Tuesday, February 25, 2014

അദ്ധ്യായം-71,അപ്പോഴും കുറുനരികള്‍ ഓരിയിട്ടു

ഗദാതാഡനമേറ്റ്,തുടപിളര്‍ന്ന്,ചോരവാര്‍ന്ന്,നിലത്തു കിടക്കുന്ന സുയോധനനരികിലേക്ക് പാത്തും പതുങ്ങിയും ചെന്നായ്ക്കളും കുറുനരികളുംവന്നുതുടങ്ങിയിരുന്നു!അസ്തമിച്ചുകൊണ്ടിരിക്കുന്ന ജീവന്‍റെ അവസാന കരുത്തില്‍ അവറ്റകളെ ആട്ടിയകറ്റാന്‍ സുയോധനന്‍ നന്നേ പാടുപെട്ടു.ഒന്ന് ഒഴിഞ്ഞുമാറി മാറിക്കൊണ്ട് അവ.പിന്നെയുംവന്നു. തന്‍റെപ്രിയപ്പെട്ട,ഇപ്പോഴുംസ്വര്‍ണ്ണവര്‍ണ്ണത്തില്‍ തിളങ്ങുന്ന ഗദയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചോരത്തുള്ളികള്‍ ഏതാനും കുരുനരിക്കുഞ്ഞുങ്ങള്‍ നക്കിത്തുടക്കുന്നത് നിസ്സഹായതയോടെ നോക്കി കിടക്കാനെ അയാള്‍ക്കായുള്ളു!

ഇപ്രകാരം പ്രയാസപ്പെട്ടും വേദനിച്ചും കിടക്കവേ,മുഴങ്ങിക്കേട്ട കുതിരക്കുളമ്പടികള്‍ അയാളെ വീണ്ടും ഉണര്‍ത്തി.താന്‍ അഭിഷിക്തനാക്കി പറഞ്ഞയച്ച അശ്വത്ഥാമാവും കൂട്ടരുമാണ്‌.അവര്‍പാഞ്ഞെത്തി,മൃഗങ്ങളെആട്ടിയകറ്റി,സുയോധനന് അരികില്‍ വന്നിരുന്നു.ചോരവാര്‍ന്ന്,കട്ടപിടിച്ച ഉടവാള്‍ അശ്വത്ഥാമാവിന്റെ കരങ്ങളില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നത് സുയോധനന്‍ ശ്രദ്ധിച്ചു.അപ്പോള്‍ അശ്വത്ഥാമാവ് പറഞ്ഞു:

മഹാരാജാവേ,അങ്ങ് സന്തോഷത്തോടെ കേട്ടാലും.പാണ്ഡവരില്‍ ഏഴുപേരും കുരുക്കളില്‍ ഞങ്ങള്‍ മൂന്നുപേരും മാത്രമേ ഇനി ശേഷിക്കുന്നുള്ളു!ഉറക്കത്തില്‍ നരവാഹനങ്ങളോടുകൂടി ഞങ്ങള്‍ മറ്റെല്ലാവരെയും കൊന്നു.ദ്രൌപതിയുടെ മക്കള്‍ ,ധൃഷ്ടദ്യുമ്നന്റെ മക്കള്‍ ,മത്സ്യരില്‍ ശേഷിച്ചവരൊക്കെ ഈ വാളിനാല്‍ യമലോകം പൂകി.ആയതിനാല്‍ നീ വിജയി ആയിരിക്കുന്നു.

അപ്പോള്‍ വളരെ ആയാസപ്പെട്ട് സുയോധനന്‍ ചോദിച്ചു:

നിരായുധരെ.അതും യുദ്ധക്ഷിണത്താല്‍ ഉറങ്ങിക്കിടക്കുന്നവരെ വധിച്ചെന്നോ?അത് ധാര്‍മ്മികമോ?ഞാന്‍ ഇതുവരെ കാത്തുപോന്ന ധര്‍മ്മയുദ്ധമെവിടെ?

ദ്രൌണി അല്‍പ്പം പരിഹാസത്തോടെ പറഞ്ഞു:

അങ്ങിപ്പോഴും ധര്‍മ്മത്തെപ്പറ്റി പറയുന്നുവല്ലോ!അത് അങ്ങയുടെ മഹത്വം.എന്നാല്‍ പാണ്ഡവര്‍ ചതിച്ചാണ് അങ്ങയെജയിച്ചത്‌.അതിന്റെ ഫലം അവര്‍ അനുഭവിക്കുകതന്നെ വേണം.

സുയോധനന്‍ മറുത്തൊന്നും പറയാതെ ആചാര്യപുത്രന്റെ മുഖത്തേക്ക് നോക്കി കിടന്നു.

അശ്വത്ഥാമാവ് തുടര്‍ന്നു:

അങ്ങയുടെ ഗുരു ബലരാമന്‍പറയാറുണ്ട്,ഗദായുദ്ധത്തില്‍ അങ്ങയെ ജയിക്കാന്‍ ആര്‍ക്കും ആവില്ലെന്ന്!എന്നിട്ടും അധര്‍മ്മം ചെയ്തു പോരില്‍ ഭീമന്‍ അങ്ങയെ വീഴ്ത്തി!തുട അടിച്ചു തകര്‍ത്തു.നിലത്തു വീണ അങ്ങയുടെ തലയില്‍ ചവിട്ടി.ഭീമന്‍ ചെയ്തത്,കൃഷ്ണനൊപ്പം പാണ്ഡവര്‍ ചെയ്തത് അനീതിയല്ലേ?ഭൂതങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം അവര്‍ അധിക്ഷേപിക്കപ്പെടും.ഈ ചതിയുടെ അപകീര്‍ത്തി,ലോകമുള്ളിടത്തോളം കാലം നിലനില്‍ക്കും.

സുയോധനന്‍ മെല്ലെ അശ്വത്ഥാമാവിന്റെ കരം ഗ്രഹിച്ചു.എന്തോ പറയാന്‍ തുനിയുന്നത് കണ്ട് അയാള്‍ ചെവി പാര്‍ത്തു.വിറയാര്‍ന്ന സ്വരത്തോടെ സുയോധനന്‍ പറഞ്ഞു:

ഭീക്ഷ്മരും കര്‍ണ്ണനും നിന്റെ അച്ഛന്‍ ദ്രോണര്‍ക്കും ചെയ്യാന്‍ കഴിയാത്തത് നീ എനിക്കായി ചെയ്തു.കൃപരും കൃതവര്‍മ്മാവും എന്നോടുള്ള സ്നേഹം കൊണ്ട് നിനക്ക് കൂട്ട് നിന്നു.നിങ്ങള്‍ ചെയ്തതിനെ ഞാന്‍ അധിക്ഷേപിക്കുകയല്ല.മരണം വരെ എനിക്ക് പൊരുതാനായില്ലേ?അതുമതി.അത്രമാത്രം മതിയാവും ക്ഷാത്രധര്‍മ്മ പാലനത്തിന്. 

പിന്നെ അയാള്‍ കൃപരെയും കൃതവര്‍മ്മാവിനെയും അരികില്‍ അണച്ച് പറഞ്ഞു:

ഞാനിപ്പോള്‍ എന്നെ ഇന്ദ്രതുല്യനായി വിചാരിക്കുന്നു.നിങ്ങള്‍ സ്വസ്തി നേടുവിന്‍.ഇനി നമുക്ക്...........

 അത്,പൂര്‍ത്തിയാക്കുവാന്‍ സുയോധനനായില്ല. അശ്വത്ഥാമാവിന്റെ കൈകളില്‍ നിന്നും  അയാളുടെകരങ്ങള്‍ താഴേക്ക്‌ ഊര്‍ന്നു വീണു.മിഴികള്‍ മെല്ലെ അടഞ്ഞു.ശ്വാസഗതി നേര്‍ത്തുവന്നു.ശിരസ്സ് മെല്ലെ ഒരുവശത്തേക്ക്  ചരിഞ്ഞു.ശരീരം മെല്ലെ നിശ്ചലമായി.സുയോധനന്‍ ജനിച്ചപ്പോള്‍ ഉണ്ടായെന്നു പറയപ്പെടുന്നതിനേക്കാള്‍ ഉച്ചത്തില്‍ അപ്പോള്‍ കുറുനരികള്‍ ഓരിയിട്ടുകൊണ്ടിരുന്നു!!

൦൦൦


അദ്ധ്യായം-70,ഇനിയും ഒരു യുദ്ധമോ?

മണ്ണില്‍ ഏകനായി,അത്യന്ത്യ വ്യെസനിയായി കിടക്കവേ,ഒരു കാല്‍പ്പെരുമാറ്റം കേട്ട് സുയോധനന്‍ മെല്ലെ തലയുയര്‍ത്തി നോക്കി.ദുഖഭാരത്താല്‍ കുനിഞ്ഞ ശിരസ്സുമായി സഞ്ജയന്‍ വന്നു നില്‍ക്കുന്നു.തന്റെ പിതാവിന്റെ വിശ്വസ്തനും സന്തത സഹചാരിയുമായ തേരാളി!ആ മുഖത്തേക്ക് നോക്കിയപ്പോള്‍ സുയോധനന്റെ മിഴികള്‍ നിറഞ്ഞു.സഞ്ജയന്‍ പതിയെ അയാള്‍ക്കരികില്‍ കുനിഞ്ഞിരുന്നുകൊണ്ട് ആ ശിരസ്സില്‍ മെല്ലെ തലോടി.അപ്പോള്‍ വ്യെഥിത ഹൃദയനായി സുയോധനന്‍ പറഞ്ഞു:

എന്റെ അച്ഛനും അമ്മയും ധര്‍മ്മയുദ്ധം അറിയുന്നവരാണ്.ഞാന്‍ ചെയ്തതും അതായിരുന്നുവെന്നു അവരോടു പറയണം.പാണ്ഡവര്‍ ആണ് അധര്‍മ്മം കാട്ടിയത്.

അപ്പോള്‍ സഞ്ജയന്‍ മെല്ലെ പറഞ്ഞു:

എല്ലാം ഞങ്ങള്‍ കാണുന്നുണ്ടായിരുന്നു സുയോധന.

ഓ,ഞാനത് മറന്നു.അങ്ങേക്ക് യുദ്ധാവസാനം വരെ കാണുവാന്‍ വ്യാസന്‍ ദിവ്യചക്ഷുസ്സുക്കള്‍ അനുഗ്രഹിച്ചു നല്‍കിയിരുന്നല്ലോ!യുദ്ധത്തില്‍ ഞാന്‍ തോറ്റിട്ടും ശത്രുവിന്റെ ദാസ്യം ഏറ്റില്ല.എന്നെപ്പോലെ ഉത്തമമായ അന്ത്യം മറ്റാര്‍ക്കും ഉണ്ടായില്ലെന്ന് അങ്ങ് എന്റെ മാതാപിതാക്കളെ അറിയിക്കണം.

പിന്നെ ഒന്നുനിര്‍ത്തി,സഞ്ജയന്റെ കരം ഗ്രഹിച്ചുകൊണ്ട് സുയോധനന്‍ തുടര്‍ന്നു:

പലപ്രാവശ്യം അധര്‍മ്മം ചെയ്തും കരാര് തെറ്റിച്ചുമാണ് പാണ്ഡവര്‍ ഈ മകനെ കീഴ്പ്പെടുത്തിയതെന്ന് അങ്ങ് അവരോടു പറയണം.അതുകൊണ്ടുതന്നെ അവരെ ഒരിക്കലും വിശ്വസിക്കരുതെന്നും 

അത് കേള്‍ക്കെ സഞ്ജയനും വിതുമ്പിപ്പോയി.അപ്പോള്‍ കരഞ്ഞലച്ചുകൊണ്ട് അവിടെയെത്തിയ കൊട്ടാരവാസികളോട് സുയോധനന്‍ പറഞ്ഞു:

എന്റെ പെങ്ങളും ഭാര്യയും എങ്ങിനെ കഴിയുന്നോ എന്തോ?അവര്‍ക്ക് ഇനി എന്താവും ഗതി?അവരെ നിങ്ങള്‍വേണം ആശ്വസിപ്പിക്കുവാന്‍.നിങ്ങളുടെ സ്നേഹവാത്സല്യങ്ങള്‍ക്ക് പകരം തരാന്‍ ഇനി ഈ രാജാവിന്റെ കൈയ്യില്‍ ഒന്നുമില്ലല്ലോ.

