Saturday, December 21, 2013

അദ്ധ്യായം,40-ആത്മഹത്ത്യക്ക്‌ ഒരുങ്ങും മുന്‍പ്

അദ്ധ്യായം,40ബോധം വീണ്ടെടുത്തപ്പോള്‍ തനിക്കു ചുറ്റും അനുജന്മാരും പാണ്ഡവരും നില്‍ക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു സുയോധനന്‍.അത് മനസിലാക്കിയ ദുസ്സാസനന്‍ ജ്യേഷ്ടനോട്‌ പറഞ്ഞു:

തക്ക സമയത്ത് അര്‍ജുനന്‍ വന്നത് ഭാഗ്യമായി

കാര്യം തിരിയാതെ മിഴിച്ചിരുന്ന സുയോധനനോട്‌ ദുസ്സാസനന്‍ എല്ലാം വിശദീകരിച്ചു.കാട്ടില്‍ വച്ച് പാണ്ഡവരെ കണ്ടെത്തിയതും അര്‍ജുനന്‍ വന്ന് ഗന്ധര്‍വരെ എതിര്‍ത്തു തോല്‍പ്പിച്ചതും എല്ലാം അയാള്‍ വിശദമാക്കിസുയോധനന്‍ അതുകേട്ട് നന്ദിപുര്‍വ്വം പാണ്ഡവരെ നോക്കി.അപ്പോള്‍ ധര്‍മ്മപുത്രന്‍ പറഞ്ഞു:

ഉണ്ണി,ഇനി ഇത്തരം സാഹസങ്ങള്‍ക്ക്‌ മുതിരരുത്.കൊട്ടാരത്തിലേക്ക് മടങ്ങിക്കൊള്ളൂക.പിതാമഹന്മാരെ ഞങ്ങളുടെ കുശലാന്വേഷണം അറിയിക്കണം.

പാണ്ഡവര്‍ വിടവാങ്ങി.പോകുന്നപോക്കില്‍ ഭീമന്‍ പരിഹാസത്തോടെ സുയോധനനെ തിരിഞ്ഞു നോക്കി.സുയോധനന്‍ ലജ്ജയോടെ തലകുനിച്ചിരുന്നു!

പാണ്ഡവര്‍ മറഞ്ഞപ്പോള്‍ അയാള്‍ മെല്ലെ എഴുന്നേറ്റു.ഒരു പരാജിതനെപ്പോലെ നിശബ്ധനായും ലജ്ജിതനായും അയാള്‍ മുന്നോട്ടു നടന്നു!മറ്റുള്ളവര്‍ അയാളെ പിന്‍തുടര്‍ന്നു.തന്റെ കരുത്തും പ്രതാപവുമെല്ലാം ചോര്‍ന്നു പോയതായി തോന്നി അയാള്‍ക്ക്‌.ഗന്ധര്‍വരെ ജയിക്കാന്‍ പാണ്ഡവരുടെ സഹായം വേണ്ടിവന്നതോര്‍ത്ത് അയാള്‍ ശോകമൂകനായി.അയാള്‍ക്ക്‌ കൊട്ടാരത്തിലേക്ക് മടങ്ങാനെ തോന്നിയില്ല.മാര്‍ഗമദ്ധ്യേ പുല്ലും ജലവും സമൃദ്ധമായ ഒരിടത്ത് എത്തിയപ്പോള്‍ അയാള്‍ നിന്നു.കുതിരകളെ അഴിച്ചുവിടുവാന്‍ ആവസ്യപ്പെട്ടുകൊണ്ട് അയാള്‍ എല്ലാവരില്‍നിന്നും അകന്ന്,ഏകനായി വിജനമായ് ഒരിടത്ത്മാറി ഇരുന്നു.

