Monday, January 27, 2014

അദ്ധ്യായം-58,ശരശയ്യയില്‍

പത്താം നാളിലെ യുദ്ധം ആരംഭിക്കുമ്പോള്‍ തന്നെ പാണ്ഡവര്‍ ശിഖണ്ഡിയെ ഭീക്ഷ്മര്‍ക്ക് നേര്‍ നിര്‍ത്തി.അര്‍ജുനനും അഭിമന്യുവും സാത്യകിയും ദ്രൌപതീ പുത്രന്മാരും ശിഖണ്ഡിയുടെ രക്ഷക്കായി അണിനിരന്നിരുന്നു.അതുകണ്ട് ദുസ്സാസനന്‍ സുയോധനനോട്‌ പറഞ്ഞു:

ഈ യുദ്ധത്തില്‍ തന്നെ ജയിക്കേണ്ട വിധം ഇന്നലെ പിതാമഹന്‍ പാണ്ഡവര്‍ക്ക് പറഞ്ഞു കൊടുത്തുവെന്ന് കേട്ടത് സത്യമാണെന്ന് തോന്നുന്നു.ആണും പെണ്ണുമല്ലാത്ത ശിഖണ്ഡിയെ അവര്‍ മുന്നിര്‍ത്തുന്നത് അതുകൊണ്ടാണ്.
 
സുയോധനന്‍ ഒന്നും മറുപടി പറഞ്ഞില്ല.സഹായികള്‍ എപ്പോള്‍ വേണമെങ്കിലും വൈരികള്‍ ആവാമെന്ന് അയാള്‍ പ്രതീക്ഷിച്ചിരുന്നതാണ്!സുയോധനന്‍ മറുപടിയൊന്നും പറയുന്നില്ലെന്നു കണ്ടു ദുസ്സാസനന്‍ ഭീക്ഷ്മരുടെ അരികിലേക്ക് പോയി.ചെന്നപാടെ അയാള്‍ അര്‍ജുനനെ തടയാന്‍ ശ്രമിച്ചു.ദുസ്സാസനന്റെ ആക്രമത്തില്‍ ആദ്യം പരിക്കേറ്റത് കൃഷ്ണനാണ്!അതില്‍ കോപം പുണ്ട അര്‍ജുനന്‍ ദുസ്സാസനനുനേര്‍ക്ക്‌ ആക്രമണം അഴിച്ചുവിട്ടു! എന്നാല്‍ അതിനെ സാഹസികമായി പ്രതിരോധിച്ചുകൊണ്ട്  ദുസ്സാസനന്‍ അര്‍ജുനന്റെ നെറ്റിത്തടം അമ്പെയ്തു മുറിച്ചു!

അപമാനിതനായ അര്‍ജുനന്‍  ചൊടിച്ചുകൊണ്ടു ദുസ്സാസനനെ ക്രീഡിക്കാന്‍ തുടങ്ങി.അര്‍ജുനന്റെ വിക്രമത്തിന് മുന്‍പില്‍ അധികനേരം പിടിച്ചു നില്‍ക്കാന്‍ ദുസ്സാസ്സനന് ആയില്ല.അയാളെ സഹായിക്കാന്‍ സുയോധനന്‍ ഓടിയണഞ്ഞപ്പോഴേക്കും അര്‍ജുന ശരമേറ്റ് ദുസ്സാസനന്‍ വീണിരുന്നു!അതോടെ അര്‍ജുനന്‍ വീണ്ടും ഭീക്ഷ്മര്‍ക്ക്നേരെ തിരിഞ്ഞു.ആസമയം സുയോധനന്‍ ദുസ്സാസനനെ താങ്ങിയെടുത്ത് സ്വന്തം തേരിലേറ്റി സിബിരത്തിലേക്ക് കൊണ്ടുവന്നു.

അനുജനെയും ശുശ്രുഷിച്ചുകൊണ്ട് സുയോധനന്‍ ഉച്ചവരെ ശിബിരത്തില്‍ തന്നെയിരുന്നു.ഭീക്ഷ്മര്‍ നന്നായി പോരാടുന്നുണ്ട് എന്ന വാര്‍ത്ത അയാളെ തെല്ലും സന്തോഷിപ്പിച്ചില്ല!മധ്യാഹ്നത്തോടെ  ദുസ്സാസനന്‍ മയക്കം വിട്ട് എഴുന്നേറ്റു.അവനെ അവിടെത്തന്നെ വിശ്രമിക്കാന്‍ അനുവദിച്ചുകൊണ്ട് സുയോധനന്‍ അടര്‍ക്കളത്തിലേക്ക് നടന്നു.
 
ശിഖണ്ഡിയെ അര്‍ജുനന്‍ തന്റെ തേരിനു മുന്നില്‍ നിര്‍ത്തി ഭീക്ഷ്മരോടുള്ള പോരാട്ടം തുടരുകയാണ്.വിരാടനും ദ്രുപദനും ധൃഷ്ടദ്യുമ്നനും പാണ്ഡവസംഘത്തിലുണ്ട്.ഭീക്ഷ്മരേ കാത്തുകൊണ്ട് ദ്രോണരും ശല്യരും കൃതവര്‍മ്മാവും ഉണ്ടായിരുന്നുവെങ്കിലും പാണ്ഡവര്‍ ഭീക്ഷ്മരേമാത്രം ലക്‌ഷ്യം വച്ചു!ശിഖണ്ഡിയില്‍ നിന്നും ഒഴിയാനുള്ള ശ്രമത്തിനിടയില്‍ ഭീക്ഷ്മരുടെ തേരും വില്ലും അര്‍ജുനന്‍ തകര്‍ത്തു.അധികം വൈകാതെ അര്‍ജുന ശരങ്ങള്‍ പിതാമഹന്റെ പടച്ചട്ട കീറിമുറിച്ചു!അപ്പോള്‍ ഭീക്ഷ്മരുടെ നെഞ്ചില്‍ ശിഖണ്ഡി ഒന്‍പതു ശരങ്ങള്‍ ഒന്നിച്ചെയ്തു!അതോടെ നിലത്തേക്കു വീഴാന്‍ തുടങ്ങിയ അദ്ധേഹത്തെ,ഗാണ്ഡിവം തൊടുത്ത് അര്‍ജുനന്‍ നില തെറ്റിച്ചു.പുറം,ശരങ്ങള്‍ കൊണ്ട് മൂടിയ ഭീക്ഷ്മര്‍ താഴ്ന്ന്,തളര്‍ന്ന് കിഴക്കോട്ടു തലയായി രണഭുമിയിലേക്ക് വീണു.

സുര്യന്‍ അസ്തമിക്കാന്‍ ഇനിയും സമയമുണ്ടെങ്കിലും ഇരുപക്ഷവും സ്വമേധയാ യുദ്ധം നിര്‍ത്തിവച്ചു.ഭൂസ്പര്‍ശമേല്ക്കാതെ ശരതല്‍പ്പത്തില്‍ കിടക്കുന്ന പിതാമഹന് ചുറ്റും എല്ലാവരും ഖിന്നരായി നിലകൊണ്ടു.എന്നാല്‍ സുയോധനന്‍ മാറിനിന്നതെയുള്ളു.തന്നെ വീഴ്ത്താനുള്ള ഉപായം പറഞ്ഞുകൊടുത്ത ഭീക്ഷ്മരേ ആണും പെണ്ണും കെട്ട ശിഖണ്ഡിക്ക് തുല്യമായെ അയാള്‍ക്ക് കാണാനായുള്ളു.അര്‍ജുനനും അതില്‍ വ്യെത്യസ്തനല്ല!
 
 ഭീക്ഷ്മരുടെ വിഴ്ച്ച എല്ലാവരെയും വേദനിപ്പിച്ചു.എന്നാല്‍ പാണ്ഡവരുടെ ദുഃഖം പരിഹാസ്യമായിത്തോന്നി സുയോധനന്.അവര്‍ എപ്പോഴും പിതാമഹന് ചുറ്റും ഉണ്ടായിരുന്നു.അതിനാല്‍ സുയോധനന്‍ അങ്ങോട്ടുപോവാതെ അദേഹത്തിന് വേണ്ട വൈദ്യ സുശ്രുഷകള്‍ ചെയ്യാന്‍ ഏര്‍പ്പാടാക്കിക്കൊണ്ട് അയാള്‍ ശിബീരത്തിലേക്ക് മടങ്ങി.
 
ഭീക്ഷ്മരുടെ വീഴ്ച്ച വലിയൊരു ആഘാതമാണെങ്കിലും യുദ്ധം തുടരേണ്ടതുണ്ട്.ഇനി കര്‍ണ്ണനെ സേനാപതിയാക്കണം.അതിനായി രാത്രി കര്‍ണ്ണനെ തേടി സുയോധനന്‍ അയാളുടെ കൊട്ടാരത്തില്‍ ചെന്നു.എന്നാല്‍ കര്‍ണ്ണന്‍ അവിടെ ഇല്ലായിരുന്നു!അയാള്‍ എവിടെപ്പോയെന്ന് വാല്യക്കാര്‍ക്കും അറിയില്ലായിരുന്നു.അല്‍പനേരം കാത്തുനിന്നപ്പോള്‍ കര്‍ണ്ണന്‍ എത്തി. എവിടെ ആയിരുന്നുവെന്നു തിരക്കിയപ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു:

പിതാമഹന്റെ അരികിലായിരുന്നു,ശരശയ്യാവലംബിയായ ആ മഹാന് മുന്‍പില്‍

എത്രമാത്രം ഭത്സനങ്ങള്‍ ഭീക്ഷ്മരില്‍ നിന്നും ഉണ്ടായിട്ടുണ്ട്.എന്നിട്ടും......!സുയോധനന്‍ കര്‍ണ്ണനെ ഗാഠം പുണര്‍ന്നു!

൦൦൦

 
 
 


Sunday, January 26, 2014

അദ്ധ്യായം-57,പിതാമഹനെ കാക്കും നേരം

അനുജന്മാര്‍ കൊല്ലപ്പെട്ടതില്‍ ഏറെ ദുഖിതനും ചകിതനും ആയിത്തിര്‍ന്നിരുന്നു സുയോധനന്‍.അന്ന് രാത്രി തന്നെ കാണാനെത്തിയ കര്‍ണ്ണനോട് അയാള്‍ തന്റെ ചില സംശയങ്ങള്‍ പങ്കുവച്ചു:

അചാര്യനും പിതാമഹനും പാണ്ഡവരെ ബാധിക്കുന്നതായി ഞാന്‍ കാണുന്നില്ല.അതുകൊണ്ട് അവരെ എങ്ങിനെ ഉള്‍ക്കൊള്ളും എന്നതില്‍ എനിക്ക് സംശയങ്ങള്‍ ഉണ്ട്.

കര്‍ണ്ണന്‍ പറഞ്ഞു:

ഹേ,ഭാരതശ്രേഷ്ഠ,അങ്ങയുടെ സംശയം അസ്ഥാനത്തല്ല.പാണ്ഡവരോട് അവര്‍ ദയ കാണിക്കുക്കയാണ്.ഇത് നമുക്കും മനസിലാവുന്നതായി പിതാമാഹനെയും മറ്റും അറിയിക്കേണ്ടിയിരിക്കുന്നു.

കര്‍ണ്ണന്റെ വാക്കുകള്‍ അംഗികരിച്ചുകൊണ്ട് സുയോധനന്‍ ഉടന്‍ ദുസ്സാസ്സനനെയും കൂട്ടി ഭീക്ഷ്മ സന്നിധിയില്‍ എത്തി കാര്യങ്ങള്‍ ധരിപ്പിച്ചു.അതുകേട്ട് പതിവുപോലെ അദ്ദേഹം പറഞ്ഞു:

ഗാന്ധാരീപുത്രാ,നീ വിപരീതങ്ങളാണ് കാണുന്നത്.നീയവരോട് ആണായി നിന്നാണ് പൊരുതുന്നത് എന്ന് ഞങ്ങള്‍ക്ക് അറിയാം.നാളെ നീ രണാങ്കണത്തില്‍ കാണുക എന്റെ വീര്യം.

സുയോധനന്‍ പ്രതിക്ഷയോടെ ഭീക്ഷ്മരുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട്,ആ പാദങ്ങളില്‍ നമസ്കരിച്ചു പിന്‍വാങ്ങി.തിരികെ പോരും നേരം അയാള്‍ അനുജന്‍ ദുസ്സാസ്സനനോട് പറഞ്ഞു:

നാളെ യുദ്ധക്കളത്തില്‍ പിതാമഹന്റെ രക്ഷക്ക് നീ തേര്‍ കൂട്ടണം.ശിഖണ്ഡി എതിര്‍ക്കുന്ന പക്ഷം അദ്ദേഹം ആയുധം കീഴ്വച്ച് മടങ്ങും.അതിനാല്‍ നീ അവനെ നേരിടാന്‍ ശ്രദ്ധിക്കണം.

ഒന്‍പതാം ദിവസത്തെ യുദ്ധം പ്രതീക്ഷിച്ചതിലും ഘോരമായാണ് ആരംഭിച്ചത്.രണ്ടു മഹാസൈന്യങ്ങളും ഏറ്റുമുട്ടിയപ്പോള്‍ കാറ്റില്‍ ഗര്‍ജിക്കുന്ന കടല്‍ പോലെ രണാങ്കണം ശബ്ദമുഖരിതമായി.കാര്‍മേഘങ്ങള്‍ക്കിടയില്‍ മിന്നല്‍ പോലെ,പോന്നു കെട്ടിച്ച വില്ലുമായി ഭീക്ഷ്മര്‍ആക്രമണം അഴിച്ചുവിട്ടു.

അഭിമന്യു,ഭീമന്‍,അര്‍ജുനന്‍,ദ്രുപദന്‍,വിരാടന്‍, തുടങ്ങിയ വീരന്മാരെയെല്ലാം പിതാമഹന്‍ തുരത്തി ഓടിച്ചു!മധ്യാഹ്നം അടുത്തപ്പോഴേക്കും,ശരങ്ങളെറ്റു ചോരയൊലിപ്പിക്കുന്ന ഭീക്ഷ്മര്‍ ,വസന്തകാലത്തെ രക്താശോകം പോലെ ശോഭിച്ചു!

ഉച്ചക്ക് ശേഷം യുദ്ധം ആരംഭിച്ചപ്പോള്‍ പാണ്ഡവപ്പട ഒന്നാകെ ഭീക്ഷ്മര്‍ക്ക് നേരെ തിരിഞ്ഞിരിക്കുന്നതായിക്കണ്ട് സുയോധനന്‍ ദുസ്സാസ്സനനെ വിളിച്ചു പറഞ്ഞു:

പിതാമഹനെ കാക്കുക.എന്ത് വിലകൊടുത്തും അദ്ദേഹത്തെ സംരക്ഷിക്കുക.

ദുസ്സാസ്സനന്‍ ശകുനിയുമായി ചേര്‍ന്ന് പിതാമഹന് സംരക്ഷമേകി.വര്‍ഷകാലത്ത് ഏറ്റം കൊള്ളുന്ന കടല്‍ കരയെ എന്നപോലെ,ഭീക്ഷ്മര്‍ പാണ്ഡവപ്പടയെ ചിന്നിത്തെരിപ്പിച്ചു!ഭീമനും നകുലനും സഹദേവനും എന്ന് വേണ്ട ധര്‍മ്മപുത്രര്‍ക്ക് പോലും പരിക്കേറ്റു!പാഞ്ഞെത്തിയ അഭിമന്യുവിനെ ദുസ്സാസ്സനന്‍ ശരങ്ങള്‍കൊണ്ട് തടഞ്ഞു!ജയിക്കാനാവാതെ അഭിമന്യുവിനു മടങ്ങേണ്ടി വന്നു.അപ്പോഴാണ്‌ കൃഷ്ണ സാരഥിയായി അര്‍ജുനന്‍ ഭീക്ഷ്മര്‍ക്ക് നേരെ എത്തിയത്.

ഭീക്ഷ്മര്‍ അര്‍ജുനനെ ശരവര്‍ഷം കൊണ്ടാണ് എതിരേറ്റത് !പലതരത്തില്‍ തേര്‍ പായിച്ച്,അര്‍ജുനനെ രക്ഷിക്കാന്‍ കൃഷ്ണന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല!അതില്‍ പരാജയപ്പെട്ട കൃഷ്ണന്‍ ക്രുദ്ധനായി എഴുന്നേറ്റ്,ചമ്മട്ടിയും കയ്യിലെടുത്ത് പിതാമഹന് നേരെ വീശി.അത് അധര്‍മ്മമാണെന്നു സുയോധനന്‍ പരിഹസിച്ചപ്പോള്‍ ,അര്‍ജുനന്‍ കൃഷ്ണനെ പിന്തിരിപ്പിച്ചു!അപ്പോഴേക്കും സുര്യന്‍ താഴുകയും യുദ്ധം നിര്‍ത്തിവയ്ക്കുകയും ചെയ്തു.

ഈ വിധം എന്നും ഭീക്ഷ്മര്‍ അടരാടുമെങ്കില്‍ ജയം നിശ്ചയമെന്നു കരുതി സുയോധനന്‍.ഭീക്ഷ്മര്‍ക്ക് ആവശ്യമായ പരിചരണങ്ങള്‍ നല്‍കാന്‍ അയാള്‍ ഭ്രുത്യന്മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് ശയ്യാഗൃഹത്തിലേക്ക് മടങ്ങി.രാത്രി അധികം വൈകും മുന്‍പേതന്നെ ദുസ്സാസ്സനന്‍ അയാളെ വിളിച്ചുണര്‍ത്തി.കൂടെ ഭീക്ഷ്മ പരിചരണത്തിനായി പോയ വാല്യക്കാരുമുണ്ട്.ദുസ്സാസ്സനന്‍ പറഞ്ഞു:

ഏട്ടാ,കാര്യങ്ങള്‍ കീഴ്മേല്‍ മറഞ്ഞിരിക്കുന്നു.പിതാമന്‍ കൂറുമാറിയിരിക്കുന്നു.

ദുസ്സാസ്സനനെ വാല്യക്കാരന്‍ ഈ വിധം പുരിപ്പിച്ചു:

മഹാരാജാവേ,അങ്ങയുടെ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ ഭീക്ഷ്മ സിബിരത്തില്‍ എത്തുമ്പോള്‍ അവിടെ ധര്‍മ്മാത്മജന്‍ ഉണ്ടായിരുന്നു.അവര്‍ എന്തൊക്കെയോ രഹസ്യങ്ങള്‍ കൈമാറാനായി,ഞങ്ങളെ തിച്ചയച്ചു.

സുയോധനന്‍ അല്‍പ്പനേരം നീശബ്ധനായതിനു ശേഷം പറഞ്ഞു:

നിങ്ങള്‍ മടങ്ങിക്കൊള്ളു.വരാനുള്ളത് വരട്ടെ.

അവര്‍ പോയതും സുയോധനന്‍ ശയ്യയില്‍ കയറിക്കിടന്നു.എന്നാല്‍ അയാള്‍ക്ക് ഉറക്കം വന്നില്ല!

൦൦൦


Friday, January 24, 2014

അദ്ധ്യായം-56,ഓരോന്നായി ഒഴുകി പോകുമ്പോള്‍

യുദ്ധത്തിന്റെ ഏഴാം നാള്‍ നേരം പുലര്‍ന്നപ്പോള്‍ ഭീക്ഷ്മ്ര്‍ സുയോധനനെ വിളിച്ചു പറഞ്ഞു:

നാം ഇന്ന് മണ്ഡലവ്യൂഹം ചമച്ചാണ് പാണ്ഡവരെ എതിരിടുന്നത്.ഓരോ ആനക്കും ഏഴു തേരുകളും ഓരോ തേരിനും ഏഴു കുതിരക്കാരും എന്ന നിലയ്ക്കാണ് അതിന്റെ ക്രമം.വ്യൂഹത്തിന്റെ തലപ്പത്ത് ഞാന്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നു.

അത് കേട്ട് സംതൃപ്തിയോടെ സുയോധനന്‍ പറഞ്ഞു:

എല്ലാം അങ്ങയുടെ അഭീഷ്ടപ്രകാരം നടക്കട്ടെ.ഈ വിധം എന്നും അങ്ങയുടെ ശ്രദ്ധയും സംരക്ഷണവും ഞങ്ങള്‍ക്ക് ഉണ്ടായാല്‍ മതി.

ഭീക്ഷ്മര്‍ പ്രത്യേകിച്ച് മറുപടിയൊന്നും പറയാതെ മറഞ്ഞു.

പാണ്ഡവരുടെത് വജ്രവ്യുഹം ആയിരുന്നു.ദ്രോണര്‍ വിരാട രാജനോട്‌ എതിരിട്ടു.ശിഖണ്ഡി ഭീക്ഷ്മര്‍ക്ക് മുന്‍പില്‍ എത്താതിരിക്കാന്‍ അശ്വത്ഥാമാവ് അയാളെ നേരിട്ടുകൊണ്ടിരുന്നു.ദ്രൌപതീ സഹോദരനായ ധൃഷ്ടദ്യുമ്നന്‍ അടര്‍ക്കളത്തില്‍ എത്തിയപ്പോഴേക്കും സുയോധനന് നേര്‍ക്കടുത്തു.യുദ്ധം പതിവുപോലെ ഭയാനകമായി മാറും നേരം,വിരാട പുത്രനായ ശംഖന്‍ ദ്രോണരുടെ ബാണമേറ്റ് മരിച്ച വിവരം സുയോധനന്റെ കാതുകളിലെത്തി.

