ചുകൂടി ചേര്‍ന്നിരുന്നു.അപ്പോള്‍ , ലജ്ജയാല്‍ കുനിഞ്ഞുപോയ അവളുടെ മുഖം ഇരുകൈകളിലും എടുത്ത്‌ പതിയെ തന്റെ ചുണ്ടുകള്‍ അവളുടെ അധരങ്ങളില്‍ ചേര്‍ത്തു.ആ സമയം അവളുടെ താമരപ്പൂവിരലുകള്‍ അയാളുടെ പിന്‍കഴുത്തില്‍ മുറുകെ ചേര്‍ന്നു.അവളെ അയാള്‍ മെത്തയിലേക്ക് ചായ്ച്ചു.ഉടലില്‍ പുളകം പുറത്തു,മിഴി പാതിയടച്ച്‌,അവളങ്ങിനെ കിടക്കുമ്പോള്‍ ,ദീപപ്രഭയില്‍ ജ്വലിക്കുന്ന അവളുടെ ഉടല്‍ചന്തം അയാള്‍ ആസ്വദിച്ചു.ഉയര്‍ന്നു പൊങ്ങുന്ന മാറിടം അയാളെ മദോന്മത്തനാക്കി.അവളുടെ തിളങ്ങുന്ന ഉടയാട ചേര്‍ത്തു പിടിപ്പിച്ചിരിക്കുന്ന സുവര്‍ണ്ണചരടുകള്‍ അയാള്‍ മെല്ലെ വേര്‍പ്പെടുത്താന്‍ തുടങ്ങി.

൦൦൦



Tuesday, October 29, 2013

അദ്ധ്യായം-28,സ്വയംവര മണ്ഡപത്തില്‍

അദ്ധ്യായം-28,
കര്‍ണ്ണനോടൊപ്പം കാശിരാജ്യത്തേക്ക് പോകുമ്പോള്‍ സുയോധനന്‍ പതിവിലും നന്നായി അണിഞ്ഞൊരുങ്ങിയിരുന്നു.സ്വര്‍ണ്ണനുലുകള്‍ ഇഴപാകിയ ഉത്തരിയവും രത്നകിരീടവും വൈടുര്യം പതിപ്പിച്ച കങ്കണങ്ങളും മാലകളും അയാളെ കുടുതല്‍ സുന്ദരന്‍ ആക്കിയിരുന്നു.വെളുത്ത കുതിരകളെ പുട്ടിയ തേരില്‍ കര്‍ണ്ണനൊപ്പം അയാള്‍ തല ഉയര്‍ത്തിപ്പിടിച്ചുതന്നെയിരുന്നു.കൌരവരില്‍ മുത്തവനായ താന്‍ വിവാഹിതനാവാന്‍ പോകുന്നു!

അലങ്കാരങ്ങള്‍ കൊണ്ട് വര്‍ണ്ണശബളമായിരുന്നു കാശി രാജാങ്കണം.മുത്തുക്കുടകള്‍  സപ്തവര്‍ണ്ണങ്ങള്‍ വാരിത്തുകുന്ന കൂടാരങ്ങള്‍ .നെറ്റിപ്പട്ടം ചാര്‍ത്തിയ ഗജവീരന്മാരുടെ അകമ്പടിയോടെയാണ്,സ്വയംവരത്തിനെത്തിയ ഓരോരുത്തരും സ്വികരിക്കപ്പെട്ടത്‌.താലങ്ങള്‍ ഏന്തിയ കന്യകമാര്‍ നിലാവൊത്ത പുഞ്ചിരി പൊഴിച്ചുകൊണ്ട്‌ അതിഥികളെ ആനയിച്ച്അര്‍ഹതപ്പെട്ട ഇരിപ്പിടങ്ങള്‍ നല്കീ ആദരിച്ചുകൊണ്ടിരുന്നു.താന്‍ വിചാരിച്ചിരുന്നതിലും ഗംഭിര സ്വികരണമാണ് സുയോധനനു ലഭിച്ചത്.ആലവട്ടങ്ങള്‍ വീശി,നെറ്റിയില്‍ കുങ്കുമം ചാര്‍ത്തി,മധുരം നല്‍കി,താളവൃന്ദങ്ങളോടെ സുയോധനന്‍ സ്വയംവര മണ്ഡപത്തിലേക്ക് ആനയിക്കപ്പെട്ടു.




സുയോധനന്‍ കടന്നു ചെല്ലുമ്പോള്‍ സഭാമണ്ഡപത്തില്‍ ഉപവിഷ്ടരായിരുന്ന രാജകുമാരന്മാര്‍ ആദരവോടെ എഴുന്നേറ്റു നിന്ന് അയാളെ വന്ദിച്ചു.അത് സുയോധനനെ അതിശയിപ്പിക്കാതിരുന്നില്ല .തന്റെ ഖ്യാതി ഇത്രത്തോളം സമ്പന്നമാണല്ലോ എന്നയാള്‍ അഭിമാനത്തോടെ ഓര്‍ത്തു.അപ്പോള്‍ കര്‍ണ്ണന്‍ അയാളോട് പറഞ്ഞു:

നോക്ക് സുയോധനാ.രാജകുമാരി നിനക്കുള്ളതാണെന്ന് ഉറപ്പിച്ചിരിക്കുന്നു ഇവര്‍ .

സ്വയംവരത്തിനുള്ള സമയമടുത്തു.മംഗള കാഹളം മുഴങ്ങി.രാജകുമാരന്മാര്‍ ആകാംക്ഷാഭരിതരായി വിവാഹ മണ്ഡപത്തിലേക്ക് ഉറ്റുനോക്കിയിരിക്കെ,തിരശ്ശീല വകഞ്ഞുമാറ്റിക്കൊണ്ട് ആദ്യം കാശി മഹാരാജാവ് പ്രത്യക്ഷനായി.സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്നു.എല്ലാവരെയും നോക്കി പുഞ്ചി രിച്ചുകൊണ്ട് അദ്ധേഹം പ്രഖ്യാപിച്ചു:

എന്റെ ഏകമകള്‍ ഭാനുമതിയുടെ വിവാഹത്തിനായി എത്തിചേര്‍ന്നിരിക്കുന്ന പ്രിയമുള്ളവരേ നിങ്ങള്‍ക്ക് ഹൃദ്യമായ സ്വാഗതം.മത്സരങ്ങളോ,പരിക്ഷണങ്ങളോ ഇല്ലാതെയാണ് ഈ മംഗളകര്‍മ്മം സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്.എന്റെ മകള്‍ ,അവള്‍ക്കിഷ്ടമുള്ള ജിവിത പങ്കാളിയെ നിങ്ങളില്‍ നിന്നും തിരഞ്ഞെടുക്കും.വംശ ശുദ്ധിയോ,സമ്പത്തോ ഒന്നും ഞങ്ങള്‍ പരിഗണിക്കുന്നതല്ല.പൌരുഷമാണ്,പുരുഷത്വം ആണ് പ്രധാനം.നിങ്ങള്‍ക്കായി ഞാന്‍ എന്റെ മകളെ ക്ഷണിക്കുകയാണ്.

രാജാവിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് അല്‍പ്പ സമയത്തിനകം തന്നെ,ദീപയഷ്ടികളാല്‍ താലവൃന്ദ മൊരുക്കി കന്യകമാര്‍ സഭാ മണ്ഡപത്തില്‍ പ്രത്യക്ഷപ്പെട്ടു.അവര്‍ക്ക് പിറകില്‍ നമ്രശിരസ്കയാ യി,മുടുപടമണിഞ്,സര്‍വാഭരണവിഭുഷിതയായി,രാജകന്യ ഭാനുമതി വേദിയിലേക്കെത്തി.അവളുടെ അഭൌമമായ സൌന്ദര്യവും സുഗന്ധവും സദസ്സിനെ പരിപൂര്‍ണ്ണ നിശബ്ദമാക്കി.അപ്പോള്‍ എല്ലാവരെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള പ്രഘോഷണം മുഴങ്ങി.