സുയോധനന്‍ ഇപ്രകാരമെല്ലാം പറഞ്ഞു വിലപിക്കുമ്പോള്‍ ഒരാരവം കേട്ടു.എല്ലാവരും ആ ദിക്കിലേക്ക് നോക്കി.അത് ഒരു അശ്വഘോഷമായിരുന്നു.പടക്കുതിരപ്പുറത്തേറി അശ്വത്ഥാമാവും കൃപരും കൃതവര്‍മ്മാവും അവിടെയെത്തി.കൊടുങ്കാറ്റില്‍ മറിഞ്ഞു കിടക്കുന്ന മഹാവൃക്ഷംപോലെ,നിലം പറ്റിക്കിടക്കുന്ന സുയോധന സമീപം അവര്‍ കുതിച്ചെത്തി.

സുയോധന ശിരസ്സ് തന്റെ മടിയില്‍ എറ്റിവച്ചു  അശ്വത്ഥാമാവ്.സുയോധനന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.തന്റെ കൈത്തലം കൊണ്ട് അത് തുടച്ചു മാറ്റുന്നതിനിടയില്‍ അശ്വത്ഥാമാവ് പറഞ്ഞു:

ഈ മര്‍ത്യലോകത്ത് അല്പവും സത്യമില്ല.അല്ലായിരുന്നെങ്കില്‍ അങ്ങേക്ക് ഈ ഗതി വരില്ലായിരുന്നു.ഹി,മഹാരാജാവേ,അങ്ങയുടെ ശ്വേതാതപത്രമെവിടെ?ചാമരമെവിടെ?സൈന്യസാഗരമെവിടെ?ഞങ്ങളുടെ നേതാവായിരുന്ന അങ്ങേക്ക് ഈ ഗതി വന്നുവല്ലോ.കഷ്ടം.

അതുകെല്‍ക്കവേ സുയോധനന്‍ വീര്യത്തോടെ പറഞ്ഞു:

മര്‍ത്യധര്‍മ്മം വിധികല്‍പ്പിതമാണ്.കാലമാറ്റങ്ങള്‍ വിനാശങ്ങള്‍ വിതയ്ക്കാം.ഞാന്‍ ഈ നിലയില്‍ ആയെങ്കിലും പോരില്‍ ഒരിക്കലും പിന്തിരിഞ്ഞില്ലെന്ന് ഓര്‍ക്കണം.സകലജാതി ബന്ധുക്കളും തീര്‍ന്നിട്ടാണ് ഞാന്‍ മരിക്കുന്നത്.അതുവരെ ഞാനവര്‍ക്ക്‌ കാവലാളായിരുന്നു.കൃഷ്ണന്‍ അപ്പുറത്താണെന്നറിഞ്ഞിട്ടും ഞാന്‍ പതറിയില്ല ആചാര പുത്രാ.

സുയോധനന്റെ കണ്ഠമിടറി.അപ്പോള്‍  അശ്വത്ഥാമാവ് പ്രളയാഗ്നിപോലെ ജ്വലിച്ചുകൊണ്ട് പറഞ്ഞു:

നൃശംസയാല്‍ പാണ്ഡവര്‍ എന്റെ അച്ഛനെ വധിച്ചു.എന്നിട്ടും ഞാന്‍ ഇത്രമേല്‍ തപിച്ചില്ല.എന്നാല്‍ അങ്ങയുടെ പതനം എനിക്ക് സഹിക്ക വയ്യ.ഞാന്‍ ഇതാ സത്യം ചെയ്യുന്നു.കൃഷ്ണന്‍ കണ്ടുനില്‍ക്കെ പാണ്ഡവരെ ഞാന്‍ വധിക്കും.അങ്ങ് എനിക്ക് അനുവാദം തന്നാലും.

ദ്രൌണിയുടെ വാക്കുകള്‍ കേട്ട് സുയോധനന്‍ അല്‍പ്പനേരം മൌനം പൂണ്ടു.പിന്നെ പതിയെ ചോദിച്ചു:

ആചാര്യ പുത്രാ,എന്തിനാണ് ഇനിയും ഒരുയുദ്ധം?എനിക്കുസര്‍വവും നഷ്ട്ടപ്പെട്ടില്ലേ?

അപ്പോള്‍ അശ്വത്ഥാമാവ് പറഞ്ഞു:

മഹാബാഹോ,അങ്ങ് ഇപ്രകാരം ചിന്തിക്കരുത്.ധര്‍മ്മം കൈവെടിഞ്ഞു പാണ്ഡവര്‍ നേടിയ വിജയം വിജയമാകുന്നതെങ്ങിനെ?അധര്‍മ്മത്തിനും അനീതിക്കും മറുപടി പറയുക ക്ഷത്രിയ ധര്‍മ്മമാണ്.അങ്ങ് അത് നിറവേറ്റാന്‍ അങ്ങ് അനുവദിക്കണം.അങ്ങാണ് ഇപ്പോഴും എന്റെ രക്ഷകനും മഹാരാജാവും.  

പിന്നെ സുയോധനന്‍ ഒന്നും പറഞ്ഞില്ല.അയാള്‍ കൃപരോടായി ഇങ്ങിനെ പറഞ്ഞു:

ആചാര്യ ,ജലം നിറച്ച ഒരു കുംഭം കൊണ്ടുവന്നാലും.

ഉടനെ ജലകുംഭം എത്തി.സുയോധനന്റെ നിര്‍ദ്ദേശപ്രകാരം അശ്വത്ഥാമാവിനെ സേനാനിയായി അഭിഷേകം ചെയ്തു കൃപര്‍.അഭിഷിക്തനായ അശ്വത്ഥാമാവ്,സിംഹനാദം മുഴക്കി,ഉടവാളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടു നടന്നു.കൃപരും കൃതവര്‍മ്മാവും അയാളെ പിന്തുടര്‍ന്നു.സുയോധനന്‍ അതുനോക്കി നിശ്ചലം കിടന്നു.

൦൦൦

Monday, February 24, 2014

അദ്ധ്യായം -69,നിപതിക്കുമ്പോള്‍

മദിച്ച കാളകളെപ്പോലെ ഭീമനും സുയോധനനും അഭിമുഖം നിന്നു.അവരുടെ കണ്ണുകളില്‍ കോപാഗ്നി ആളിക്കത്തി.സുയോധനന് നേരെ ആക്രോശിച്ചുകൊണ്ട് ഭീമന്‍ അലറി:

എടാ ദുര്‍ബുദ്ധെ,ഇത് നിന്റെ അവസാനമാണ്.നിന്റെ എല്ലാവരും ചത്തില്ലേ?ഇനി നീയൊരുത്തന്‍ ശേഷിക്കുന്നുണ്ട്.നിന്നെയും മറ്റുള്ളവരെ എന്നപോലെ എന്റെ ഗദയാല്‍ കൊല്ലും.

അത് കേട്ട് അചഞ്ചല ചിത്തനായി സുയോധനന്‍ പറഞ്ഞു:

എന്തിന് നീ ഏറെ പറയുന്നു?യുദ്ധസന്നദ്ധനായി ഞാനിവിടെ നില്‍പ്പുണ്ടല്ലോ.നീ എന്നോട് പൊരുതുക.വെറുതെയെന്തിനു വീരവാദം?

ഭീമന്‍ സുയോധനനെ പരിഹസിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു:

അതെ,ഞാനും അതിനു തയ്യാറായിട്ടാണ് വന്നിട്ടുള്ളത്.ഇന്ന് നീ, ചെയ്ത പാപങ്ങല്‍ക്കെല്ലാം അടിയറവു പറയും.നിന്റെ സര്‍വ്വ ഗര്‍വ്വും ഇന്ന് തീരും.

സുയോധനന്‍ മെല്ലെ ചിരിച്ചുകൊണ്ട് പറഞ്ഞു:

ഞാന്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അതെല്ലാം എന്റെ ബലംകൊണ്ട് മാത്രമാണ്.ക്ഷയം നമുക്ക് ഇരുകൂട്ടര്‍ക്കുമുണ്ട്.ഇപ്പോള്‍ ഈ പോരില്‍ ഞാന്‍ വീണാലും അത് അഭിമാനാര്‍ഹമാണ്.

അയാള്‍ ഒന്ന് നിര്‍ത്തി.പിന്നെ കൃഷ്ണനെയും ധര്‍മ്മപുത്രരെയും മാറിമാറി നോക്കിക്കൊണ്ട് തുടര്‍ന്നു:

ഇന്നും എന്നെ ധര്‍മ്മത്താല്‍ ജയിക്കാന്‍ നിങ്ങള്‍ക്കാവില്ല.നിങ്ങള്‍ ജയിക്കുന്നത് ഇനിയും ചതിയാലാണെങ്കില്‍ എന്നും നിങ്ങള്‍ക്ക് ദുഷ്കീര്‍ത്തിയെ ഉണ്ടാവു.വെറുതെ നിയെന്തിനു നീരില്ലാത്ത ശരത്ക്കാലമേഘം പോലെ ഗര്‍ജ്ജിക്കുന്നു?പോരിനു വരിക.

സുയോധനന്‍ ഗദയൊന്നു ചുഴറ്റി.സുര്യരശ്മികളില്‍ അതു കൂടുതല്‍ തിളങ്ങി.അപ്പോള്‍ ഭീമനും തന്റെ ഗദ ചുഴറ്റി.ആ സമയത്താണ്,കൃഷ്ണ സഹോദരനായ ബലരാമന്‍ അതുവഴി വന്നത്.അദ്ദേഹത്തെ കണ്ടതും സുയോധനന്‍ ഗദ താഴ്ത്തി.കൃഷ്ണനും കൂട്ടരും നമസ്കരിച്ചു.തുടര്‍ന്ന് അദ്ദേഹം എല്ലാവരോടുമായി പറഞ്ഞു:

പൂയം മുതല്‍ തിരുവോണം വരെ,നാല്‍പ്പത്തിരണ്ട് ദിവസത്തെ തീര്‍ത്ഥയാത്ര കഴിഞ്ഞു വരുന്ന വഴിയാണ് ഞാന്‍.അപ്പോഴാണ്‌ ഈ വിവരം അറിഞ്ഞത്.

പിന്നെ യുദ്ധസന്നദ്ധരായി നില്‍ക്കുന്ന സുയോധനനെയും ഭീമനെയും നോക്കിക്കൊണ്ട് അദ്ദേഹം തുടര്‍ന്നു:

നിങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്ന നിലക്ക് ഞാന്‍ അത് കാണാന്‍ വന്നതാണ്.നിങ്ങള്‍ രണ്ടുപേരും എന്റെ പ്രിയ ശിഷ്യരല്ലേ?

അതോടെ സുയോധനനും ഭീമനും തമ്മിലുള്ള യുദ്ധം ആരംഭിച്ചു.ഭീമന്‍ സുയോധനന് നേരെ ആഞ്ഞടുത്തു.സരസ്വതീ നദിയുടെ തെക്ക് ദിക്കിലായി അരങ്ങേറിയ  ആ ഗദാ യുദ്ധത്തിന് കൃഷ്ണനോപ്പം ബലരാമനും സാക്ഷിയായി.

ഹ്രേഷിക്കുന്ന അശ്വങ്ങളെപ്പോലെ,ചീറ്റുന്ന ആനകളെപ്പോലെ,ഗര്‍ജ്ജിക്കുന്ന സിംഹങ്ങളെപ്പോലെ സുയോധനനും ഭീമനും ഏറ്റുമുട്ടി.അപ്പോള്‍ എങ്ങും കാറ്റ് വീശി.കാറ്റില്‍ പൊടിപടലങ്ങള്‍ പറന്ന് പലപ്പോഴും യുദ്ധം അവ്യെക്തമായി!വാശിയോടെ,ക്രൌര്യത്തോടെ ഇരുവരും ആഞ്ഞടിക്കുകയാണ്.പരസ്പ്പരം മറന്ന്,വൈരാഗ്യം പകര്‍ന്ന് ശക്തിയോടെ അവര്‍ എതിരിടുന്ന നേരത്ത് ഭൂമി പ്രകമ്പനം കൊണ്ടു.പൂത്ത പ്ലാശുകള്‍ പോലെ,ചോരയണിഞ്ഞുകൊണ്ട് അവര്‍ ഏറ്റുമുട്ടി.തമ്മിലെതിര്‍ത്ത്,തമ്മിലിടഞ്ഞ്‌,തമ്മില്‍ കാത്തുനിന്ന് അവര്‍ പോരാടി.