ശിഖണ്ഡിയെ അശ്വത്ഥാമാവ് നേരിടുന്ന കാഴ്ച കൌതുകകരമായിരുന്നു.ദ്രോണപുത്രന്‍ അയാളെ വട്ടം ചുറ്റിച്ച് പടക്കളത്തില്‍ നിന്നും പേടിപ്പിച്ച് ഓടിച്ചു.അധികം വൈകാതെ,സുയോധനനോട്‌ പോരുതിയിരുന്ന ധൃഷ്ടദ്യുമ്നന്‍ അയാളുടെ തേര് തകര്‍ത്ത് തരിപ്പണമാക്കി.മുറിവേറ്റു നിലത്തുവീണ സുയോധനന്‍ വാളുമായി ധൃഷ്ടദ്യുമ്നന് നേര്‍ക്ക്‌ പാഞ്ഞടുത്തപ്പോഴേക്കും എവിടെനിന്നോ ശകുനിയെത്തി സുയോധനനെ സ്വന്തം തേരിലേറ്റി കൊണ്ടുപോയി.അമ്മാവന്റെ ആ പ്രവര്‍ത്തനം സുയോധനന് ഉള്‍ക്കൊള്ളാനായില്ല.

മുറിവേറ്റു,കൂടാരത്തിനകത്ത് വിശ്രമിക്കുന്ന നേരം,അര്‍ജുനപുത്രനായ ഇരാവാന്റെ പരാക്രമങ്ങളെകുറിച്ചുള്ള വിവരണം സുയോധനന്റെ കാതുകളിലെത്തി.ആ ഉലൂപി പുത്രന്‍ കൌരവപ്പടക്ക് ഏറെ നാശം വരുത്തുന്നുണ്ട്!അതില്‍ അസ്വസ്ഥനായിരിക്കെ മറ്റൊരു വാര്‍ത്ത വന്നെത്തി.തന്റെ സാമന്തനായ ഭഗദത്തന്റെ സാമര്‍ത്ഥ്യത്തിനു മുന്‍പില്‍ പിടിച്ചുനില്‍ക്കാനാവാതെ ഭീമപുത്രനായ ഘടോല്‍കചന്‍ മടങ്ങിയെന്നതായിരുന്നു അത്.സുര്യന്‍ അസ്തമിച്ച്,ഏഴാം നാളിലെ യുദ്ധം നിര്‍ത്തിവയ്ക്കുംപോഴും സുയോധനന്‍ വിശ്രമത്തില്‍തന്നെ ആയിരുന്നു!

മഹാവ്യൂഹവുമായി എട്ടാം നാളില്‍ കൌരവര്‍ കുരുക്ഷേത്രത്തില്‍ എത്തി.യുദ്ധം ആരംഭിച്ച ഉടന്‍ ഭീമന്‍ ഭീക്ഷ്മരുടെ തേരാളിയെ കൊന്നു വീഴ്ത്തി!തന്റെ സഹജന്‍ കൂടിയായ സുനാഭന്റെ ശിരസ്സറ്റ ഉടല്‍ , ചോര തൂവിക്കൊണ്ട് പിടക്കുന്നത്‌ ഏറെ നേരം നോക്കിനില്‍ക്കാന്‍ സുയോധനന് ആയില്ല.
യുദ്ധത്തിലെ മറ്റൊരനീതിയാണിത്‌.എതിരാളിക്ക് പകരം സുതനെ ശിക്ഷിക്കുന്നത് നീതീകരിക്കാനാവില്ല.അത് ഓര്‍ത്തപ്പോള്‍ സുയോധനന്‍ എല്ലാവരോടുമായി വിളിച്ചു പറഞ്ഞു:

ഭീമനെ വധിക്കുവിന്‍.അനീതിക്ക് പകരം ചോദിക്കുവിന്‍.

അതുകേട്ട് ആദിത്യകേതു മുതലായ ഏഴു അനുജന്മാര്‍ ഭീമന് മുന്നിലേക്ക്‌ ചാടിവീണു.എന്നാല്‍ ഭയാക്രാന്തമായ പോരാട്ടത്തിനൊടുവില്‍ ആ ഏഴു പേരും കാലപുരിയിലേക്ക് യാത്രയാവുന്നത് അയാള്‍ വേദനയോടെ കണ്ടു.ആ രംഗം കണ്ടുനില്‍ക്കാനാവാതെ അയാള്‍ പിന്തിരിയും നേരം ഭീമപുത്രനായ ഘടോല്‍കചന്‍ അയാള്‍ക്ക്‌ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു!സുയോധനന്‍ അവന് അഭിമുഖം നിന്നു.ഘടോല്‍കചന്‍ സുയോധനന് നേരെ ശരവര്‍ഷം തുടങ്ങി.അയാളെ സഹായിക്കാന്‍ ഭീമനും കൂട്ടരും പാഞ്ഞെത്തി.ഉടന്‍ സുയോധന സഹോദരങ്ങളായ ഒന്‍പതു പേര്‍ എത്തി ഭീമനെ എതിര്‍ത്തു.

അതിഘോരമായ യുദ്ധമാണ് പിന്നീട് അവിടെ നടന്നത്.ആ വീരന്മാര്‍ കൈമെയ് മറന്ന് പോരാടി.പക്ഷെ സുയോധന സോദരന്മാര്‍ ഓരോരുത്തരായി ഭീമതാഡനമേറ്റ് നിലംപതിച്ചു.ആദ്യം വ്യൂഡോരസ്കനാണ് വീണത്.ഒടുവില്‍ കനകധ്വജനും!അത് സുയോധനനെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്.അയാള്‍  രണാങ്കണത്തില്‍ നിന്നും കൈനിലയിലേക്ക് മടങ്ങി.

അര്‍ജുന പുത്രനായ ഇരാവാനെ അലംഭുഷന്‍ വധിച്ചത് കൌരവര്‍ക്കു വലിയൊരു മുന്നേറ്റമായിരുന്നെങ്കിലും തന്റെ സെനാംഗമായ ഭഗദത്തനെ അര്‍ജുനന്‍ കൊന്നത് വലിയൊരു നഷ്ടമായി തോന്നുകയും ചെയ്തു.യുദ്ധം അവസാനിച്ച സന്ധ്യയില്‍ സുയോധനന്‍ അനുജന്മാരുടെ ശവദാഹച്ചടങ്ങുകള്‍ നിര്‍വ്വഹിച്ചു.

൦൦൦




Thursday, January 23, 2014

അദ്ധ്യായം-55,ഒന്നിനും മടിക്കാതെ

അനുജന്മാര്‍ നഷ്ട്ടപ്പെട്ട വേദനയില്‍ സുയോധനന് രാത്രിയില്‍ ഉറങ്ങാനായില്ല.എന്നാല്‍ അയാളുടെ വ്യെസനം കണക്കിലെടുക്കാതെ പിറ്റേന്ന് സുര്യന്‍ ഉദിച്ചുയര്‍ന്നു!യുദ്ധം അഞ്ചാമത്തെ ദിവസത്തിലേക്ക് പ്രവേശിക്കുകയാണ്.സന്താപത്തിനു യുദ്ധരംഗത്ത് പ്രാധാന്യമില്ല.അതിനാല്‍ അയാള്‍ കൂടുതല്‍ വാശിയോടെ കുരുക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.

കൌരവപ്പട മകരവ്യുഹം ആയിരുന്നു.ശ്വേനവ്യൂഹവുമായാണ് പാണ്ഡവര്‍ എത്തിയത്.അതിന്റെ നേതൃത്വം ഭീമനാണ്.അയാളുടെ ബലധ്വംസം കണ്ടും തന്റെ അനുജന്മാരുടെ വധമോര്‍ത്തും സുയോധനന്‍ കോപം പൂണ്ടു.പകകൊണ്ട് അയാള്‍ വിറച്ചു.ആചാര്യനായ ദ്രോണരോട് അയാള്‍ പറഞ്ഞു:

അങ്ങ് ഒന്നിനും മടിച്ചു നില്‍ക്കരുത്.

ദ്രോണര്‍ മറുപടിയൊന്നും പറയാതെ വില്ലുകുലച്ചു.ആ ശരവര്‍ഷത്തില്‍ പാണ്ഡവപ്പട സംഭ്രമിച്ചു.

അപ്പോഴാണ്‌ മേഘധ്വനിയോടു കൂടിയ ചാപവും വഹിച്ചുകൊണ്ട് ശിഖണ്ഡി ,പാണ്ഡവപ്പടയില്‍ നിന്നും ഭീക്ഷ്മര്‍ക്ക് നേരെ കുതിച്ചെത്തിയത്.അയാള്‍ മുന്നില്‍ വന്നതോടെ ഭീക്ഷ്മര്‍ പിന്തിരിയാന്‍ ശ്രമിച്ചു.ഒന്നുകില്‍ പുരുഷനോട് അല്ലെങ്കില്‍ സ്ത്രീയോട് ,അല്ലാതെ രണ്ടും ആയ ഒരാളോട് പിതാമഹന്‍ പോരുതുകയില്ല.അതിനാല്‍ സുയോധനന്‍ ശിഖണ്ഡിക്ക് നേരെ ചെന്നു.പ്രളയാഗ്നിപോലെ പാഞ്ഞുവരുന്ന സുയോധനനെ കണ്ട് ഭയന്നോടിയ ശിഖണ്ഡി സുയോധനനെ ചിരിപ്പിച്ചു.

ഉച്ചയായപ്പോഴേക്കും ഇരുഭാഗത്തും പലരും കൊലചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു.അതിനിടയില്‍ സുയോധനന്‍ ഭീമനുമായി ഏറ്റുമുട്ടി.സുയോധനന്‍ ഗൃദ്ധ്രപത്ര തീക്ഷ്ണശരങ്ങള്‍ കൊണ്ട് ഭീമനെ എതിരിട്ടു.ഭീമന്‍ അയച്ച അസ്ത്രം സുയോധനന്റെ പടച്ചട്ട രണ്ടായി കീറി!അതോടെ അയാളുടെ വൈരം മൂര്‍ച്ചിച്ചു.കാലനെപ്പോലെ,സുയോധനന്‍ തേര്‍ത്തട്ടില്‍ നിന്നും ഭീമന് നേര്‍ക്ക്‌ ചാടി.ചട്ടയറ്റു,കേശം ചിന്നി,വില്ല് മുറിഞ്ഞ് വാശിയോയോടെ ഭീമനോട്‌ പൊരുതിയ അയാളെ പിന്തിരിപ്പിച്ചത് അശ്വത്ഥാമാവാണ്!

ആറാം നാള്‍ ,പാണ്ഡവര്‍ മകരവ്യൂഹവുമായാണ് രണാങ്കണത്തില്‍ എത്തിയത്.ദ്രോണരുടെ നേതൃത്ത്വത്തില്‍ കൌരവര്‍ മഹാക്രൌഞ്ചം എന്ന വ്യൂഹം തീര്‍ത്തിരുന്നു.യുദ്ധം ആരംഭിച്ചതും ഭീമന്‍ കൌരവര്‍ക്ക് നാശം വിതച്ചുതുടങ്ങി.സുയോധനന്‍ ദ്രൌപതീ പുത്രന്മാരെ എതിരിടുന്നതില്‍ ശ്രദ്ധിച്ചു.

അര്‍ക്കന്‍ സന്ധ്യാരാഗം ചേര്‍ന്ന സമയത്ത് ഭീമന്‍ സുയോധനന് മുന്‍പില്‍ എത്തി!അയാള്‍ തേര്‍ത്തട്ടില്‍ നിന്നുകൊണ്ട് ഊറ്റം കൊണ്ടു:
കേട്ടോളു,ഞാന്‍ വളരെ കാലമായി കാത്തിരിക്കുന്ന നിമിഷം ഇതാ വന്നെത്തിയിരിക്കുന്നു.നിന്റെ തെറ്റുകള്‍ക്കെല്ലാം അറുതി വരും ഇന്ന്.

എന്നിങ്ങനെ പറഞ്ഞുകൊണ്ട് ഭീമന്‍ ചാപം കുലച്ചു!ഭീമന്റെ അസ്ത്രപ്രയോഗത്തെ അധികനേരം തടഞ്ഞുനിര്‍ത്താന്‍ സുയോധനന് ആയില്ല.രണ്ട് അസ്ത്രങ്ങള്‍ ഒരുമിച്ചു പ്രയോഗിച്ച് ഭീമന്‍ സുയോധനന്റെ വില്ല് തകര്‍ത്തു!രഥവും കുടയും അധികം വൈകാതെ തന്നെ മുറിച്ചിട്ടു.ബോധരഹിതനായി വീണ ഭീമനെ സിന്ധുരാജന്‍ താങ്ങിയെടുത്ത് കൃപരുടെ തേരിലെറ്റി.

സുയോധനന്‍ ബോധം വീണ്ടെടുത്തപ്പോഴേക്കും യുദ്ധം അവസാനിച്ചിരുന്നു!ഭീമനെ തന്റെ സഹൊദരീ ഭര്‍ത്താവായ ജയദ്രദന്‍ തളക്കാന്‍ ശ്രമിച്ചതും അതില്‍ പരാജയപ്പെട്ടതും കൂടാരത്തില്‍ വിശ്രമിക്കവേ സുയോധനന്‍ അറിഞ്ഞു.അടര്‍ക്കളത്തില്‍ എട്ടു സഹോദരങ്ങള്‍ക്ക് കൂടി ജീവന്‍ നഷ്ട്ടപ്പെട്ടതറിഞ്ഞ് അയാള്‍ ഏറെ ദുഖിച്ചു.അയാളെ കാണാനെത്തിയ ഭീക്ഷ്മരോട് സുയോധനന്‍ ചോദിച്ചു:

സൈന്യങ്ങളെ വേണ്ടവിധം ഒരുക്കി വ്യൂഹം ചമച്ചിട്ടും കീര്‍ത്തിമാന്മാരായ നിങ്ങളൊക്കെ ഉണ്ടായിട്ടും എനിക്കെന്താണ് ഇങ്ങിനെ പരാജയം സംഭവിക്കുന്നത്‌?

ആ ചോദ്യം കേട്ട് ഒന്ന് മന്ദഹസിച്ചുകൊണ്ട് ഭീക്ഷ്മര്‍ പറഞ്ഞു:

എല്ലാവരും നിനക്കായി പൊരുതുന്നുണ്ട്.എങ്കിലും നമുക്ക് അവരെ ജയിക്കാനാവുമെന്നു തോന്നുന്നില്ല.അവരുടെ സംഘബലവും കൃഷ്ണ സഹായവും അതിന്റെ കാരണങ്ങളാണ്.അവരെ ശക്തികൊണ്ട് മറികടക്കുക സാധ്യമാല്ലായെങ്കിലും എനിക്കാവും വിധം പോരാടാമെന്നു ഞാന്‍ ഉറപ്പുതരുന്നു.

പിതാമഹന്റെ വാക്കുകളില്‍ സുയോധനന് വീണ്ടും ആത്മവിശ്വാസം തോന്നി.അയാള്‍ ആ കാലുകളില്‍ കണ്ണിരോടെ നമസ്കരിച്ചു.

൦൦൦




Wednesday, January 22, 2014

അദ്ധ്യായം-54,ആദ്യ വേര്‍പാടിന്റെ നൊമ്പരം

യുദ്ധത്തിന്റെ നാലാം ദിവസം ആരംഭിക്കുമ്പോള്‍,ഭീമന്‍ വിശോകന്‍ സാരധിയായുള്ള തേരിലേറി ശക്തമായ ആക്രമണം നടത്തി.സുയോധനന്‍ ഭീമനെ ആനപ്പടയോടെയാണ് എതിരിട്ടത്‌.വൃകോദരന്‍,സിംഹത്തെപ്പോലെ അവയ്ക്കുമേല്‍ ചാടിവീണു.നകുലനും സഹദേവനും ധൃഷ്ടദ്യുമ്നനും ഭീമന് തുണയായി നിന്നു.പടയാളികളെ എതിര്‍ക്കുന്നതിനു പകരം മൃഗങ്ങളെ ഉപദ്രവിക്കുന്ന അവരുടെ സമീപനം യുദ്ധനീതിക്ക് എതിരായിരുന്നു.അതിനാല്‍ അനച്ചോരയാല്‍ അഭിഷേകപൂരിതമായ ഗദ കൊണ്ട് അങ്കക്കലി പൂണ്ട് മൃഗയാവിനോദം തുടരുന്ന അവര്‍ക്ക് നേരെ സുയോധനന്റെ തേര്‍ ചലിച്ചു.കൊടുംകാറ്റില്‍ പെട്ട മേഘങ്ങള്‍കണക്കെ പായുന്ന ആനക്കുട്ടത്തിലേക്ക് ഇരച്ചുകയറി നിന്നുകൊണ്ട് സുയോധനന്‍ ഭീമനെ തടഞ്ഞു.ഏതാനും സഹോദരന്മാരും സുയോധനനെ സഹായിക്കാനെത്തി.അപ്പോള്‍ ഭീമന്‍ തേര്‍ത്തട്ടില്‍ നിന്ന് പരിഹാസത്തോടെ തന്റെ സാരഥിയോട് പറഞ്ഞു:

ഇതാ ശൂരന്മാരായ ധൃതരാഷ്ട്ര പുത്രന്മാര്‍ എന്നെ എതിരിടാന്‍ എത്തിയിരിക്കുന്നു!നീ കാണ്‍കെ ഞാനവരെ കാലപുരിക്കയക്കും.

അയാള്‍ ഗദ താഴെവച്ച് വില്ലെടുത്തു.നിനച്ചിരിക്കാതെ ഭീമന്‍ സുയോധന സഹോദരനായ നന്ദകന്റെ നെഞ്ചിലേക്ക് തുടരെത്തുടരെ മൂന്ന് ശരങ്ങളെയ്തു!ആ ആക്രമണത്തില്‍ അടിതെറ്റി താഴെ വീഴും നേരം അയാള്‍ സുയോധനനെ ദയനീയമായി നോക്കി.സുയോധനന്‍ ഉടന്‍ തന്റെ അസ്ത്രങ്ങള്‍ കൊണ്ട് ഭീമന്റെ വില്ല് ഖണ്ഡിച്ചു.അപ്പോള്‍ തേരാളിയായ വിശോകന്‍ ഭീമന് മറ്റൊരു വില്ല് എടുത്തു കൊടുത്തു.അയാള്‍ അതില്‍ ശരം തോടുത്തപ്പോഴേക്കും സുയോധനന്‍ ഭീമനെ അസ്ത്രപ്രയോഗത്താല്‍ നിശ്ചലനാക്കി.ഭീമന്റെ സ്തനാന്തരത്തില്‍ ഒരു ശരം തുളഞ്ഞു കയറി.അയാള്‍ മൂര്‍ചിച്ചു തേര്‍ത്തട്ടിലേക്ക് വീണു.അതോടെ സുയോധനന്‍ പിന്തിരിഞ്ഞു.

അപ്പോള്‍ അഭിമന്യു അയാള്‍ക്ക് നേരെ പാഞ്ഞു വന്നു.എത്തിയ ഉടനെ ആ അര്‍ജുനപുത്രന്‍ ശരവര്‍ഷം തുടങ്ങി.സുയോധനന്‍ അയാളെ എതിരിട്ടു.അപ്പോഴേക്കും ബോധം തെളിഞ്ഞ് എഴുന്നേറ്റ ഭീമന്‍ സുയോധന സഹോദരങ്ങള്‍ക്ക് നേരെ ചീറിയടുത്തു.അയാളുടെ ശരമേറ്റു അനുജന്മാര്‍ ഓരോരുത്തരായി നിലംപതിച്ചുക്കൊണ്ടിരുന്നു!അത് കണ്ടുനില്‍ക്കാനെ സുയോധനന് കഴിഞ്ഞുള്ളൂ.പശുക്കൂട്ടത്തില്‍ കടന്ന ചെന്നായയെപ്പോലെ ഭീമന്‍ ഹിംസ തുടര്‍ന്നു.

ഭീമാസ്ത്രമേറ്റു ആദ്യം നിലംപതിച്ചത് സുഷേണന്‍ ആണ്.അവന്റെ കണ്ഠത്തില്‍ നിന്നും രക്തം ചിതറിത്തെറിച്ചു.പിന്നെ മഹാഭുജനായ ജലസന്ധനെ ഭീമന്‍ വീഴ്ത്തി.വീരഭാഹുവും ഉഗ്രനും ഭീമരഥനും കാലപുരി പൂകാന്‍ അധികനേരം എടുത്തില്ല.ഭീമന്റെ പരാക്രമം കണ്ട മറ്റുള്ളവര്‍ തിരിഞ്ഞോടി!അഭിമന്യുവിനെ ഉപേക്ഷിച്ചു പോകാന്‍ സുയോധനന് കഴിയില്ലായിരുന്നു.സഹായത്തിനായി അയാള്‍ ഭീക്ഷ്മരെയും ആചാര്യനെയും തിരഞ്ഞു.എന്നാല്‍ അവരാരും ആ പരിസരത്ത് ഇല്ലായിരുന്നു.  