സുയോധന നാമം കേട്ടതോടെ,അതുവരെ നമ്രശിരസ്കയായി നിന്നിരുന്ന അവള്‍ മെല്ലെ ശിരസ്സുയര്‍ത്തി അയാളെ നോക്കി.ഏതോ വെളിച്ചം അവളുടെ കണ്ണില്‍ നിന്നും തന്നിലേക്ക് പ്രവഹിക്കുന്നതായി അയാള്‍ക്ക്‌ തോന്നി.അജ്ഞാതമായ ഒരു വികാരത്തിന്റെ സ്പന്ദനം അയാളെ കോരിത്തരിപ്പിച്ചു.അയാള്‍ നിര്‍ന്നിമേഷനായി അവളെത്തന്നെ നോക്കിയിരുന്നു.അതിനെല്ലാം സാക്ഷ്യംവഹിച്ചുകൊണ്ടു കര്‍ണ്ണനും സുയോധനന് അരികില്‍ത്തന്നെയിരുന്നു!

പരിചയപ്പെടുത്തലുകള്‍ അവസാനിച്ചപ്പോള്‍ ഇഷ്ടവരനെ തിരഞ്ഞെടുക്കുവാനുള്ള മുഹുര്‍ത്തം അറിയിച്ചുക്കൊണ്ട് ശoഖൊലി മുഴങ്ങി.പൂനുല്‍ധാരികള്‍ ഹോമകുണ്ഡത്തില്‍ അഗ്നിപ്രവേശം നടത്തി.മംഗള ധ്വനികളുടെ അകമ്പടിയോടെ നമ്രമുഖിയായ ഭാനുമതി പതുക്കെ സഭാമണ്ഡലം വിട്ട്‌ താഴേക്കിറങ്ങി.പ്രതിശ്രുത വരന്മാര്‍ എഴുന്നേറ്റുനിന്നു.അവര്‍ക്കുമുന്നിലുടെ,വിവാഹ മാല്യവുമായി ഭാനുമതി മെല്ലെ നടന്നു.സുയോധനന്റെ മുന്‍പില്‍ വന്നതും അവള്‍ നിന്നു .തന്റെ കൈയ്യിലെ പുമാല മെല്ലെ അയാളുടെ ശിരസ്സില്‍ ചാര്‍ത്തി.അതോടെ വാദ്യഘോഷാദികള്‍ ഉച്ചത്തിലായി.

ഉടന്‍ തന്നെ,നിറഞ്ഞ പുഞ്ചിരിയുമായി കാശിരാജന്‍ അവിടേക്ക് നടന്നു വന്നു.അവരുടെ കൈകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ടു മണ്ഡപത്തിലേക്ക് ആനയിച്ചു.ആചാരപ്രകാരം സുയോധനന്‍ താലിചാര്‍ത്തി.കാണികള്‍ പുഷ്പാര്‍ച്ചനയോടെ അവരെ ആശിര്‍വദിച്ചു.

വിരുന്നുസല്കാരത്തിനു ശേഷം പത്നീ സമേതനായി മടക്കയാത്ര ആരംഭിച്ചു.അവരെയും വഹിച്ചുകൊണ്ട് രഥം മുന്നോട്ടു നീങ്ങി.പുറകിലെ തേരില്‍ കര്‍ണ്ണന്‍ കരേറി.  

൦൦൦











Sunday, October 27, 2013

അധ്യായം-27,പെണ്ണ് വേണോ?


അധ്യായം-27
അച്ഛനെ മുന്‍നിര്‍ത്തി സുയോധനന്‍ ഭരണം തുടര്‍ന്നു.ഒരുദിനം കാശി രാജ്യത്തുനിന്നും ഒരു ദുതന്‍ ഹസ്തിനപുരത്തെത്തി.ആചാരമര്യാദകളോടെ കൊട്ടാരം അയാളെ വരവേറ്റു.മഹാരാജാവിനെയും മറ്റ് സഭാവാസികളെയും വണങ്ങിക്കൊണ്ട് അയാള്‍ ഉണര്‍ത്തിച്ചു:

കാശി രാജന്റെ പ്രിയപുത്രി ഭാനുമതിയുടെ സ്വയംവരം കുറിക്കപ്പെട്ടിരിക്കുന്ന വിവരം സന്തോഷപുര്‍വ്വം നിങ്ങളെ അറിയിക്കുന്നു.

പിന്നെ അയാള്‍ ധൃതരാഷ്ട്രരുടെ സമിപം വന്ന്‌ ,സുയോധനനെ ഒന്നിടങ്കണ്ണിട്ട് നോക്കിക്കൊണ്ട്‌ മഹാരാജാവിനോട്‌ പറഞ്ഞു:

അങ്ങയുടെ മുത്രപുത്രനുമായുള്ള ബന്ധം അവിടെ ആഗ്രഹിക്കുന്നുണ്ട്.

അപ്പോള്‍ ധൃതരാഷ്ട്രര്‍ ചോദിച്ചു:

പിന്നെയെന്തിന് സ്വയംവരം?

രാജകുമാരിയുടെ ആഗ്രഹം അതാണ്‌.രാജന്‍ അതിനു വഴങ്ങുന്നുവെന്നു മാത്രം

അവരുടെ സംസാരം കേട്ട സുയോധനന്‍ ഒട്ടൊരു നാണത്തോടെ അവിടം വിട്ടു.കര്‍ണ്ണന്‍ വിവരം അറിഞ്ഞതോടെ ഓടിവന്ന്,അയാളെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു:

നിന്റെ കീര്‍ത്തി എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു.ധീരനായ നിന്നെ സ്വികരിക്കുന്നതിന്‌ സുന്ദരിമാര്‍ ഏറെ ഉണ്ടാവും.നിയോഗം കാശി രാജകുമാരിയുമായെങ്കില്‍ അങ്ങിനെ നടക്കട്ടെ.

കര്‍ണ്ണന്റെ സന്തോഷം പങ്കിട്ടുകൊണ്ട് സുയോധനന്‍ പറഞ്ഞു:

രാജ്യഭരണം കുറേക്കുടി ഭദ്രമായത്തിനു ശേഷമേ ഞാന്‍ വിവാഹം ആഗ്രഹിക്കുന്നുള്ളൂ.

കര്‍ണ്ണന്‍ ചോദിച്ചു:

രാജ്യം ഭദ്രമല്ലെന്ന് ആരാണ് പറഞ്ഞത്?പ്രജകള്‍ നിന്റെ ഭരണത്തെ വാഴ്ത്തുന്നു.ഇനിയും അക്കാര്യത്തില്‍ സംശയം വേണ്ടാ സുയോധനാ.

എങ്കിലും സുയോധനന്‍ സംശയഗ്രസ്തനായി.അയാള്‍ ചോദിച്ചു:

വിവാഹം, ഭരണത്തിലുള്ള ശ്രദ്ധ കുറക്കില്ലേ?

കര്‍ണ്ണന്‍ അതുകേട്ട്‌ ചിരിച്ചു.

അങ്ങ് വിവാഹത്തെ എന്തിന് ഭയപ്പെടണം?അന്ധനായിട്ടുപോലും അങ്ങയുടെ അച്ഛന് അത് സാധിച്ചില്ലേ?പാണ്ഡവരെ നോക്കു,അഞ്ചുപേര്‍ക്കും കുടി ഒരാളല്ലേ ഉള്ളൂ.

പിന്നെ സുയോധനന് അടുത്തുവന്നു ആ കണ്ണുകളില്‍ നോക്കിക്കൊണ്ട്‌ തുടര്‍ന്നു:

എനിക്കറിയാം നിന്റെ ഭയം എന്തെന്ന്.സ്വയംവര മണ്ഡപത്തില്‍ നീ പിന്തള്ളപ്പെടുമോയെന്ന്.അല്ലെ?