അതിനിടയില്‍ ഭീമന് ഗദ കൈവിട്ടുപോയി!എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയ അയാള്‍ക്ക്‌ ഗദ കൈക്കലാക്കുന്നതിനുള്ള സമയം സുയോധനന്‍ നല്‍കി.പെട്ടെന്ന് ഗദ കൈക്കലാക്കി,പാഞ്ഞുചെന്ന ഭീമന്‍ ഒരു മുന്നറിയിപ്പും കൊടുക്കാതെ സുയോധനനെ ആക്രമിച്ചു.ഉരുക്കും വജ്രവും അശനിയും ചേര്‍ത്ത് നിര്‍മ്മിച്ച ആ ഗദാപ്രഹരമേറ്റു അല്‍പ്പസമയം സുയോധനന്‍ നിശ്ചലനായി നിന്നുപോയി.നിലയെടുക്കാനാവാതെ അയാള്‍ നിലത്തേക്കു വീണു.ആ സമയം അയാള്‍ ബലരാമനെ നോക്കി.ആ നയനങ്ങളില്‍ നിന്നും ഒരു ശക്തിപ്രവാഹം തന്നിലേക്ക് വരുന്നതായി തോന്നി സുയോധനന്.നിലത്തു കൈ കുത്തി,ഗദയൂന്നി ഉടന്‍ സുയോധനന്‍ ചാടിയെണീറ്റു!

അയാള്‍ ചുറ്റിലും കണ്ണോടിച്ചു.പിന്നെ ഭീമന്റെ മുഖത്തേക്ക് ഉറ്റു നോക്കി.ആദ്യമായി ഭീമനെ കണ്ട നാള്‍ മുതല്‍ ,അയാള്‍ തന്റെ നേര്‍ക്ക്‌ കാട്ടിയിരുന്ന അതേ പരിഹാസച്ചിരിയോടെ ഇപ്പോഴും നില്‍ക്കുകയാണ്.ഈ ചിരിയും അഹന്തയുമാണ് തന്റെ സോദരന്മാരുടെ,ചങ്ങാതിമാരുടെയൊക്കെ ജീവനെടുത്തത്!അതോര്‍ത്തപ്പോള്‍ ,ഒരു വലിയ തിരമാല എന്നപോലെ അയാള്‍ ഭീമന് നേരെ പാഞ്ഞടുത്തുകൊണ്ട് ഗദ ചുഴറ്റിയടിച്ചു.അത് തടയാന്‍ ഭീമനായില്ല!അയാള്‍ ചട്ടയഴിഞ്ഞ്,നിരായുധനായി താഴെ വീണു!

വീണുകിടക്കുന്ന ഭീമന് ചുറ്റും ഒരുവട്ടം സുയോധനന്‍ നടന്നു.പിന്നെ പാണ്ഡവരെ നോക്കിക്കൊണ്ട് അയാള്‍ ഗദയുമേന്തി അല്‍പ്പം അകലെ മാറിയിരുന്നു.ആ സമയത്ത് ഭീമന്‍ മെല്ലെ കണ്ണുകള്‍ തുറക്കുന്നത് സുയോധനന്‍ കണ്ടു.ചോരവാര്‍ന്നു വീഴുന്ന ശരീരത്തോടെ എഴുന്നേറ്റുനിന്നുകൊണ്ട് ഭീമന്‍ കൃഷ്ണനെ നോക്കി.അപ്പോള്‍ കൃഷ്ണന്‍ എന്തോ രഹസ്യം അര്‍ജുനന്റെ കാതില്‍ പറയുന്നത് കണ്ടു.ഉടന്‍ അര്‍ജുനന്‍ തന്റെ ഇടതു തുടയില്‍ കൈപ്പടം കൊണ്ട് അടിച്ചു ശബ്ദം ഉണ്ടാക്കി.അത് കണ്ടപ്പോള്‍ ആര്‍ത്തട്ടഹസിച്ചുകൊണ്ട്‌ ഭീമന്‍ സുയോധനന് നേര്‍ക്ക്‌ കുതിച്ചു.തന്റെ തുടയാണ് ഭീമന്റെ ലക്‌ഷ്യം എന്ന് കണ്ട സുയോധനന്‍ അയാളില്‍ നിന്നും ഒഴിഞ്ഞുമാറിക്കൊണ്ട്,തന്റെ ഗദ വീശി.വലിയൊരു ശബ്ദത്തോടെ അത് ഭീമന്റെ ചുമലില്‍ ആഞ്ഞു പതിച്ചു!ഭീമന്‍ ആടിയുലഞ്ഞു.അയാളുടെ ബലഹീനത മനസിലാക്കിയ സുയോധനന്‍ പിന്നെ ആക്രമിച്ചില്ല.അയാള്‍ പിന്നെയും തന്റെ വിശ്രമ സ്ഥലത്തേക്ക് പിന്തിരിഞ്ഞു.

പെട്ടെന്നാണ് സര്‍വ്വശക്തിയുമെടുത്ത് ഗദയുമേന്തി ഭീമന്‍ സുയോധനന് പുറകെ പാഞ്ഞു ചെന്നത്.അയാളെ തടയാന്‍ തിരിഞ്ഞപ്പോഴേക്കും ഭീമന്‍ സുയോധനന്റെ തുട ലക്ഷ്യമാക്കി ആഞ്ഞടിച്ചു.മുകളിലേക്ക് ചാടിയ സുയോധനന്‍റെ തുടയിലും വൃഷണങ്ങളിലും ഭീമന്റെ ഗദആഞ്ഞു പതിച്ചു.അടക്കാനാവാത്ത വേദനയോടെ,ആര്‍ത്തനാദനായി സുയോധനന്‍ നിലത്തു വീണു പിടച്ചു!ആ വീഴ്ചയിലും കൈവിടാതിരുന്ന ഗദ ഭീമന്‍ സുയോധനനില്‍ നിന്നും പിടിച്ചുവാങ്ങി ദൂരെക്കെറിഞ്ഞു!നിരായുധനും മുറിവേറ്റവനുമായ സുയോധനന്റെ തലയില്‍ കാല്‍കൊണ്ട് അമര്‍ത്തിപ്പിടിച്ച് ഭീമന്‍ കൈകള്‍ പുറകോട്ടു വലിച്ചുപിടിച്ചു.

അതുകണ്ട് ക്രുദ്ധനായി ബലരാമന്‍ ഓടിയെത്തി.ഭീമനെ പിടിച്ചുമാറ്റിക്കൊണ്ട് അദ്ദേഹം ചോദിച്ചു:

നാണമില്ലല്ലോ നിനക്ക്?ധര്‍മ്മ യുദ്ധത്തില്‍ നാഭിക്കു താഴേക്ക് പ്രയോഗമരുതെന്നല്ലേ പ്രമാണം?

അത്രയും പറഞ്ഞുകൊണ്ട് ബലരാമന്‍ ഭീമനെ ആക്രമിക്കാന്‍ ഒരുങ്ങി.അതുകണ്ട് കൃഷ്ണന്‍ പാഞ്ഞുവന്ന് ബലരാമനെ തടഞ്ഞു.:

തന്റെ വൃദ്ധിമിത്രത്തിന്റെയും വൃദ്ധിയാണ്.ഇവിടെ പാണ്ഡവരുടെ നേട്ടം നമ്മുടേത്‌ കൂടിയാണെന്നറിയുക.ഭീമന്‍ അനുഷ്ടിച്ചത് ധര്‍മ്മരക്ഷയാണ്

ഭീമനെ സ്വതന്ത്രനാക്കിക്കൊണ്ട് ബലരാമന്‍ പറഞ്ഞു:

ധര്‍മ്മം എന്നത് സത്തുക്കള്‍ ചെയ്യുന്ന കര്‍മ്മമാണ്‌.എന്നാല്‍ ഭീമന്‍ ചെയ്തത് അതല്ല.

പിന്നെ എല്ലാവരെയും മാറിമാറി നോക്കികൊണ്ട്കൃഷ്ണനോടായി തുടര്‍ന്നു:

ഹേ,ഗോവിന്ദാ,നീ എന്നോട് എന്ത് പറഞ്ഞാലും ശരി.ഭീമന്‍ ചെയ്തത് തെറ്റായിപ്പോയി.

അനന്തരം അദ്ദേഹം സുയോധനനെ നോക്കി.പൊടിമണ്ണില്‍ ചോരപുരണ്ട് കിടക്കുന്ന ആ ശക്തനെ കാണാനാവില്ല എന്നവിധം മുഖം മറച്ചുകൊണ്ട് ബലരാമന്‍ നടന്നകന്നു.തന്റെഗുരുവിന്റെ പാദങ്ങളിലേക്ക്‌ ഉറ്റുനോക്കിക്കൊണ്ട് സുയോധനന്‍ മണ്ണില്‍ത്തന്നെകിടന്നു 

൦൦൦







Friday, February 21, 2014

അദ്ധ്യായം-68,എനിക്ക് ആരെയും ഭയമില്ല.

മുറിവേറ്റ ശരീരത്തില്‍ നിന്നും ഇറ്റുവീണുകൊണ്ടിരുന്ന രക്തം കയത്തിലെ ജലത്തില്‍ വൃത്തിയാക്കിക്കൊണ്ട് സുയോധനന്‍ അതിനരികിലെ പൊന്തക്കാട്ടില്‍ അഭയം പ്രാപിച്ചു.യുദ്ധം സ്വയം അവസാനിപ്പിച്ചു പിന്തിരിഞ്ഞെങ്കിലും തന്റെ പ്രിയപ്പെട്ട ഗദ കൈയ്യിലെടുക്കാന്‍ അയാള്‍ മറന്നിരുന്നില്ല.പടിഞ്ഞാറ് ഇരുണ്ട് തുടങ്ങിയിരിക്കുന്നു.അയാള്‍ ഗദ ഒരു മരത്തില്‍ ചാരിവച്ചുകൊണ്ട് കീഴെ വിശ്രമിച്ചു.പതിനേഴു ദിവസം നീണ്ടുനിന്ന യുദ്ധം അയാളെ ഏറെ തളര്‍ത്തിയിരുന്നു.വളരെ പെട്ടെന്ന് തന്നെ സുയോധനന്‍ ഉറക്കത്തിലേക്ക് വഴുതി വീണു.

പരിചിതമായ ചില ശബ്ദങ്ങള്‍ കേട്ടാണ് അയാള്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്‌.കണ്ണുമിഴിച്ചു നോക്കുമ്പോള്‍ കൃപരും കൃതവര്‍മ്മാവും അശ്വത്ഥാമാവും നില്‍ക്കുന്നു!സുയോധനനെ പിടിച്ചു എഴുന്നെല്‍പ്പിച്ചുകൊണ്ട്‌ അശ്വത്ഥാമാവ് പറഞ്ഞു:

മഹാരാജന്‍,അങ്ങ് എഴുന്നേല്‍ക്കുക.ഞങ്ങളോടൊത്തു പൊരുതി പാണ്ഡവരില്‍ നിന്നും ഭൂമിയോ,സ്വര്‍ഗ്ഗമോ വരിക്കുക.

അത് കേള്‍ക്കെ സുയോധനന്‍ പറഞ്ഞു:

കുരുക്ഷേത്ര യുദ്ധത്തില്‍ അവശേഷിക്കുന്ന പ്രമുഖരെ,നിങ്ങളെ ഞാന്‍ അത്ഭുതത്തോടെയാണ്‌ കാണുന്നത്.ഞാന്‍ വല്ലാതെ മുറിവേറ്റവനാണ്.അതിനാല്‍ ഇപ്പോള്‍ യുദ്ധം സാധ്യമല്ല.വിശ്രമിച്ച്‌,ക്ഷിണം തീര്‍ത്ത് ഞാന്‍ നിങ്ങളുടെ അഭീഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നതാണ്.