ആ സമയത്ത് തികച്ചും അപ്രതിക്ഷിതമായി സാമന്തരാജാവായ ഭഗദത്തന്‍ ഭീമന് നേര്‍ക്ക്‌ കുതിച്ചെത്തി.കാലന്‍ കയറുരിവിട്ട അന്തകനെപ്പോലെ അലറിവിളിച്ചെത്തിയ അയാള്‍ ഭീമനെ എതിര്‍ത്തു.വലിയൊരു അലര്‍ച്ചയോടെ ഭഗദത്ത ശരമേറ്റ് ഭീമന്‍ പിന്നെയും നിലംപതിച്ചു!അപ്പോള്‍ ഘടോല്‍കചന്‍ ഭീമരക്ഷക്കായി പാഞ്ഞെത്തി.

ആ സമയം യുദ്ധ സമയം തീര്‍ന്നതായി കാഹളമുയര്‍ന്നു.എല്ലാവരും പിരിഞ്ഞുതുടങ്ങി.രണഭൂമിയില്‍ നിശ്ചലം ചിതറിക്കിടക്കുന്ന തന്റെ അനുജന്മാരുടെ ശരീരം കണ്ട് അയാള്‍ വിതുമ്പിപ്പോയി!

൦൦൦

Tuesday, January 21, 2014

അദ്ധ്യായം-53,അവരെ ജയിക്കുക സാധ്യമല്ലെന്നോ !

ഗരുഡവ്യുഹമായിരുന്നു കൌരവര്‍ക്കായി മൂന്നാം ദിവസത്തെ യുദ്ധത്തിനു ഭീക്ഷ്മര്‍ നിര്‍ദ്ദേശിച്ചത്.ഗരുഡാകൃതിയില്‍ തീര്‍ത്തസൈന്യത്തില്‍,നയനങ്ങളായി ദ്രോണരും കൃതവര്‍മ്മാവും നിന്നു.അശ്വത്ഥാമാവും കൃപരും ഗരുഡന്റെ മൂര്‍ദ്ധാവായി.ജയദ്രഥന്റെ നേതൃത്വത്തില്‍ സാമന്തരാജാക്കന്മാര്‍ ഗരുഡകണ്ഠമായി.അതിന്റെ പുറത്ത് സുയോധനന്‍ സഹോദരന്മാരുമൊത്ത് അണിനിരന്നു.അങ്ങിനെ ഗരുഡവ്യൂഹം പടക്കളത്തില്‍ എത്തിയപ്പോള്‍,പാണ്ഡവര്‍ അര്‍ദ്ധചന്ദ്ര വ്യൂഹത്തിലായിരുന്നു!ഭീമന്‍ ആയിരുന്നു അതിന്റെ അധിപതി.അതിനാല്‍ ഭീമനെ എതിരിടലാണ് പ്രധാനം എന്ന് തീരുമാനിച്ചു സുയോധനന്‍.
 
യുദ്ധം ആരംഭിച്ചു.പടത്തലക്കല്‍ എല്ലാവരും പോരാടിത്തുടങ്ങി.മൃഗങ്ങളും മനുഷ്യരും മുറിവേറ്റ്‌ നിലംപതിക്കുന്നതിന്റെ രോദനങ്ങള്‍ എങ്ങും കേള്‍ക്കാമായിരുന്നു.ആ ആള്‍ക്കുട്ടത്തിനിടയില്‍ സുയോധനന്‍ ഒരാളെ മാത്രം ലക്ഷ്യംവച്ച് മുന്നോട്ട് നീങ്ങി.അപ്പുറത്ത് നിന്നും ഭീമനും ലക്‌ഷ്യം വക്കുന്നത് തന്നെത്തന്നെയാണെന്ന് സുയോധനന്‍ തിരിച്ചറിഞ്ഞിരുന്നു.ഭീമന്‍ പുത്രനായ ഘടോല്‍കചനോപ്പമാണ് രണാങ്കണത്തില്‍ എത്തിയിരിക്കുന്നത്.മദയാനകള്‍ കാട്ടുമൃഗങ്ങളെ എന്നവിധം,രാക്ഷസ രൂപിയായ ഘടോല്‍കചന്‍ സര്‍വ്വരെയും ആക്രമിച്ചു മുന്നേറുകയാണ്.തന്റെ സൈന്യത്തെ മുച്ചുടും മുടിക്കാന്‍ ഉദ്യമിച്ചെത്തിയിരിക്കുന്ന അയാളെ പ്രതിരോധിക്കാന്‍ സുയോധനന്‍ മുന്നോട്ടു കുതിച്ചു.

മുന്നില്‍ ,ഭീമാകാരനായ ഒരു പര്‍വതം പോലെ ഘടോല്‍കചന്‍ സുയോധനനെ തടഞ്ഞു.അസ്ത്രങ്ങളും ഗദാപീഡനങ്ങളും ആ രാക്ഷസ രൂപി പുച്ഛത്തോടെ അവഗണിച്ചു.നീണ്ടു നിന്ന യുദ്ധത്തില്‍ സുയോധനന്‍ തളര്‍ന്നു.അയാള്‍ മെല്ലെ പിന്മാറാന്‍ ആഗ്രഹിച്ചു.അപ്പോഴാണ്‌ ആര്‍ത്തട്ടഹസിച്ചുകൊണ്ട് ഭീമന്‍ അതുവഴി വന്നത്.എത്തിയ ഉടന്‍തന്നെ അയാള്‍ സുയോധനന് നേരെ ഒരു അസ്ത്രം പ്രയോഗിച്ചു.അപ്രതിക്ഷിതമായുണ്ടായ ആ ആക്രമണം തടയാന്‍ സുയോധനന് ആയില്ല അയാളുടെ നെഞ്ചില്‍ അസ്ത്രം ആഞ്ഞുകയറി.അയാള്‍ ബോധരഹിതനായി തേര്‍ത്തട്ടിലേക്ക് വീണു.

ബോധം തെളിയുമ്പോള്‍ തന്റെ സൈന്യമെല്ലാം ചിന്നിച്ചിതറിയോടുന്ന കാഴ്ചയാണ് കണ്ടത്.ഭീമന്‍ എല്ലാവരെയും ആക്രമിക്കുകയാണ്.ഭീക്ഷ്മരും ദ്രോണരും അയാളെ പ്രതിരോധിക്കാനാവാതെ നില്‍ക്കുകയാണ്!അത് ഉള്‍ക്കൊള്ളാന്‍ സുയോധനന് ആയില്ല.അയാള്‍ തേര്‍ത്തട്ടില്‍ നിന്നും ചാടിയെഴുന്നേറ്റു.അയാള്‍ ഭീക്ഷ്മരോട് ഉറക്കെ ചോദിച്ചു:

പിതാമഹാ,അങ്ങും അസ്ത്രജനായ ആചാര്യനും ഇവിടെ ഉണ്ടായിട്ടും പട ഇങ്ങിനെ പിന്തിരിഞ്ഞ്‌ ഓടുന്നതെന്തേ?പാണ്ഡവരാരും അങ്ങയോടോ,ആചാര്യനോടോ,കൃപരോട് പോലുമോ കിടനില്‍ക്കുകയില്ല.എന്നിട്ടും എന്തെ ഈ വിധം സംഭവിക്കുന്നു?

ഭീക്ഷ്മര്‍ അതിനു മറുപടിയൊന്നും പറഞ്ഞില്ല.അദ്ദേഹത്തിന്റെ മൌനം സുയോധനനെ ചൊടിപ്പിച്ചു.അയാള്‍ പറഞ്ഞു:

എനിക്കറിയാം,അങ്ങ്. ശരീരംകൊണ്ട് മാത്രമേ എന്റെപക്ഷത്ത് ഉള്ളൂവെന്ന്.കഴിയില്ലായിരുന്നുവെങ്കില്‍ അത് ആദ്യമേ പറയാമായിരുന്നു.അതുകൊണ്ട് അങ്ങേക്ക് ഞാന്‍ പരിത്യാജ്യനല്ലായെങ്കില്‍ എനിക്കായി പോരാടുക.അല്ലെങ്കില്‍ ആയുധം വച്ച് പിന്‍വാങ്ങുക.

അതുകേട്ട്‌ ഭീക്ഷ്മര്‍ ലജ്ജിതനായി.പിന്നെ പരിഹാസത്തോടെ സുയോധനനോട് പറഞ്ഞു:
 
ദുര്യോധന,ഞാന്‍ പലവട്ടം നിന്നോട് പറഞ്ഞിട്ടുള്ളതാണ് പാണ്ഡവരെ ജയിക്കാന്‍ നിനക്ക് ആവില്ലെന്ന്.

അത് അഗീകരിക്കാം.പക്ഷെ അങ്ങേക്ക് അവരെ ജയിക്കുക പ്രയാസമുള്ളതല്ലല്ലോ!

അതുകേട്ടു ഭീക്ഷ്മര്‍ വില്ലുയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ പറഞ്ഞു:

രാജാവേ,വൃദ്ധനായ എന്നാല്‍ കഴിയാവുന്ന വിധമെല്ലാം ഞാന്‍ ചെയ്യാം.നീ കണ്ടുകൊള്‍ക,ഏവരും നോക്കി നില്‍ക്കെ ഞാന്‍ പാണ്ഡവരെ തളക്കുന്നത്.
 
അതും പറഞ്ഞു ഭീക്ഷ്മര്‍ വില്ല് കുലച്ചുകൊണ്ട് പാണ്ഡവസേനക്ക് നേരെ പാഞ്ഞു. 

മലയില്‍ കല്ലുചെന്നു വീഴും പോലെ ശബ്ധമുയര്‍ത്തിക്കൊണ്ട്,പൊന്‍ ചട്ടകളിലും കിരീടങ്ങളിലും ഭീക്ഷ്മാസ്ത്രങ്ങള്‍ ചെന്ന് കൊള്ളുന്ന പ്രകമ്പനം സുയോധനന്‍ കേട്ടു.ഒറ്റ ശരം പോലും ഭീക്ഷ്മര്‍ക്ക് പാഴായില്ല!അദ്ദേഹത്തിന്റെ പരാക്രമണത്തില്‍ പേടിച്ചരണ്ട പാണ്ഡവസൈന്യം പലദിക്കുകളിലേക്കായി പാഞ്ഞു.തങ്ങളുടെ പരാജയം കണ്ട് അര്‍ജുനന്‍ കൃഷ്ണ സമേതനായി ഭീക്ഷ്മര്‍ക്ക് നേരെ അടുത്തു.എന്നാല്‍ അര്‍ജുനനല്ല,കൃഷ്ണനാണ് തന്റെ സുദര്‍ശന ചക്രത്താല്‍ ഭീക്ഷ്മരെ എതിരിടാന്‍ തുനിയുന്നത്!രണത്തില്‍ ആയുധം എടുക്കില്ലെന്ന് പ്രതിഞ്ഞ ചെയ്ത കൃഷ്ണന്‍ അത് ലംഘിക്കുന്നുവെന്നു സുയോധനന്‍ ഉറക്കെ വിളിച്ചു പറഞ്ഞു.

അതില്‍ ലജ്ജിതനായ അര്‍ജുനന്‍ കൃഷ്ണനെ പിന്തിരിപ്പിച്ചു.അര്‍ജുനന്‍ ശരവര്‍ഷം ആരംഭിച്ചു.സുര്യന്‍ അസ്തമിക്കും വരെ ഇരു പക്ഷവും യുദ്ധംചെയ്തു.സുര്യന്‍ മറഞ്ഞതോടെ,ദ്രോണരുടെ നിര്‍ദ്ദേശപ്രകാരം മൂന്നാം ദിവസത്തെ യുദ്ധവും അവസാനിച്ചു.

൦൦൦




Sunday, January 19, 2014

അദ്ധ്യായം-52-പുത്രന്മാര്‍ ഏറ്റുമുട്ടുമ്പോള്‍

ക്രൌഞ്ചവ്യൂഹം തീര്‍ത്തുകൊണ്ടാണ് രണ്ടാം ദിവസം പാണ്ഡവര്‍ കരവരെ എതിരിട്ടത്‌.പക്ഷെ ഭീക്ഷ്മര്‍ക്ക് മുന്നില്‍ തുടക്കം മുതല്‍ തന്നെ കൌരവസേന ശിഥിലമായിക്കൊണ്ടിരുന്നു.ഭീക്ഷ്മരെ അത്ഭുതത്തോടെയാണ് സുയോധനന്‍ നോക്കിക്കണ്ടത്.ദ്രോണര്‍ അദേഹത്തിന് തുണയായി ഉണ്ടായിരുന്നു.അവര്‍ക്ക് പിന്തുണയായി മഗധരും ഗാന്ധാരന്മാരും കലിംഗരും ഉണ്ടായിരുന്നു.ഏറ്റവും മികച്ച യോദ്ധാക്കള്‍ കലിംഗരാണെന്ന് സുയോധനന് തോന്നി.പടയുടെ ആവേശത്താല്‍ പ്രചോദിതനായി അയാള്‍ വിളിച്ചു പറഞ്ഞു:

ഏവരും പൊരുതുവിന്‍,എതിര്‍ക്കുവിന്‍

സുയോധനന്റെ വാക്കുകള്‍ കൌരവസൈന്യത്തിന് കൂടുതല്‍ ആവേശം പകര്‍ന്നു.ഭീക്ഷ്മര്‍ ആഞ്ഞുകയറി,ശരവര്‍ഷം സൃഷ്ടിച്ചു.ആ ധീരമായ ആക്രമണത്തില്‍ പാണ്ഡവവ്യുഹം തകര്‍ന്നു.കുതിരക്കാരും കൊടിക്കാരും മുറിവേറ്റു നിലംപതിച്ചു.തേര്‍ക്കൂട്ടം ഭയപ്പെട്ട് ചിതറിയോടി.പാണ്ഡവപ്പട പിന്തിരിയുന്ന കണ്ടു ക്രുദ്ധനായി അര്‍ജുനന്‍ ഭീക്ഷ്മര്‍ക്കുനേരെ കുതിച്ചെ ത്തുന്നത് സുയോധനന്‍ കണ്ടു.മദയാനയെപ്പോലെ പാഞ്ഞടുക്കുന്ന അയാളുടെ നേര്‍ക്ക്‌ ഭീക്ഷ്മര്‍ അതിവേഗത്തില്‍ ശരപ്രയോഗം നടത്തി!പാഞ്ഞു ചെന്ന ആ ശരങ്ങള്‍ക്ക് മുന്നില്‍ അര്‍ജുനന്‍ വിവശനായി.അപ്പോഴേക്കും പാണ്ഡവസൈന്യം ഇരച്ചെത്തി.അതില്‍ വീര്യം കൂടിയ അര്‍ജുനന്‍ ഭീക്ഷ്മരെ കുടുതല്‍ കരുത്തോടെ എതിരിടാന്‍ തുടങ്ങി.

പരസ്പരം പാഞ്ഞു കയറുന്ന അവരുടെ അസ്ത്ര ജാലത്തില്‍ ആര് ആരെ കീഴടക്കും എന്ന് പറയാനാവാത്ത സ്ഥിതിയായി.രണ്ടുപേരും ക്ഷിണിതരാവുന്നകണ്ട് സുയോധനന്‍ തന്റെ സൈന്യത്തെ പിന്‍വലിച്ചു.അതുകണ്ട് കൌരവപക്ഷം തോറ്റോടുന്നുവെന്ന ശ്രുതി പരത്തിക്കൊണ്ട് അര്‍ജുനനും പടയാളികളും പിന്‍വാങ്ങി!

പൂര്‍വ്വാഹ്നം കഴിഞ്ഞുള്ള യുദ്ധത്തില്‍ പാണ്ഡവപ്പടയോട് ആദ്യമേ എതിരിട്ടത്‌ കലിംഗരായിരുന്നു.ഭീമന്റെ നേതൃത്തത്തിലുള്ള പാണ്ഡവപ്പടയാകട്ടെ യുദ്ധമര്യാദകള്‍ ലംഘിച്ചുകൊണ്ടാണ് രംഗത്തെത്തിയത്.അലറിവിളിച്ചു വന്ന ഭീമന്റെ തേര് കലിംഗര്‍ ആദ്യമേ തകര്‍ത്തെറിഞ്ഞു.ഭീമന്‍ ഗദയോട് കൂടി നിലംപതിക്കുന്ന കാഴ്ചകണ്ട് സുയോധനന്‍ ഉറക്കെ ചിരിച്ചുപോയി.സുയോധനന്റെ പരിഹാസച്ചിരി ഭീമനെ കുടുതല്‍ ദേഷ്യം പിടിപ്പിച്ചു.

ഗദ കൈവിട്ടുപോയ ഭീമന്‍ നിലത്തുനിന്നും പൊന്തിയത് കൈയ്യില്‍ വാളുമേന്തിയാണ്!ഒരു സര്‍പ്പത്തെപ്പോലെ ചീറിക്കൊണ്ട് അയാള്‍ കലിംഗ രാജാവിന്‍റെ കഴുത്തിലേക്കു വാള് വീശി.ലക്‌ഷ്യം തെറ്റിയ അത് ആനയുടെ തുമ്പിക്കൈ അറുത്തു വീഴ്ത്തി!ആന ചോര ചീറ്റി ചരിഞ്ഞു.ആനക്കൊപ്പം നിരായുധനായി നിലത്തു വീണ കലിംഗരാജന്റെ ശിരസ്സ് ഭീമന്‍ അരിഞ്ഞുമാറ്റി.രാജാവിന്റെ മരണം കണ്ടു ഭയചകിതരായി ചിതറിയോടിയ കലിംഗരേ തടഞ്ഞുനിര്‍ത്തുവാന്‍ സുയോധനന് ആയില്ല!അപ്പോള്‍ വിജയശ്രീലാളിതനായി,ശംഖും മുഴക്കിക്കൊണ്ട് ഭീമന്‍ പാണ്ഡവപ്പടയിലേക്ക് മടങ്ങി.ഉടന്‍ കൃഷ്ണ പുത്രനായ ധൃഷ്ടദ്യുമ്നന്‍ തെരിലെത്തി ഭീമനെ കയറ്റിക്കൊണ്ട് പോയി!

അപ്പോള്‍ത്തന്നെ ദ്രോണപുത്രനായ അശ്വത്ഥാമാവ് ശല്യരുടെ തേരില്‍ പാഞ്ഞെത്തി ഭീമനെ തടയാന്‍ ശ്രമിച്ചു.എന്നാല്‍ പാഞ്ചാലന്മാര്‍ ദ്രൌണിക്ക് തടസ്സം നിന്നു.ഈ സമയം ഭീമനെ മറ്റൊരു തേരിലാക്കി പറഞ്ഞയച്ചുകൊണ്ട് ധൃഷ്ടദ്യുമ്നന്‍ ദ്രോണപുത്രനോട് എതിര്‍ത്തു.ദ്രൌണിയെ സഹായിക്കാന്‍ ശല്യരും കൃപരും പാഞ്ഞെത്തി!യുദ്ധത്തില്‍ ധൃഷ്ടദ്യുമ്നനന്റെ പരാജയം ഉറപ്പായി!

എന്നാല്‍ ആ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് അര്‍ജുന പുത്രനായ അഭിമന്യുവിന്റെ തേര്‍ അവിടെ പ്രത്യക്ഷപ്പെട്ടു!കൈകരുത്തും ശരവേഗവും അര്‍ജുന സമമായ അയാള്‍ക്ക്‌ മുന്നില്‍ ആചാര്യപുത്രന്‍ വിവശനായി.അശ്വത്ഥാമാവിന്റെ രക്ഷക്കായി അപ്പോള്‍ സുയോധന പുത്രനായ ലക്ഷ്മണനും പാഞ്ഞെത്തിയതോടെ ആ രംഗം കുടുതല്‍ ഭയാനകമായി!

ശത്രുജിത്തായ ലക്ഷ്മണന്‍ പോരില്‍ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി.ആ ശരവേഗം കണ്ടു സുയോധനനും അത്ഭുതപ്പെട്ടു!തന്റെ മകന്റെ പാടവം ആദ്യമായാണ് അയാള്‍ നേരില്‍ കാണുന്നത്.അയാള്‍ അഭിമാനംകൊണ്ട് ഹര്‍ഷപുളകിതനായി.ലക്ഷ്മണന്‍ അഭിമന്യുവിന്റെ വില്ല് മുറിച്ചിട്ടു!അമ്പരപ്പും ലജ്ജയും കൊണ്ട് അപമാനിതനായി അപ്പോള്‍ അഭിമന്യു.