രാഹുഗ്രസ്തനായ ചന്ദ്രനെപ്പോലെ നിഷ്പ്രഭനായി തന്റെ ജ്യേഷ്ടന്‍ ഇരിക്കുന്നത് ദുസ്സാസനനെ ഏറെ വിഷമിപ്പിച്ചു.കര്‍ണ്ണന് മാത്രമേ അയാളെ ആസ്വസിപ്പിക്കാനാവൂ എന്ന്അറിയാമായിരുന്നതുകൊണ്ട് ,പരിക്കേറ്റു മുന്‍പേ മടങ്ങിയിരുന്ന കര്‍ണ്ണനു വേണ്ടി ആളെ അയച്ചു.

അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ തന്നെ കര്‍ണ്ണന്‍ എത്തി.അയാള്‍ സുയോധനനെ സമീപിച്ചു.അപ്പോള്‍ വിഷമത്തോടെ സുയോധനന്‍ പറഞ്ഞു:

നാം നമ്മുടെ കഴിവുപോലെ അവരോടു പൊരുതി.തോറ്റതില്‍ എനിക്ക് വിഷമമില്ല.എന്നാല്‍ പാണ്ഡവരുടെ സഹായം തേടേണ്ടിവന്നതില്‍ ഞാന്‍ വ്യെസനിക്കുന്നു.

കര്‍ണ്ണന്‍ പറഞ്ഞു:

ഇതില്‍ വിഷമിക്കാന്‍ ഒനുമില്ല ചങ്ങാതി.അങ്ങ് മഹാരാജാവല്ലേ.അപ്പോള്‍ പാണ്ഡവര്‍ പ്രജകളും.രാജാവിന് ദുര്യോഗം വരുമ്പോള്‍ സഹായിക്കേണ്ടത് പ്രജകളുടെ കര്‍ത്തവ്യമല്ലേ?

കര്‍ണ്ണന്റെ വാക്കുകള്‍ സുയോധനനെ ആസ്വസിപ്പിച്ചില്ല.അയാള്‍ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു:

ആ യുദ്ധത്തില്‍ ഞാന്‍ മരിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു!പാണ്ഡവരാല്‍ ഞാന്‍ അപമാനിതനായിരിക്കുന്നു.അതിനാല്‍ ഞാനിനി ഹസ്തിനപുരത്തെക്കു മടങ്ങുന്നില്ല.നിങ്ങള്‍ യാത്ര തുടര്‍ന്നുകൊള്ളുക.

സുയോധനന്റെ വാക്കുകള്‍ കേട്ട് ഏവരും പരിഭ്രാന്തരായി.അപ്പോള്‍ അയാള്‍ തുടര്‍ന്നു:

നിങ്ങള്‍ ഏവരും കേട്ടുകൊള്‍ക.ഞാന്‍ ഇവിടെ പ്രായോപവേശം ചെയ്യാന്‍,പട്ടിണി കിടന്നുമരിക്കാന്‍ പോവുകയാണ്.

പിന്നെ അയാള്‍ എഴുന്നേറ്റു നിന്നു.ദുസ്സാസനനെ അരികിലേക്ക് വിളിച്ചുകൊണ്ട് പറഞ്ഞു:

നീ രാജാവാകുക.പ്രജകള്‍ക്കും ബന്ധുക്കള്‍ക്കും രക്ഷകനായി വര്‍ത്തിക്കുക.ഗുരുജനങ്ങളെ പരിചരിക്കുക.ഇനി എല്ലാവരും മടങ്ങിക്കൊള്ളൂക.

ദുസ്സാസനന്‍ അയാളുടെ കാല്‍ക്കല്‍ വീണുകൊണ്ട് പറഞ്ഞു:

ജ്യേഷ്ട,അങ്ങ് പറയും പോലെ എനിക്ക് പ്രവര്‍ത്തിക്കുവാന്‍ ആവുകയില്ല.ഭൂഗോളവും സ്വര്‍ഗ്ഗവും പൊടിയായി തകര്‍ന്നു പോയേക്കാം.ഹിമാലയം സ്ഥാനം വിട്ടു സഞ്ചരിച്ചേക്കാം.എന്നാല്‍ അങ്ങയെ കുടാതെ ഞാന്‍ ഭൂമി പാലിക്കുകയില്ല!