ആ സമയം അതുവഴി ചില വ്യാധന്മാര്‍ വരികയും അവരുടെ സംസാരം ശ്രദ്ധിച്ച് മടങ്ങുകയും ചെയ്തു.ഭീമന് നിത്യേന മാസം എത്തിച്ചുകൊടുക്കുന്ന ആ സംഘത്തെ കണ്ട് അവരെ തടയാന്‍ തുനിഞ്ഞ അശ്വത്ഥാമാവിനെ തടഞ്ഞുകൊണ്ട് സുയോധനന്‍ പറഞ്ഞു:

അവര്‍ പോയ്ക്കൊള്ളട്ടെ,ഞാന്‍ ഇവിടെ മറഞ്ഞിരിക്കുന്ന വിവരം എന്തായാലും പാണ്ഡവര്‍ അറിയാതിരിക്കില്ല.വിധിഹിതം മാനിക്കണമല്ലോ!

ഒരുനിമിഷം നിര്‍ത്തിക്കൊണ്ട് അയാള്‍ തുടര്‍ന്നു:

നിങ്ങള്‍ മടങ്ങിപ്പോയ്ക്കൊള്‍ക.കുരുക്ഷേത്രയുദ്ധം അവസാനിച്ചതായിത്തന്നെ കരുതിക്കൊള്ളു.എനിക്ക് വേണ്ടി നിങ്ങള്‍ അനുഷ്ടിച്ച ത്യാഗങ്ങള്‍ക്കെല്ലാം കടപ്പെട്ടവനാണ് ഞാന്‍.നിങ്ങള്‍ പൊയ്ക്കൊള്ളു.ഞാന്‍ ഒന്ന് വിശ്രമിക്കട്ടെ.


അതും പറഞ്ഞ് സുയോധനന്‍ മുഖം തിരിച്ചു.അവര്‍ മൂവരും വേദനയോടെ നടന്നകന്നു.പടിഞ്ഞാറ് സുര്യന്‍ പൂര്‍ണ്ണമായും അസ്തമിച്ചു കഴിഞ്ഞിരുന്നു.ഇരുളില്‍ ചീവീടുകളുടെ ശബ്ദം തെളിഞ്ഞു തെളിഞ്ഞു വന്നുകൊണ്ടിരുന്നു.

മാനത്തു നിലാവ് നിറഞ്ഞു.കാടരികിലെ കയത്തില്‍ പ്രതിബിംബിച്ച ചന്ദ്രന്‍ കൂടുതല്‍ വെളിച്ചമേകി.അതില്‍ ഭാനുമതിയുടെ മുഖം പ്രതിബിംബിക്കുന്നതായി തോന്നി സുയോധനന്.ആ ഓര്‍മ്മയില്‍ അയാള്‍ അറിയാതെ ഒന്ന് വിതുമ്പിപ്പോയി.ഏകാന്തതയാണ് ഒരാളുടെ ജീവിതത്തിലെ ഏറ്റവുംവലിയ ശാപമെന്നു അയാള്‍ക്ക്‌ അപ്പോള്‍ തോന്നി.ആകാശത്ത് തിളങ്ങി നില്‍ക്കുന്ന നക്ഷത്രങ്ങളില്‍ തന്റെ കൊല്ലപ്പെട്ട അനുജന്മാരെ അയാള്‍ കണ്ടു.നിസ്സഹായനായ തന്നെ കരുണയോടെ നോക്കിനില്‍ക്കയാണവര്‍ .കര്‍ണ്ണന്‍ ഒരു കാറ്റായിവന്ന് തന്നെ തഴുകുന്നതായി തോന്നി സുയോധനന്.അയാള്‍ക്ക്‌ വല്ലാതെ കരച്ചില്‍ വന്നു.നിലത്തുകിടന്ന്‌ അയാള്‍ കണ്ണിര്‍ വാര്‍ത്തു!

സൂര്യാംശുക്കള്‍ മുഖത്തു ചൂ ടെറ്റിയപ്പോള്‍ സുയോധനന്‍ ഞെട്ടിയുണര്‍ന്നു.വനം ശബ്ദമുഖരിതമായിരിക്കുന്നു.അയാള്‍ പതിയെ എഴുന്നേറ്റ് കയത്തിലിറങ്ങി ദേഹശുദ്ധി വരുത്തി.വിശപ്പ്‌ അധികമായപ്പോള്‍ കാട്ടിലെ കായ്കനികള്‍ തേടി.ശേഖരിച്ച പഴങ്ങള്‍ അതീവരുചിയോടെ കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ,ഏതാനും പേര്‍ നടന്നുവരുന്നത്‌ ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ അയാള്‍ കണ്ടു.സുയോധനന്‍ പ്രതീക്ഷിച്ചിരുന്നവര്‍ തന്നെ.കൃഷ്ണന്‍റെ നേതൃത്വത്തില്‍ പാണ്ഡവര്‍ എല്ലാവരും ഉണ്ട്.സുയോധനന്‍ അവരെ കണ്ട്‌ വേഗം കാടിന് വെളിയിലേക്കിറങ്ങി.

സുയോധനനെ നേരില്‍ കണ്ടപ്പോള്‍ അവരുടെ മുഖത്ത്‌ പരിഹാസം വിടര്‍ന്നു.ധര്‍മ്മപുത്രര്‍ പറഞ്ഞു:

സ്വന്തം ജീവനില്‍ കൊതിച്ച് നീ ഇവിടെ ഒളിച്ചിരിക്കുന്നുവോ?യുദ്ധത്തില്‍ നിന്നും പേടിച്ചോടുന്നത് വീരധര്‍മ്മമാണോ?വരിക,ഞങ്ങള്‍ യുദ്ധം തുടരാന്‍ ആഗ്രഹിക്കുന്നു. 

അതുകേട്ട് സ്ഥൈര്യത്തോടെ സുയോധനന്‍ പറഞ്ഞു:

മഹാരാജാവേ.ഞാന്‍പ്രാണഭയം കൊണ്ടല്ല പോന്നത്.എനിക്കിപ്പോള്‍ തേരില്ല,ആവനാഴിയില്ല,കൂട്ടരുമില്ല.പേടിയാലല്ല,തളര്‍ച്ചയാലാണ് ഞാന്‍ ഇവിടെ അഭയം തേടിയത്.

സുയോധനന്റെ വാക്കുകള്‍ കേട്ട് എല്ലാവരും പരിഹസിച്ചു ചിരിച്ചു.ധര്‍മ്മപുത്രര്‍ പറഞ്ഞു:

പേടിയില്ലെങ്കില്‍ യുദ്ധം തുടരട്ടെ.ഒന്നുകില്‍ നീ ഞങ്ങളെ ജയിക്കുക.അല്ലെങ്കില്‍ യമലോകം പൂകുക 

അതുകേട്ട്‌ സുയോധനന്‍ പ്രതികരിച്ചു:

എനിക്ക് മരണത്തെയോ,ജീവിതത്തെയോ ഭയമില്ല.ആര്‍ക്കുവേണ്ടി ഇനി ഞാന്‍ യുദ്ധം ചെയ്യണം?രാജ്യം നേടണം?എന്റെ അനുജന്മാര്‍ എല്ലാം കൊല്ലപ്പെട്ടു.പ്രിയ പുത്രനും വധിക്കപ്പെട്ടു.അതിനാല്‍ അവരെല്ലാം ചത്ത ഈ ഭൂമിയെ വേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.രാജ്യം നിങ്ങള്‍ക്കുതന്നെയിരിക്കട്ടെ.

പിന്നെ അയാള്‍ ഒന്ന് നിര്‍ത്തിയിട്ടു തുടര്‍ന്നു:

ദ്രോണാചാര്യര്‍ പോയി,കര്‍ണ്ണന്‍ പോയി.മുത്തച്ചന്‍ വീണു.സഹായികളില്ലാത്ത ഏതു രാജാവാണ് ഭൂമി ഭരിക്കാന്‍ ഇച്ചിക്കുന്നത് ?അതിനാല്‍ നിങ്ങളെ ഇനി എനിക്ക് ജയിക്കേണ്ട,ഞാന്‍ യുദ്ധത്തിനില്ല.ഞാന്‍ ഇനി തോലുടുത്ത് കാട്ടിലേക്ക് പോകയാണ്.

അത്രയും പറഞ്ഞ്‌ അയാള്‍ കാട്ടിലേക്ക് തന്നെ കയറിപ്പോകാന്‍ തുനിഞ്ഞു.അപ്പോള്‍ യുധിഷ്ഠിരന്‍ അയാളെ തടഞ്ഞുകൊണ്ട് പറഞ്ഞു:

പക്ഷിനാദം പോലുള്ള നിന്റെ വാക്കുകളൊന്നും എന്റെയുള്ളില്‍ തട്ടുന്നില്ല.നീ ദാനമായിത്തരുന്ന ഭൂമി എനിക്ക് വേണ്ട.നിന്നെ തോല്‍പ്പിച്ചു നേടുന്ന രാജ്യമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.

സുയോധനന്‍ തിരിഞ്ഞു നിന്നു.പിന്നെ എല്ലാവരെയും നോക്കി അക്ഷോഭ്യനായി അയാള്‍ പറഞ്ഞു:

ഞാന്‍ ഏകനാണ്.ശസ്ത്രങ്ങളും എനിക്കിപ്പോള്‍ ഇല്ല.എങ്കിലും നിങ്ങളുടെ അഭീഷ്ടസിദ്ധിക്കായി പൊരുതാന്‍ ഞാന്‍ തയ്യാറാണ്.ക്ഷത്ര ധര്‍മ്മത്തെ ഇനി മറികടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

പെട്ടെന്ന് തന്നെ അയാള്‍ ഗദ കൈയ്യിലെടുത്തു.അത് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അയാള്‍ പ്രഖ്യാപിച്ചു


യുദ്ധത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗദ ഞാനിതാ ഉയര്‍ത്തി നില്‍ക്കുന്നു.ഓരോരുത്തരായി എന്നോട് നേര്‍ക്കുക.

അപ്പോള്‍ സുയോധനന്റെ മനോധൈര്യം ഏവരെയും അമ്പരപ്പിച്ചു.ഒന്ന് ശങ്കിച്ചുകൊണ്ട് ധര്‍മ്മപുത്രര്‍ ചോദിച്ചു:

നിനക്ക് ആരെയാണ് വേണ്ടത്?

അത് കേട്ട് സുയോധനന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു:

എനിക്കാരെയും ഭയമില്ല.അങ്ങയോടോ,കൃഷ്ണനോടുപോലുമോ പോരാടാന്‍ ഞാന്‍ തയ്യാറാണ്.

യുദ്ധസന്നദ്ധനായി മുന്നോട്ടു വന്ന ധര്‍മ്മപുത്രരെ തടഞ്ഞുനിര്‍‍ത്തിക്കൊണ്ട് കൃഷ്ണന്‍ അപ്പോള്‍ ഭീമനെ സുയോധനന് നേര്‍ക്കയച്ചു.

000





Monday, February 17, 2014

അദ്ധ്യായം-67,ഞാന്‍ പിന്‍വാങ്ങുകയായി.

പിറ്റേന്ന് യുദ്ധഭൂമിയില്‍ ,തന്‍റെ പ്രസിദ്ധമായ ചിത്രചാപം ഉലച്ച്‌ ശബ്ദം ഉണ്ടാക്കിക്കൊണ്ട്,സൈന്ധവാശ്വങ്ങളെ പൂട്ടിയ തേരില്‍ പടയുടെ മുന്‍പിലായി ശല്യര്‍ നിലയുറപ്പിച്ചു.കൃതവര്‍മ്മാവ്‌ അദ്ദേഹത്തിന്റെ ഇടതും ഗൌതമന്‍ വലത്തും നിന്നു.അശ്വത്ഥാമാവ് തന്റെ കാംബോജ പടയോട് കൂടി പടക്ക് പിന്നില്‍ അണിനിരന്നു.നടുവിലായി സുയോധനന്‍ നിന്നു.

പാണ്ഡവരുടെതു ശക്തമായ ആക്രമണം ആയിരുന്നു.ശല്യരും വര്‍ദ്ധിതവീര്യത്തോടെയാണ് പൊരുതിയത്.ധര്‍മ്മപുത്രരെ ആയുധംവീഴ്ത്തി,തിരിച്ചയച്ചു. ഭീമനെ പീഡിതനാക്കി. മധ്യാഹ്നംവരെയുള്ള  കൌരവരുടെ മുന്നേറ്റം സുയോധനന് സംതൃപ്തി പകര്‍ന്നു.