വില്ലാളിവീരന്മാരായ അവരുടെ ഏറ്റുമുട്ടല്‍ എല്ലാവരിലും കൌതുകമുണര്‍ത്തി.ആ സമയം സ്വപുത്ര രക്ഷക്കായി അര്‍ജുനന്‍ പാഞ്ഞെത്തി.അയാള്‍ ആള്‍ക്കുട്ടത്തിലേക്ക് അസ്ത്രവര്‍ഷം ആരംഭിച്ചു.അപ്രതിക്ഷിതമായ ആ ആക്രമണത്തില്‍ കൌരവസേന പിന്തിരിഞോടി!കാഴ്ചക്കാരെ ആക്രമിച്ചത് യുദ്ധമര്യാദാ ലംഘനമാണെന്ന് സുയോധനന് തോന്നി.പടക്കളം ചോരക്കളമാവുന്നത്  സുയോധനന് സഹിക്കാനായില്ല.അയാള്‍ മുന്നോട്ടു കുതിച്ചതും,ഭീക്ഷ്മര്‍ സുയോധനനെ തടഞ്ഞുകൊണ്ട് അസ്തമയം അടുത്തതിനാല്‍ യുദ്ധം നിര്‍ത്താന്‍ ആവശ്യപ്പെട്ടതും ഒന്നിച്ചായിരുന്നു.അതോടെ ജയഭേരികലുമായി പാണ്ഡവര്‍ മടങ്ങി.കൌരവസേനയും പിന്‍വാങ്ങിയതോടെ സുയോധനനും മകന്‍ ലക്ഷ്മണനും മാത്രമായി.സുയോധനന്‍ മകനെ അഭിനന്ദസൂചകമായി ആശ്ലേഷിച്ചു.

                                                                        ൦൦൦




Saturday, January 18, 2014

അദ്ധ്യായം-51,ആദ്യ ചതിയുടെ ബാലപാഠങ്ങള്‍

യുയുത്സു,പാണ്ഡവപക്ഷത്തേക്ക് പോയതിന്റെ ആഹ്ലാദാരവങ്ങള്‍ അവസാനിക്കും മുന്‍പേ,യുദ്ധാരംഭത്തിനുള്ള കാഹളം മുഴങ്ങി.യോദ്ധാക്കള്‍ ആരവങ്ങളോടെ മുന്നോട്ടു കുതിച്ചു.സുയോധനനും മനോനില വിണ്ടെടുത്തു മുന്നോട്ട് പാഞ്ഞു.കാറ്റേറ്റ വനം പോലെ കുരുക്ഷേത്രം ശബ്ധമുഖരിതവും ഭീകരവുമായി പരിണമിച്ചു.

പാണ്ഡവ സൈന്യത്തിന്റെ മുന്‍ നിരയിലായിരുന്ന ഭീമന്‍ അലറി വിളിച്ചുകൊണ്ട്‌ തന്റെ നേര്‍ക്ക്‌ പാഞ്ഞു വരുന്നത് സുയോധനന്‍ കണ്ടു.വര്‍ദ്ധിച്ച വിര്യത്തോടെ സിംഹനാദം മുഴക്കി വരുന്ന അയാളെ ആദ്യംതന്നെ തടയണമെന്ന് സുയോധനന് തോന്നി.അയാള്‍ ഭീമന്റെ ഭീഷണമായ ശരീരത്തിനു നേരെ സാരം തൊടുത്തു.

സുയോധനന്റെ ആയുധപ്രയോഗം ഭീമന്റെ കോപം ഇരട്ടിപ്പിച്ചു.കൊടുങ്കാറ്റില്‍ ആടിയുലയുന്ന കാര്‍മേഘം പോലെ ക്രുദ്ധനായി അയാള്‍ പിന്നെയും സുയോധനന്റെ തേര്‍ത്തടം ലക്ഷ്യമാക്കി മുന്നോട്ടാഞ്ഞു.ഉടന്‍ സുയോധന സഹോദരന്മാരായ ദുസ്സാസനനും ദുര്‍മുഖനും ദുസ്സഹനും ശയനനും അവിടേക്ക് അണഞ്ഞുകൊണ്ട് സുയോധനന് ചുറ്റും വലയം തീര്‍ത്ത് അസ്ത്രവര്‍ഷണം ആരംഭിച്ചു.കൌരവ ഭ്രാതാക്കളുടെ ആ ശരവര്‍ഷത്തിനു മുന്‍പില്‍ആലംബമില്ലാതെ ഭീമന്‍ ആടിയുലഞ്ഞു.അപ്പോള്‍ അര്‍ജുന പുത്രനായ അഭിമന്യുവിന്റെ നേതൃത്തത്തില്‍ ദ്രൌപദീ പുത്രന്മാരും സഹോദരങ്ങളും ഭീമന്റെ രക്ഷക്കായി ഓടിയടുത്തു.

ശക്തമായ വജ്രങ്ങള്‍ ,പര്‍വതസൃഗങ്ങളില്‍ എന്നപോലെ മൂര്‍ച്ചയേറിയ ശരങ്ങള്‍ അവിടം മുഴുവന്‍ വിസ്മയം തീര്‍ത്തു.ഉടന്‍ പാണ്ഡവസൈന്യം കൌരവ പടയില്‍ ഇരച്ചുകയറി യുദ്ധം തുടങ്ങി.പടയുടെ പൊടിപടലങ്ങള്‍ സുര്യബിബത്തെ പോലും മറച്ചുകളഞ്ഞെങ്കിലും ഇരുകൂട്ടരും പകയോടെ യുദ്ധം തുടര്‍ന്നു.പരസ്പരം പോരാടിയും ഉടഞ്ഞു തകര്‍ന്നും ഇരു സൈന്യങ്ങളിലും ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു.അപ്പോഴും സുയോധനനും ഭീമനും പരസ്പ്പരം പോരാടുകയായിരുന്നു!

ഒരു ഭാഗത്ത് ഈ വിധം തുടരുമ്പോള്‍ മറുഭാഗത്ത് ഭീഷ്മരും അര്‍ജുനനും ഏറ്റുമുട്ടുകയായിരുന്നു.ഗാണ്ടിവം കൊണ്ട് പോലും അര്‍ജുനന് ഭീഷ്മരെ നേരിടാനാവുന്നില്ല.പെട്ടെന്നാണ് ഒരു ഭീഷമശരം പാഞ്ഞുവന്ന് ഭീമന്റെ ധ്വജം അറുത്തു വിഴ്ത്തിയത്!ഭീമന്‍ തേര്‍ത്തട്ടില്‍ നിന്നും മൂക്കുകുത്തി സുയോധനന്റെ കാല്‍ക്കലേക്ക് വീണു.അത് കണ്ട് സുയോധനന്‍ ഉടന്‍ വില്ല് താഴ്ത്തി.

ആ സമയം, ആനപ്പുറമേറിയ ഉത്തരന്‍,മത്സ്യരാജ്യ പുത്രന്‍ ഭീഷ്മരുടെ നേര്‍ക്കടുത്തു.അത് കണ്ട സുയോധനന്‍ ഭീമനെ വിട്ട്‌ തന്റെ തേര്‍ അങ്ങോട്ട്‌ തിരിച്ചു.എന്നാല്‍ അപ്പോഴേക്കും അവിടേക്ക് ശല്യര്‍ കുതിച്ചെത്തിക്കഴിഞ്ഞിരുന്നു!അദ്ദേഹം ഉത്തരനെ തടഞ്ഞു.കുപിതനായ ഉത്തരന്‍ തന്റെ ആനയെക്കൊണ്ട് ശല്യരുടെ  രഥം തകര്‍ത്തു.കോപാകുലനായ ശല്യര്‍ അപ്പോള്‍ വാളിനാല്‍ ആ ആനയുടെ തുമ്പിക്കൈ അറുത്തു വീഴ്ത്തി.ഗജേന്ദ്രന്‍ ഭയങ്കരമായി അലറിവിളിച്ചതോടെ ഉത്തരന്‍ പിടിവിട്ടു നിലത്തു വീണു.മദം പൂണ്ട ആ ആനയുടെ ചവിട്ടേറ്റ് ഉത്തരന്‍ പിടഞ്ഞു.

സഹോദരന്റെ മരണവാര്‍ത്തയറിഞ്ഞ് ശ്വേതന്‍ തീയെന്നപോലെ അവിടെ പാഞ്ഞെത്തി.വില്ലുകുലച്ചുകൊണ്ട് അയാള്‍ ശല്യരെ നേരിട്ടു.അപ്പോള്‍ ഭീഷ്മര്‍ അവിടെ കുതിച്ചെത്തി.അത് കണ്ട ശ്വേതന്‍,ചിരിച്ച്‌,ചിറി നാവുകൊണ്ട് ഉഴിഞ്ഞുകൊണ്ട് അയാള്‍ ഭീഷ്മരുടെ വില്ല് അസ്ത്രത്താല്‍ തകര്‍ത്തു.അത് കണ്ട് സുയോധനന്‍ നടുങ്ങി.അപ്പോള്‍ ശ്വേതന്‍ ഭീഷ്മരുടെ ധ്വജാഗ്രവും മുറിച്ചു വീഴ്ത്തി.സുയോധനന്‍ വിളിച്ചു പറഞ്ഞു:

എല്ലാവരും കരുതി നില്‍ക്കുക.നമ്മള്‍ കാണ്‍കെ പിതാമഹന്‍ കൊല്ലപ്പെടരുത്.

അത് കേട്ട് എല്ലാവരും ഭീഷ്മര്‍ക്ക് ചുറ്റും നിരന്നു.അതിനാല്‍ കുടുതല്‍ ധൈര്യത്തോടെ അദ്ദേഹം ശ്വേതനെ താഡിച്ചു.അതില്‍ തോറ്റുപോയ അയാള്‍ വില്ല് താഴെവച്ച്,പൊന്മയമായ വേല്‍ എടുത്ത് പിതാമഹന് നേര്‍ക്ക്‌ പ്രയോഗിച്ചു. ഭീഷ്മര്‍ തന്റെ ശരങ്ങള്‍ കൊണ്ട് അത് വേഗത്തില്‍ പലതായി മുറിച്ചു!അതോടെ ലജ്ജിതനായ ശ്വേതന്‍,ഒരു കാളക്കൂറ്റനെപ്പോലെ ഗദയും കൊണ്ട് ഭീഷ്മര്‍ക്ക് നേരെ പാഞ്ഞടുത്തു.ഉടന്‍ ഭീഷ്മര്‍ ഒരു ശരം ശക്തിയോടെ പ്രയോഗിച്ചു.ദുരാദസവും രോമം പിളര്‍ക്കുന്നതുമായ ആ ബാണം ശ്വേതന്റെ ചട്ട ഭേദിച്ച്,ഹൃദയം തുളച്ച്,മറുപുറം കടന്ന് ഭൂമിയില്‍ചെന്ന് കുത്തി.പ്രകമ്പനം കൊണ്ട്നില്‍ക്കുന്ന ശതഗ്രം കണ്ട് സുയോധനന്‍ അന്തം വിട്ടു നിന്നു!

ആ കാഴ്ച പാണ്ഡവരെ ഏറെ ഭയചകിതരാക്കി!അര്‍ജുനന്‍ തേരില്‍ മടങ്ങി.അപ്പോള്‍ ധര്‍മ്മപുത്രരുടെ നിര്‍ദ്ദേശപ്രകാരം പാണ്ഡവസൈന്യം പിന്‍വാങ്ങി.ഇന്ന് ഇനി യുദ്ധമില്ലെന്നു അയാള്‍ പ്രഖ്യാപിച്ചു.എല്ലാവരും അത് അംഗികരിച്ചു.

യുദ്ധാനന്തരം രാത്രി കൌരവകൂടാരത്തില്‍ എല്ലാവരും ആഹ്ലാദചിത്തരായിരുന്നു.പാണ്ഡവസൈന്യാധിപനായിരുന്ന ശ്വേതനെ വധിക്കാനായത്‌ ഏവരിലും ആത്മവിശ്വാസം ഉയര്‍ത്തിയിരുന്നു.ആദ്യ ദിനത്തിലെ യുദ്ധം കരാറുകളെ ലംഘിക്കാതിരുന്നതില്‍ സുയോധനന്‍ സന്തുഷ്ടനായി!കാലാള്‍ കാലാളോടും ആനക്കാരും കുതിരക്കാരും ആ നിലയില്‍ ഉള്ളവരോടും മാത്രമേ യുദ്ധം ചെയ്തുള്ളൂ.ആയുധം താഴെ വചവനെ,മുറിവേറ്റവരെ,ആക്രമിക്കരുതെന്ന കരാര്‍ പാലിക്കപ്പെട്ടു.ഭീമന്‍ തന്നില്‍ നിന്നും രക്ഷപ്പെട്ടത് ആ കരാര്‍ മുലമാണ്!മാനത്തു പുഞ്ചിരി തൂവി നിൽക്കുന്ന ചന്ദ്രനെ അൽ‌പ്പനെരം നൊക്കി നിന്നതിൽ പിന്നെ സുയോധനന്‍ സംതൃപ്തിയോടെ ശയ്യാ ഗൃഹത്തിലേക്ക് മടങ്ങി.

൦൦൦









Friday, January 17, 2014

അദ്ധ്യായം-50,കുരുക്ഷേത്രത്തിലേക്ക്..........

സരസ്വതീ നദിക്കു തെക്കായി,പുരുവംശത്തിലെ രാജാവായിരുന്ന കുരുവിന്റെ ഖ്യാതിയാല്‍ പ്രസിദ്ധമായിത്തിര്‍ന്ന കുരുക്ഷേത്ര ഭൂമിയാണ് യുദ്ധത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.പാണ്ഡവരുടെ പടയൊരുക്കത്തെപ്പറ്റി കേട്ടറിഞ്ഞസുയോധനന്‍ ഭീഷ്മരേ ചെന്ന് കണ്ടു.ഭീഷ്മര്‍ പറഞ്ഞു;

ഇനി നമ്മളും താമസം വരുത്തേണ്ട.വിജയതിനായാണ് ഈ യുദ്ധം എന്ന് മനസ്സില്‍ കരുതി എല്ലാവരും തയ്യാരായിക്കൊള്ളൂക

ഭീഷ്മരുടെ നിര്‍ദേശപ്രകാരം സുയോധനസേന കുരുക്ഷേത്രത്തിലേക്ക് യാത്രയായി.പതിനൊന്ന് അക്ഷൌണികള്‍ തയ്യാറെടുത്തു നിന്നു.പതിനായിരം ഗണങ്ങള്‍ ശസ്ത്രപാണികളായി നിലയുറപ്പിച്ചു.കൃപര്‍ ,ദ്രോണര്‍ ,ശല്യര്‍ ,ജയദ്രദന്‍,സുദക്ഷിണന്‍,ശകുനി,ബാല്‍ഹീകന്‍ തുടങ്ങിയ മഹാരഥന്മാരെ അക്ഷൌണികള്‍ക്ക് നായകന്മാരായി നിശ്ചയിച്ച് ഭീഷ്മര്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.അനന്തരം സേന കുരുക്ഷേത്ര ഭൂമിയിലേക്ക് പ്രയാണം ആരംഭിച്ചു.

നേരം പുലര്‍ന്നപ്പോള്‍ തന്നെ ഇരുപക്ഷവും യുദ്ധ സന്നദ്ധമായി നിലയുറപ്പിച്ചു.ആര്‍പ്പുവിളികളും ശoഖ്,ദുന്ദുഭി നാദങ്ങളും കൊണ്ട് രണാങ്കണം ശബ്ധമുഖരിതമായി.ജ്വലിക്കുന്ന ശിഖയോടെ സുര്യന്‍ കുതിച്ചുയര്‍ന്നപ്പോള്‍ ഏവര്‍ക്കും പരസ്പ്പരം കാണാമെന്ന നില വന്നു.വെള്ളക്കുട,കൊടിക്കൂറ,ആനകള്‍ ,ഹയങ്ങള്‍ ,തേരുകള്‍ ,പത്തികള്‍ എന്നിവയോട് ചേര്‍ന്ന് സൈന്യങ്ങളെല്ലാംശോഭിച്ചു.

ഭീഷ്മര്‍ കൌരവ സേനക്ക് രക്ഷാധികാരിയായി മുന്നില്‍ നിന്നു.അപ്പോള്‍ എതിര്‍ പക്ഷത്തെ പാണ്ഡവസൈന്യത്തില്‍ ഒരു ആരവം ഉയര്‍ന്നു.സുയോധനന്‍ നോക്കുമ്പോള്‍ യുധിഷ്ഠിരന്‍ തന്റെ തേര്‍ത്തടം വിട്ടു മുന്നോട്ട് വരുന്നത് അയാള്‍ കണ്ടു.ധര്‍മ്മപുത്രന്‍ നേരെ നടന്ന് ഭീഷ്മ സമീപമെത്തി.ഏവരെയും അമ്പരപ്പിച്ചുകൊണ്ട് അയാള്‍ പിതാമഹനെ പാദനമസ്കാരം ചെയ്തിട്ട് പറഞ്ഞു:

മഹാബാഹോ,അങ്ങ് ദുര്യോധനന് വേണ്ടി യുദ്ധം ചെയ്താലും എന്റെ വിജയത്തിനായി കാംക്ഷിക്കുമല്ലോ.ഒപ്പം അപരാജിതനായ അങ്ങയെ മറികടക്കേണ്ട വിദ്യ പറഞ്ഞു തന്നാലും.

അത് കേട്ട് ഭീഷ്മ്ര്‍ പറഞ്ഞു:

അടര്‍ക്കളത്തില്‍ എന്നെ ജയിക്കുവാന്‍ പോന്ന ആരും നിന്റെ കൂട്ടത്തില്‍ ഇല്ല.ഉണ്ണി എനിക്ക് മരിക്കുവാനുള്ള സമയവും ആയിട്ടില്ല.അതിനു കാലമാകുമ്പോള്‍ നീ ഇനിയും വന്നുകൊള്ളൂക.

ധര്‍മ്മപുത്രന്‍ പിന്നെ നേരെ പോയത് ദ്രോണരുടെ അടുത്തേക്കാണ്.അദ്ദേഹത്തെയും താണുവണങ്ങിക്കൊണ്ട് അയാള്‍ സഹായം അഭ്യര്‍ത്ഥിച്ചു.ദ്രോണര്‍ പറഞ്ഞു:

നീ യുദ്ധമല്ലാതെ മറ്റെന്തെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ പറയു.

അതുകേട്ടു സന്തോഷത്തോടെ ധര്‍മ്മപുത്രന്‍ ചോദിച്ചു:

പോരില്‍ ഞങ്ങള്‍ക്ക് അങ്ങയെ വിജയിക്കാനുള്ള വഴി പറഞ്ഞുതന്നാലും.

ധര്‍മ്മപുത്രന്റെ ആവശ്യത്തിന് മുന്നില്‍മെല്ലെ പുഞ്ചിരിച്ചുകൊണ്ട് ദ്രോണര്‍ പറഞ്ഞു:

പോരില്‍ ആയുധമേന്തി നില്‍ക്കുന്ന എന്നെ വീഴ്ത്താമെന്നു ആരും കരുതേണ്ട.ഒന്ന് ഞാന്‍ പറയാം.അപ്രിയമായ എന്തെങ്കിലും ഞാന്‍ കേള്‍ക്കാന്‍ ഇടയായാല്‍ അപ്പോള്‍ ഞാന്‍ ആയുധം താഴെ വയ്ക്കും.

ധര്‍മ്മപുത്രന്‍ ഇപ്രകാരം കൃപരെയും ശല്യരെയും പോയിക്കണ്ട് അനുഗ്രഹം വാങ്ങി.പിന്നെ യുദ്ധ സന്നദ്ധമായി നില്‍ക്കുന്ന ഇരുസേനകള്‍ക്കും നടുവില്‍ ചെന്ന് നിന്നുകൊണ്ട് അയാള്‍കൌരവ പക്ഷത്തേക്ക് നോക്കിക്കൊണ്ട്‌ ഉറക്കെ വിളിച്ചു ചോദിച്ചു:

ഞങ്ങളെ സഹായിക്കാന്‍ താത്പര്യമുള്ള ആരെങ്കിലും ഈ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് സ്വീകരിക്കുന്നതില്‍ സന്തോഷമേയുള്ളു.

അപ്രതീക്ഷിതമായ ആ ക്ഷണം കേട്ട് എല്ലാവരും അമ്പരന്നു നില്‍ക്കെ,ധൃതരാഷ്ട്ര പുത്രനായ യുയുത്സു മുന്നോട്ടു വന്നു.അയാള്‍ സുയോധനനെ ഇടം കണ്ണുകൊണ്ട് ഒന്ന് പാളി നോക്കിക്കൊണ്ട് ധര്‍മ്മപുത്രര്‍ക്കൊപ്പം ചേര്‍ന്നു.അതുകണ്ട് പാണ്ഡവ പക്ഷത്ത് സന്തോഷത്തിന്റെ പെരുമ്പറകള്‍ മുഴങ്ങി.സുയോധനന്‍ ഭീഷ്മരെ നോക്കി.അദ്ദേഹം ആ നോട്ടത്തെ അവഗണിച്ചുകൊണ്ട് യുദ്ധത്തിനായി ആഹ്വാനം ചെയ്തു!

൦൦൦


Friday, January 10, 2014

അദ്ധ്യായം 49,ഞാന്‍ സുത പുത്രനല്ല !

കര്‍ണ്ണന്‍ വന്നുകയറിയപ്പോള്‍ തന്നെ സുയോധനന്‍,യുദ്ധത്തിനായി നടത്തിയ മുന്നൊരുക്കങ്ങള്‍ വിവരിച്ചു.എല്ലാം മൂളിക്കേട്ടതിനു ശേഷം കര്‍ണ്ണന്‍ പറഞ്ഞു:

നന്നായി സുയോധന.എല്ലാം നല്ലതിനായിരിക്കട്ടെ.ഭീഷ്മപിതാമഹന്‍ സേനാ നായകത്വം ഏറ്റെടുക്കാന്‍ കാണിച്ച സൌമനസ്യത്തിന് നന്ദി പറയണം.