സുയോധനന്‍ മറുപടിയൊന്നും പറഞ്ഞില്ല.കര്‍ണ്ണന്‍ അയാളുടെ ഇരു കൈകളും കൂ ട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു:

അങ്ങിനെ ഒരിക്കലുംസംഭവിക്കില്ല.ഗുണവാനായ നിന്നെ ഇതു സ്ത്രിക്ക്‌ ഉപേക്ഷിക്കാനാവും?

സുയോധനന്‍ അപ്പോള്‍ ദ്രൌപതീ സ്വയംവരം ഓര്‍ത്തു.അരങ്ങില്‍ നിന്നും അപമാനിതനായി ഇറങ്ങി പോരേണ്ടിവന്ന കര്‍ണന്റെ മുഖം അയാളില്‍ തെളിഞ്ഞു.അത് മനസിലാക്കിയിട്ടെന്നവണ്ണം കര്‍ണ്ണന്‍ പറഞ്ഞു:

എനിക്കുണ്ടായ  അപമാനം നിനക്ക് സംഭവിക്കുകയില്ല.ഏറ്റുപാടാന്‍ ആള്‍ക്കുട്ടവും ഏറ്റിനടക്കാന്‍ കുലമഹിമയും ഇല്ലാത്ത എന്നെപ്പോലെ അല്ലല്ലോ രാജാധിരാജനായ താങ്ങള്‍ .

കര്‍ണ്ണന്‍ മെല്ലെ മുറി വിട്ടു പോയി.താന്‍ സ്വപ്നത്തില്‍പ്പോലും കാണാത്ത ഒന്ന് സംഭവിക്കാന്‍ പോകുന്നു.രാജാവെന്നതുപോലെ നല്ലൊരു ഭര്‍ത്താവാകാനും നിശ്ചയിച്ചുകൊണ്ട് അയാള്‍ മെത്തയിലേക്ക് കിടന്നു.

൦൦൦








Wednesday, October 9, 2013

അധ്യായം-26-ധര്‍മ്മാധര്‍മ്മ വിചാരണകള്‍

 അധ്യായം-26

രാത്രി അത്താഴത്തിനിരിക്കുമ്പോഴാണ് പാണ്ഡവര്‍ മടങ്ങിയ വിവരം സുയോധനന്‍ അറിയുന്നത്.ഉണ്ടായ കാര്യങ്ങളില്‍ എല്ലാവര്‍ക്കും കുണ്ടിതമുണ്ടെന്ന് ഊണ്‍മേശയിലെ നിശബ്ധതയില്‍ നിന്നും ഊഹിക്കാന്‍ കഴിഞ്ഞു.ദുസ്സാസനന്‍ വേഗം ഭക്ഷണം തിര്‍ത്ത് എഴുന്നേറ്റുപോയി.

 ഭക്ഷണം കഴിഞ്ഞ് തന്‍റെ ശയ്യാഗൃഹത്തിലേക്ക് നടക്കുമ്പോള്‍ ഇടനാഴിക്കരികിലെ ചെറിയ മുറ്റത്ത് ദുസ്സാസനനൊപ്പം ശകുനിയും കര്‍ണ്ണനും നില്‍ക്കുന്ന കണ്ടു.സുയോധനന്‍ അവര്‍ക്കരികിലേക്കുചെന്നു.അപ്പോള്‍ ശകുനിയുടെ കഴിവിനെ പുകഴ്ത്തി ദുസ്സാസനന്‍ സംസാരിക്കുകയായിരുന്നു.

അമ്മാവന്‍ കളിച്ചത് നന്നായി.എട്ടനായിരുന്നെങ്കില്‍ ഞങ്ങള്‍ ഇപ്പോള്‍ അടിമകളായേനെ!

അവര്‍ അതുകേട്ട്‌ പൊട്ടിച്ചിരിച്ചു.സുയോധനനും അതില്‍ പങ്കുകൊണ്ടു.

 

 

ദ്രൌപതിയാണ് അവരെ രക്ഷിച്ചത്‌.അല്ലായിരുന്നുവെങ്കില്‍........

ശകുനി തീര്‍ക്കും മുന്‍പേ കര്‍ണ്ണന്‍ പറഞ്ഞു:

ഞാന്‍ കണ്ടിട്ടുള്ളതില്‍ ഒരുത്തിപോലും ഇത്തരത്തില്‍ ഒരു മഹത് കൃത്യം ചെയ്തിട്ടില്ല.വെള്ളത്തിലേക്ക് വീണ പാണ്ഡവര്‍ക്ക് അവള്‍ തോണിയായി!

നിശബ്ധനായി നില്‍ക്കുന്ന സുയോധനനോട് കര്‍ണ്ണന്‍ ചോദിച്ചു:

ചങ്ങാതി,നിനക്കെന്തു പറ്റി?ഭീമന്‍റെ ശപഥം ഭയന്നിട്ടാണോ?

എന്തു ശപഥം ?

ശകുനി പറഞ്ഞു:

സഭാമധ്യത്തില്‍ നിലവിട്ടുനിന്ന നീ അതൊന്നും കേട്ടുകാണില്ല! ദ്രൌപതിയുടെ മാത്രമല്ല,നിന്റെ തുണിയും ഊര്‍ന്ന് പോയിരുന്നു!

അതുകേട്ട്‌ എല്ലാവരും ചിരിച്ചു.അപ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു:

ആ നേരം നിന്റെ തുട നോക്കി ഇത് ഞാന്‍ തച്ചുടക്കുമെന്നു ആ ഭീമന്‍ പറഞ്ഞത് നീ കേട്ടില്ലേ?

താന്‍ അത് കേട്ടില്ലെന്നു പറഞ്ഞപ്പോള്‍ അവര്‍ മുവരും വീണ്ടും അയാളെ കളിയാക്കി.സുയോധനന്‍ പറഞ്ഞു:

ഞാന്‍ ധര്‍മ്മാധര്‍മ്മ വിചാരങ്ങളാല്‍ ചിന്താ കുഴപ്പത്തിലായിരുന്നു.

അതുകേട്ട്‌ മുവരും അല്‍പ്പനേരം നിശബ്ദമായി നിന്നു.പിന്നെ കര്‍ണ്ണന്‍ മൌനം ഭേദിച്ചു:

സുയോധനാ,ജീവിതത്തില്‍ അധര്‍മ്മങ്ങള്‍ സംഭവിക്കുക സ്വാഭാവികം മാത്രമാണ്.അതോര്‍ത്തു വ്യാകുലപ്പെടുന്നത്‌ ഒരു രാജാവിന് ഭുഷണമല്ല.

പിന്നെ അയാള്‍ എല്ലാവരെയും നോക്കി തുടര്‍ന്നു:

നാം ചെയ്തത് ശരിയോ തെറ്റോ എന്ന് നിര്‍ണ്ണയിക്കും മുന്‍പ് അതിന്‍റെ ഫലത്തെപ്പറ്റി ചിന്തിക്കുക.ഇത് മുലം പാണ്ഡവരിലെ അനൈക്ക്യം സ്പഷ്ടമായില്ലേ? ഭീമന്‍ എല്ലാരും കാണ്‍കെയല്ലേ ധര്‍മ്മപുത്രരെ എതിര്‍ത്തത്?

ശകുനി പറഞ്ഞു:

അത് ശരിയാണ്‌ .പക്ഷെ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടായി അനൈക്ക്യം.വികര്‍ണ്ണന്‍ ചെയ്തതെന്താണ്?

ശകുനി എല്ലാവരെയും മാറിമാറി നോക്കി.അപ്പോള്‍ തികച്ചും അപ്രതിക്ഷിതമായി അവിടേക്ക് വികര്‍ണ്ണന്‍ കടന്നുവന്നു.അയാള്‍ സുയോധനനെ വന്ദിച്ചുകൊണ്ട് പറഞ്ഞു:

ജേഷ്ടന്മാരെ,എനിക്ക് നിങ്ങളെ സഭാമധ്യത്തില്‍ വച്ച് ധിക്കരിക്കെണ്ടിവന്നു.ധര്‍മ്മചിന്ത എന്നെ വ്യാകുലപ്പെടുത്തിപ്പോയി.എന്നോട് പൊറുക്കണം.