ഉച്ചകഴിഞ്ഞപ്പോള്‍ സുയോധനനും ഭീമനും തമ്മില്‍ ഏറ്റുമുട്ടി.ഭീമന്റെ ,കിങ്ങിണികള്‍ ചാര്‍ത്തിയ,തൊങ്ങലുകള്‍ പിടിപ്പിച്ച,കൊടിമരം സുയോധനന്‍ മുറിച്ചിട്ടു.താമസിയാതെ അയാളുടെ ചിത്രചാപവും സുയോധനന്‍ അതിവിധഗ്ധമായി ചിന്നഭിന്നമാക്കി!വില്ലറ്റതോടെ ഭീമന്‍ വേലുമായി സുയോധനന് നേര്‍ക്ക്‌ ചാടി വീണു.ഭീമന്റെ ആയുധ മാറ്റം കണ്ട്,അതിനൊത്ത വേലിനായി സുയോധനന്‍ തേര്‍ത്തട്ടില്‍ പരതിനില്‍ക്കുമ്പോള്‍ ,ഭീമന്‍ അവിടേക്ക് എത്തിക്കഴിഞ്ഞു.സുയോധനന്റെ തേരാളി ആയുധമാറ്റത്തിനായി സമയം അനുവദിക്കണമെന്ന് അപേക്ഷിച്ച അയാളുടെ തല ഭീമന്‍ വെട്ടിമാറ്റി!പിന്നെ അയാള്‍ പെട്ടെന്ന് സുയോധനന്റെ തെര്‍ത്തട്ടിലേക്ക് ചാടിക്കയറുകയും അയാളുടെ നെഞ്ചില്‍ തന്റെ വേല്‍ ആഞ്ഞു കുത്തുകയും ചെയ്തു.ബോധരഹിതനായി താഴേക്കു വീണ സുയോധനനെ അവിടെയണഞ്ഞ അശ്വത്ഥാമാവ്‌ തന്റെ കൈകളില്‍ താങ്ങിയെടുത്തു!

അബോധാവസ്ഥയുടെ കാണാക്കയങ്ങള്‍ താണ്ടി യുദ്ധഭൂമിയില്‍ തിരിച്ചെത്തുമ്പോള്‍ ധര്‍മ്മപുത്രരുടെ നേതൃത്വത്തില്‍ പാണ്ഡവപ്പട ശല്യരെ വളഞ്ഞുവച്ച് ആക്രമിക്കുകയായിരുന്നു.കാതോളം ഞാണ്‍ വലിച്ച്‌ ഇരുവരും പോരാടി.യുദ്ധം മുറുകിയപ്പോള്‍ , ശല്യരെ തനിച്ചു ചെറുക്കാന്‍ കഴിയില്ലെന്ന് ബോദ്ധ്യമായ ധര്‍മ്മപുത്രര്‍ സഹായത്തിനായി സഹോദരരേ നോക്കി.ഉടന്‍ ഭീമന്‍ അവിടേക്ക് പാഞ്ഞടുത്തുകൊണ്ട് ശല്യര്‍ക്ക് നേരെ ശരം തൊടുത്തു.അപ്പോള്‍ത്തന്നെ രണ്ട്‌ അമ്പുകള്‍ അയച്ചുകൊണ്ട് ശല്യ ഭീമന്റെയും ധര്‍മ്മപുത്രരുടേയും പടച്ചട്ടകള്‍ പിളര്‍ന്നു!അതില്‍ കുപിതനായ ഭീമന്‍ പതിവുപോലെ,പരാജയം മറക്കാനായി യുദ്ധധര്‍മ്മം മറന്നുകൊണ്ട് ശല്യരുടെ സൂതനെ കൊന്നു!അപ്പോഴേക്കും പാണ്ഡവ പക്ഷത്തുനിന്നും നകുലനും ശിഖണ്ഡിയും ദ്രൌപദീ പുത്രന്മാരും ശല്യരേ വളഞ്ഞു കളഞ്ഞിരുന്നു!

ശല്യര്‍ അകപ്പെട്ടു എന്ന് മനസിലാക്കിയ ധര്‍മ്മപുത്രര്‍ വില്ല് ഉപേക്ഷിച്ചുകൊണ്ട് വേല് കയ്യിലെടുത്തു.പൊന്മണിത്തണ്ടും പൊന്‍ നിറവും ഉള്ള ആ വേലുമായി പാഞ്ഞടുത്ത ധര്‍മ്മപുത്രര്‍ ,മറ്റുള്ളവരോട്‌ പൊരുതിക്കൊണ്ട് നില്‍ക്കുന്ന ശല്യരുടെ നെഞ്ചിലേക്ക് അധാര്‍മ്മികമായിത്തന്നെ ആ വേല്‍ കുത്തിക്കയറ്റി!ശല്യരുടെ ഹൃദയത്തില്‍നിന്ന്‌ രക്തം പുറത്തേക്ക് ചീറ്റിയൊഴുകി.അദ്ദേഹത്തിന്റെ നെഞ്ചില്‍ നിന്നും വേല്‍ വലിച്ചുരി പിന്നെയും കുത്താന്‍ മുതിര്‍ന്ന ധര്‍മ്മപുത്രരോട്,ഇരുകൈകളും ഉയര്‍ത്തി ശല്യര്‍ ജീവനായി കേണുകൊണ്ട്,ശക്രകേതുപോലെ ഭൂമിയിലേക്ക് വീണു!സര്‍വാംഗവും കീറി ചോരയില്‍ കുളിച്ച്,നിലത്തുകിടന്നു പിടഞ്ഞു പിടഞ്ഞു അദ്ദേഹം നിശ്ചലനായി.

ശല്യരുടെ മരണം നടന്നതിനാല്‍  അല്‍പ്പനേരം യുദ്ധം നിര്‍ത്തിവയ്ക്കപ്പെട്ടു.ആ മരണം കൌരവപ്പടയെ ചകിതരാക്കിയിരുന്നു.അതിനാല്‍ യുദ്ധം വീണ്ടും ആരംഭിച്ചപ്പോള്‍ അവര്‍ അധൈര്യപ്പെട്ടു.അതുകണ്ട് സുയോധനന്‍ പറഞ്ഞു:

ക്ഷത്ര ധര്‍മ്മത്താല്‍ പൊരുതുന്നവര്‍ക്ക് യുദ്ധത്തില്‍ മരണം സൌഖ്യമാണ്.ജയിച്ചാല്‍ ഇവിടെയും .മരിച്ചാല്‍ സ്വര്‍ഗത്തിലും സൌഖ്യം.

സുയോധനന്റെ വാക്കുകള്‍ കൌരവപ്പടയെ ആവേശഭരിതമാക്കി.ആര്‍പ്പുവിളികളോടെ അവര്‍ പാണ്ഡവരുടെ നേര്‍ക്ക്‌ അടുത്തു.ആളിക്കത്തുന്ന തീ പോലെ അവര്‍ പാഞ്ഞു.ശാല്വന്‍ ധൃഷ്ടദ്യുമ്നനനോടും കൃതവര്‍മ്മാവ്‌ സാത്യകിയോടും ശകുനി ഭീമനോടും പോരാടി.മദിച്ച ആനയെപ്പോലെ ആയിരുന്നു സുയോധനന്‍.പൊടിചിന്നിച്ച്,പായുന്ന തേരില്‍ അയാള്‍ യുദ്ധം ചെയ്തു.തന്റെ മുന്നേറ്റത്തില്‍ ആരെയൊക്കെ,എപ്രകാരമെല്ലാം എതിരിടുന്നുവെന്നു അയാള്‍ക്ക്‌ ബോധമുണ്ടായിരുന്നില്ല!വെള്ളം പറ്റിയ ചില്ല് ജാലകത്തിലുടെയുള്ള കാഴ്ചപോലെയായിരുന്നു അയാള്‍ക്കെല്ലാം!ആരുടെയൊക്കെയോ വില്ലുകള്‍ തകര്‍ത്തും,ആയുധങ്ങള്‍ തെറിപ്പിച്ചും തേരുകള്‍ ചിന്നിച്ചും അയാളുടെ രഥം മുന്നേറിക്കൊണ്ടിരുന്നു!

അസ്ത്തമയത്തോട് അടുക്കുംതോറും അയാള്‍ക്ക്‌ എല്ലാം വ്യെക്തമായിത്തുടങ്ങി.യുദ്ധത്തില്‍ തനിക്കായി പല വീരന്മാരും മരിച്ചതായി സുയോധനന്‍ മനസിലാക്കി.ശാല്വനും ശകുനിയും ദേഹം പിളര്‍ന്നാണ് മരിച്ചത്.സഹോദരന്മാരെല്ലാം ഭീമനാല്‍ പലപ്രകാരത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നു.ഇനി താന്‍ തനിച്ചേയുള്ളൂ.മരിച്ചവരുടെ രോദനം എവിടെ നിന്നില്ലാതെ അയാളുടെ കാതുകളില്‍ വന്നലച്ചു.അയാള്‍ ആദ്യമായി ഹതാശനായി!ആരോടെന്നില്ലാതെ അയാള്‍ ഉറക്കെ, താന്‍ യുദ്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ആയുധങ്ങള്‍ താഴെവച്ചു.ആര്‍ക്കും പിടികൊടുക്കാതിരിക്കാന്‍ എന്നവണ്ണം അയാള്‍ ഇരുളിലേക്ക് മറഞ്ഞു!

൦൦൦





Saturday, February 15, 2014

അദ്ധ്യായം-66,ഒന്നുകില്‍ വിജയം അല്ലെങ്കില്‍ ...........



കര്‍ണ്ണവധം കൌരവ പക്ഷത്തെ ആകെ ഹതാശമാക്കിയെന്നു പറയാം.രാത്രി തന്റെ മുറിയല്‍ തനിച്ചിരിക്കുന്ന സുയോധനനെ കാണുവാന്‍ കൃപര്‍ ചെന്നു.അദ്ദേഹം ദുഖിതനായിരിക്കുന്ന സുയോധനനോട്‌ പറഞ്ഞു:

 ഇരുളില്‍ ദീപമെന്നവിധം ജ്വലിച്ചുനിന്ന കര്‍ണ്ണനും യാത്രയായി.നിനക്ക് ഓരോ ദിവസവും പ്രിയപ്പെട്ടതോരോന്നും നഷ്ടമായിക്കൊണ്ടിരിക്കുന്നു.കടലില്‍ കാറ്റേറ്റ് മറിഞ്ഞ കപ്പല്‍പോലെ നിന്റെ സൈന്യവും ശിഥിലമായിക്കൊണ്ടിരിക്കുന്നു.ആയതിനാല്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് എല്ലാരും ആഗ്രഹിക്കുന്നു.

സുയോധനന്‍ ഒന്നും പറയാതെ ആചാര്യന്റെ മുഖത്തേക്ക്തന്നെ നോക്കിയിരുന്നു.കൃപര്‍ തുടര്‍ന്നു:

നമ്മള്‍ ഇപ്പോള്‍ പാണ്ഡവരേക്കാള്‍ ശക്തികുറഞ്ഞവരായിരിക്കുന്നു.അതിനാല്‍ അവരുമായി സന്ധി ചെയ്യണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു.

അപ്പോള്‍ അക്ഷോഭ്യനായി സുയോധനന്‍ പറഞ്ഞു:

ആചാര്യ,അങ്ങ് പറയേണ്ടതുപോലെ പറയുന്നു.ആഴി ചൂഴുന്ന ഊഴിയെല്ലാം ഭരിച്ച ഞാന്‍ എങ്ങിനെ പാണ്ഡവരുടെ പ്രസാദം കൊണ്ട് നിഷ്കളങ്കമായി വാഴും?സ്നിഗ്ദ്ധവും ഹിതകരവുമായി അങ്ങ് പറഞ്ഞ വാക്കുകളെ ഞാന്‍ നിന്ദിക്കുകയല്ല.