അപ്പോള്‍ സുയോധനന്‍ പറഞ്ഞു:

നീ പറഞ്ഞത് ശരിയാണ്  കര്‍ണ്ണാ.പിതാമഹന്‍ നമ്മോടൊപ്പം ഉണ്ടെങ്കില്‍ ഭയപ്പെടാന്‍ ഒന്നുമില്ല.പക്ഷെ അതുകൊണ്ട് മാത്രമായില്ല. നിന്റെ സഹായവും സേനാ നായകത്വവും ഞാന്‍ കാംക്ഷിക്കുന്നു.

അതുകേട്ട്‌ കര്‍ണ്ണന്‍ അയാളുടെ ചുമലില്‍ കൈ ചേര്‍ത്തുകൊണ്ട് പറഞ്ഞു:

സുയോധനന,അക്കാര്യത്തില്‍ നിനക്ക് സംശയം എന്തിനു?എന്റെ ജീവനും ഉടലും ആയോധന ശേഷിയും നിനക്കായി പറഞ്ഞു: എന്നേ തയ്യാറാക്കി വച്ചിട്ടുള്ളവനാണ് ഞാന്‍!പക്ഷെ പിതാമഹന്‍  വീണതിന് ശേഷമേ ഞാന്‍ സേനാ നായക പദവി എല്ക്കുകയുള്ളു !

സുയോധനന്‍ പറഞ്ഞു:

അതുമതി.അല്ലെങ്കിലും ഭീഷ്മരാല്‍ സദാ ഭത്സിതനാകുന്ന നിനക്കെങ്ങനെ അദേഹത്തോടൊപ്പം  നില്‍ക്കാനാകും?കര്‍ണ്ണാ നിന്നോളം വിശ്വാസമുള്ള മറ്റൊരു ചങ്ങാതി എനിക്കില്ല.

അതുകേട്ട്‌ കര്‍ണ്ണന്റെ കണ്ണുകള്‍ ആര്‍ദ്രങ്ങളായി.അയാള്‍ സുയോധനനെ ഗാഡം പുണര്‍ന്നുകൊണ്ട് വിതുമ്പിക്കരഞ്ഞു!പെട്ടെന്നുണ്ടായ ആ ഭാവ മാറ്റത്തിന്റെ പൊരുളറിയാതെ നിന്ന സുയോധനന്‍ കാരണം തിരക്കിയപ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു:

സുയോധന,എല്ലാവരും കരുതും പോലെ,രാധേയനായ കര്‍ണ്ണനല്ല ഞാന്‍.എന്റെ അമ്മ പാണ്ഡവ മാതാവായ കുന്തീദേവിയാണ്!

അത് അവിശ്വാസത്തോടെ ശ്രവിച്ച സുയോധനനോട്‌ അയാള്‍ തുടര്‍ന്നു:

ഒരു അപസര്‍പ്പകഥയല്ലിത്.അമ്മയില്‍ നിന്നും നേരിട്ട് കേട്ട സത്യമാണ്.

പിന്നെ സുയോധനനെ വിട്ട് അല്‍പ്പം മാറിനിന്നുകൊണ്ട്‌ അയാള്‍ പറഞ്ഞു:

കൃഷ്ണന്‍ ദൂതു വന്നു തിരിച്ചുപോയ രാത്രിയില്‍ ഞാന്‍ ഗംഗാ തിരത്ത് ഇരിക്കുമ്പോള്‍ കുന്തീദേവി അതുവഴി വന്നു.അവിചാരിതമായി അവരെ കണ്ടപ്പോള്‍ ഞാന്‍ വിസ്മയിച്ചുപോയി.അവര്‍ എന്നെ മകനേ എന്ന് വിളിച്ചുകൊണ്ട് പറഞ്ഞു:

നീ സുത പുത്രനല്ല.സുര്യ പുത്രനാണ്.രാധയല്ല ഞാനാണ് നിനക്കമ്മ.

അവര്‍ എന്റെ ജന്മരഹസ്യം വെളിവാക്കി.ഞാന്‍ അവര്‍ക്ക് വിവാഹത്തിനു മുന്‍പ് സുര്യദേവന് പിറന്ന മകനാണെന്ന്!

സുയോധനന്‍ അവിശ്വാസത്തോടെ നോക്കി നിന്നു.കര്‍ണ്ണന്‍ തുടര്‍ന്നു:

അമ്മ എന്നോട് മറ്റൊന്ന്കൂടി ആവശ്യപ്പെട്ടു.ഞാന്‍ പാണ്ഡവപക്ഷത്തു നില്‍ക്കണമെന്ന്!നിനക്കെതിരെ പോരാടണമെന്ന്!

പിന്നെ അയാള്‍ സുയോധനനെ സമീപിച്ചുകൊണ്ട് പറഞ്ഞു:

എനിക്കതാവില്ലെന്നു തീര്‍ത്തുപറഞ്ഞു.എന്റെ ജീവിതം ഏറ്റവും അപമാനകരമായി തീര്‍ന്നത് അമ്മ മൂലമാണ്.അപ്പോഴൊക്കെ താങ്ങായി നിന്നത് നീയും!അതിനാല്‍ത്തന്നെ സുയോധന പക്ഷത്തെ ഈ കര്‍ണ്ണന്‍ ഉണ്ടാവു.

അയാള്‍ സുയോധനന്റെ കരം ഗ്രഹിച്ചു കൊണ്ട് തുടര്‍ന്നു:

പക്ഷെ സുയോധന,ഞാന്‍ അമ്മയ്ക്ക് ഒരു ഉറപ്പു കൊടുത്തിട്ടുണ്ട്.യുദ്ധത്തില്‍ അര്‍ജുനനെ മാത്രമേ വധിക്കൂവെന്ന്.

സുയോധനന്‍ കര്‍ണ്ണനെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് പറഞ്ഞു:

കര്‍ണ്ണാ,നിന്നില്‍ ഞാന്‍ അസൂയപ്പെടുന്നു.പാണ്ഡവപക്ഷം ചേര്‍ന്നാല്‍ ഇതിനേക്കാള്‍ സൌഭാഗ്യങ്ങളും സ്ഥാനമാനങ്ങളും ഒരുപക്ഷെ ജീവന്‍ തന്നെയും സുരക്ഷിതമാവും എന്നറിഞ്ഞിട്ടും നീ അചഞ്ചലചിത്തനായി നില്‍ക്കുന്നതില്‍ .

കര്‍ണ്ണന്‍ പറഞ്ഞു:

മരിക്കും വരെ ഞാന്‍ താങ്കളുടെ ഹിതാനുവര്‍ത്തിയായി കുടെത്തന്നെയുണ്ടാകും.

പിന്നെ കര്‍ണ്ണന്‍ സാവകാശം തുടര്‍ന്നു:

എന്റെ രഹസ്യം അതായിത്തന്നെ ഇരിക്കട്ടെ സുയോധന.

അതുകേട്ട് സുയോധനന്‍ പറഞ്ഞു:

തീര്‍ച്ചയായും.നിന്നെ ഞാനെന്ന വിധം നിനക്ക് എന്നെയും വിശ്വസിക്കാം.

൦൦൦

അദ്ധ്യായം-48,ജീവിതം യുദ്ധത്തിനു വഴിമാറുമ്പോള്‍

തന്നോടെന്നപോലെ കര്‍ണ്ണനോടും കലഹിച്ചും അയാളെ വെല്ലുവിളിച്ചുമാണ് കൃഷ്ണന്‍ മടങ്ങിയത്!അത് ഒരു അത്ഭുതമായി തോന്നിയതുമില്ല സുയോധനന്.കൃഷ്ണന്‍ നിക്ഷ്പക്ഷനായ ഒരു ദൂതന്‍ ആയിരുന്നില്ല.എല്ലാവരും കൃഷ്ണ പക്ഷത്താണ്.തന്നെപ്പോലെ യുദ്ധം ഒഴിവാക്കാന്‍ അവരും ആഗ്രഹിക്കുന്നുണ്ട്.എന്നാല്‍ കൃഷ്ണന് യുദ്ധാഭിലാഷമാണ് ഉള്ളത്.പാണ്ഡവര്‍ സ്വന്തം ശക്തി തെളിയിച്ചു വിജയം നേടാനാണ് അയാള്‍ ആഗ്രഹിക്കുന്നത്!അതിനു പിന്നില്‍ പാഞ്ചാലിയാണെന്നു കര്‍ണ്ണന്‍ പറഞ്ഞത് നെരാവാം.

ഇങ്ങിനെയെല്ലാം ചിന്തിച്ചിരിക്കെ ഭാനുമതി സുയോധനന് അരികില്‍ വന്നു.അവള്‍ പറഞ്ഞു:

യുദ്ധം ക്ഷത്രിയ ധര്‍മ്മമാണ്.അനിവാര്യമെങ്കില്‍ അത് ഒഴിവാക്കാന്‍ ആവില്ല.സംഭവിക്കേണ്ടത്‌ സംഭവിക്കട്ടെ.പാണ്ഡവര്‍ അത് ആഗ്രഹിക്കുമ്പോള്‍ നാം അമാന്തിക്കുന്നത് എന്തിന് ?

സുയോധനന്‍ പറഞ്ഞു:

യുദ്ധത്തെ എനിക്ക് ഭയമില്ല.എന്ത് സംഭവിക്കും എന്നതും എനിക്ക് നിശ്ചയമുണ്ട്.എനാല്‍ എല്ലാവരും എന്നെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല.

അതോര്‍ത്തു വിഷമിക്കേണ്ട.ധര്‍മ്മാനുസാരിയായി മാത്രം വര്‍ത്തിക്കുക.കുടെയുള്ളവര്‍ക്ക് പിറകില്‍ എപ്പോഴും ഒരുശ്രദ്ധ ഉണ്ടായിരിക്കുന്നത് നന്ന്.കര്‍ണ്ണനൊഴികെ.

ഭരണ കാര്യങ്ങളില്‍ നേരിട്ട് ഇടപെടാത്ത ഭാനുമതി എത്ര കൃത്യമായാണ് ഇവയെല്ലാം അറിയുന്നത് എന്നത് അയാളെ തെല്ല് അത്ഭുതപ്പെടുത്താതെയിരുന്നില്ല!

പിറ്റേന്നു രാവിലെ സുയോധനനെ മഹാരാജാവ് വിളിപ്പിച്ചു.സഭാ മണ്ഡപത്തില്‍ അച്ഛനൊപ്പം ഭീഷ്മര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ചെന്നപാടെ ഭീഷ്മര്‍ പറഞ്ഞു:

ദുര്യോധന,പാണ്ഡവര്‍ പടയൊരുക്കം തുടങ്ങിയതായി അറിയിച്ചിരിക്കുന്നു.സമവായത്തിനുള്ള എല്ലാ പഴുതുകളും നീ അടച്ചില്ലേ?കൃഷ്ണനെ പോലും അപമാനിച്ചു വിട്ടില്ലേ?ഇനി ഒത്തുതീര്‍പ്പുകളില്ല.യുദ്ധം മാത്രം!

സുയോധനന്‍ പറഞ്ഞു:

ഇതിനെല്ലാം മറുപടി പറയാനുള്ള സമയമല്ലിത്.അവര്‍ യുദ്ധ സന്നദ്ധരായെങ്കില്‍ ഞാനും പിന്നോട്ടില്ല.

അപ്പോള്‍ ഭീഷ്മര്‍ പറഞ്ഞു:

എങ്കില്‍ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുക.പാണ്ഡവര്‍ കുരുക്ഷേത്രത്തില്‍ ശിബിരങ്ങള്‍ ഒരുക്കിത്തുടങ്ങിയിരിക്കുന്നു.എഴാണവര്‍ക്ക് അക്ഷവ്ണി പടകള്‍ !ദ്രുപദന്‍,വിരാടന്‍,ധൃഷ്ടദ്യുമ്നന്‍,ശിഖണ്ഡി,ചെകിതാനന്‍,സാത്യകി,ഭീമന്‍ എന്നിവരെയെല്ലാം സേനാപതികളായി അവര്‍ നിശ്ചയിച്ചു കഴിഞ്ഞു.

അതുകേട്ടു സുയോധനന്‍ പറഞ്ഞു:

പാണ്ഡവപ്പടയുടെ വിവരണങ്ങള്‍ എനിക്ക് കേള്‍ക്കനമെന്നില്ല.അത് രണാങ്കണത്തില്‍ കാണാമല്ലോ.ഇപ്പോള്‍ നമ്മുടെയും പടയോരുക്കമാണ് നടക്കേണ്ടത്‌.

പിന്നീട് ഭീഷ്മര്‍ ഒന്നും പറഞ്ഞില്ല.അപ്പോള്‍ സുയോധനന്‍ അദ്ദേഹത്തിന്റെ അരികില്‍ ചെന്ന് കാലുകള്‍ തൊട്ടു വന്ദിച്ചുകൊണ്ട് അഭ്യര്‍ത്ഥിച്ചു:

പിതാമഹാ,അങ്ങയുടെ മനസ്സ് എനിക്ക് കാണാം.പാണ്ഡവരെപ്പോലെയാണല്ലോ അങ്ങേക്ക് ഞങ്ങളും.അതിനാല്‍ എന്നെ കൈവെടിയരുത്.മനം കൊണ്ടും ധനം കൊണ്ടും ബലം കൊണ്ടും പാണ്ഡവര്‍ക്ക് തുണയായി ധാരാളം പേരുണ്ട്.അതുകൊണ്ട് അങ്ങ് ഞങ്ങള്‍ക്ക് സേനാനായകനാകണം.

സുയോധനന്റെ അപേക്ഷ തള്ളുവാന്‍ ഭീഷ്മ്ര്‍ക്ക് ആവുമായിരുന്നില്ല.ഇത്രയും കാലം തന്നെ പോറ്റിയ കാരുണ്യമാണ് ഇവന്‍.വിദ്വേഷിച്ച് അകറ്റുവാന്‍ ശ്രമിച്ചപ്പോള്‍ പോലും അക്ഷോഭ്യനായി നില കൊണ്ടവന്‍.തനിക്കു എന്ത് സംഭവിക്കും എന്ന് വ്യെക്തമായിട്ടു അറിയാമായിരുന്നിട്ടും രാജധര്‍മ്മം പാലിക്കാന്‍ ഒരുമ്പിടുന്നവന്‍!മറ്റാര്‍ക്കും തന്നെ ഈ ആത്മധൈര്യം താന്‍ കണ്ടിട്ടില്ല!അതിനാല്‍ ഭീഷ്മര്‍ പറഞ്ഞു:

എത്ര വലിയ സേനയും നായകനില്ലെങ്കില്‍ നശിക്കും.പോരിലവ ഉറുമ്പിന്‍ കൂട്ടങ്ങള്‍ പോലെ ചിതറും.പക്ഷെ എനിക്ക് ചില നിബന്ധനകള്‍ ഉണ്ട്.

അവ കേള്‍ക്കാന്‍ സുയോധനന്‍ കാതോര്‍ത്തു.ഭീഷ്മര്‍ തുടര്‍ന്നു:

എന്റെ ബാഹുക്കള്‍ തടുക്കാന്‍ പാണ്ഡവര്‍ക്കാകില്ല.എന്നാല്‍ നീ പറഞ്ഞതുപോലെ എനിക്ക് അവരും നിങ്ങളും തുല്യരാണ്.അതിനാല്‍ പതിനായിരം യോദ്ധാക്കളെ വീതം ഞാന്‍ ദിവസവും ഇല്ലാതാക്കാം.എന്നാല്‍ ഞാന്‍ പാണ്ഡവരെ തൊടുകയില്ല.

ഭീഷ്മരുടെ നിര്‍ദ്ദേശങ്ങള്‍ സുയോധനന്‍ അഗീകരിച്ചു.അപ്പോള്‍ ഭീഷ്മര്‍ സുയോധനനെ മാറോടണച്ചുകൊണ്ട് പറഞ്ഞു:

സുയോധന,ഒരാള്‍ യുദ്ധക്കളത്തില്‍ എന്നെ വീഴ്ത്തും വരെ ഞാന്‍ ഈ ശരീരം കൊണ്ട് നിന്റെ കൂടെ നില്‍ക്കും.

ഭീഷ്മരുടെ വാക്കുകള്‍ സുയോധനനെ ഏറെ സന്തുഷ്ടനാക്കി.അയാള്‍ പറഞ്ഞു:

മതി.അതുമാത്രം മതി.ഇനി എന്തും സംഭവിക്കട്ടെ.

ഉടന്‍ ഭീഷ്മര്‍ സുയോധനനെയും കൂട്ടി സൈന്യവ്യുഹത്തിനു സമീപമെത്തി.സൈന്യത്തെ നോക്കിക്കൊണ്ട് സുയോധനനോട്‌ പറഞ്ഞു:

സുസ്സജ്ജമായി നില്‍ക്കുന്ന ഈ സേനയെ,പതിനൊന്നു അക്ഷൌഹിണികളായി തിരിക്കണം.തേര്,ആന,ആള്‍,കുതിര തുടങ്ങിയവയെ സാരം,മദ്ധ്യം,ലഘു എന്നിങ്ങനെ മൂന്നായി തരംതിരിച്ചു നിര്‍ത്തണം.

പിന്നിട് അദ്ദേഹം സൈന്യാധിപന്മാരോടായി പറഞ്ഞു:

ഒരു തേരിനു അമ്പതു കൊമ്പന്മാര്‍.ഒരു കൊമ്പന് അഞ്ഞുറു കുതിരകള്‍.കുതിരക്ക് മുപ്പത്തഞ്ചു പുരുഷന്മാര്‍ എന്ന നിലയില്‍ കരുതി വയ്ക്കണം.

ഒന്ന് നിര്‍ത്തിയിട്ട് അദ്ദേഹം വീണ്ടും തുടര്‍ന്നു:

ഒരു സേനക്ക് അഞ്ഞുറാനകള്‍,അത്രതന്നെ തേരുകള്‍.പത്തു സേന ചേരുന്നതാണ് ഒരു പ്രുതന.പത്തു പ്രുതന ഒരു വാഹിനി.അങ്ങിനെ പത്തു വാഹിനികള്‍ ചേരുന്നതാണ് നമ്മുടെ സേന!

ഇതെല്ലാം നിറഞ്ഞ സംതൃപ്തിയോടെ കേട്ട് നില്‍ക്കുമ്പോള്‍,കര്‍ണ്ണനെ ഒഴികെ മറ്റാരെയും വിശ്വസിക്കരുത് എന്നാ ഭാനുമതിയുടെ വാക്കുകള്‍ അവിവേകമായിപ്പോയോ എന്ന് സുയോധനന്‍ ചിന്തിച്ചു പോയി!

൦൦൦



Wednesday, January 8, 2014

അദ്ധ്യായം-47,നഗ്ന മാറിടങ്ങള്‍ ചൂഴും !!!!!!!!!!

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൃഷ്ണന്‍ ഹസ്തിനപുരത്തേക്ക് ദൂതു വരുന്ന വിവരം ലഭിച്ചു.അതറിഞ്ഞപ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു:

കൃഷ്ണോദ്യമം സഫലമാവില്ലെന്ന് അദേഹത്തിന് തന്നെ അറിയാം.യുദ്ധം ആഗ്രഹിക്കാത്ത ധര്‍മ്മപുത്രരെ,അതിനായി പ്രേരിപ്പിച്ചആളാണ്‌ കൃഷ്ണന്‍.കാരണക്കാരനായ അയാള്‍ സമാധാന ദൌത്യവുമായി വരുന്നത് വിചിത്രം തന്നെ!

അപ്പോള്‍ ഒരു വാല്യക്കാരന്‍ വന്ന് ധൃതരാഷ്ട്രര്‍ സുയോധനനെ കാണാന്‍ ആഗ്രഹിക്കുന്ന വിവരം അറിയിച്ചു.സുയോധനന്‍ പിതൃ സമീപമെത്തി.മഹാരാജാവ് പറഞ്ഞു:

കൃഷ്ണന്‍ പാണ്ഡവ ദൂതുമായി ഇങ്ങോട്ടേക്കു പുരപ്പെട്ടിരിക്കുന്നുവത്രേ!

ഞാന്‍ അറിഞ്ഞിരിക്കുന്നുവച്ഛാ

അയാള്‍ വൃകസ്ഥലിയില്‍ എത്തിയതായാണ് സൂചന.ഇന്നവിടെ തങ്ങി,നാളെ ഇവിടെ എത്തിച്ചേരും.അദ്ദേഹത്തെ വരവേല്‍ക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം. 

സുയോധനന്‍ അച്ഛന്റെ വാക്കുകള്‍ ശിരസ്സാവഹിച്ച് മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞു:

നീ ആ കര്‍ണ്ണനെ ഇങ്ങോട്ട് പറഞ്ഞു വിടുക.അയാളെ ചില പ്രത്യേക കാര്യങ്ങള്‍ എല്പ്പിക്കുവാനുണ്ട്.