അനുജനെ വാത്സല്യത്തോടെ മാറോടണച്ചുകൊണ്ട് സുയോധനന്‍ പറഞ്ഞു:

ഇല്ല.നിനക്ക് തെറ്റ് പറ്റിയില്ല.നീ ചെയ്തത് യുക്തം തന്നെ.നിന്നില്‍ എക്കാലത്തും ധാര്‍മികത ഇതേപോലെ നിലനില്‍ക്കട്ടെ.

സുയോധനന്റെ ശബ്ദം ഇടറിയത് എല്ലാവരും അറിഞ്ഞെങ്കിലും ആ കണ്ണുകള്‍ നിറഞ്ഞത്‌ കര്‍ണ്ണന്‍ മാത്രമേ കണ്ടുള്ളൂ!

 

൦൦൦

 

Tuesday, October 8, 2013

അധ്യായം-25, അഴിഞ്ഞുലഞ്ഞും ആര്‍ത്തയായും

 അധ്യായം-25

 അന്തപ്പുരത്തില്‍ നിന്നും ഇത്തവണയും പ്രാതികാമി തനിച്ചാണ് തിരികെ വന്നത്.അയാള്‍ കുടുതല്‍ സംഭ്രാന്തനും വിവശനുമായിരുന്നു.എത്തിയ ഉടന്‍ തന്നെ അയാള്‍ ദ്രൗപതി, വരാന്‍ മടിക്കുന്ന വിവരം അറിയിച്ചു.അപ്പോള്‍ അവളുടെ ധിക്കാരം നിറഞ്ഞ മുഖമാണ് സുയോധനന്റെ മനസി നിറഞ്ഞത്‌.പൊടുന്നനെ അയാള്‍ എഴുന്നേറ്റ് ഉറച്ച ശബ്ധത്തില്‍ പറഞ്ഞു:

ദുസ്സാസനാ,ദ്രൗപതിയെ,ഈ സദസ്സിലെ മഹാനുഭവന്മാരെ നിന്ദിച്ചുകൊണ്ടിരിക്കുന്ന ആ പാഞ്ചാലിയെ നീ ചെന്ന് കുട്ടിക്കൊണ്ട് വരിക.

ദുസ്സാസനനന്‍ അന്തപ്പുരത്തിലേക്ക് പോയി.സദസ്സ് പരിപുര്‍ണ്ണ നിശബ്ദമായി വീര്‍പ്പുമുട്ടി നിന്നു.ദ്രൗപതിയുടെ കരച്ചിലിന്റെ ആരവം അന്തപ്പുരത്തില്‍ നിന്നും അടുത്തടുത്ത് വന്നു.അധികം വൈകാതെ അവള്‍ പ്രത്യക്ഷപ്പെട്ടു.മുടിക്കെട്ടു അഴിഞ്ഞുലഞ്ഞിരുന്നു!വസ്ത്രങ്ങള്‍ സ്ഥാനം തെറ്റി കിടന്നിരുന്നു.ഒരു ബലപ്രയോഗത്തിന്‍റെ എല്ലാ ലക്ഷണങ്ങളും അവളില്‍ കാണാമായിരുന്നു!സഭാമധ്യത്തില്‍ എത്തിയ ഉടന്‍ തന്നെ മാറിപ്പോയ വസ്ത്രങ്ങള്‍ അലസമായൊന്നു വാരിച്ചുറ്റി,കോപത്താല്‍ ജ്വലിക്കുന്ന കണ്ണുകളുയര്‍ത്തി ധര്‍മപുത്രരോടായവള്‍ ചോദിച്ചു:

പറയു,അങ്ങാണോ ഞാനാണോ ചുതില്‍ ആദ്യം പണയപ്പെട്ടത്‌ ?

ധര്‍മ്മപുത്രര്‍ മറുപടി ഒന്നും പറയാതെ മുഖം താഴ്ത്തി നിന്നതെയുള്ളൂ .അപ്പോള്‍ അവള്‍ സദസിനെ നോക്കിക്കൊണ്ട്‌ തന്‍റെ ചോദ്യം ആവര്‍ത്തിച്ചു.അല്‍പനേരത്തെ നിശബ്ദതക്ക് ശേഷം ഭീഷ്മര്‍ പറഞ്ഞു:

സുഭഗേ,ധര്‍മ്മത്തിന്റെ ഗതി അതിസൂക്ഷ്മമാണ്.നിന്റെ ചോദ്യത്തിന് ശരിയായ ഉത്തരം പറയാന്‍ പ്രയാസം.എങ്കിലും അടിമയായവന് മറ്റൊരാളെ പണയം വയ്ക്കാന്‍ അധികാരമില്ല.എന്നാല്‍ യുധിഷ്ടിരന്‍ നിന്റെ കുടി ഭര്‍ത്താവാകയാല്‍ നിയും അടിമപ്പെട്ടു എന്നതാണ് വാസ്തവം.

അതുകേട്ട്‌ പരിഹാസപുര്‍വം ഒന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു:

കളി അറിയാത്ത ഒരാളെ പോരിനു വിളിച്ച്‌ തോല്‍പ്പിച്ചത് ഏതു ധര്‍മ്മശാസ്ത്ര പ്രകാരമാണ്? രാജാവ് തോറ്റ് ആദ്യമേ അടിമയായപ്പോള്‍,ഭാര്യ എന്ന നിലയില്‍ അടിമപ്പെട്ടുവെങ്കില്‍ പിന്നെയെന്തിന് എന്നെ വിണ്ടും പണയപ്പെടുത്തി?

ആരും വ്യെക്തമായ മറുപടി പറഞ്ഞില്ല.അപ്പോള്‍ ഭീമന്‍ ക്രുദ്ധനായി ധര്‍മപുത്രരേ നോക്കിക്കൊണ്ട്‌ ഉറക്കെ അര്‍ജുനനോടു പറഞ്ഞു:

ചുത് കളിക്കാന്‍ ഭാര്യയെ പണയം വച്ച കഥ ഞാന്‍ ഇതുവരെ കേട്ടിട്ടില്ല.വേഗം ഒരു പന്തം കൊളുത്തിക്കൊണ്ട് വരൂ.ഞാനി ചുതാട്ടക്കാരന്റെ കൈകള്‍ വെണ്ണിറാക്കട്ടെ.

അതും പറഞ്ഞ് അയാള്‍ ധര്മ്മജന്റെ നേര്‍ക്ക്‌ കുതിച്ചു.സദസ്സ് സ്തംഭിച്ചു നിക്കുമ്പോള്‍ അര്‍ജുനന്‍ ഓടിച്ചെന്നു അയയെ പിടിച്ചുമാറ്റി.അതുകണ്ട് ദ്രൗപതി കുടുതല്‍ ദീനതയോടെ അലറിക്കരഞ്ഞു! 

അപ്പോള്‍ സുയോധനന്റെ പത്തൊന്‍പതാമത്തെ അനുജനായ വികര്‍ണ്ണന്‍ എഴുന്നേല്‍ക്കുന്നത്‌ സുയോധനന്‍ കണ്ടു.അയാള്‍ സദസ്സിലെ പുജ്യരെ വന്ദിച്ചുകൊണ്ട് ചോദിച്ചു:

 ദ്രൗപതിയുടെ ചോദ്യത്തിന് ആരും ശരിയായ മറുപടി പറയാത്തതെന്ത്?അവള്‍ പാണ്ഡവവര്‍ക്കെല്ലാം ഭാര്യയാണ് അവള്‍.എല്ലാവര്‍ക്കും അവകാശപ്പെട്ട ഒന്ന് ഒരാള്‍ക്ക്‌ മാത്രം പണയം വയ്ക്കാന്‍ അധികാരം ഉണ്ടോ? അതിനാല്‍ തന്നെ ദ്രൗപതി സ്വതന്ത്രയല്ലേ?