പിന്നെ സുയോധനന്‍ ജാലകം വഴി അല്‍പ്പനേരം ഇരുളിലേക്ക് നോക്കി നിന്നുകൊണ്ട് തുടര്‍ന്നു:

സുയുദ്ധത്താല്‍ സുനയത്തെ ഞാന്‍ കാണുന്നു.നമുക്ക് പേടിക്കേണ്ട കാലമല്ലിത്‌.പൊരുതേണ്ട കാലമാണ്.ശാശ്വതമായ സുഖം ലോകത്തിലില്ല.പിതൃക്കള്‍ക്കും ക്ഷത്രധര്‍മ്മത്തിനും കടം തീര്‍ത്തവനാണ് ഞാന്‍.ക്ഷത്രിയന്‍ ഗൃഹമെത്തയില്‍ കിടന്നു ചാകുന്നതിനേക്കാള്‍ മോശപ്പെട്ടതായി  മറ്റൊന്നുമില്ലെന്നു അങ്ങേക്ക് അറിയാമല്ലോ?

ഇങ്ങിനെ ചോദിച്ചുകൊണ്ട് അയാള്‍ എഴുന്നേറ്റു പുറത്തേക്ക് നടന്നു.കൃപര്‍ അയാളെ പിന്തുടര്‍ന്നു.ശിബിരത്തിനു പുറത്തു അശ്വത്ഥാമാവിന്റെ നേതൃത്വത്തില്‍ കൌരവ സൈന്യം അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു!മഹാരാജാവിന്റെ തീരുമാനം എന്തെന്ന് അറിയുവാനുള്ള ആകാംക്ഷ ആ മുഖങ്ങളില്‍ ഉണ്ടായിരുന്നു.എല്ലാവരെയും അഭിസംബോധന ചെയ്തുകൊണ്ട് സുയോധനന്‍ പറഞ്ഞു:

എനിക്ക് വേണ്ടി യത്നിച്ചു മരിച്ചവരെയും ഭൂമിയില്‍ കിടക്കുന്നവരെയും ഓര്‍ത്തുകൊണ്ട്‌ ഞാന്‍ ആദ്യമേ പറയട്ടെ,നാം യുദ്ധം അവസാനിപ്പിക്കുന്നില്ല.വയസ്സ്യന്മാരും സോദരന്മാരും പിതാമാഹാന്മാരും എനിക്കായി ജീവത്യാഗം ചെയ്തു.ഇനി ഞാന്‍ എന്റെ ജീവനെ കാത്തു മാപ്പിരക്കുന്നത് എത്ര നിന്ദ്യമാണ്!യുദ്ധം തുടര്‍ന്ന് കൊണ്ട് ഒന്നുകില്‍ ഞാന്‍ വിജയം വരിക്കും.അല്ലെങ്കില്‍ ....

സുയോധനന്‍ അത് മുഴുമിക്കും മുന്‍പേ പടയാളികള്‍ കരഘോഷം മുഴക്കി.തോല്‍വിയെപ്പറ്റി അചഞ്ചലനാവാത്ത അയാള്‍ക്ക്‌ അവര്‍ വിജയാശംസകള്‍  നേര്‍ന്നു.അവര്‍ അയാള്‍ക്ക്‌ മുന്‍പില്‍ ആയുധങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു.അപ്പോള്‍ കൂട്ടത്തില്‍ നിന്നും അശ്വത്ഥാമാവ് മുന്നോട്ടു വന്നുകൊണ്ട് പറഞ്ഞു:

കുലം,ശ്രീ,തേജസ്,വീര്യം എന്നിവയെല്ലാം ചേര്‍ന്ന ശല്യര്‍ സേനാധിപതി ആകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ദ്രൌണി ഇങ്ങിനെ പറഞ്ഞപ്പോള്‍ കാഴ്ചക്കാര്‍ വീണ്ടും കരഘോഷം മുഴക്കി.അപ്പോള്‍ അല്‍പ്പം അകലെയായി,തേര്‍ത്തട്ടില്‍ തന്നെ മാറിയിരിക്കുന്ന ശല്യരേ സുയോധനന്‍ നോക്കി.അദ്ദേഹം മുന്നോട്ടുവന്നുകൊണ്ട് പറഞ്ഞു:

നിങ്ങളുടെ അഭീഷ്ടപ്രകാരം നടക്കട്ടെ.എനിക്കാവും വിധം ഞാന്‍ നോക്കാം.എന്റെ ജീവനും സ്വത്തുക്കളും ഇന്ന്മുതല്‍ നിങ്ങള്‍ക്ക് അധീനമായിരിക്കും.

അനന്തരം അയാള്‍ എല്ലാവരെയും താണുവണങ്ങി.സുയോധനന്‍ അദ്ദേഹത്തെ സേനാധിപനായി അഭിഷേകം ചെയ്തു.

൦൦൦

Sunday, February 9, 2014

അദ്ധ്യായം-65,ഒരു സുര്യാസ്തമയം കൂടി....

കര്‍ണ്ണന്റെ സൈന്യാധിപത്യത്തിലെ രണ്ടാം ദിന യുദ്ധം തുടങ്ങിയത് ,പാണ്ഡവരില്‍ കനത്ത നാശം വിതച്ചുകൊണ്ടാണ്!തന്നോട് പൊരുതി നിന്ന ധര്‍മ്മപുത്രരെ അയാള്‍ നിരായുധനാക്കുകയും വില്ലാല്‍ വീശിപ്പിടിച്ച് പരിഹസിച്ചു വിടുകയും ചെയ്തു.ആ സംഭവം എല്ലാവരെയും ആഹ്ലാദിപ്പിച്ചുവെങ്കിലും സുയോധനനെ അസ്വസ്ഥനാക്കി.പാണ്ഡവരില്‍ മൂത്തവനായ അയാളെ ഈ വിധം അപമാനിച്ചത് പാണ്ഡവര്‍ക്ക് ഒരിക്കലും സഹിക്കാനാവുകയില്ല.അര്‍ജുനനും ഭീമനും അടങ്ങിയിരിക്കുകയില്ല.കൃഷ്ണന്‍ എന്തെങ്കിലും ഉപായം സ്വീകരിക്കും.അതിനു തനിക്കു കനത്ത വില നല്‍കേണ്ടിവരുമെന്നും സുയോധനന്‍ ഉറപ്പിച്ചു.

അയാള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു. ഭീമന്‍ എമ്പാടും അക്രമം അഴിച്ചുവിട്ടു.അയാളെ എതിരിട്ടത്‌ ദുസ്സാസനന്‍ ആയിരുന്നു.അയാള്‍ അസ്ത്രങ്ങളാല്‍ ഭീമന്റെ ഉടല്‍ നീറ്റി.ആ അസ്ത്രപ്രയോഗത്തിനു മുന്‍പില്‍ ഭീമന്‍ തളര്‍ന്നു വീണപ്പോള്‍ ദുസ്സാസനന്‍ പിന്തിരിഞ്ഞു പോന്നു.പെട്ടെന്ന് ബോധം വീണ്ടെടുത്ത ഭീമന്‍ ദുസ്സാസനനു പുറകില്‍ ഓടിയെത്തി,തന്റെ കനത്ത ഗദ കൊണ്ട് തലയ്ക്കു പിന്നില്‍ ആഞ്ഞടിച്ചു.ഗദാഘാതത്താല്‍ ശിരസ്സുപിളര്‍ന്ന് ദുസ്സാസനന്‍ പത്തു വില്ലിന്‍ പാട് ദൂരെ തെറിച്ചു വീണു!ചട്ടയും മെയ്ക്കൊപ്പുകളും മാലകളും ചിന്നിച്ചിതറി,സഹിക്കവയ്യാത്ത വേദനയില്‍ നിലത്തു കിടന്നു പിടയുന്ന ദുസ്സാസനന്റെ നെഞ്ചില്‍ ഭീമന്‍ കയറിയിരുന്നു!അയാളുടെ വലതു കൈ മുറിചെടുത്തുകൊണ്ട്,ആ കൈ കൊണ്ട് തന്നെ ഭീമന്‍ ദുസ്സാസനനെ മര്‍ദ്ദിച്ചു.പിന്നെ ആര്‍ത്തട്ടഹസിച്ചുകൊണ്ട് ഭീമന്‍ ദുസ്സാസനന്റെ നെഞ്ച് ഗദകൊണ്ട് അടിച്ചു പിളര്‍ന്നു!സിംഹം തന്റെ ഇരയ എന്നപോലെ,അയാള്‍ ദുസ്സാസനന്റെ ചോര വലിച്ചു കുടിച്ചു.

ദുസ്സാസനന്‍ അടക്കം പതിനേഴു സഹോദരങ്ങള്‍ ആണ് ഉച്ചയോടെതന്നെ  സുയോധനന് നഷ്ട്ടപ്പെട്ടത്‌.യുദ്ധമാര്യാദകള്‍ കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള പാണ്ഡവരുടെ മുന്നേറ്റം സുയോധനനില്‍ പക ആളി കത്തിക്കുകയാണ് ചെയ്തത്.അതിനാല്‍ തന്നെ സമവായത്തിന് ശ്രമിക്കണമെന്ന അശ്വത്ഥാമാവിന്റെ നിര്‍ദേശം സുയോധനന്‍ തള്ളിക്കളഞ്ഞു!

മദ്ധ്യാഹ്നത്തിനു ശേഷം അര്‍ജുനനും കര്‍ണ്ണനും നേരിട്ട് എതിര്‍ത്തു.കടുത്ത ആ പോരാട്ടം ഏവരും നോക്കി നിന്നുവെന്നു പറയാം.നാരായം.നാളികം,വരാഹകര്‍ണ്ണം,ക്ഷുരം,അര്‍ദ്ധചന്ദ്രം,അഞ്ജലികം എന്നിങ്ങനെ അര്‍ജുനന്‍ മാറിമാറി എയ്ത അമ്പുകളെല്ലാം നിഷ്പ്രയാസം കര്‍ണ്ണന്‍ ഗ്രസിച്ചു!അര്‍ജുനന്റെ ആഗ്നെയത്തെ വാരുണം കൊണ്ട് കര്‍ണ്ണന്‍ തളച്ചു!

അതിനിടയില്‍ അര്‍ജുനന്റെ ചാപം മുറിഞ്ഞുവീണു.അതുകണ്ട് കര്‍ണ്ണന്‍ ആക്രമണം നിര്‍ത്തിവച്ച്,അര്‍ജുനന് വില്ല് മാടിയെടുക്കുന്നതിനു അവസരം നല്‍കി.പെട്ടെന്ന് തന്നെ അസ്ത്രധാരിയായി വന്ന് കര്‍ണ്ണനെ എതിരിട്ട അര്‍ജുനനെ കര്‍ണ്ണന്‍ മൂന്നു ശരങ്ങള്‍ എയ്ത് മുറിവേല്‍പ്പിച്ചു.അടുത്ത കര്‍ണ്ണാസത്രങ്ങള്‍ കൃഷ്ണന്റെ ചട്ടയും കീറി!

കര്‍ണ്ണന്റെ സര്‍പ്പബാണങ്ങള്‍ കൃഷ്ണനെ മുറിവേല്‍പ്പിച്ചത് അര്‍ജുനന് സഹിക്കാനായില്ല!അയാള്‍ ക്രുദ്ധനായി കര്‍ണ്ണനെതിരെ ശരവര്‍ഷം ആരംഭിച്ചു.മഹാസ്ത്രജാലാകുലമായ വിധത്തില്‍ യുദ്ധം ഭയങ്കരമായി.ഇരുവരുടെയും ശരങ്ങള്‍ ചുറ്റിലും ഇരുള്‍ പരത്തി.അപ്പോള്‍ കര്‍ണ്ണന്‍,തേരില്‍ എഴുന്നേറ്റുനിന്ന്,ധ്യാന നിമഗ്നനായി.സര്‍പ്പമുഖമായ അസ്ത്രമെടുത്തു വില്ലില്‍ തൊടുത്ത് അര്‍ജുനന് അഭിമുഖം നിന്നു.അതുകണ്ട്‌ സാരഥിയായ ശല്യര്‍ പറഞ്ഞു:

കര്‍ണ്ണാ,ഈ ശരം കഴുത്തില്‍ കൊള്ളില്ല.മറ്റൊന്ന് തൊടുക്കുക.

കര്‍ണ്ണന്‍ ധീരതയോടെ പ്രതിവചിച്ചു:

രണ്ടുപ്രാവശ്യം അമ്പു തൊടുക്കുക എന്റെ രീതിയല്ല.എനിക്ക് വഞ്ചനായുദ്ധം അറിയില്ല.അര്‍ജുനന്‍ നേരില്‍ കാണട്ടെ എന്റെ ശരം.അതിനൊത്തവണ്ണമുള്ളത് അയാളും തിരഞ്ഞെടുത്തു കൊള്ളട്ടെ.