സുയോധനന്‍ അതും ഏറ്റുകൊണ്ട് പിന്‍വാങ്ങി.കര്‍ണ്ണനെ അച്ഛന്റെ സമീപത്തേക്ക് അയച്ചു.അല്പസമയത്തിനകം തന്നെ കര്‍ണ്ണന്‍ ഉറക്കെ ചിരിച്ചുകൊണ്ട് മടങ്ങിവന്നു.സുയോധനന്റെ അരികില്‍ ഇരുന്ന ശേഷം അയാള്‍ അച്ഛന്റെ  നിര്‍ദ്ദേശങ്ങള്‍ അയാളെ അറിയിച്ചു:

ദുസ്സാസന ഗൃഹമാണ് കൃഷ്ണന് പാര്‍ക്കാന്‍ അച്ഛന്‍ കല്‍പ്പിച്ചിരിക്കുന്നത്.പലതരംആസനങ്ങളും ഭോജ്യങ്ങളും ഒരുക്കണം പോലും.

പിന്നെ നേര്‍ത്ത ചിരിയോടെ ശബ്ദം താഴ്ത്തിക്കൊണ്ട് കര്‍ണ്ണന്‍ തുടര്‍ന്നു:

സ്വര്‍ണ്ണ വര്‍ണ്ണമുള്ളവരും പ്രസവിക്കാത്തതുമായ മനോഹാരികളെ അയാള്‍ക്കായി കരുതണം പോലും!കൃഷ്ണന്‍ വരുന്ന നേരം കല്യാണിമാര്‍ മാറ് മറക്കാതെ ചെന്ന് എതിരെല്‍ക്കയും വേണം!

അയാള്‍ പിന്നെയും ഉറക്കെ ചിരിച്ചു.അതിനിടയില്‍ അയാള്‍ തുടര്‍ന്നു:

കൃഷ്ണന്റെ സ്വഭാവവും താത്പര്യവും നന്നായി അറിയാവുന്ന മഹാരാജാവ് ഇതെല്ലാം എങ്ങിനെ സ്വന്തം മകനോട്‌ പറയും എന്ന ആശങ്കയാലാണ് എന്നെ ഏല്‍പ്പിച്ചത്.ഇനിയുമുണ്ട് കാര്യങ്ങള്‍.അതെല്ലാം വിദുരര്‍ ചെയ്തുകൊള്ളൂമത്രേ!

എന്നിങ്ങനെ പറഞ്ഞുകൊണ്ട് കര്‍ണ്ണന്‍ യാത്ര പറഞ്ഞു പിരിഞ്ഞു.സുയോധനന്‍ കൃഷ്ണനായുള്ള ഒരുക്കങ്ങള്‍ നടത്തുവാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ ഭ്രത്യരില്‍ പലരുടെ മുഖത്തും മന്ദഹാസം ഒളിഞ്ഞിരിക്കുന്നത് സുയോധനന്‍ കാണുന്നുണ്ടായിരുന്നു.

പിറ്റേന്ന് രാവിലെ തന്നെ കൃഷ്ണന്‍ ഹസ്തിനപുരത്ത് എത്തിച്ചേര്‍ന്നു.കൊട്ടാരം അദ്ദേഹത്തെ യഥാവിധി സ്വീകരിച്ചു.മധുപര്‍ക്കങ്ങള്‍കൊണ്ട് സത്ക്കരിച്ചു.അനന്തരം അദ്ധേഹം വിദുര ഗൃഹത്തിലേക്ക് തിരിച്ചു.പിന്നീട്‌ കുന്തിയേയും സന്ദര്‍ശിചിട്ടാണ് കൊട്ടാരത്തില്‍ മടങ്ങിയെത്തിയത്!

അപ്പോള്‍ ഉച്ചയൂണിനുള്ള സമയം അടുത്തിരുന്നു.വിശിഷ്ട ഭോജ്യങ്ങള്‍ ഒരുക്കി സുയോധനന്‍ കൃഷ്ണനെ ഭക്ഷണത്തിന്നായി ക്ഷണിച്ചു.അപ്പോള്‍ കൃഷ്ണന്‍ പറഞ്ഞു:

എന്റെ ആഗാമനോദേശം സഫലമായത്തിനു ശേഷം മതി വിരുന്ന്.കൃതാര്‍ത്ഥരായ ദൂതന്മാരാന് ഉണ്ണുകയും പൂജ കൈക്കൊള്ളുകയും ചെയ്യുന്നത്.

ധൃതരാഷ്ട്രര്‍ പറഞ്ഞു:

അങ്ങ് ഈ വിധം അയുക്തം കാണിക്കരുത്.അങ്ങ് കൃതാര്‍ത്ഥനോ,അകൃതാര്‍ത്ഥനോ എന്ന് നോക്കി പൂജിക്കാനാകില്ല.

കൃഷ്ണന്‍ പറഞ്ഞു:

ഞാന്‍ വന്നിരിക്കുന്നത് പാണ്ഡവര്‍ക്ക് അര്‍ഹതപ്പെട്ടതെല്ലാം തിരിച്ചു നല്‍കണമെന്ന് നിര്‍ദ്ദേശിക്കാനാണ്.അത് സാധ്യമാവാതെ എനിക്ക് നിങ്ങളുടെ ഭക്ഷണം സ്വീകരിക്കുക വയ്യ.

അതുകേട്ട് സുയോധനന്‍ പറഞ്ഞു:

ഒരു ദൂതരും ഇപ്രകാരം ഏകപക്ഷീയമായി സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല!മധ്യസ്ഥതയാണ് ദൂത്‌.അങ്ങ് അത് കൈവെടിഞ്ഞ് കല്‍പ്പനകള്‍ പുറപ്പെടുവിക്കുകയാണ്.
 
അപ്പോള്‍ കൃഷ്ണന്‍ കോപത്തോടെ പ്രതികരിച്ചു:

നീ പാണ്ഡവരോട് ശത്രുതയുള്ളവനാണ്.യുദ്ധം ഉണ്ടായാല്‍ ദുര്യോധന,നിന്റെ കാര്യം കഷ്ടത്തിലാവും.ജീവന്‍ തന്നെ നഷ്ട്ടപ്പെടും.

സുയോധനന്‍ അതിന് ഇങ്ങനെ മറുപടി പറഞ്ഞു:

സ്വധര്‍മ്മമാണ് ഞാന്‍ പാലിക്കാന്‍ ശ്രമിക്കുന്നത്.അതിനിടയില്‍ മരിച്ചാലും അത് സ്വര്‍ഗ്യം തന്നെയാണ്.യുദ്ധത്തില്‍ വീരശയനം പ്രാപിച്ചാലും ഞാന്‍ ശത്രുക്കളെ വനങ്ങുമെന്നു കരുതേണ്ട.ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം ഇതൊന്നും പാണ്ഡവര്‍ക്ക് ലഭിക്കുകയില്ല.

സുയോധനന്റെ വാക്കുകള്‍ കൃഷ്ണനെ ചൊടിപ്പിച്ചു.ക്രോധവ്യാകുല ദൃഷ്ടിയായി അയാള്‍ പറഞ്ഞു:

കുരുസംസത്തില്‍,നീ വീരശയനം നേടുകതന്നെ ചെയ്യും.യോഗ്യന്മാരായ പാണ്ഡവര്‍ വിജയം നേടും.വക്രബുദ്ധിയായ നീ കൊല്ലപ്പെടും.

അത് കേട്ട് തന്റെ ഇരിപ്പിടത്തില്‍ നിന്നും ചാടിയെഴുന്നേറ്റ്,നിശബ്ധനായി പുറത്തേക്ക് നടന്നു.

൦൦൦




Tuesday, January 7, 2014

അദ്ധ്യായം-46,ഞാന്‍ വെറുമൊരു മനുഷ്യനാണ്.

യുദ്ധം സംഭവിക്കും എന്ന് ഉറപ്പായതോടെ ഹസ്തിനപുരം ആകെ അസ്വസ്ഥമായി.എല്ലാവരും പലവിധത്തില്‍ തങ്ങളുടെ ഭയാശങ്കകള്‍ പങ്കുവച്ചു.എന്നാല്‍ യുദ്ധം ഒഴിവാക്കുന്ന ഒരു പോംവഴി മുന്നോട്ടു വയ്ക്കാന്‍ ആര്‍ക്കും ആയില്ല.

ഇതിനിടയില്‍ ധൃതരാഷ്ട്രര്‍ സഞ്ജയനെ ദുതുമായി പാണ്ഡവരുടെ അടുത്തേക്ക്‌ പറഞ്ഞയച്ച വാര്‍ത്ത സുയോധനനെ കൊപപ്പെടുത്തി.ഇത് കണ്ടറിഞ്ഞ ഭാനുമതി അയാളെ ആശ്വസിപ്പിച്ചു:

പിതാവിന്റെ ചെയ്തികളെ നാം ധിക്കരിക്കുന്നത് ഉചിതമല്ല.യുദ്ധം ഒഴിവായിക്കിട്ടുമെങ്കില്‍ അത് ഏവര്‍ക്കും നല്ലതല്ലേ?

അതുകേട്ടു സുയോധനന്‍ പറഞ്ഞു:

ഭാനൂ,അല്ലെങ്കിലും ആരാണ് യുദ്ധം ആഗ്രഹിക്കുക?ഞാനോ,ധര്മാത്മജനോ അത് കാംഷിക്കുന്നില്ല.പറ്റിയ തെറ്റുകള്‍ ഏറ്റുപറഞ്ഞ് ക്ഷമ യാചിച്ചാല്‍ പോരുക്കാത്തവരായി ആരുണ്ട്‌?

പിന്നെ ഭാനുമതി ഒന്നും പറഞ്ഞില്ല.പാണ്ഡവര്‍ക്ക് പിന്നില്‍ പ്രേരണയുമായി കൃഷ്ണനും ദ്രുപദനും ഒക്കെ ഉണ്ടെന്നു അവള്‍ക്ക് അറിയാമായിരുന്നു.കൃഷ്ണന്‍ തങ്ങളുടെ ബന്ധുകൂടിയാണ്‌.എന്നിട്ടും പാണ്ഡവ പക്ഷപാതിയായി രംഗത്ത് വരുന്നത് സുയോധനനെയും അച്ഛനെയും ഏറെ അസ്വസ്തമാക്കുന്നുണ്ട്.സന്ജ്ജയനെ ദൂതയച്ചതും അതുകൊണ്ടാണ്.സുയോധനനെ സമാശ്വ സിപ്പിച്ചുകൊണ്ട്‌ അവള്‍ വീണ്ടും പറഞ്ഞു:

അരുതാത്തത് ഒന്നും സംഭവിക്കരുത് എന്ന് ഞാനും ആഗ്രഹിക്കുന്നു.സഞ്ജയന്‍ ഇന്ന് മടങ്ങിയെത്തും.വിവരങ്ങള്‍ അറിയുമ്പോള്‍ ക്ഷോഭിക്കരുത്.

അയാള്‍ ഭാര്യയെ തന്നോട്  ചേര്‍ത്തുനിര്‍ത്തിയിട്ടു പറഞ്ഞു:

അരുതാത്തതൊന്നും സംഭവിക്കില്ലാ ഭാനൂ.അര്‍ഹിക്കുന്നത്തെ നമുക്കും ലഭിക്കൂ.

പിന്നെ അയാള്‍ ശയ്യാഗൃഹം വിട്ടിറങ്ങി.

സഭാമണ്ഡപത്തില്‍എല്ലാവരുംസഞ്ജയനെ കാത്ത്‌ഇരുപ്പുണ്ട്‌.അയാള്‍ അച്ഛന് സമീപംഇരുന്നു.അധികം വൈകാതെ സഞ്ജയന്‍ എത്തിച്ചേര്‍ന്നു.ഇന്ദ്രപ്രസ്ഥം എങ്കിലും വിട്ടുകൊടുത്താല്‍ യുദ്ധം ഒഴിവാക്കാം എന്നായിരുന്നു സന്ദേശത്തിന്റെ രത്നച്ചുരുക്കം.മറ്റെല്ലാം പാണ്ഡവരുടെ അപദാനങ്ങളായിരുന്നു.എല്ലാവരും സുയോധനനെ നോക്കി.അയാള്‍പറഞ്ഞു:

പാണ്ഡവര്‍ക്കിനി സൂചികുത്താനുള്ള ഇടം പോലും ഞാന്‍ അനുവദിക്കയില്ല.അവര്‍ എന്നെ വെന്ന് എല്ലാം സ്വന്തമാക്കിക്കൊള്ളട്ടെ.

അതുകേട്ട് ഭീഷ്മര്‍ അസ്വസ്ഥനായി.അദ്ദേഹം ഉറക്കെ പറഞ്ഞു:

നിനക്കറിയില്ല,അവരുടെ വീര്യം.സൂത പുത്രനായ കര്‍ണ്ണനെ കണ്ടിട്ടാണ് നീ മദിക്കുന്നതെങ്കില്‍ അത് നിന്റെ തന്നെ നാശത്തിനാണ്.

സുയോധനന്‍ അപ്പോള്‍ ഭാനുമതിയെ ഓര്‍ത്തു.അയാള്‍ തികഞ്ഞ സംയമനത്തോടെ നിശബ്ദനായി ഇരുന്നു.ആ സമയം ദ്രോണര്‍ പറഞ്ഞു:

ദുര്യോധനാ,ഭാരത ശ്രേഷ്ഠനായ ഭീഷ്മര്‍ പറയുന്നത് അനുസരിക്കുക.ദ്രവ്യ ലോഭിയായ കര്‍ണ്ണനെയല്ല അംഗികരിക്കേണ്ടത്.പാണ്ഡവസന്ധിയാണ് നിനക്ക് അഭികാമ്യം.

അവരുടെ വാക്കുകള്‍ മഹാരാജാവിനെ ഭയചകിതനാക്കി.അദ്ദേഹം സുയോധനനോട് പറഞ്ഞു:

ഉണ്ണി,ഗുരുഭൂതരുടെ വാക്കുകള്‍ അവഗണിക്കരുത്.എനിക്ക് വലുത് നിന്റെ ആയുസ്സും വിര്യവുമാണ്.തെറ്റുകള്‍ പരസ്പരം പൊറുത്ത് ബന്ധുത്തത്തോടെ വര്‍ത്തികുക.

സുയോധനന്‍ സാവകാശം എഴുന്നേറ്റുനിന്നുകൊണ്ട് അച്ഛനോടായി പറഞ്ഞു:

അച്ഛാ,ഇവര്‍ ഇത്രനേരവും കര്‍ണ്ണനെ ഭല്‍സിച്ചത് കേട്ടില്ലേ?ഞാന്‍ ക്ഷമിക്കുകയല്ലേ?പാണ്ഡവരുമായി യുദ്ധം ആഗ്രഹിച്ചത്‌ ഞാനല്ല.എനിക്കെതിരെ,ആരും അറിയാതെ പടയൊരുക്കം തുടങ്ങിയത് അവരാണ്.അതിനെ അതേ വീര്യത്തോടെ എതിര്‍ക്കുക എന്നത് രാജധര്‍മ്മമല്ലെ?

അതുകേട്ട് ഭീഷ്മര്‍ പറഞ്ഞു:

ദുര്യോധനാ,നിനക്കറിയില്ല പാണ്ഡവരുടെ മഹത്വം.അവര്‍ മാനുഷിക ഭാവങ്ങള്‍പൂണ്ട ദേവതകളാണ്.

അതുകേട്ട് സുയോധനന്‍ ഉറക്കെ ചിരിച്ചു.

ദേവന്മാര്‍ പോലും!ദേവന്മാര്‍ ഒരിക്കലും കാമക്രോധമോഹങ്ങളോടെ പെരുമാറുകയില്ല.അങ്ങിനെയുള്ള ദൈവങ്ങളെ എനിക്ക് പേടിയുമില്ല.ഞാന്‍......ഞാന്‍ ഒരു മനുഷ്യനാണ്.എല്ലാ പരിമിതികളുമുള്ള മനുഷ്യന്‍.

ഒന്ന് നിര്‍ത്തിയിട്ട്‌ അയാള്‍ തുടര്‍ന്നു:

യുദ്ധമെങ്കില്‍ യുദ്ധം.ഞാന്‍ നിങ്ങളെ ആശ്രയിച്ചിട്ടല്ല അതിനൊരുങ്ങുന്നത്.ഞാന്‍ യുദ്ധം ആഗ്രഹിക്കുന്നുമില്ല.പക്ഷെ അവര്‍ അത് ഇച്ചിക്കുന്നു.എന്നെ കൊന്ന് എല്ലാം കൈക്കലാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു.അതിന്‌ ഞാന്‍ നിന്നുകൊടുക്കുകയില്ല.എന്തൊക്കെ എനിക്ക് നഷ്ട്ടപ്പെട്ടാലും ഞാന്‍ ഇനി പാണ്ടവരുമായി സഖ്യം ചെയ്യുകയില്ല.

എല്ലാവരും നിശബ്ദരായിരിക്കെ,അയാള്‍ വേഗത്തില്‍ സഭ വിട്ടിറങ്ങി!

൦൦൦




Monday, January 6, 2014

അദ്ധ്യായം-45,അച്ഛന്റെ പെണ്ണിനെ മകന്‍ വേട്ടപ്പോള്‍

വിരാടന്‍, വിജയത്തിന്റെ പ്രതിഫലമായി തന്റെ മകള്‍ ഉത്തരയെ അര്‍ജുനന് നല്‍കാന്‍ സന്നദ്ധനായി.ബ്രഹന്ദള എന്നപേരില്‍,പെണ്‍വേഷം ധരിച്ച്‌ ഒരുവര്‍ഷം അര്‍ജുനന്‍ രാജകുമാരിക്കൊപ്പം കഴിഞ്ഞതാണ്.അതിനാല്‍ അര്‍ജുനന് തന്നെ തന്റെ പുത്രിയെ കൊടുക്കാന്‍ രാജാവ് തയ്യാറായത് ഏറ്റവും ഉചിതമായി.എന്നാല്‍ ഉത്തരയെ ഭാര്യയായി സ്വീകരിക്കാന്‍ അര്‍ജുനന്‍ തയ്യാറായില്ല.അയാള്‍ അവളെ തന്റെ പുത്രനായ അഭിമന്യുവിനു വിവാഹം ചെയ്ത് നല്‍കുകയാണ് ചെയ്തത്!ഈ വിവരങ്ങള്‍ അറിഞ്ഞ് കര്‍ണ്ണന്‍ പൊട്ടിപ്പൊട്ടി ചിരിക്കുകയാണ് ഉണ്ടായത്.

അജ്ഞാതവാസം അവസാനിക്കും മുന്‍പേ കണ്ടുപിടിക്കപ്പെട്ടതിനാല്‍ ,ധര്‍മ്മാനുസരണം പാണ്ഡവര്‍ വീണ്ടും വനവാസത്തിനു പോകയോ,ക്ഷമാപണം നടത്തി രാജ്യഭാരം ഏല്‍ക്കുകയോ ചെയ്യും എന്നാണ് എല്ലാവരും കരുതിയത്‌.ധര്‍മ്മപുത്രര്‍ അതിനു തയ്യാറായതുമാണ്.ഇതിനായി കൃഷ്ണ സഹോദരനായ ബലരാമനെ ദൂതു പോകാന്‍ ഏര്‍പ്പെടുത്തിയിരുന്നതുമാണ്.എന്നാല്‍ ദ്രൌപതീ പിതാവായ ദ്രുപദന്‍ ആ ഉദ്യമം തടഞ്ഞുവത്രേ.യുദ്ധത്തിലൂടെ രാജ്യം തിരികെ ലഭിക്കുന്നതാണ് അഭിമാനകരം എന്നാണു അയാള്‍ അഭിപ്രായപ്പെട്ടത്.സന്ധിയെങ്കില്‍ അത് യുദ്ധ സന്നാഹം നടത്തിയ ശേഷം മതിയെന്നും അയാള്‍ ശടിച്ചുവത്രേ.എല്ലാവരും ആ വാദം അംഗീകരിച്ചുകൊണ്ട് കൃഷ്ണ സഹായത്തിനായി അര്‍ജുനനെ ദ്വാരകയിലേക്ക് അയച്ചിരിക്കുന്നു!

സംഭവങ്ങള്‍ അറിഞ്ഞപ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു:

ഇതിനെല്ലാം പിന്നില്‍ പാഞ്ചാലിയായിരിക്കും.നീയും വെറുതെ ഇരിക്കരുത്.യുദ്ധമെങ്കില്‍ യുദ്ധം.നാം തയ്യാറാവുക തന്നെ.നീയും കൃഷ്ണ സഹായത്തിനായി പുറപ്പെടുക.