അതുവരെ നിശബ്ദനായിരുന്ന കര്‍ണ്ണന്‍ അപ്പോള്‍ അവരോടു പറഞ്ഞു:

ഹേ,കുരുവിരന്മാരെ,മൂഡന്മാരെപ്പോലെ നിങ്ങള്‍ എന്താണ് ചെയ്യുന്നത്?ദുഖിതന്റെ ദുഖം  ഒരിക്കലും ദുഖം കൊണ്ട് തീരുകയില്ല!

പിന്നീട്‌ അയാള്‍ സുയോധനനോടായി തുടര്‍ന്നു:

അങ്ങയുടെ യോഗ്യതയ്ക്ക് യാതൊരു കുറവും ഉണ്ടായിട്ടില്ല.പാണ്ഡവര്‍ നിന്നേക്കാള്‍ അപമാനിതരല്ലേ?എന്നിട്ടും അവര്‍ നീ ചെയ്യുമ്പോലെ ചെയ്യുന്നുണ്ടോ?
അങ്ങയെ കുടാതെ ഒരു ജീവിതം ഈ കര്‍ണ്ണനുമില്ല!

പിന്നെ ഒന്ന് നിര്‍ത്തി,കര്‍ണ്ണന്‍ സാവകാശം തുടര്‍ന്നു:

സുയോധനാ,താങ്കള്‍ സ്വയം മരിക്കുന്നത് രാജവംശത്തിനു തന്നെ അപമാനമാണ്.മരിച്ചവര്‍ക്ക് ശത്രുക്കളെ വെല്ലാനാവുമോ?ഹേരാജാവേ,ഭയത്തിനോ,മരണത്തിനോ ഉള്ള കാലമല്ലിത്‌!

പിന്നെ ദുസ്സാസനനെ പിടിചെഴുന്നെല്‍പ്പിച്ചിട്ട് കര്‍ണ്ണന്‍ സുയോധനനോടായി പറഞ്ഞു:

അങ്ങ് മരിച്ചാല്‍ ഈ ദുസ്സാസനനും കര്‍ണ്ണനും മാത്രമല്ല,ഇവിടെയുള്ളവരെല്ലാം തന്നെ അങ്ങയോടൊപ്പം  മണ്ണിലേക്ക് മടങ്ങും.

കര്‍ണ്ണന്റെ ആ വാക്കുകള്‍ സുയോധനനെ ചിന്തിപ്പിച്ചു.അയാള്‍ തന്റെ തീരുമാനത്തില്‍ നിന്നും പിന്തിരിഞ്ഞു.അത് കണ്ടറിഞ്ഞ കര്‍ണ്ണന്‍ മടക്കയാത്രക്കായി കല്‍പ്പിച്ചു.ശരത്ക്കാല മേഘങ്ങള്‍ മാറി വിളങ്ങുന്ന ആകാശം പോലെ എല്ലാവരും ഹസ്തിനപുരത്തെക്ക് യാത്രയാരംഭിച്ചു!



൦൦ ൦






Thursday, December 19, 2013

അദ്ധ്യായം 39,നിങ്ങള്‍ ഗന്ധര്‍വരെങ്കില്‍

 അദ്ധ്യായം 39,ദ്വൈതവനം കൌരവരുടെ ആഗമനത്തോടെ ശബ്ദമുഖരിതമായി!വനജീവികള്‍എമ്പാടും ചിതറിയോടി.താപസര്‍ കൌരവരുടെ വരവറിഞ്ഞു ധ്യാനത്തില്‍ നിന്നും ഉണര്‍ന്നു.കൌരവര്‍ നല്ല വെള്ളവും തണലും ഉള്ള ഇടങ്ങളില്‍ കുടാരങ്ങള്‍ തീര്‍ത്തു.അനന്തരം അവര്‍ ഗോക്കളുടെ പരിശോധന ആരംഭിച്ചു.പശുക്കളെ ഇനം തിരിച്ച്,ലക്ഷണങ്ങള്‍ രേഖപ്പെടുത്തി.കിടാങ്ങളെയെല്ലാം പ്രത്യേകം പരിശോധിച്ചു.അതിനു ശേഷം അവര്‍ വേട്ടക്കായി പിരിഞ്ഞു..രാത്രിയാകും വരെ അവര്‍ വനക്രീഡ തുടര്‍ന്നു!