കര്‍ണ്ണന്‍ അര്‍ജുന ശിരസ്സ് ലക്ഷ്യമാക്കി അസ്ത്രമയച്ചു.പാഞ്ഞു വരുന്ന അതില്‍നിന്നും അര്‍ജുനനെ രക്ഷിക്കാന്‍,അയാളുടെ തേരാളിയായ കൃഷ്ണന്‍ തേര് താഴ്ത്തി!അതിനാല്‍ ആ കര്‍ണ്ണാസ്ത്രം അര്‍ജുനന്റെ കിരീടവും തെറിപ്പിച്ചുകൊണ്ട് നിപതിച്ചു!ഏവരും സ്തപ്തരായിനില്‍ക്കെ അടുത്ത അമ്പ് അര്‍ജുനന്റെ വില്ലിന്റെ ഞാണ്‍ അറുത്തിട്ടു!അടുത്ത  ഞാണ്‍ മുറുക്കുന്നതിനു സമയം അനുവദിച്ചുകൊണ്ട് കര്‍ണ്ണന്‍ കാത്തുനിന്നു.എന്നാല്‍ അര്‍ജുനന്‍ കെട്ടിയ വില്ലിന്റെ അടുത്ത ഞാണും കര്‍ണ്ണന്‍ മുറിച്ചു.ഈ വിധം അര്‍ജുനന്‍ കെട്ടിയ ഏഴു ഞാണുകളും കര്‍ണ്ണന്‍ മുറിച്ചിട്ടത് അര്‍ജുനനെ ആകെ ലജ്ജിതനാക്കി.



അങ്ങിനെ വിജയിച്ചുനില്‍ക്കെയാണ് കര്‍ണ്ണന്റെ രഥം അവിചാരിതമായി ചെളിയില്‍ പൂണ്ടുപോയത്.കര്‍ണ്ണന്‍ തേരില്‍നിന്നും ചാടിയിറങ്ങി.ശല്യര്‍ ശ്രമിച്ചിട്ടും തേര്‍ ഉയര്‍ത്താന്‍ ആവുന്നില്ലെന്നു കണ്ട കര്‍ണ്ണന്‍,അതിനായി ശ്രമിച്ചു.ആ നേരത്ത് അര്‍ജുനന്‍ കര്‍ണ്ണന് നേരെ ഗാണ്ഡിവം കുലച്ചു.അതുകണ്ട് കര്‍ണ്ണന്‍ വിളിച്ചുപറഞ്ഞു:

പാര്‍ഥ,അല്‍പ്പം കാക്കുക.ഞാന്‍ നിരായുധനാണ്.യുദ്ധസമയത്ത് മുടിയഴിഞ്ഞവരെയും ആയുധം കീഴ്വച്ചവരെയും പിന്തിരിഞ്ഞവരെയും ആക്രമിക്കരുതെന്നല്ലേ യുദ്ധധര്‍മ്മം.

അതിനു മറുപടിയായി കൃഷ്ണന്‍ എന്തോ പരിഹാസപുര്‍വ്വം പറഞ്ഞു.വില്ല് കുലച്ചു നില്‍ക്കുന്ന അര്‍ജുനന് എതിരായി കര്‍ണ്ണനും ശരം തൊടുത്തു.കര്‍ണ്ണ ശരമേറ്റ അര്‍ജുനന്‍ ബോധരഹിതനായി നിലംപതിച്ചു!അതോടെ ആയുധങ്ങള്‍ വീണ്ടും കൈയ്യൊഴിഞ്ഞ് രഥചക്രം ഉയര്‍ത്തുവാന്‍ കര്‍ണ്ണന്‍ പിന്നെയും ശ്രമിച്ചു.അപ്പോള്‍ ബോധം വീണ്ടെടുത്ത അര്‍ജുനന്‍,പിന്തിരിഞ്ഞു നില്‍ക്കുന്ന കര്‍ണ്ണന്റെ ശിരസ്സ് ലക്ഷ്യമാക്കി അസ്ത്രം പായിച്ചു.ആ അര്‍ജുന ബാണം കര്‍ണ്ണന്റെ തല വേര്‍പെടുത്തി!കര്‍ണ്ണന്റെ ഉടല്‍ മാത്രം മെല്ലെ നിലത്തേക്കു ചരിഞ്ഞു വീണു.

ഉടന്‍ വിജയാഹ്ലാദസൂചകമായി പാണ്ഡവര്‍ ശംഖു വിളിച്ചു.സുയോധനന്‍ ആകാശത്തേക്ക് നോക്കി.പടിഞ്ഞാറേ ചക്രവാളം അസ്തമയ ശോഭയാല്‍ ചുവന്നിരുന്നു!അപ്പോള്‍ അന്നത്തെ യുദ്ധം അവസാനിച്ചതായി അറിയിച്ചുകൊണ്ട്‌ കാഹളം മുഴങ്ങി!

൦൦൦




Friday, February 7, 2014

അദ്ധ്യായം-64,പ്രകീര്‍ത്തനങ്ങളില്‍ വീണുപോകുന്നവര്‍

വീരനായകനായ ദ്രോണരുടെ മരണം സുയോധനനെ ഏറെ ദുഖിപ്പിച്ചു.എങ്കിലും അയാളുടെ യുദ്ധത്തിലുള്ള പ്രതീക്ഷ കൈവെടിഞ്ഞില്ല.അയാള്‍ കര്‍ണ്ണനെ സമീപിച്ചു.കര്‍ണ്ണന്‍ മറുത്തൊന്നും പറയാതെ തന്നെ സൈന്യാധിപത്യം ഏറ്റെടുത്തു.അതോടെ കര്‍ണ്ണനെ പൊന്‍കുടങ്ങളിലെ ജലം കൊണ്ട് സ്നാനം ചെയ്യിച്ച്,ഔഷധകൂട്ടുകളാല്‍ അഭിഷേകം നടത്തി,സുയോധനന്‍ കര്‍ണ്ണനെ സേനാധിപനായി പ്രഖ്യാപിച്ചു.

പതിനാറാം ദിനത്തിലെ സൂര്യോദയത്തില്‍തന്നെ കര്‍ണ്ണന്‍ പടകൂട്ടി!മകരവ്യൂഹമാണ് കര്‍ണന്‍ നിര്‍ദ്ദേശിച്ചത്.ആനച്ചങ്ങല ആലേഖനം ചെയ്ത വെളുത്ത കൊടിയും വെള്ളക്കുതിരകളുമായി,വില്ലേന്തിക്കൊണ്ട് മകരവ്യൂഹത്തിന്റെ മുഖത്തു കര്‍ണ്ണന്‍ വന്നു നിന്നപ്പോള്‍ ,മറ്റൊരു സൂര്യന്‍ ഉദിച്ചതായിതോന്നി സുയോധനന്!വ്യൂഹത്തിന്റെ നടുവിലായിരുന്നു സുയോധനന്റെ സ്ഥാനം.പാണ്ഡവര്‍ അര്‍ദ്ധചന്ദ്രവ്യൂഹവുമായാണ് കുരുക്ഷേത്രത്തില്‍ അണിനിരന്നത്.അര്‍ജുനനും ഭീമനും ധര്‍മ്മപുത്രരും ആയിരുന്നു പാണ്ഡവസേനയുടെ നേതൃത്ത്വത്തില്‍ .

  ആനപ്പുറത്തായിരുന്നു ഭീമന്‍!അയാളുടെ മുന്നേറ്റം കൌരവ സേനയില്‍ കനത്ത നാശം വിതച്ചെന്നു പറയാം.ഭീമന്‍ തളക്കാന്‍ കൌരവരില്‍ നിന്നും ക്ഷേമധൂര്‍ത്തി എത്തി.അയാളെ അസ്ത്രങ്ങള്‍ കൊണ്ട് മടക്കാന്‍ ഭീമന് ആയില്ല!അത് മനസിലാക്കിയ ഭീമന്‍ ക്ഷേമധുര്‍ത്തിയുടെ ആനയെ ആക്രമിച്ചു.പരിഭ്രാന്തിയോടെ ഓടാന്‍ തുടങ്ങിയ ആനയുടെ പുറത്തു നിന്നും അതിസാഹസികമായി ക്ഷേമധുര്‍ത്തി താഴേക്കു ചാടി!നിലത്തുനിന്നും അയാള്‍ ഭീമന് നേര്‍ക്ക്‌ ശരം തൊടുത്തു!ഭീമന്റെ ചതി അയാളും ആവര്‍ത്തിച്ചു!ഭീമന്റെ ആനയെ എഴുത്താണി അമ്പുകള്‍ കൊണ്ട് പീഡിപ്പിച്ചു!ആനക്കൊപ്പം താഴെ വീണ ഭീമന്‍ ഗദയുമായി ക്ഷേമധൂര്‍ത്തിക്ക് നേരെ പാഞ്ഞു ചെന്നു.ക്ഷേമധൂര്‍ത്തി തന്റെ ഗദ കൈയ്യിലെടുക്കും മുന്‍പേ ഭീമന്‍ അയാള്‍ക്ക്‌ മേല്‍ ചാടിവീണു.ഭീമന്റെ ഗദാ താഡനമേറ്റ് ക്ഷേമധൂര്‍ത്തി തല്‍ക്ഷണം മരിച്ചു!

ഉച്ചവരെയുള്ള യുദ്ധം അവസാനിക്കുമ്പോള്‍ ,കൌരവ പക്ഷത്തുള്ള ചിത്രനും മാഗധ രാജാവായ ദണ്ഡദാരനും അര്‍ജുനാസ്ത്രമേറ്റ് മരണം പൂകി!പാണ്ഡ്യനെ അശ്വത്ഥാമാവ് വധിച്ചു എന്നത് മാത്രമായിരുന്നു കൌരവ പക്ഷത്തെ വിജയം!

ഉച്ചക്ക് ശേഷം സുയോധനനെ എതിരിട്ടത്‌ ധര്‍മ്മപുത്രന്‍ ആയിരുന്നു.പോരടിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന കൂറ്റന്‍ കാളയേപ്പോലെയായിരുന്നു ധര്‍മ്മപുത്രന്‍!തന്നെ എതിര്‍ത്തു നില്‍ക്കാന്‍ യുധിഷ്ഠിരന് കഴിയുന്നില്ലായെങ്കിലും അയാള്‍ പിന്തിരിയാന്‍ കൂട്ടാക്കിയില്ല!അത് കണ്ട സുയോധനന്‍ ശക്തമായ ഒരസ്ത്രപ്രയോഗത്തിലൂടെ അയാളുടെ വില്ലറുത്തിട്ടു!ധര്‍മ്മപുത്രന്‍ നിലതെറ്റി താഴേക്കു വീണു.അയാള്‍ എഴുന്നെല്‍ക്കാനായി സുയോധനന്‍ കാത്തുനിന്നു.ധര്‍മ്മപുത്രന്‍ നിവര്‍ന്നപ്പോള്‍ സുയോധനന്‍ പറഞ്ഞു:

ഇനി ഗദായുദ്ധമാണ് ഉചിതം.അസ്ത്രം നഷ്ട്ടപ്പെട്ട അങ്ങ് ഇനി ഗദ എടുത്താലും.ഞാന്‍ കാത്തുനില്‍ക്കാം 

പ്രതീക്ഷയോടെ നിന്ന സുയോധനന് നേര്‍ക്ക്‌ എന്നാല്‍ ധര്‍മ്മപുത്രന്‍ പൊടുന്നനെ ഒരു വലിയ വേലാണ് പ്രയോഗിച്ചത്!എതിരാളിയെ അയാള്‍ ഉപയോഗിക്കുന്ന ആയുധം കൊണ്ട് തന്നെ എതിരിടണമെന്ന നിയമവും അതോടെ ലംഘിക്കപ്പെട്ടു!എന്നാല്‍ അത് വിളിച്ചുപറയാനാകും മുന്‍പേ സുയോധനന്‍ ബോധരഹിതനായി നിലംപതിച്ചു!