വികര്‍ണ്ണന്‍ ഇത് പറയുമ്പോള്‍ കര്‍ണ്ണന്‍ സുയോധനനെ നോക്കി.അയാള്‍ നിശബ്ധനായി തുടരുന്നത് കണ്ട് കര്‍ണ്ണന്‍ എഴുന്നേറ്റു നിന്നു.വികര്‍ണനോടായി അയാള്‍ പറഞ്ഞു:

ഏതു രീതിയിലാണ് ദ്രൗപതി സ്വതന്ത്രയാവുന്നത്?ധര്‍മ്മപുത്രര്‍ ആദ്യമേ പറഞ്ഞല്ലോ തന്‍റെ സര്‍വവും പണയപ്പെടുത്തുന്നതായി.അതില്‍ ഇവളും പെടില്ലേ?

ഒന്ന് നിര്‍ത്തിക്കൊണ്ട് അയാള്‍ തുടര്‍ന്നു:

ഇവളെ സഭയില്‍ കൊണ്ടുവന്നതും ന്യായമാണ്.കാരണം ഇവള്‍ പതിവൃതയല്ല.അനേകം ഭര്‍ത്താക്കന്മാര്‍ ഉള്ളവള്‍.അത്തരത്തിലോരാള്‍ക്ക് സഭയും അന്തപ്പുരവും ഭേദമില്ല.

പിന്നെ അയാള്‍ ദ്രൌപതിക്ക് സമിപം നില്‍ക്കുന്ന ദുസ്സാസനനോട് പറഞ്ഞു:

ധര്മ്മപ്രകാരം സുയോധനന് അടിമപ്പെട്ടവള്‍ കുലീന വസ്ത്രമുടുത്ത് വിലസുന്നത് ഉചിതമല്ല.അതിനാല്‍ ഇവരുടെ വസ്ത്രങ്ങള്‍ അഴിച്ചുവാങ്ങുക.



 സദസ്സ് ഒന്ന് നടുങ്ങി.എങ്കിലും ആരും ഒന്നും മിണ്ടിയില്ല.കര്‍ണ്ണന്റെ ആവശ്യമറിഞ്ഞ പാണ്ഡവര്‍ വേഗം തങ്ങളുടെ ഉത്തരിയ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി!എന്നാല്‍ അവര്‍ക്കൊപ്പം അതനുഷ്ടിക്കാന്‍ പാഞ്ചാലി തയ്യാറായില്ല!

അവളുടെ ധിക്കാരം ദുസ്സാസനനെ ശുണ്ടിപിടിപ്പിച്ചു.അയാള്‍ അവളുടെ ഉത്തരിയത്തില്‍ കൈവച്ചു.അപ്പോള്‍ അവള്‍ ദീനയായി കൃഷ്ണനെ വിളിച്ചു കരയാന്‍ തുടങ്ങി.ഉടന്‍ ഭീമന്‍റെ ശപഥം അവിടെ മുഴങ്ങി:  

ദ്രൌപതിയുടെ വസ്ത്രാക്ഷേപംനടത്താന്‍മുതിരുന്ന ഈ കൌരവദിതീയനെ,ദുഷ്ട്ടനായ ഈ ദുസ്സാസനനെ,ഞാന്‍മാറത്തടിച്ചുകൊല്ലും.

അതുകേള്‍ക്കെ ദുസ്സാസനന് അരിശം മുത്തു.അയാള്‍ പിന്‍വാങ്ങാന്‍ കൂട്ടാക്കിയില്ല.അയാള്‍ തന്‍റെ ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു.

അപ്പോള്‍ ആരോ പറഞ്ഞറിഞ്ഞ് ധൃതരാഷ്ട്രര്‍ അതിവേഗം അവിടെ എത്തി.അദ്ദേഹം കോപിഷ്ഠനായി ശകുനിയെയും ശാസിച്ചു.പിന്നെ സാവകാശം പാഞ്ചാലിയോടായി പറഞ്ഞു:

നീ മോചിതയായിരിക്കുന്നു.ധര്‍മ്മപുത്രരെ ഇത്തരം കളികളില്‍ നിന്നും നീ പിന്തിരിപ്പിക്കണം.എല്ലാവരും പിരിഞ്ഞുപോയി യഥാവിധി വാഴുക.

സദസ്സ് പിരിഞ്ഞു.പാണ്ഡവര്‍ നമ്രശിരസ്കരായി അകത്തേക്കുപോയി.അപ്രതീക്ഷിതമായ സംഭവഗതികളില്‍ ലജ്ജിതനായി സുയോധനന്‍ ഇരിപ്പിടത്തില്‍ തന്നെ ഇരുന്നു.

൦൦൦

Sunday, October 6, 2013

അധ്യായം-24-തോല്‍വിയുടെ ആഴങ്ങളില്‍

അധ്യായം-24
ഓരോ കളിയിലും യുധിഷ്ഠിരന്‍ തോറ്റുകൊണ്ടുതന്നെയിരുന്നു!ഓരോതോല്‍വിയും അയാളെ കുടുതല്‍ വാശിയുള്ളവനാക്കിമാറ്റിക്കൊണ്ടിരുന്നു.ആ വാശിയില്‍ അയാളുടെ സമ്പത്തുകള്‍ ഓരോന്നായി സുയോധനന് സ്വന്തമായിക്കൊണ്ടുമിരുന്നു!മത്തഗജങ്ങള്‍ ,അശ്വങ്ങള്‍ ,രഥങ്ങള്‍ ,നിധികുംഭങ്ങള്‍ ,പശുക്കൂട്ടങ്ങള്‍ ,നാടുകള്‍ ,നഗരങ്ങള്‍ ,ദാസ്യര്‍ എന്നിങ്ങനെയുള്ളവയെല്ലാം സുയോധനന് സ്വന്തമായി.കളി തുടരുമ്പോള്‍ കര്‍ണ്ണന്‍ സുയോധനനോട് പറഞ്ഞു:

കളി നിര്‍ത്തുക.നാം വിചാരിച്ചതുപോലെ നീ സമ്പന്നനായി കഴിഞ്ഞിരിക്കുന്നു.ഇനി അവസാനിപ്പിക്കാം.

സുയോധനന്‍ അതിനായി എഴുന്നേറ്റു.അത് ആരും ശ്രധിച്ചില്ല.എല്ലാവരുടെയും കണ്ണുകള്‍ സുയോധനനില്‍ ആയിരുന്നു.അപ്പോഴേക്കും ധര്‍മപുത്രര്‍ പ്രഖ്യാപിച്ചു:

ശ്യാമവര്‍ണ്ണനും മഹാഭുജനുമായ എന്‍റെ സഹോദരന്‍ സഹദേവനെ ഞാന്‍ പണയം വയ്ക്കുകയാണ്.

അതുകേട്ട്‌ സഭാമണ്ഡപം നടുങ്ങി.സുയോധനന്‍ അതുകേട്ട്‌ സ്തംഭിച്ചു നിന്നുപോയി!അയാള്‍ സഹദേവനെ നോക്കി.അവന്‍ ദുഖിതനായി മുഖം താഴ്ത്തി നില്‍ക്കുകയാണ്.


പൊടുന്നനെ, ശകുനി പിന്നെയും ജയിച്ചതിന്റെ ആരവം മുഴങ്ങി.ഒട്ടും അമാന്തിക്കാതെ ധര്‍മപുത്രര്‍ നകുലനെ പണയപ്പെടുത്തി.വൈകാതെ അര്‍ജുനനും ഒടുവില്‍ ഭീമനും പണയമായി.ഓരോകളിയിലും തോല്‍ക്കുമ്പോള്‍ ധര്‍മ്മപുത്രര്‍ ശകുനിയുടെത്  കള്ളക്കളിയാണെന്ന് പറഞ്ഞുകൊണ്ടിരുന്നത് കാഴ്ചക്കാരില്‍ ചിരിയുനര്‍ത്തിയിരുന്നു.എന്നിട്ടും അയാള്‍ കളിയില്‍നിന്നുംപിന്‍വാങ്ങിയില്ല .വാശി ജ്വലിക്കുന്ന കണ്ണുകള്‍ വിടര്‍ത്തി അയാള്‍ ശകുനിയെ നോക്കി.അപ്പോള്‍ അയാള്‍ ചോദിച്ചു:  
അനവധി ദ്രവ്യവും അനുജന്മാരും പണയമായി.ഇനി എന്തെങ്കിലും?
അപ്പോള്‍ ഏവരെയും ഒരിക്കല്‍ കൂടി അത്ഭുതപ്പെടുത്തിക്കൊണ്ട് ധര്‍മപുത്രര്‍ പറഞ്ഞു:
ഇനി ഈ ഞാന്‍ മാത്രം ബാക്കി.ഞാന്‍ എന്നെത്തന്നെ പണയം വയ്ക്കുന്നു.