പിറ്റേന്ന് പുലര്‍ച്ചയ്ക്ക് തന്നെ സുയോധനന്‍ അനുചരന്മാര്‍ക്കൊപ്പം സ്നാനത്തിനായി വന സരസ്സിലേക്ക്  പുറപ്പെട്ടു.എന്നാല്‍ അല്‍പദൂരം ചെന്നപ്പോള്‍ ആ യാത്ര ഒരുകൂട്ടം ആളുകള്‍ തടഞ്ഞു.കാര്യം തിരിയാതെ നിന്ന അവരോട് കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു:
ഗന്ധര്‍വ വംശജരാണ് ഞങ്ങള്‍ .ഇപ്പോള്‍ത്തന്നെ ഞങ്ങളുടെ രാജാവ് പത്നിമാര്‍ക്കൊപ്പം നിരാട്ടിനായി എഴുന്നള്ളും.അതിനാല്‍ നിങ്ങള്‍ തിരിച്ചുപോകണം. 

അപ്പോള്‍ കൌരവരില്‍ നിന്നും ഒരാള്‍ മുന്നോട്ടുവന്ന് അവരോട്‌ പറഞ്ഞു:

ധൃതരാഷ്ട്ര പുത്രനും ഹസ്തിനപുരാധിപനുമായ സുയോധനന്‍ ആണിത്.

അതുകേട്ട് ആ സംഘം ഉറക്കെ ചിരിച്ചു.ഒരാള്‍ പരിഹാസത്തോടെ സുയോധനനെ നോക്കിക്കൊണ്ട്‌ പറഞ്ഞു:

നിങ്ങള്‍ ഒരു വങ്കനാണ്.ദേവകുലത്തില്‍പ്പെട്ട ഞങ്ങളോട് തര്‍ക്കിക്കുന്നുവോ!പ്രാണനില്‍ കൊതിയുണ്ടെങ്ങില്‍ പിന്തിരിഞ്ഞു പൊയ്ക്കൊള്ളുക.

അവരുടെ വാക്കുകള്‍ സുയോധനനെ കോപാന്ധനാക്കി.അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു:

ഇവരെ ഇനി ഇപ്രകാരം വെച്ചേക്കരുത്.ഒന്നിനെയും ഒഴിവാകാതെ പ്രഹരിക്കുക.

സുയോധനന്റെ കല്‍പ്പനപ്രകാരം സഹചാരികള്‍ സജ്ജരായി.അവര്‍ ഗന്ധര്‍വകിങ്കരന്മാരേ മറികടന്നു മുന്നോട്ടു പോയി.ആര്‍ക്കും അവരെ തടയാനായില്ല.അപ്പോള്‍ അവരില്‍ ചിലര്‍ അകലേക്ക്‌ പാഞ്ഞു പോകുന്നത് സുയോധനന്‍ ശ്രദ്ധിച്ചു.അയാള്‍ കര്‍ണ്ണനോട് പറഞ്ഞു:

കര്‍ണ്ണാ,കരുതിയിരിക്കുക.എതിരാളികള്‍ നിസ്സാരരല്ല.

സുയോധനന്‍ പറഞ്ഞത് പോലെതന്നെ സംഭവിച്ചു.തങ്ങളുടെ നേതാവായ ചിത്രസേനനെയും കുട്ടി,കുടുതല്‍ പടയാളികളുമായി അവര്‍ അതിവേഗം തിരികെയെത്തി.എന്നാല്‍ കൌരവരും പിന്‍വാങ്ങിയില്ല.കര്‍ണ്ണനെ മുന്‍നിര്‍ത്തി അവരും എതിര്‍ത്തുനിന്നു.