കര്‍ണ്ണന്റെ ഉപായം സ്വീകരിച്ചുകൊണ്ട് സുയോധനന്‍ കൃഷ്ണനെ കാണാനായി പുറപ്പെട്ടു.അര്‍ജുനന് മുന്‍പേ അയാള്‍ ദ്വാരകയില്‍ എത്തി.വൈകാതെ,പുറകെ അര്‍ജുനനും.സുയോധനന്‍ കൃഷ്ണന്റെ കിടപ്പറയില്‍ എത്തുമ്പോള്‍,കൃഷ്ണന്‍ തന്റെ വെണ്‍പട്ടു മെത്തയില്‍ ഗാഡമായ ഉറക്കത്തിലായിരുന്നു!താന്‍ കൊട്ടാര വാതില്‍ക്കല്‍ എത്തിയ നേരം കൃഷ്ണനെ മട്ടുപ്പാവില്‍ കണ്ടതാണ്.ഇത്ര പെട്ടെന്ന് ഉറങ്ങിപ്പോകാന്‍ എന്തെങ്കിലും അസുഖം ഉണ്ടാവാം.സുയോധനന്‍ അദ്ദേഹം ഉണരുന്നതും കാത്ത്‌,ശിരസ്ഥാനത്തുള്ള പീഡത്തില്‍ ഇരുപ്പുറപ്പിച്ചു.ആ സമയം വാതില്‍ക്കല്‍ അര്‍ജുനന്‍ പ്രത്യക്ഷപ്പെട്ടു.സുയോധനന്‍ പുഞ്ചിരിച്ചുവെങ്കിലും അര്‍ജുനന്‍ അത് അവഗണിച്ചുകൊണ്ട്,കൃഷ്ണ പാദ സമീപം തൊഴുകൈകളോടെ നിന്നു.

അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ കൃഷ്ണന്‍ ഉണര്‍ന്നു.അര്‍ജുനനെയാണ് ആദ്യം കണ്ടത്!കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കുമ്പോഴാണ് സുയോധനനെ കണ്ടത്!അദ്ദേഹം രണ്ടുപേരെയും അഭിവാദ്യം ചെയ്തു.പിന്നെ രണ്ടുപേരോടും ആഗാമനോദ്ദേശം തിരക്കി.അപ്പോള്‍ സുയോധനന്‍ പറഞ്ഞു:

എന്റെ മകള്‍ വഴി അങ്ങ് ഇപ്പോള്‍ എന്റെ ബന്ധു കൂടിയാണല്ലോ?അങ്ങയുടെ സഹായം തേടിയാണ് ഞാന്‍ വന്നത്.അര്‍ജുനനും അതിനാവും.പക്ഷെ ആദ്യം എത്തിയത് ഞാനാണ്.

മെല്ലെ മന്ദഹാസം പൊഴിച്ചുകൊണ്ട്‌ കൃഷ്ണന്‍ പറഞ്ഞു:

അങ്ങ് മുന്‍പ് എത്തിയെന്നത് ശരിയാവാം.പക്ഷെ ഞാന്‍ ആദ്യം കണ്ടത് അര്‍ജുനനെയാണ്.എന്നാല്‍ രണ്ടുപേരെയും ഒഴിവാക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ആദ്യം ബാലന്മാരെ സല്ക്കരിക്കണമെന്നാണല്ലോ പ്രമാണം.അതിനാല്‍ ഇളയവനായ അര്‍ജുനന്റെ ഇഷ്ടം ആദ്യം പരിഗണിക്കട്ടെ.

പിന്നെ അര്‍ജുനനോട് കൃഷ്ണന്‍ ചോദിച്ചു:

നിങ്ങള്‍ തമ്മില്‍ യുദ്ധം ആഗ്രഹിക്കുന്ന സ്ഥിതിക്ക് ഞാന്‍ സഹായം ചെയ്യാന്‍ ബാധ്യസ്ഥനാണ്.യുദ്ധത്തില്‍ ആയുധമേന്താന്‍ തയ്യാറല്ലാത്ത എന്നെയോ,യുദ്ധത്തില്‍ പങ്കെടുക്കാന്‍ തയ്യാറുള്ള എന്റെ സൈന്യത്തെയോ നിനക്ക് വരിക്കാം.

അര്‍ജുനന്‍ തെല്ലും അമാന്തിക്കാതെ കൃഷ്ണനെ സ്വീകരിച്ചു!സൈന്യ ബലം സുയോധനന് നല്‍കി,യഥാവിധി രണ്ടുപേരെയും സല്‍ക്കരിച്ച് യാത്രയാക്കി.



മടങ്ങും വഴി,തന്റെ ഗുരുവും കൃഷ്ണ സഹോദരനുമായ ബലരാമനെയും സുയോധനന്‍ സന്ദര്‍ശിച്ചു.സുയോധനനെ അരികില്‍ അണച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:

ഹേ,നരവ്യാഹ്രാ.ഈ യുദ്ധം ഞാന്‍ ആഗ്രഹിക്കുന്നില്ല.കാരണം ഇത് ധാര്‍മ്മികമല്ല.കൃഷ്ണനെ പിരിയുക എനിക്ക് സാധ്യമല്ല.ഞാന്‍ നിന്നെയോ പാണ്ഡവരെയോ സഹായിക്കാന്‍ ഉദേശിക്കുന്നുമില്ല.നീ ക്ഷത്ര ധര്‍മം പാലിച്ച് യുദ്ധം ചെയ്യുക.

അവിടെ നിന്നും മടങ്ങും വഴി കൃതവര്‍മ്മാവിനെയും ചെന്നുകണ്ട്‌ അയാള്‍സഹായം അഭ്യര്‍ഥിച്ചു.തന്റെ അക്ഷുണി സൈന്യത്തിന്റെ പരിപുര്‍ണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.ആഹ്ലാദചിത്തനായി സുയോധനന്‍ ഹസ്തിനപുരത്തേക്ക് തിരിച്ചു.

൦൦൦


Sunday, January 5, 2014

അദ്ധ്യായം-44,പശുക്കളെ തേടി

സുശര്‍മ്മാവ്‌ പലവട്ടം വിരാടനാല്‍ അപഹാസിതനായതാണ്.അതുകൊണ്ട് കൌരവരുമായുള്ള സഖ്യം അദേഹത്തിന് വലിയൊരു ആശ്വാസമായിരുന്നു.തന്റെ നഷ്ട്ടപ്പെട്ട ധനവും ഭൂമിയും തിരിച്ചെടുക്കാന്‍ കിട്ടിയ നല്ല ഒരവസരം.അയാളുടെ മനസ്സ് വായിച്ചറിഞ്ഞ സുയോധനന്‍ കര്‍ണ്ണനോടും അനുജന്മാരോടുമായി പറഞ്ഞു:

സുശര്‍മ്മാവ്‌ കരുതുംപോലെ പ്രവര്‍ത്തിച്ചു കൊള്ളട്ടെ.അയാള്‍ക്ക്‌ പിന്‍പേ നമ്മള്‍ പിറ്റേന്ന് ചെന്നാല്‍ മതിയാവും.കാരണം ആദ്യ ദിനം സപ്തമിയാണ്.പിറ്റേന്നാണ് അഷ്ടമി.പാണ്ഡവരുടെ അജ്ഞാതവാസം അവസാനിക്കുന്ന ദിവസം.

മുന്‍നിശ്ചയപ്രകാരം യുദ്ധ സന്നാഹത്തോടെ സുശര്‍മ്മസേന മത്സ്യരാജ്യത്ത് പ്രവേശിച്ചു.അയാള്‍ ലക്‌ഷ്യം വച്ചത് ഗോധനം ആയിരുന്നു!ആ തൃഗര്‍ത്താക്രമണത്തെ തോല്‍പ്പിക്കാന്‍ വിരാട സൈന്യത്തിന് ആയില്ല.അതറിഞ്ഞപ്പോള്‍ സുയോധനന്‍ പറഞ്ഞു:

 ഉള്ളിലുള്ള എല്ലാ വൈരത്തോടെയും ശത്രുവിനെതിരെ പോരാടുമ്പോള്‍ ഏതൊരാളും ഏറെ ശക്തനാവും.പക്ഷെ അത് അധികം നീണ്ടുനില്‍ക്കണമെന്നില്ല.

സുയോധനന്റെ വാക്കുകള്‍ അന്വര്‍ത്ഥമാവും വിധമാണ് പിന്നീട്‌ സംഭവിച്ചത്.സുശര്‍മ്മാവിനെ കുശിനിക്കാരനായ ഒരാള്‍ ബന്ധിച്ചുവെന്നും വിരാടന്‍ മന്ത്രിയുടെ അഭിപ്രായം മാനിച്ച് രാജാവിനെ വിട്ടയക്കുകയും ചെയ്തിരിക്കുന്നു!ആ വാര്‍ത്ത എത്തിയ ഉടന്‍ സുയോധനന്‍ പറഞ്ഞു:

കര്‍ണ്ണാ,നമുക്കുള്ള സമയം അടുത്തിരിക്കുന്നു.സുശര്മ്മനെ കീഴ്പ്പെടുത്തിയത് ഭീമനും വിട്ടയക്കാന്‍ ഉപദേശിച്ചത് ധര്‍മ്മപുത്രരും അല്ലാതെ മറ്റാരുമാവില്ല.അതുകൊണ്ട് നാം പട കൂട്ടുക തന്നെ.

പിറ്റേന്ന് സുയോധന സൈന്യം മത്സ്യ രാജ്യത്തേക്ക് കുതിച്ചു.ഭീഷ്മര്‍,ദ്രോണര്‍,കര്‍ണ്ണന്‍,കൃപര്‍,ദ്രൌണി തുടങ്ങിയ എല്ലാവരും ചേര്‍ന്ന് ,ആളപായം വരുത്താതെ തന്നെ ഗോഗ്രഹണം നടത്തി.മടങ്ങും നേരം കര്‍ണ്ണനോട് സുയോധനന്‍ പറഞ്ഞു:

പാണ്ഡവര്‍ ഇവിടെ ഉണ്ടെങ്കില്‍ തീര്ച്ചയായും ഇങ്ങെത്തും.

സുയോധനന്റെ വാക്കുകള്‍ അവസാനിക്കും മുന്‍പേ തന്നെ അകലെ രഥഘോഷം മുഴങ്ങി.അര്‍ജുനന്റെ ധ്വജാഗ്രം തിരിച്ചറിഞ്ഞ സുയോധനന്‍ ഉച്ചത്തില്‍ എല്ലാവരോടുമായി പറഞ്ഞു:

അതാ പെണ്‍വേഷ ധാരിയായ അര്‍ജുനന്‍ വരുന്നു.പാണ്ഡവര്‍ കരാര്‍ലംഘിച്ചിരിക്കുന്നു!

അപ്പോള്‍ ഭീഷ്മര്‍ പറഞ്ഞു:

ജോതിര്‍ഗണിത പ്രകാരം പാണ്ഡവരുടെ പ്രതിജ്ഞകാലം അവസാനിച്ചു.അല്ലെങ്ങില്‍ അവര്‍ ഇങ്ങനെ പ്രത്യക്ഷപ്പെടുകയില്ല.മറിച്ചെങ്കില്‍ അവര്‍ പരാഭവം പ്രാപിക്കണം.എന്തായാലും ആ പടയെ നാം എതിര്‍ക്കുക.

ഭീഷ്മര്‍ തേര്‍ത്തട്ടില്‍ നിന്നും ചാടിയിറങ്ങി,സുയോധന സമീപമെത്തിക്കൊണ്ട് പറഞ്ഞു:

നീ സൈന്യത്തെ പകുത്ത്‌,ഗോക്കളുമായി പൊയ്ക്കൊള്ളുക.പാര്‍ഥനെ ഞങ്ങള്‍ എതിരിട്ടു കൊള്ളാം.

ഭീഷ്മ്മാഞ സുയോധനന്‍ പാലിച്ചു.അപ്പോള്‍ ഭീഷ്മര്‍ ഉറക്കെ മറ്റുള്ളവരോടായി പറഞ്ഞു:

നടുക്ക് ദ്രോണര്‍ നില്‍ക്കട്ടെ.ഇടതു ഭാഗത്ത് അശ്വത്ഥാമാവ്‌ ഉണ്ടാവണം.വലത്ത് കൃപര്‍ നിലയുറപ്പിക്കുക.കവചധാരിയായ കര്‍ണ്ണന്‍ മുന്‍പില്‍ നില്‍ക്കട്ടെ.എല്ലാവര്‍ക്കും പിന്നിലായി ഞാന്‍ ഉണ്ടാകും.

സുയോധനന്‍ പാതി സൈന്യവും ഗോക്കളുമായി ഹസ്തിനപുരത്തേക്ക് തിരിക്കാന്‍ ഒരുമ്പെട്ടു.എന്നാല്‍ അവരുടെ കണക്കുകൂട്ടലുകള്‍ തകിടം മറിച്ചുകൊണ്ട് അര്‍ജുന വ്യുഹം പാഞ്ഞെത്തി.വിരാട പുത്രനായ ഉത്തരന്റെ തേരില്‍,പെണ്‍വേഷവുമായി നില്ല്‍ക്കുന്ന അര്‍ജുനനെക്കണ്ട് സുയോധനന് ചിരിവന്നു.അര്‍ജുനന്‍ അത് കണ്ടു.അര്‍ജുനന്‍ സുയോധനന് നേര്‍ക്ക്‌ കുതിച്ചു.അയാളുടെ വേഗം കണ്ട് സുയോധന സൈന്യം സ്തംഭിച്ചുപോയി!



അര്‍ജുനന്റെ മുന്നേറ്റത്തെ അധികനേരം തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കും ആയില്ല.ഏവരും ആയുധം മടക്കുന്നത് കണ്ട് അര്‍ജുനന്‍ പരിഹാസത്തോടെ ചോദിച്ചു:

എന്തെ എല്ലാവരും പിന്‍വാങ്ങുന്നു?

അപ്പോള്‍ ഭീഷ്മര്‍ അര്‍ജുനനോടു പറഞ്ഞു:

പാര്‍ഥ,നീ പശുക്കളെയും ജയിച്ചു തിരിച്ചു പോവുക.മോഹം കൊണ്ട് അര്‍ഥനാശം വരുത്തേണ്ട.ദുര്യോധന നീയും മടങ്ങുക.

ഭീഷ്മരുടെ വാക്കുകളെ തുടര്‍ന്ന് അവര്‍ ഇരു ഭാഗത്തെക്കായി പിരിഞ്ഞു.

൦൦൦

Friday, January 3, 2014

അദ്ധ്യായം-43,പണ്ട്രണ്ടു വത്സരങ്ങള്‍ !

ഒരു കിനാവുപോലെയാണ് സുയോധനനെ സംബന്ധിച്ച് പന്ത്രണ്ട് വത്സരങ്ങള്‍ കടന്നുപോയത്!ഈ നാളുകള്‍ കൊണ്ട് ഹസ്തിനപുരം കുടുതല്‍ സമ്പല്‍സമൃദ്ധമായിത്തിര്‍ന്നിരിക്കുന്നു!പ്രജകളുടെ ഹിതം മാനിച്ചു ഭരിക്കുന്നവന്‍ എന്ന ഖ്യാതി ഇന്നുണ്ട് സുയോധനന്!

വനവാസം കഴിഞ്ഞ് പാണ്ഡവര്‍ക്ക് അജ്ഞാത വാസത്തിനു പോകേണ്ട സമയം അടുത്തിരിക്കുന്നു.കരാര്‍ പ്രകാരം അക്കാലത്ത് അവര്‍ പിടിക്കപ്പെട്ടാല്‍ പിന്നെയും വനവാസവും അജ്ഞാത വാസവും അനുഷ്ടിക്കേണ്ടിവരും.എന്നാല്‍ അത്തരം സന്ദര്‍ഭം ഉണ്ടായാല്‍,ആ കരാര്‍ തുടരാന്‍ സുയോധനന് താത്പര്യം ഇല്ല.കാരണം ഇത്ര കാലംകൊണ്ട് തന്നെ താന്‍ നല്ലൊരു രാജാവാണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു.ഒരു ജന്മത്തിന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഏറെക്കുറെ പുര്‍ത്തികരിക്കപ്പെട്ടു കഴിഞ്ഞു.ഇനി പാണ്ഡവര്‍ വന്ന് രാജ്യം ആവശ്യപ്പെട്ടാല്‍ ഔദാര്യപൂര്‍വം ഒഴിഞ്ഞു കൊടുക്കാവുന്നതെയുള്ളൂ!അവര്‍ക്ക് അര്‍ഹതപ്പെട്ടത് പകുത്തു നല്‍കി ശേഷിക്കുന്ന കാലം സ്വസ്ഥമായി കഴിഞ്ഞു കുടണം!

എന്നാല്‍ പാണ്ഡവര്‍ ശത്രുതവര്‍ധിപ്പിക്കുകയാണ്.വനവാസ കാലത്ത് തന്നെ,അര്‍ജുനന്‍ അതിനായി പലയിടത്തും പോയി ആയുധങ്ങളും അനുഗ്രഹങ്ങളും സമ്പാദിച്ചുകഴിഞ്ഞു!അവര്‍ വലിയൊരു യുദ്ധം മുന്നില്‍ കാണുന്നുണ്ട്.അഭിമാനികളായ അവര്‍ ഒരിക്കലും തന്റെ ഔദാര്യം സ്വീകരിക്കില്ല.പിടിച്ചു പറിക്കുന്നതിലാണ് അവര്‍ക്ക് എന്നും താത്പര്യം.അതിനു വഴങ്ങാതെ,അജ്ഞാത വാസക്കാലത്ത് അവരുടെ താവളം കണ്ടെത്തി,അവരെ ലജ്ജിപ്പിച്ച് രാജ്യം പകുത്തു നല്‍കാന്‍ അയാള്‍ ആഗ്രഹിച്ചു.

അധികം കഴിയും മുന്‍പേ,പാണ്ഡവര്‍ വിരാട രാജ്യത്ത് ഉണ്ടെന്ന സുചന ലഭിച്ചു.അവിടെ രാജ ഭ്രുത്യരായിട്ടത്രേ കഴിഞ്ഞു കൂടുന്നത്!എന്നാല്‍ അത് സുയോധനന്‍ വിശ്വസിച്ചില്ല.കാരണം,ചുതില്‍ തോറ്റ് മടങ്ങുമ്പോള്‍ പോലും അവര്‍ ഭൃത്യ വസനങ്ങള്‍ ധരിക്കാന്‍ തയ്യാറായിരുന്നില്ല!അതിനാല്‍ അഭിമാനം വെടിഞ്ഞ്‌ അവര്‍ ഈ രീതി കയ്ക്കൊള്ളൂകയില്ലെന്നു അയാള്‍ ആശ്വസിക്കാന്‍ ശ്രമിച്ചു.

ഒരു ദിനം,വിരാടരാജാവിന്റെ ഭാര്യാസഹോദരനായ കീചകന്‍ കൊല്ലപ്പെട്ട വാര്‍ത്ത ഹസ്ത്തിനപുരത്തു എത്തി.മഹാ ബലവാനായ കീചകനെ രാത്രിയില്‍ അജ്ഞാതരായ ഗന്ധര്‍വന്മാര്‍ നിഗ്രഹിച്ചു എന്നാ ശ്രുതിയാണ് പരന്നത്.മത്സ്യ ദേശം അത് വിശ്വസിച്ച്,ഇനിയും ഗന്ധര്‍വ ആക്രമണം പ്രതീക്ഷിച്ച് കഴിഞ്ഞു കൂടുകയാണത്രേ!എന്നാല്‍ അത്രവേഗം കീചകനെ ഒരു ഗന്ധര്‍വനും കൊല്ലാനാവില്ല.ആ മെയ്ക്കരുത്തു നേരിട്ട് അറിയാവുന്ന ആളാണ്‌ താന്‍.അതും ഇരുളില്‍,പെണ്‍വേഷ ധാരിയായ ഒരാള്‍ !ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന് സുയോധനന് വിശ്വസിക്കാന്‍ തോന്നി.

പതിവുപോലെ അയാള്‍ കര്‍ണ്ണനെ ക്ഷണിച്ചു വരുത്തി തന്റെ സംശയങ്ങള്‍ പങ്കുവച്ചു.കര്‍ണ്ണന്‍ പറഞ്ഞു:

താങ്കളുടെ സംശയം ബലവത്തെങ്കില്‍,നമുക്കത് ഉറപ്പു വരുത്തണം.അതിനു മല്‍സ്യരാജ്യം സന്ദര്‍ശിക്കുന്നതാണ് ഉചിതം.

പക്ഷെ,എങ്ങിനെ?എന്ത് കാരണം പറഞ്ഞു?

അപ്പോള്‍ ശകുനി പറഞ്ഞു:

കാരണങ്ങള്‍ക്കോ പ്രയാസം!നമുക്ക് ഇതിനായി,വിരാടന്റെ ശത്രുവായ സുശര്‍മ്മാദികളുടെ സഹായം തേടാം.

അത് നല്ലൊരു ഉപാധിയായി ഏവര്‍ക്കും തോന്നി.ത്രിഗര്‍ത്ത രാജാവായ സുശര്‍മ്മാവിനെ വിരാടന്‍ പലവട്ടം ആക്രമിച്ചിട്ടുണ്ട്.അയാള്‍ സഹകരിക്കാതിരിക്കില്ല.



തന്റെ കൊള്ളയടിക്കപ്പെട്ട മുതലുകള്‍ വിരാടനില്‍ നിന്നും തിരിച്ചു പിടിക്കാനകുമെങ്കില്‍ കൌരവരെ സഹായിക്കാന്‍ തയ്യാറെന്ന് സുശര്മ്മാവ് അറിയിച്ചു.അതംഗീകരിച്ചുകൊണ്ട് പടയോരുക്കത്തിനായി സുയോധനന്‍ ആഹ്വാനം നല്‍കി.പിന്നെ എല്ലാവരോടുമായി പറഞ്ഞു:

സുശര്‍മ്മാവിന്റെ ലക്ഷ്യമല്ല നമ്മുടേത്‌.പാണ്ഡവര്‍ അവിടെ ഉണ്ടോ എന്നുമാത്രമേ നമുക്ക് അറിയേണ്ടതുള്ളൂ.കൊലയോ,കൊള്ളയോ നമ്മുടെ മാര്‍ഗമാവരുത്.വെല്ലുവിളി,അല്ലെങ്കില്‍ സത്യം കണ്ടെത്താനുള്ള പുറപ്പാട് അത്രമാത്രമായി കണ്ടാല്‍ മതി ഈ സന്നാഹത്തെ.