അതുകേട്ട്‌ ശകുനിയും ഒന്ന് ശങ്കിച്ചുവെങ്കിലും ആ കളിയിലും ധര്‍മപുത്രര്‍ തോറ്റു!മുഖം കുനിച്ചിരിക്കുന്ന അദേഹത്തോട്  ശകുനി സാവകാശം പറഞ്ഞു:

വേറെ ധനം കൈവശമുള്ളപ്പോള്‍ തന്നെത്തന്നെ പണയം വച്ചത് ശരിയായില്ല.ശകുനി എന്താണ് ഉദേദശിക്കുന്നതെന്നറിയാന്‍ സഭ കാതുകുര്‍പ്പിച്ചിരുന്നു.അയാള്‍ തുടര്‍ന്നു:
അങ്ങേക്കും കുടിയായി ഒരു ഭാര്യയുണ്ട്,അത് മറന്നുകൂടാ
ധര്‍മപുത്രര്‍ ചെറുതായൊന്നു നടുങ്ങി.അയാള്‍ തലയുയര്‍ത്തി ചുറ്റിലും നോക്കി.കളി തുടങ്ങിയതില്‍ പിന്നെ അയാള്‍ ആദ്യമായാണ്‌ ഇങ്ങിനെ തലയുയര്‍ത്തിപ്പിടിക്കുന്നത്!ആ മുഖം വര്‍ണ്ണനാതീതമാ യിരുന്നു.അത് കാണാനാവാതെ സുയോധനന്‍ മുഖം താഴ്ത്തി.കര്‍ണ്ണന്‍ പുറം തിരിഞ്ഞിരുന്നു.ഭീമനപ്പോള്‍ ജ്വലിക്കുന്ന കണ്ണുകളോടെ ധര്‍മപുത്രരെ നോക്കി.എല്ലാവരെയും നടുക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു:

എന്‍റെ പാഞ്ചാലി,പുവിന്റെ സൌന്ദര്യം പൊഴിക്കുന്നവള്‍,അവളെ ഞാന്‍ പണയമായി നല്‍കുന്നു.

പാഞ്ചാലിയും പണയപ്പെട്ടതോടെ കളി അവസാനിച്ചു.സാവകാശം എഴുന്നേറ്റുനടന്ന് ധര്‍മപുത്രര്‍ സഹോദരന്മാര്‍ക്ക് അരികില്‍പോയി നിന്നു.ശകുനി എലാവരും നോക്കി നില്‍ക്കെ സുയോധനനെ വാരിപ്പുണര്‍ന്നു അഭിനന്ദിച്ചു.

ശകുനി ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു.സുയോധനന്‍ നിസബ്ദനും നിശ്ചലനുമായി നിന്നതെയുള്ളൂ!അപ്പോള്‍ കര്‍ണ്ണന്‍ മെല്ലെ സുയോധനനോട് പറഞ്ഞു:

സുയോധനാ,സംഭവിക്കേണ്ടത്‌ സംഭവിച്ചു.അത്രമാത്രം ചിന്തിച്ചാല്‍ മതി.
ശകുനി അപ്പോള്‍ സുയോധനനെ നിര്‍ബന്ധിച്ചു:

നീ ഇനി yajamaa








Saturday, October 5, 2013

അധ്യായം 23-പടയൊരുക്കം

അധ്യായം 23
വിദുരര്‍ തന്നെയായിരുന്നു പാണ്ഡവരെ വിരുന്നിനായി ഹസ്ഥിനപുരത്തെക്ക് കുട്ടിക്കൊണ്ടുവന്നത്.പിതാമഹന്മാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഇത്തരം വിരുന്നുകള്‍.പാണ്ഡവര്‍ കുറച്ചു ദിവസം ഇവിടെ തങ്ങും.പിന്നെ കുറെ കഴിയുമ്പോള്‍ കൌരവര്‍ അങ്ങോട്ടും പോകും.ഉണ്ണികള്‍  തമ്മില്‍ ഇണങ്ങി ജീവിക്കാന്‍ മുതിന്നവര്‍ കണ്ടെത്തിയിരിക്കുന്ന ഒരു മാര്‍ഗം!

പാണ്ഡവരുടെ സാനിധ്യം സുയോധനനു അസ്വസ്ഥതയാണ് ഉണ്ടാക്കാറ്.പാണ്ഡവരുടെ ഗുണഗണങ്ങള്‍ എപ്പൊഴു വാഴ്ത്തപ്പെടുന്ന ഗൃഹാന്തരിക്ഷം മാത്രമല പ്രശ്നം.ഉറ്റ ചങ്ങാതിയായ കര്‍ണ്ണന്‍ ആ സമയത്ത് കൊട്ടാര പരിസത്തുപോലും വരില്ല!അതുകൊണ്ട് പാണ്ഡവര്‍ ഉള്ളപ്പോള്‍ കഴിയുന്നതും അയാള്‍ ശയ്യാഗൃഹം വിഇടു പുറത്തിറങ്ങാറില്ല.മാത്രമല്ല ഭിമന്റെ സ്വഭാവത്തില്‍ യാതൊരു മാറ്റവും ഇല്ല!അര്‍ജുനന് അഹങ്കാരത്തിനു യാതൊരു കുറവും കാണാനില്ല!ധര്‍മ്മപുത്രര്‍ മികച്ച ഒരു അഭിനേതാവ് ആണെന്ന് തോന്നും.നകുലനെയും സഹാദേവനെയും മാത്രം സഹിക്കാം.

പതിവുപോലെ ഇക്കുറിയും ഉല്‍സവപ്രതിതിയോടെയാണ് കൊട്ടാരം പാണ്ഡവരേ വരവേറ്റത്.ദ്രൌപതി കുടുതല്‍ സുന്ദരിയും മനോധൈര്യം ഉള്ളവളും ആയി മാറിയിട്ടുണ്ട്.ആ തിളക്കമുള്ള കണ്ണുകളില്‍ ഒരു ആജ്ഞാശക്തി നിലനില്‍ക്കുന്നുണ്ട് എപ്പോഴും.എന്തിനെയും സം ശയത്തോടെ മാത്രം കണ്ട് സ്വികരിക്കുന്നതാണ് അവളുടെ പ്രകൃതം.

ഭക്ഷണ സമയത്ത് എല്ലാവരും ഒത്തുകുടും.പുരുഷന്മാരെല്ലാം ആദ്യം ഇരിക്കും.തീന്‍ മേശയില്‍ ഭീമന്റെ പ്രകടനം രസകരമാണ്.ആര്‍ത്തി അയാള്‍ ഇനിയും കൈവിട്ടിട്ടില്ല!തനിക്കുള്ളത് മറ്റാരെങ്ങിലും തട്ടിയെടുക്കുമോ എന്ന ഭയമാണയാള്‍ക്ക്  എന്ന് തോന്നും.ധര്‍മപുത്രര്‍ അധികം കഴിക്കാറില്ല!അര്‍ജുനന്‍ ഓരോന്നും വളരെ സുക്ഷിച്ചേ കഴിക്കു.നകുലനും സഹദേവനും ഭക്ഷണ സമയത്തും സൌന്ദര്യത്തിലും വൃത്തിയിലുമാണ് ശ്രദ്ധ!