കര്‍ണ്ണന്റെ കരവിരുതിലും പാടവത്തിലും ഗന്ധര്‍വ സേന ശരപീഡിതരായി തളര്‍ന്നു.അവര്‍ പതിയെ പിന്‍വാങ്ങാന്‍ തുടങ്ങി.അതുകണ്ട് നേതാവായ ചിത്രസേനന്‍ പാഞ്ഞെത്തി കര്‍ണ്ണനെ എതിര്‍ത്തു.അയാള്‍ എല്ലാ യുദ്ധധര്‍മ്മങ്ങളും തെറ്റിച്ചാണ് കര്‍ണ്ണനോട് പൊരുതിയത്! അയാള്‍ക്കുമുന്പില്‍ കൌരവരില്‍ പലരും തോറ്റ് മടങ്ങി.എന്നാല്‍ വൈകര്‍ത്തനായ കര്‍ണ്ണന്‍ പര്‍വതം പോലെ ഉറച്ചുനിന്നു!

കര്‍ണ്ണന്റെ കരുത്തു മനസിലാക്കിയ ഗന്ധര്‍വകൂട്ടം അയാളെ വളഞ്ഞു നിന്ന് ആക്രമിക്കാന്‍ തുടങ്ങി.കര്‍ണ്ണന്റെ രഥവും കൊടിമരവും കീഴ്ത്തട്ടും തകര്‍ക്കപ്പെട്ടു.അധികനേരം എല്ലാവരോടും എതിര്‍ത്തു നില്‍ക്കാന്‍ കര്‍ണ്ണനായില്ല!അയാള്‍ മെല്ലെ തളര്‍ന്നു.വികര്‍ണ്ണന്‍ അവിടെയെത്തി തന്റെ തെരിലേറ്റി കര്‍ണ്ണനെ കൊണ്ടുപോകുന്നത് സുയോധനന്‍ കണ്ടു.

കര്‍ണ്ണന്‍ പോയപ്പോള്‍ ചിത്രസേനന്‍ സുയോധനന്റെ തേരിനെ വളഞ്ഞു.തന്റെ നേര്‍ക്ക്‌ ഇരമ്പി ക്കയറുന്ന സൈന്യത്തെ അയാള്‍ ശരവര്‍ഷം കൊണ്ട് എതിരിട്ടു.എന്നാല്‍ കിങ്കരന്മാര്‍,സുയോധന രഥം എള്ളിന്‍ മണികള്‍ പോലെ ശകലങ്ങളാക്കി!തേര് ഉടഞ്ഞു നുറുങ്ങിയപ്പോള്‍ സുയോധനന്‍ നിലത്തേക്ക്‌ പാറി വീണു.ഉടന്‍ ചിത്രസേനന്‍ പാഞ്ഞെത്തി അയാളെ ബലമായി പിടിച്ച് കൈകാലുകള്‍കൂട്ടിക്കെട്ടി.അധികം വൈകാതെ അനുജന്മാരായ ദുസ്സാസനന്‍,വിവിംശതി,വിന്ദന്‍,അനുവിന്ധന്‍ തുടങ്ങിയവരെയും ഇപ്രകാരം തന്നെ അവര്‍ കീഴ്പ്പെടുത്തി!സുയോധനന്റെ ശരീരം നൊന്തു നീറി!നദീപ്രവാഹം പോലെ രക്തം വാര്‍ന്നൊഴുകി.അയാള്‍ മെല്ലെ ബോധരഹിതനായി!

൦൦൦





Wednesday, December 11, 2013

അദ്ധ്യായം 38,ആരവങ്ങള്‍ ഉയരുന്നു.