സുയോധനന്റെ വാക്കുകള്‍ ശിരസാവഹിച്ചു കൊണ്ട് പട ജാഗരുകമായി.

൦൦൦


Thursday, January 2, 2014

അദ്യായം,42-നീ ശ്രീകൃഷ്ണണ പുത്രനെങ്കില്‍ .....

സുയോധനന്റെ മക്കളായ ലക്ഷ്മണനും ലക്ഷണയും കൊട്ടാരം നിവാസികളുടെ കണ്ണിലുണ്ണിയായി വളര്‍ന്നു വന്നു.ആയോധന കലയില്‍,പിതാവിനെന്നവണ്ണം ശല്യരും ദ്രോണരും ലക്ഷ്മണന് ഗുരുവായി.അങ്കം വെട്ടാനും ആയുധങ്ങള്‍ അനായാസം പ്രയോഗിക്കാനും അയാള്‍ പരിശിലനം നേടി.എന്തുകൊണ്ടും ഒരു രാജാവ് ആര്‍ജിക്കേണ്ട ആയുധജ്ഞാനവും ഭരണ നൈപുണിയും അയാള്‍ കരസ്ഥമാക്കിയെന്നു പറയാം.ശക്തനും നിതിമാനുമായ ഒരു ചക്രവര്‍ത്തിയെ ജനങ്ങള്‍ ലക്ഷ്മണനില്‍ കണ്ടു.

ഏവരും കൊതിക്കുന്ന രൂപസൌകുമാര്യത്തോടെയാണ് മകള്‍ ലക്ഷണ യവ്വനയുക്തയായത്.അമ്മയെപ്പോലെ വിനയവും സ്നേഹവും കൊണ്ട് അവള്‍ എല്ലാവരുടെയും ഹൃദയം കീഴടക്കി.മധുരമായി പാടാനും,മനോഹരമായി നൃത്തംചെയ്യാനും അവള്‍ക്കു കഴിഞ്ഞു.പാണ്ഡവര്‍ തിരിച്ചെത്തി രാജ്യഭാരം ഏല്‍ക്കും മുന്പായി മകളുടെ വിവാഹം നടത്തണമെന്ന് സുയോധനന്‍ ആഗ്രഹിച്ചു.
സ്വയംവരം നിശ്ചയിക്കപ്പെട്ടു.സന്ദേശവുമായി ദൂതര്‍ എല്ലാ ദിക്കിലേക്കും യാത്രയായി.അഞ്ചാം നാള്‍ ഹസ്തിനപുരം ലക്ഷണയുടെ വിവാഹത്തിനായി ഒരുങ്ങി.നാനാദേശങ്ങളില്‍ നിന്നും വന്ന രാജകുമാരന്മാരെ കൌരവര്‍ യഥാവിധി സ്വീകരിച്ചു.മുഹൂര്‍ത്തമടുത്തപ്പോള്‍ അച്ഛന്റെയും സഹോദരന്‍ ലക്ഷ്മണന്റെയും കരം പിടിച്ചുകൊണ്ടു ലക്ഷണ വേദിയില്‍ പ്രക്ത്യക്ഷപ്പെട്ടു.ദുസ്സാസ്സനന്‍ ഏവരെയും സദസ്സിനു പരിചയപ്പെടുത്തി.പതിയെ,നമ്രമുഖിയായ ലക്ഷണ വരണമാല്യവും കയ്യിലേന്തി രാജകുമാരന്മാര്‍ക്ക് മുന്നിലേക്ക്‌ അണഞ്ഞു.ഏവരും ആകാംഷാഭരിതരായി നിന്നു.ശാന്തമായി നിന്നിരുന്ന അവിടം പെട്ടെന്ന് ശബ്ധമുഖരിതമായിത്തി ര്‍ന്നു!സഭാകവാടത്തിലാണ് ബഹളം നടക്കുന്നത്.കാരണം തിരക്കാന്‍ ഭടന്മാര്‍ ആ ദിക്കിലേക്ക് പാഞ്ഞു.എന്നാല്‍ അവരെയെല്ലാം തള്ളിമാറ്റിക്കൊണ്ട്,സുമുഖനായ ഒരു യുവാവ് അകത്തേക്ക്കടന്നു ,വന്നു.എല്ലാരും നോക്കി നില്‍ക്കെ പെട്ടെന്നയാള്‍ ലക്ഷണയുടെ കൈയിലെ പൂ മാല്യം പിടിച്ചുവാങ്ങി സ്വയം തന്റെ കഴുത്തില്‍ അണിഞ്ഞു.എന്നിട്ട് സഭാവാസികളോട് പരിഹാസപുര്‍വം പറഞ്ഞു:
ഇനി നിങ്ങള്‍ക്ക്പിരിഞ്ഞു പോകാം.വിവാഹം അവസാനിച്ചിരിക്കുന്നു.ഇവള്‍ എന്റെ വധുവായിരിക്കുന്നു!

അതുകേട്ട്‌ പ്രകോപിതനായി ദുസ്സാസനന്‍ അവിടേക്ക് പാഞ്ഞടുത്തു.അയാള്‍ക്ക്‌ പുറകില്‍ കര്‍ണ്ണനും എത്തി.അവര്‍ആ യുവാവിനെ തടഞ്ഞുനിര്‍‍ത്തി.കര്‍ണ്ണന്‍ വില്ല് കുലച്ചു!ഉടന്‍ സുയോധനന്‍ മനോനില വീണ്ടെടുത്ത് അവിടേക്ക് കുതിച്ചു ചെന്നുകൊണ്ട് കര്‍ണ്ണനെ തടഞ്ഞുകൊണ്ട്‌ പറഞ്ഞു:

കര്‍ണ്ണാ,അരുതാത്തത് സംഭവിച്ചിരിക്കുന്നു!എങ്കിലും ഇയാള്‍ ആരെന്നരിയട്ടെ.
അത് കേട്ട് യുവാവ് പറഞ്ഞു:

ഞാന്‍ ആരെന്നും എന്തെന്നും വഴിക്കറിയാം.ഞാന്‍ ചെയ്തത് അവിവേകമെങ്കില്‍ എന്നെ ബന്ധിച്ചുകൊള്ളൂ.ധൈര്യം ഉണ്ടെങ്കില്‍ കാണട്ടെ.

അത് കേട്ട് അയാള്‍ക്ക്‌ മുന്നിലേക്ക്‌ കാലുമുയര്‍ത്തിപ്പിടിച്ചു വന്ന ദുസ്സാസനനെ തടഞ്ഞുകൊണ്ട്‌ സുയോധനന്‍ പറഞ്ഞു:

വെറുമൊരു കുമാരനല്ലായിവന്‍.ഇവന്‍ ധൈര്യശാലിതന്നെ!ഇവന്‍ ആരെന്നറിയും വരെ എല്ലാവരും ശാന്തരായിതുടരുക.


അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ കൊട്ടാര വാതില്‍ക്കല്‍ ഒരു ഞാണൊലി മുഴങ്ങി.ആരോ യുദ്ധത്തിനായി വരുമ്പോലെ.കര്‍ണ്ണനും പടയാളികളും ഉടന്‍ ആയുധങ്ങളുമേന്തി ജാഗരൂകരായി നിലയുറപ്പിച്ചു.വൈകാതെ ഒരു രഥം അങ്കണത്തിലേക്ക് കടന്നു വന്നു.അതില്‍ സുസ്മേരവദനനായി ഇരിക്കുന്ന,ദ്വാരകാധിപനായ കൃഷ്ണനെ കണ്ട്‌ എല്ലാവരും വിസ്മയപ്പെട്ടു.രഥത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയപാടെ കൃഷ്ണന്‍ പറഞ്ഞു:

സുയോധന,പൊറുക്കണം.ഇവന്‍ എന്റെ ജാംബവതി പുത്രനായ സാംബന്‍ ആണ്.അവിവേകത്തിന് മാപ്പില്ല.എങ്കിലും എനിക്കുവേണ്ടി ഇവനോട് ക്ഷമിക്കണം.ലക്ഷണയെ ഇവന്‍ മോഹിച്ചുപോയിരുന്നു.


സുയോധനന്‍ ഒന്നും പറയാതെ,കര്‍ണ്ണനെയും സഹോദരങ്ങളെയും ഒന്ന് പാളി നോക്കി.ആ മുഖങ്ങളില്‍ സന്തോഷം കളിയാടുന്നു!പിന്നെ ഒട്ടും അമാന്തിക്കാതെ അയാള്‍ സഭാവാസികളോടായി പറഞ്ഞു:

ക്ഷമിക്കുക.വിവാഹകര്‍മ്മം അവസാനിച്ചിരിക്കുന്നു.യഥാവിധി അല്ലെങ്കില്‍ക്കൂടി തുല്യനായ വരനെ മകള്‍ തിരഞ്ഞെടുത്തതായി ഞാന്‍ പ്രഖ്യാപിക്കുന്നു.ഇനി വിരുന്നിനുള്ള ഒരുക്കങ്ങള്‍ നടക്കട്ടെ.

പിന്നീട്‌ അയാള്‍ കൃഷ്ണന് നേര്‍ക്ക്‌ തിരിഞ്ഞുകൊണ്ട് തുടര്‍ന്നു:

ഞാന്‍ ഈ ബന്ധുത്വം അംഗീകരിക്കുന്നു.കുട്ടികളെ അനുഗ്രഹിച്ചാലും.
അവര്‍ കൃഷ്ണനെ പാദനമസ്കാരം ചെയ്തു.

൦൦൦

Wednesday, January 1, 2014

അദ്ധ്യായം41,രാജസൂയമോ!!

ഗന്ധര്‍വ സംഘത്തിനു മുന്‍പില്‍ തോറ്റുപോയത് ആദ്യപരാജയമാണെങ്കിലും സുയോധനന്‍ അത് വേഗം മറന്നുവെന്നു പറയാം.അയാള്‍ കര്‍ണ്ണന്റെ സഹായത്തോടെ ഭരണം കുടുതല്‍ സുഗമമാക്കി.കര്‍ണ്ണനെ ഭരണകാര്യങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് കൊട്ടാരത്തില്‍ പലരരിലും അസ്വസ്ഥത പടര്‍ത്തിയിരുന്നു.ഒരു ദിവസം ഭീഷ്മര്‍ സുയോധനനെ വിളിച്ചു പറഞ്ഞു:

കര്‍ണ്ണനുമായുള്ള ചങ്ങാത്തം അത്ര നല്ലതിനല്ല.ഗന്ധര്‍വന്മാരെ ഭയന്ന് നിന്നെ ഉപേക്ഷിച്ചു കടന്നില്ലേ ആ സുതപുത്രന്‍!അതിനാല്‍ ധാര്‍മ്മികനല്ലാത്ത അവനോടുള്ള കൂട്ട് ഉപേക്ഷിക്കുക.

സുയോധനന്‍ അത് കേട്ട് ഒന്ന് ചിരിക്കുകമാത്രം ചെയ്തു.ഇത് ദാസരില്‍ നിന്നും അറിഞ്ഞ കര്‍ണ്ണന്‍ സുയോധനനോട് പറഞ്ഞു:

ഭീഷമ പിതാമഹന്റെ നിന്ദാവചനങ്ങള്‍ എനിക്ക് അസഹ്യമാണ്.അതിനാല്‍ ഞാന്‍ അല്‍പ്പകാലം ഇവിടെ നിന്നും മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നു.മറ്റു രാജ്യങ്ങള്‍ ഞാന്‍ സന്ദര്‍ശിക്കും.എന്നെ പിതാമഹന്‍ മനസിലാകാനുള്ള വഴികള്‍ ഞാന്‍ കണ്ടെത്തും.

സുയോധനന്‍ എന്തെങ്കിലും പറയും മുന്‍പുതന്നെ കര്‍ണ്ണന്‍ വിടവാങ്ങി!അയാളുടെ വേര്‍പാട് സുയോധനനു സഹിക്കാന്‍ ആയില്ല!എങ്കിലും അയാള്‍ തടസ്സമൊന്നും പറഞ്ഞില്ല.കര്‍ണ്ണന്റെ യാത്ര ദിഗ്വിജയത്തിനാണെന്നു അയാള്‍ക്ക്‌ അറിയാമായിരുന്നു!

കര്‍ണ്ണന്റെ പരാക്രമങ്ങളും വിജയങ്ങളും യധാസമയങ്ങളില്‍ സുയോധനന്‍ അറിഞ്ഞുകൊണ്ടിരുന്നു.അതില്‍ അയാള്‍ ഏറെ ആഹ്ലാദിക്കുകയും ചെയ്തു.കര്‍ണ്ണന്‍ ആദ്യം കീഴടക്കിയത് ദ്രുപദനെ ആയിരുന്നു!പതിയെ നേപാളവും അന്ഗവും വംഗവും കലിംഗവും അയാള്‍ക്ക് കീഴിലായി.ശുണ്ടികം,മിഥില,മാഗധം,അയോധ്യ എന്നീ രാജ്യങ്ങളും അയാള്‍ കീഴ്പ്പെടുത്തിയ വാര്‍ത്ത അധികം വൈകാതെ തന്നെ സുയോധനനു കേള്‍ക്കാനായി!

കപ്പമായി ലഭിച്ച ധനവുമായി ഒരു ദിനം കര്‍ണ്ണന്‍ ഹസ്തിനപുരംത്ത് തിരിച്ചെത്തി.ആ പുരുഷശ്രേഷ്ഠനെ സുയോധനന്‍ ആഹ്ലാദത്തോടെ വരവേറ്റു.സഭാമണ്ഡലത്തില്‍ വച്ച് അയാള്‍ സുയോധനനോട് പറഞ്ഞു:

ശത്രുക്കള്‍ ഇല്ലാതായി തീര്‍ന്ന ഈ ഭൂമി മുഴുവന്‍ ഇനി അങ്ങയുടെതാണ്.ഞാന്‍ നേടിയതെല്ലാം ഇതാ അങ്ങയുടെ കാല്‍കീഴില്‍ സമര്‍പ്പിക്കുന്നു.

സുയോധനന്‍ പറഞ്ഞു:

മഹാബാഹുവായ അങ്ങയുടെ ചങ്ങാത്തത്തോളം പ്രിയപ്പെട്ടതായി എനിക്ക് ഈ ഭൂമിയിലില്ല.അങ്ങയുടെ വിജയത്തിന് ഉപഹാരമായി ഞാന്‍ രാജസുയം നടത്താന്‍ ആഗ്രഹിക്കുകയാണ്.

അപ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു:

അങ്ങയുടെ ആഗ്രഹം ഉചിതം തന്നെ.എല്ലാവരും അങ്ങേക്ക് കീഴിലായിരിക്കെ അമാന്തമെന്തിന് ?അങ്ങേക്ക് വേണ്ടി മഹായന്ജം നടക്കട്ടെ.

എന്നാല്‍ പുരോഹിതര്‍ യന്ജത്തെ എതിര്‍ത്തു.ധര്‍മ്മപുത്രരും ധൃതരാഷ്ട്രരും മുത്തവരായിരിക്കെ രാജസൂയം സാധ്യമല്ലെന്ന് അവര്‍ ന്യായം പറഞ്ഞു.പകരം വൈഷ്ണവ യജ്ഞം ആണ് അവര്‍ നിര്‍ദ്ദേശിച്ചത്.സ്വര്‍ണ്ണം കൊണ്ടു തീര്‍ത്ത കലപ്പയാല്‍ ഉഴുത് യാഗം ചെയ്യലാണ് അതിന്റെ രീതി.

കലാവിദഗ്ധരായ ശില്‍പികള്‍ സ്വര്‍ണ്ണകലപ്പയൂദെ നിര്‍മ്മാണം ആരംഭിച്ചു.ശാസ്ത്രാനുസരണം സുയോധനന്‍ ദീക്ഷ കൈക്കൊണ്ട്‌,നാനാദേസവാസികളെയും ക്ഷണിക്കാന്‍ ആളുകളെ അയച്ചു.മന്ത്രിമുഖ്യനെ തന്നെ പാണ്ഡവരുടെ അടുത്തേക്ക്‌ പറഞ്ഞുവിട്ടു.എന്നാല്‍ അവര്‍ യജ്ഞത്തില്‍ പങ്കെടുക്കില്ലെന്ന വാര്‍ത്തയാണ് അറിഞ്ഞത്.മാത്രമല്ല തന്റെ മരണാനന്തര ചടങ്ങിനേ താന്‍ വരൂ എന്ന് ഭീമന്‍ പരിഹസിച്ചുവത്രേ!

യാഗ ദിനത്തില്‍ അതിഥികള്‍ എല്ലാം എത്തിച്ചേര്‍ന്നപ്പോള്‍,ഏവരെയും സുയോധനന്‍ പ്രമാണം പോലെ പുജിച്ച്‌ വരവേറ്റു.ദുസ്സാസനനും കര്‍ണ്ണനും അതിഥികളുടെ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു.സുഗന്ധമാല്യങ്ങളും അന്നപാനീയങ്ങളും പലതരം വസ്ത്രങ്ങളും അവര്‍ വിരുന്നുകാര്‍ക്കു നല്‍കി.



പുരോഹിതന്മാര്‍ നിര്‍ദേശിച്ചപ്പോള്‍ സുയോധനന്‍ യാഗ ഭൂമിയില്‍ എത്തി,ആയിരങ്ങളെ സാക്ഷിനിര്‍ത്തി,യ്ഞ്ഞകര്‍മ്മങ്ങള്‍ ആരംഭിച്ചു.അനന്തരം അയാള്‍ ഭ്രാതാക്കളാല്‍ ചുറ്റപ്പെട്ട്,തനിക്കായി തയ്യാറാക്കപ്പെട്ടിരുന്ന സിംഹാസനത്തില്‍ ഉപവിഷ്ടനായാതോടെ യാഗം അവസാനിച്ചു.അതിഥികള്‍ക്കെല്ലാം വിശിഷ്ടഭോജ്യങ്ങള്‍ കൊണ്ട് വിരുന്നു നല്‍ക്കി,ഏവരെയും വണങ്ങിക്കൊണ്ട് സ്വ ഗൃഹത്തിലേക്ക് പോയി.അല്പം കഴിഞ്ഞ് അവിടെ എത്തിയ കര്‍ണ്ണന്‍  അയാളോടു പറഞ്ഞു:

,യ്ഞ്ഞത്തിനു ക്ഷണിക്കാന്‍ ചെന്നവരോട് പാണ്ഡവര്‍ പറഞ്ഞ വര്‍ത്തമാനം അറിഞ്ഞിരിക്കുമല്ലോ.ഇനി അവരോട്‌ സാമം പുലര്‍ത്തുന്നതില്‍ അര്‍ഥമില്ല.

സുയോധനന്‍ മനസ്സ് തുറന്നു:

താങ്കള്‍ പറഞ്ഞത് ശരിയാണ്.അവരെ വെന്ന് രാജസുയം നടത്താന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍ !
അപ്പോള്‍ കര്‍ണ്ണന്‍ അയാളെ ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു:

അങ്ങയുടെ ആഗ്രഹം നടക്കുകതന്നെ ചെയ്യും.അതുവരേക്കും ഞാന്‍ അന്യനെക്കൊണ്ട് എന്റെ കാല്‍ കഴുകിക്കുകയില്ല.

പിന്നെ മുറിയില്‍ നിന്നും പുറത്തിറങ്ങിയ കര്‍ണ്ണന്‍ കൌരവരെയെല്ലാം വിളിച്ചു വരുത്തിക്കൊണ്ട് ഉറക്കെ പ്രഖ്യാപിച്ചു:

മഹാരാജാവിന്റെ അഭീഷ്ട൦ ഏവരും കേട്ടുകൊള്‍ക.പാണ്ഡവരെ വെന്ന്,രാജസുയം നടത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നു.നാം ഇന്നുമുതല്‍ ആ ഹിതത്തിനായി പ്രവര്‍ത്തിക്കുക.അത് നിറവേറും വരെ ഞാന്‍ മാംസമോ മദ്യമോ കഴിക്കുകയില്ല.എന്തെങ്കിലും ആരെങ്കിലുംവന്നു ചോദിച്ചാല്‍ ഇല്ലെന്ന്‌ പറയുകയുമില്ല.എല്ലാവരും അറിഞ്ഞിരിക്കുക എന്റെ ഈ ശപഥം.

അയാളുടെ വാക്കുകള്‍ക്കു മുന്‍പില്‍ കൌരവര്‍ കരഘോഷം മുഴക്കിനിന്നു.അതിന്റെ അലയൊലികള്‍ മുറിയിലിരുന്നുകൊണ്ട്‌ സുയോധനന്‍ കേട്ട്.അയാളുടെ മിഴികളില്‍ ആനന്താശ്രുക്കള്‍ നിറഞ്ഞു.

൦൦൦