ഭക്ഷണാനന്തരം ഏവരും കുശലങ്ങള്‍ പറഞ്ഞുപിരിഞ്ഞു.തങ്ങളുടെ ശയ്യാഗൃഹങ്ങളില്‍ ഓരോരുത്തരും ഉറക്കം തുടങ്ങിക്കാണണo.സുയോധനനും മയങ്ങിത്തുടങ്ങിയിരുന്നു.അപ്പോള്‍ ആരോ വാതിലില്‍ മുട്ടിവിളിച്ചു.വാതില്‍ തുറന്നപ്പോള്‍ ഒരു ദാസനാണ്‌.അല്‍പ്പം ലജ്ജിതനായി അയാള്‍ അറിയിച്ചു:

പാണ്ഡവകുമാരന്മാര്‍ സ്ത്രികളെ തിരക്കുന്നു.
സുയോധനന് കാര്യം മനസിലായി.ദ്രൌപതിക്ക് ഇപ്പോള്‍ ആരോടോത്തു ശയിക്കാനുള്ള ഊ ഴമായിരിക്കും എന്ന് അയാള്‍ വെറുതെ ആലോചിച്ചു.അയാള്‍ അതിനുള്ള ഏര്‍പ്പാടാക്കിക്കൊള്ളാന്‍ കല്‍പ്പന കൊടുത്തു.നാളെ കര്‍ണ്ണനെ കാണണം ഇത് പറയാന്‍.

പിറ്റേന്ന് വളരെ വൈകിയാണ് സുയോധനന്‍ എഴുന്നേറ്റത്.ഉണര്‍ന്നു ചെന്നപ്പോള്‍ ദുസ്സാസനനെയാണ് ആദ്യം കണ്ടത്.ഉടനെ ദുസ്സാസനന്‍ പറഞ്ഞു:

ഞാന്‍ ഏട്ടനെ വിളിക്കാന്‍ വരികയായിരുന്നു 

പതിവിനു വിപരിതമായി അവന്റെ മുഖം കുടുതല്‍ പ്രസന്നവും സന്തുഷ്ടവും ആയിരിക്കുന്നു.വേഷഭുഷാദികള്‍ക്കും പുതുമയുണ്ട്.അതുനോക്കി സുയോധനന്‍ കാര്യം തിരക്കി:

എട്ടനറിഞ്ഞില്ലേ!ധര്‍മ്മപുത്രര്‍ ചൂതിന് ഒരുങ്ങിയിരിക്കുന്നു.ഏട്ടനെ എല്ലാവരും തിരക്കുന്നുണ്ട്.

കര്‍ണ്ണനെയും കൂട്ടി സഭാമണ്ഡപത്തില്‍ എത്തുമ്പോഴേക്കും ചുതുകളിക്കുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു.ദ്രോണരും കൃപരും ഭീഷ്മരും വിദുരരും എല്ലാം യഥാവിധി ഇരുപ്പുണ്ട്‌.സഭാമണ്ഡപത്തിന്‍റെ മധ്യഭാഗത്തുള്ള ഉയര്‍ന്ന തലത്തില്‍ പലകയും കരുക്കളും നിരന്നിരിക്കുന്നു!അതിന്‍റെ വലതുഭാഗത്തായി ധര്‍മ്മപുത്രര്‍ ഇരിപ്പുണ്ട്.മറ്റു പാണ്ഡവര്‍ കുറച്ചു അകലെമാറിയിരിക്കുന്നു.എല്ലാവരും തന്‍റെ വരവും കാത്താണ് ഇരിക്കുന്നത്.അയാളെ കണ്ട് ധര്‍മ്മപുത്രര്‍ പറഞ്ഞു:

ദുര്യോധനാ,കളിക്കായി ഞാന്‍ എപ്പോഴേ ഒരുങ്ങി ഇരിക്കുകയാണ്?നീ വൈകിയതെന്തേ?തോല്‍വി ഭയന്നിട്ടാണോ?

സുയോധനന്‍ മറുപടിയൊന്നും പറഞ്ഞില്ല.അപ്പോള്‍ ശകുനി അവിടേക്ക് വന്നുകൊണ്ട്‌ പറഞ്ഞു:

ധര്‍മ്മജാ,സുയോധനനല്ല,അയാള്‍ക്കായി ഞാനാണ് കളിക്കുന്നത്.തയ്യാറുണ്ടോ?


അത് കേള്‍ക്കെ ധര്‍മ്മപുത്രര്‍ പറഞ്ഞു:

ആരാകില്‍ എനിക്കെന്ത്?ഈ സഭാവാസികളെ സാക്ഷിയാക്കി ആര്‍ക്കും എനിക്കൊപ്പം കരുക്കള്‍ നീക്കാം.

ശകുനി ധര്‍മ്മപുത്രര്‍ക്ക് അഭിമുഖമായി ഇരുന്നു.അപ്പോള്‍ ധര്‍മപുത്രര്‍ എല്ലാവരും കേള്‍ക്കെ ശകുനിയെ നോക്കി പറഞ്ഞു:

ചതി പാപമാണ്.

ശകുനി ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു:

അക്ഷപ്രയോഗം അറിയുന്നവന്‍ എല്ലാ ക്രിയകള്‍ക്കും സമര്‍ഥനാകും.ഞാന്‍ ചതിയനെങ്കില്‍ നിങ്ങള്‍ പിന്മാരിക്കൊള്ളൂക.

വെല്ലുവിളിച്ചാല്‍ പിന്തിരിയുന്നവനല്ല ഈ പാണ്ഡവന്‍.എല്ലാം വിധിഹിതമാണ്.എന്താണ് പണയമെന്നറിഞ്ഞാല്‍   കളി തുടങ്ങാം.അതുകേട്ട്‌ സുയോധനന്‍ പ്രഘ്യാപിച്ചു:

ധനരത്നങ്ങള്‍ ഞാന്‍ പണയം വയ്ക്കുന്നു.

അപ്പോള്‍ ധര്‍മ്മപുത്രര്‍ കഴുത്തിലെ മാലകളിലൊന്ന് ഊരി സദസ്സിനെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പറഞ്ഞു:
ഇതാ,കടല്‍ കടഞ്ഞെടുത്ത ഏറ്റവും വിലപിടിപ്പുള്ള രത്നം പതിപ്പിച്ച ഈ കനക ഭുഷണം ഞാന്‍ പങ്കുവയ്ക്കുന്നു.

 അനന്തരം കളി തുടങ്ങി.അതില്‍ ഏറെനേരം വേണ്ടിവന്നില്ല ശകുനിക്ക് ജയിക്കാന്‍!ധര്‍മപുത്രരുടെ തോല്‍വി സദസ്സിനെ കുടുതല്‍ നിശബ്ധമാക്കി.ധര്‍മ്മജന്‍ പറഞ്ഞു:

ചതിയാലാണ് ഞാന്‍ തോറ്റത്.എങ്കിലും ആയിരം സ്വര്‍ണ്ണ നിഷ്ക്കങ്ങള്‍ പതിച്ച ഭണ്ടാരങ്ങള്‍ ആണ് ഇനിയെന്റെ പണയം.

അധികസമയത്തേക്കു ആ കളിയും നീണ്ട് നിന്നില്ല!ധര്‍മ്മപുത്രര്‍ ഇക്കുറിയും പരാജിതനായി!അയാള്‍ വാശിയോടെ പറഞ്ഞു:

ആയിരം രഥങ്ങള്‍ക്കു തുല്യമായ എന്‍റെ രാജരഥം,ഭുതലത്തില്‍ ഒരിക്കലും അടിതോടാത്ത ജൈത്രരഥം,ഞാനിതാ പണയം വയ്ക്കുന്നു.

പിന്നെയും കളി തുടര്‍ന്നു.

ooo











Thursday, October 3, 2013

അധ്യായം-22,അനര്‍ഹമായതാണ് സമ്പത്തെങ്കില്‍ ......