അദ്ധ്യായം 38പാണ്ഡവര്‍ പോയതില്‍ പിന്നെഏതാനും ദിവസം കൊട്ടാരം ശോകമുകതയുടെയും സ്വകാര്യം പറച്ചിലുകളുടെയും ലോകമായിരുന്നു.എന്നാല്‍ സുയോധനന്‍ അതൊന്നും ഗൌനിച്ചില്ല.അയാള്‍ കാര്യക്ഷമമായിത്തന്നെ ഭരണം മുന്നോട്ടു കൊണ്ടുപോയി!വിശ്വസ്തരായവരെ മാത്രം ഉദ്യോഗസ്ഥരായി നിയമിച്ചു.വിദുരരെ പിണക്കാതെതന്നെ,വേണ്ടുന്ന പരിചരണങ്ങള്‍ നല്‍കി,ഭരണ രഹസ്യങ്ങളില്‍ നിന്നും അയാള്‍ മാറ്റിനിര്‍ത്തിയിരുന്നു.പതിയെ കൊട്ടാരത്തിലെ അപശബ്ദങ്ങള്‍ നിലച്ചു തുടങ്ങി.സുയോധനന്‍റെ ഭരണ നൈപുണിയില്‍ കൊട്ടാരവാസികള്‍ അഭിമാനംകൊണ്ടുതുടങ്ങി.കര്‍ണ്ണന്‍ എല്ലാത്തിനും കൂടെയുണ്ടായിരുന്നു.

സുയോധനനെ സംബന്ധിച്ചിടത്തോളം പതിനാലുവര്ഷം ചെറിയൊരു കാലയളവായിരുന്നു.അതിനുള്ളില്‍ പലതും ചെയ്തു തിര്‍ക്കാന്‍ ഉണ്ടായിരുന്നു.രാജകൊട്ടാരവും അന്തപ്പുരങ്ങളും വര്‍ണ്ണശബള മാക്കുന്നതിനപ്പുറം അയാള്‍ പ്രജാക്ഷേമത്തിന് മുന്‍തൂക്കം നല്‍കി.സുയോധനന്‍റെ ഇശ്ചക്കൊത്ത് അനുജന്മാര്‍ എപ്പോഴും പ്രവര്‍ത്തിച്ചു.ഖാണ്ഡവപ്രസ്ഥത്തില്‍ നിന്നും ഭരണകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന വ്യാജേന ദുസ്സാസനന്‍ ഇടയ്ക്കിടെ ഹസ്തിനപുരം സന്ദര്‍ശിക്കും!സത്യത്തില്‍ സഹോദരങ്ങളെ കാണാനാണ് ഈ വരവെന്ന് ഏവര്‍ക്കും അറിയാമായിരുന്നു.

മക്കളുടെ ഭരണനൈപുണി ധൃതരാഷ്ട്രരേ ഏറെ സന്തോഷിപ്പിച്ചു.ഭീഷ്മരും ദ്രോണരും ഭരണത്തില്‍ വേണ്ടുംവിധം ശ്രദ്ധിക്കുന്നുണ്ട്.അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതില്‍ സുയോധനന്‍ മടികാണിക്കുന്നുമില്ല!എന്നാല്‍ വിദുരര്‍ ഇപ്പോഴും പഴയ നിലയാണ്.എന്തിലും കുറ്റങ്ങള്‍ മാത്രം കണ്ടെത്തുന്നു!എന്നാല്‍ അതും കണ്ടറിഞ്ഞുതന്നെയാണ് സുയോധനന്‍റെ നിലപാടുകളും!

കാലംകടന്നുപോയ്ക്കൊണ്ടിരുന്നു.പാണ്ഡവരുടെസാന്നിധ്യംവാക്കുകളിലോ,പ്രവര്‍ത്തനങ്ങളിലോ,
കൊട്ടാരത്തില്‍ ഇല്ലാതായി.ഏവരും സുയോധനന്റെ കരബലത്തിനും മനോസ്ഥൈര്യത്തിനും കിഴ്പ്പെട്ട് സന്തുഷ്ടരായി!അങ്ങിനെയിരിക്കെയാണ്‌ ഒരു ബ്രാഹ്മണ സഞ്ചാരി കൊട്ടാരത്തില്‍ എത്തിച്ചേര്‍ന്നത്.കുശലങ്ങള്‍ക്കിടയില്‍ അദേഹം കാട്ടില്‍ പാണ്ഡവരെ കണ്ടെത്തിയ കാര്യം പറഞ്ഞു.വനമധ്യത്തിലെ പര്‍ണശാലയില്‍ അവരുടെ ജീവിതം വളരെ കഷ്ട്ടമാണ് എന്നറിയിച്ചപ്പോള്‍ ഏവര്‍ക്കും ദുഃഖം തോന്നി.

സുയോധനന്‍ കര്‍ണ്ണനെ വരുത്തി,ബ്രാഹ്മണന്‍ പറഞ്ഞ കാര്യം അവതരിപ്പിച്ചു.കര്‍ണ്ണന്‍ പറഞ്ഞു:

എന്തായാലും ഞാനത് വിശ്വസിക്കുന്നില്ല.പ്രത്യേകിച്ചും ബ്രാഹ്മണ വാക്യങ്ങള്‍ .അതുകൊണ്ട് നമുക്കിത് നേരിട്ട് അന്വേഷിക്കാം.താങ്കള്‍ ഭരിക്കുന്ന രാജ്യത്ത് ആരും ദരിദ്രരായി ജീവിച്ചുകൂടാ.

സുയോധനന്‍ ചോദിച്ചു:

പക്ഷെ അതെങ്ങിനെ?

കര്‍ണ്ണന്‍ മെല്ലെ ഒന്ന് ചിരിച്ചുകൊണ്ട് തുടര്‍ന്നു:

അതിനോ വഴിയില്ലാത്തത്!നേരിട്ട് പോകണം.

പക്ഷെ അതിന് അച്ഛന്‍ സമ്മതിക്കില്ല.

എങ്കില്‍ നമുക്ക് വനത്തിലെ ഗോശാല സന്ദര്‍ശിക്കുവാന്‍ പോകാം.അതുവഴി പാണ്ഡവരുടെ അവസ്ഥയും അറിയാം.

കര്‍ണ്ണന്റെ ഉപായം സുയോധനനും ശരിവച്ചു.

പിറ്റേന്ന് തന്നെ സുയോധനന്‍ യാത്രക്കൊരുങ്ങി.കര്‍ണ്ണന്‍,ശകുനി,ദുസ്സാസനന്‍ എന്നിവരും ഒപ്പം കൂടി.തേരുകളും ആനകളും നിരന്നപ്പോള്‍ ധൃതരാഷ്ട്രര്‍ അവിടെക്കണഞ്ഞുകൊണ്ട് പറഞ്ഞു:

മോനെ,നായാട്ടും ഗോശാല പരിശിലനവും നല്ലത് തന്നെ.ധ്വെതവനത്തിലാണ് പാണ്ഡവര്‍ വസിക്കുന്നത് എന്നറിയാമല്ലോ.നിങ്ങള്‍ ഗര്‍വ്വംകൊണ്ട് സ്വയം മറന്ന് അവരെ പ്രകോപിപ്പിക്കരുത്.

പിന്നെ കര്‍ണ്ണനോടായി തുടര്‍ന്നു.

മഹാബാഹുവായ കര്‍ണ്ണാ, ഞാന്‍ പറയുന്നത് കേട്ട് നിങ്ങള്‍ പാണ്ഡവരോട് ഇണങ്ങി നില്‍ക്കാനും നോക്കരുത്.അവര്‍ സത്യവൃതന്മാര്‍ എന്നാകിലും വിശ്വസിക്കരുത്.മനസ്സ് കലങ്ങി ജീവിക്കുന്ന അവര്‍ പകവീട്ടൂന്നതിനുള്ള അവസരം ഉപേക്ഷിക്കില്ല.ചുരുക്കത്തില്‍ നിങ്ങളുടെ ഏതു പ്രവര്‍ത്തിയും അവര്‍ ദോഷകരമായെ കാണു.

അപ്പോള്‍ ശകുനി അദ്ദേഹത്തെ പ്രണമിച്ചുകൊണ്ട്‌ പറഞ്ഞു:

ഞങ്ങളെക്കുറിച്ച്‌ അങ്ങ് ശങ്കിക്കേണ്ടതില്ല.പാണ്ഡവരെ ഞങ്ങള്‍ കാണാന്‍ ശ്രമിക്കുകയില്ല.

പിന്നെ ആരും ഒന്നും പറഞ്ഞില്ല.യാത്രയുടെ ഘോഷം മുഴങ്ങി!