അധ്യായം-22
രാജസുയം അവസാനിച്ചെങ്കിലും ഏതാനും ദിവസങ്ങള്‍കൂടി സുയോധനന്‍ സഹോദരങ്ങള്‍ക്കൊപ്പം അവിടെ തങ്ങി.സഭയും കൊട്ടാരവുമെല്ലാം നേരായി നോക്കിക്കാണാന്‍ അവസരം ലഭിച്ചത് ഇപ്പോഴാണ്.മയന്‍റെ കൈവൈഭവത്തിന്റെ മായക്കാഴ്ചക നടന്നു കാണുന്നതിനിടയില്‍ അയാള്‍ക്കും അനുജന്മാര്‍ക്കും പല അമളികളും പറ്റി.ജലത്തെ കരയായും കരയെ വെള്ളമായും ഒക്കെ തെറ്റിദ്ധരിച്ചു.അബദ്ധങ്ങള്‍ പലതും പിണഞ്ഞു!അതെല്ലാം കണ്ട് പാണ്ഡവര്‍ ഏറെ പരിഹസിച്ചു.ഭിമനും ദ്രൌപതിയുമായിരുന്നു കുടുതല്‍ കളിയാക്കിയത്.എല്ലാം അവര്‍ നിശബ്ദരായി സഹിച്ചു.കൊട്ടാരക്കാഴ്ച്ചകളില്‍ അത്ഭുതംകുറി നടക്കുമ്പോള്‍ ശകുനി സുയോധനനോട് പറഞ്ഞു:

ഇതെല്ലം ധര്‍മ്മപുത്രരുടെ മിടുക്കാണ്.അനുനയിപ്പിച്ചും അനുസരിപ്പിച്ചും നേടിയ സമ്പത്തും സൌഭാഗ്യങ്ങളും.

സുയോധനന്‍ മനസിലാകാത്തവിധം അമ്മാവനെ നോക്കി.അപ്പോള്‍ അയാള്‍ തുടര്‍ന്നു:

പലവിധ അനുനയങ്ങള്‍കൊണ്ടും അയല്‍രാജ്യങ്ങള്‍ കിഴടക്കി പാണ്ഡവര്‍.അനുസരിക്കാത്തവരെ അര്‍ജുനനെക്കൊണ്ട് ഭിഷനിപ്പെടുത്തി.സാരഥി എല്ലായ്പ്പോഴും കൃഷ്ണനാണ്!കഴിഞ്ഞ ദിവസം ശിശുപാലനെവധിച്ചതോടെഇപ്പോള്‍ ചേദിരാജ്യവും സ്വന്തമായി!

അത്ഭുതപ്പെട്ടുനില്‍ക്കുന്ന സുയോധനനോട് ശകുനി തുടര്‍ന്നു:

കൃഷ്ണന്റെ ബുദ്ധിയും അര്‍ജുനന്റെ കൈയ്യുക്കും ഉണ്ടെങ്കില്‍ ഇനിയും പലതും സംഭവിക്കും!ഒരുപക്ഷെ,ഹസ്തിനപുരവും അവര്‍ സ്വന്തമാക്കാം.

അത് കേള്‍ക്കെ സുയോധനന്‍ ആകെ അസ്വസ്ഥനായി.അയാള്‍ പറഞ്ഞു:

ഞാനും അത് പ്രതിക്ഷിക്കുന്നുണ്ട്.അങ്ങിനെ വന്നാല്‍ അമ്മാവന്റെ സഹായം എനിക്ക് ഉണ്ടാവണം.




അപ്പോള്‍ ശകുനി പറഞ്ഞു:

നീ ഒരു നിസ്വാര്‍ധിയാണ് സുയോധനാ.ദ്രോണരും ഭീഷ്മരും കൃപരുമെല്ലാം കൂറുകൊണ്ട് പാണ്ഡവപക്ഷത്താണ്.വിദുരര്‍ പ്രത്യക്ഷമായിത്തന്നെ അവിടെയാണല്ലോ.അതുകൊണ്ട് നിന്നെ ജയിക്കുക അവര്‍ക്ക് വളരെ എളുപ്പമാണ്.നിനക്കെന്നും തുണയായി കര്‍ണ്ണന്‍ മാത്രമേ കാണു.

ശകുനിയുടെ അഭിപ്രായങ്ങള്‍ സുയോധണനെ വീണ്ടും ചിന്താക്കുഴപ്പത്തിലാക്കി.പാണ്ഡവര്‍ ഉറപ്പായും തന്‍റെ ശത്രുക്കാളാവും.അവര്‍ നേരിട്ട് വരുംമുന്‍പ് എന്തെങ്ങിലും ചെയ്തേ മതിയാവു എന്നുറപ്പിച്ചാണ് അയാള്‍ മുന്നാം നാള്‍ അവിടെ നിന്നും ഹസ്തിനപുരത്തു തിരിച്ചെത്തിയത്‌.

എത്തിയ അന്ന് തന്നെ അയാള്‍ കര്‍ണ്ണനെ പോയിക്കണ്ടു.ഒപ്പം ശകുനിയും ഉണ്ടായിരുന്നു.ശകുനി അവരോടു പറഞ്ഞു:

പാണ്ഡവര്‍ ശക്തരാണ്.ആയോധനശേഷിക്കൊപ്പം ധനശക്തിയും അവര്‍ക്കുണ്ട്.നമുക്കുവേണ്ടതും ധനമാണ്. 

അതിനുള്ള വഴിയെപ്പറ്റിയും ശകുനിതന്നെ പറഞ്ഞു:

കപ്പം പിരിച്ചും കാഴ്ചയായും ധനം ഉണ്ടാക്കാവുന്നതെയുള്ളൂ.എന്നാ അത് പ്രജകളുടെ വെറുപ്പിന് ഇടയാക്കും.അതുകൊണ്ട് സമ്പത്ത് ഏറെ ഉള്ളിടത്തുനിന്നു വേണം അത് കൈക്കലാക്കാന്‍.പാണ്ഡവര്‍ക്കിപ്പോള്‍ നാം കരുതുന്നതിനെക്കാള്‍ ധനസ്ഥിതിയുണ്ട്!

കൌതുകപുര്‍വ്വം ഇരിക്കുന്ന സുയോധനനെയും കര്‍ണ്ണനെയും മാറിമാറി നോക്കിക്കൊണ്ട്‌ അയാള്‍ തുടര്‍ന്നു:

ചുതാട്ടമാണ് അതിനുള്ള എളുപ്പമാര്‍ഗം.യുധിഷ്ഠിരനെ കളിക്ക് ക്ഷണിക്കുക.അയാള്‍ ദ്യുതപ്രിയനാണെങ്ങിലും കളി അറിയില്ല!

സുയോധനന്‍ പറഞ്ഞു:

അങ്ങയുടെ ഉപായം നല്ലതാണ്.വിധിഹിതമായോ,അധ്വാനം കൊണ്ടോ അവര്‍ നേടിയതല്ലല്ലോ ആ സമ്പത്ത്.അടുത്ത ദിവസങ്ങളില്‍ അവര്‍ വരുന്നുണ്ട്.ഞാന്‍ തന്നെ ചുതില്‍ നേരിടാം.

അതുകേട്ട്‌ ഉറക്കെ ചിരിച്ചുകൊണ്ട് ശകുനി പറഞ്ഞു:

ഗദായുദ്ധമല്ലാ സുയോധനാ ചുതാട്ടം!ബുദ്ധി മാത്രമല്ല.കൌശലം കുടി വേണം.അതില്‍ എന്നെ ജയിക്കാന്‍ ആരുണ്ട്‌?നിനക്ക് വേണ്ടി ഞാനാവും കരു നീക്കുക. 

സംശയിച്ചു നില്‍ക്കുന്ന സുയോധനനോട് കര്‍ണ്ണന്‍ പറഞ്ഞു:

ഇതില്‍ അമംഗളമായി ഒന്നുമില്ലാ ചങ്ങാതി.നിനക്കായി ഇദ്ദേഹംതന്നെ കളിക്കട്ടെ.

പിന്നെ അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല! 

൦൦൦