അസ്തമയത്തോടെ യുദ്ധം നിര്‍ത്തിവച്ച് ഇരുപക്ഷവും പിരിഞ്ഞപ്പോള്‍ സുയോധനന്‍ കര്‍ണ്ണനെ ചെന്നുകണ്ടു.

യുദ്ധത്തില്‍ പാണ്ഡവര്‍ വിജയിക്കുക തന്നെയാണ് കര്‍ണ്ണാ.നീതിപുര്‍വകമല്ല അവരുടെ വിജയങ്ങള്‍ എങ്കിലും അതെന്നെ അമ്പരപ്പിക്കുന്നു.

അതുകേട്ടു കര്‍ണ്ണന്‍ പറഞ്ഞു:

നീ ഹതാശനാകാതിരിക്കുക.അര്‍ജുനന് കൃഷ്ണനെ എന്നവിധം അനുയോജ്യനായ ഒരു സാരഥിയെ എനിക്ക് ലഭിച്ചാല്‍ തീര്ച്ചയായും വിജയം വരിക്കമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ആരെയാണ് നീ ആഗ്രഹിക്കുന്നത്?

ശല്യരെ.കൃഷ്ണന് അശ്വഹൃദയം അറിയാവുന്നത് പോലെ മഹാരഥനായ അദേഹത്തിന് ഹയജ്ഞാനം ഉണ്ട്.അസ്ത്രപ്രയോഗത്തിലും ആചാര്യന്‍ മുന്നിലല്ലേ?

അതുകേട്ടതും കര്‍ണ്ണന് ശുഭരാത്രി നേര്‍ന്നുകൊണ്ട് സുയോധനന്‍ നേരെ ശല്യരുടെ സമീപത്തേക്ക് ചെന്നു.സുയോധനന്റെ ആവശ്യം കേട്ട് കോപാകുലനായ ശല്യര്‍ ചോദിച്ചു:

നീ എന്നെ നിന്ദിക്കുകയാണോ?സുതപുത്രന്റെ സൂതത്തിനായി ഞാന്‍ പോകയോ?

അപ്പോള്‍ സുയോധനന്‍ അനുനയത്തില്‍ പറഞ്ഞു:

അങ്ങ് കോപിക്കരുത്.ഒരിക്കലും കര്‍ണ്ണന്റെ കരബലം അങ്ങയെക്കാള്‍ മേലെയല്ല.യുദ്ധാരംഭത്തില്‍ തന്നെ അങ്ങ് എനിക്ക് വാക്ക് തന്നിരുന്നതാണ് ഞാന്‍ എന്താവശ്യപ്പെട്ടാലും നിര്‍വഹിച്ചു തരാമെന്ന്.അങ്ങ് ആ വാക്ക് പാലിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

അപ്പോള്‍ കോപം ഒതുക്കിക്കൊണ്ട് ശല്യര്‍ പറഞ്ഞു:

എന്നെ കര്‍ണ്ണന് മേലെയായി നീ പറഞ്ഞതുകൊണ്ട് ഞാന്‍ ഇത് അഗീകരിക്കുന്നു 

അതോടെ സംതൃപ്തനായി സുയോധനന്‍ തിരികെ പോന്നു.ഏതു പ്രഗത്ഭരും പുകഴ്ത്തലില്‍ വീണുപോകും എന്ന ആശയം സുയോധനന്‍ മനസിലോര്‍ത്തു പതിയെ ചിരിച്ചു.

൦൦൦

 

Wednesday, February 5, 2014

അദ്ധ്യായം-63,വേദനിച്ചോ ഗുരോ?

യുദ്ധത്തിന്റെ പതിനാലാം നാളില്‍  തുടക്കത്തിലെ, കര്‍ണ്ണന്‍ നകുലനെ നിരായുധനാക്കിയിട്ടും ഔധാര്യപുര്‍വ്വം വിട്ടയച്ചുകൊണ്ട്,അര്‍ജുനനെ മാത്രമേ വധിക്കൂ എന്ന് അമ്മക്ക് നല്‍കിയ വാക്ക് പാലിച്ചു!എന്നാല്‍ കര്‍ണ്ണനോട് തോറ്റ് മടങ്ങിയ നകുലന്‍ വളരെ വേഗം സുയോധനനെ നിരായുധനാക്കി.കര്‍ണ്ണന് ഭീമനില്‍ നിന്ന് പിന്നീട് പരാജയം ഉണ്ടാവുകയും ചെയ്തു.ഇപ്രകാരമുള്ള ജയപരാജയങ്ങളോടെയാണ് മധ്യാഹ്നംവരെ യുദ്ധം നീങ്ങിയത്!

ഉച്ചക്ക് ശേഷം പാണ്ഡവരെ നടുക്കും വിധം കൌരവമുന്നേറ്റം ഉണ്ടായി!പാഞ്ചാലിയുടെ പിതാവും ദ്രോണരുടെ പുര്‍വകാല സുഹൃത്തും ആയ ദ്രുപദനും,വിരാടരാജനും ഒരുമിച്ചു നിന്നാണ് ദ്രോണരോട് ഏറ്റത്.ആചാര്യനെ വളഞ്ഞു നിന്ന് അവര്‍ ആക്രമിച്ചു!എന്നാല്‍ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ,ഒരേ വേളയില്‍ ദ്രോണര്‍ തൊടുത്ത ഇരു ശരങ്ങളെറ്റ് അവര്‍ മരിച്ചു വീണു!

അച്ഛന്റെ മരണം ധൃഷ്ടദ്യുമ്നനെ തെല്ലൊന്നുമല്ല പ്രകോപിതനാക്കിയത്!അയാള്‍ ക്രൌര്യത്തോടെ ദ്രോണര്‍ക്കു നേരെ ചീരിയടുത്തു!ചെവി മുട്ടുമാറ് ഇരുവരും വില്ല് വലിച്ച് ഏറ്റുമുട്ടി.എന്നാല്‍ അധികനേരം ദ്രോണരോട് എതിര്‍ത്തു നില്‍ക്കാന്‍ ധൃഷ്ടദ്യുമ്നന് ആയില്ല.അയാള്‍ തളര്‍ന്നു തുടങ്ങിയപ്പോഴേക്കും സുര്യന്‍ അസ്തമയം പൂകിയതിനാല്‍ യുദ്ധം അവസാനിച്ചു.എങ്കിലും അടുത്ത ദിവസത്തില്‍ താന്‍ ദ്രോണരെ വധിക്കുമെന്ന് ധൃഷ്ടദ്യുമ്നന്‍ ശപഥം ചെയ്തു!

ധൃഷ്ടദ്യുമ്നനന്റെ ശപഥത്തെപ്പറ്റി ഓര്‍മ്മിപ്പിച്ചപ്പോള്‍ പതിവുപോലെ സ്വയംപ്രകീര്‍ത്തിച്ചുകൊണ്ട് അദ്ദേഹം സുയോധനനോട് പറഞ്ഞു:

ഹേ കുരുശ്രേഷ്ടാ,പാണ്ഡവ പക്ഷത്ത് എനിക്ക് സമമായി അര്‍ജുനന്‍ മാത്രമേയുള്ളൂ.അവനുപോലും എന്നെ വധിക്കുക അസാധ്യമാണ്.പിന്നെയാണോ ധൃഷ്ടദ്യുമ്നന്‍?

പതിനഞ്ചാം നാളിലെ യുദ്ധത്തില്‍ ദ്രോണര്‍ കുടുതല്‍ കരുത്തോടെ മുന്നേറി!ആ പരാക്രമണം പാണ്ഡവരെ നിലംപരിശാക്കും എന്നുപോലും തോന്നിപ്പോയി സുയോധനന്.എതിര്‍ത്തവരെയെല്ലാം പരാജയപ്പെടുത്തിക്കൊണ്ട് പുകയില്ലാത്ത അഗ്നിപോലെ ശോഭിച്ചു ആചാര്യന്‍.സോമകരും പാഞ്ചാലരും മത്സ്യരും ആ ശസ്ത്രപ്രയോഗത്തിനു മുന്നില്‍ നിഷ്പ്രഭരായി തീര്‍ന്നു!പൊന്‍കോപ്പുകള്‍ അണിഞ്ഞ അവരില്‍ ഏറെപ്പേരും മുറിവേറ്റും ശിരസ്സറ്റും താഴെ വീണുകൊണ്ടിരുന്നു!ഒരു ബ്രാഹ്മണന്‍ ഈ വിധം കൊല ചെയ്യുന്നത് ഉചിതമല്ലെന്ന അഭിപ്രായം ഉയര്‍ന്നു വന്നെങ്കിലും അതൊന്നും വകവയ്ക്കാതെ അദ്ദേഹം മുന്നേറി!

മദ്ധ്യാഹ്നം ആയപ്പോഴേക്കും ദ്രോണര്‍പാണ്ഡവപക്ഷത്തു കനത്ത നാശം വിതച്ചു കഴിഞ്ഞിരുന്നു!അങ്ങിനെ പോരാടിക്കൊണ്ടിരിക്കെ ധൃഷ്ടദ്യുമ്നന്‍ അദ്ദേഹത്തിനു നേര്‍ക്ക്‌ കുതിച്ചെത്തി.ദ്രോണരോട് അയാള്‍ കൂടുതല്‍ വാശിയോടെ പോരാടിക്കൊണ്ടിരിക്കെ പാണ്ഡവപ്പടയില്‍ നിന്നും ഒരു ആരവം കേട്ടു.എല്ലാവരും അങ്ങോട്ട്‌ ശ്രദ്ധിച്ചപ്പോള്‍,മദ്യപിച്ച് ഉന്മത്തനായവനെപ്പോലെ,ചോര വാര്‍ന്നൊലിക്കുന്ന ഗദയും ഉയര്‍ത്തിപ്പിടിച്ച് ആഹ്ലാദത്തോടെ ഉറക്കെ ചിരിച്ചുകൊണ്ട് ഭീമന്‍ അങ്ങോട്ട്‌ കടന്നുവന്നു.ദ്രോണരേ കണ്ടതും അയാള്‍ വിളിച്ചു ചോദിച്ചു:

ആചാര്യന്‍ അറിഞ്ഞില്ലേ.അശ്വത്ഥാമാവ്  ചത്തു!

മകന്റെ മരണവാര്‍ത്തയറിഞ്ഞ നിമിഷം ദ്രോണര്‍ സ്തബ്ധനായി നിന്നു.ആ വാര്‍ത്ത അവിശ്വസനീയമായി തോന്നി സുയോധനന്.അയാള്‍ ദ്രോണ സമീപം പാഞ്ഞെത്തി.ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരിക്കുന്നത് സുയോധനന്‍ ആദ്യമായി കണ്ടു.

അപ്പോള്‍ അത് വഴി ധര്‍മ്മപുത്രര്‍ എത്തി.ആ പാണ്ഡവന്‍ സത്യം മാത്രമേ പറയു എന്നാണ് ഖ്യാതി.അദേഹത്തിന്റെ തേര്‍ നിര്‍ത്തിച്ച് ദ്രോണര്‍ സത്യം ആരാഞ്ഞു.ധര്‍മ്മപുത്രന്‍ മെല്ലെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:

ഗുരോ,കൊല്ലപ്പെട്ടിരിക്കുന്നു അശ്വത്ഥാമാവ്..............

അത്രമാത്രമേ കേള്‍ക്കാനായുള്ളു സുയോധനനും അയാള്‍ മറ്റെന്തോകൂടി പറയുന്നുണ്ടായിരുന്നു.നിര്‍ഭാഗ്യവശാല്‍ ആസമയത്ത് കൃഷ്ണന്റെ ശംഖനാദധ്വനി മുഴങ്ങുകയും പാണ്ഡവരില്‍നിന്നും ആരവങ്ങള്‍ ഉയരുകയും ചെയ്തു!അതിനാല്‍മറ്റൊന്നുംവ്യെക്തമായില്ല.

ധര്‍മ്മപുത്രന്റെ വാക്കുകള്‍ കേട്ട് ഉടന്‍തന്നെ ശസ്ത്രങ്ങള്‍വെടിഞ്ഞ്ദ്രോണര്‍ തേര്‍ത്തട്ടില്‍ ഉപവിഷ്ടനായി!മുഖം തെല്ലുയര്‍ത്തി,നെഞ്ചുയര്‍ത്തി,നിശ്ചലനായി ഇരുന്നു.സത്വമൊത്തിരിക്കുന്ന സമയത്ത് കയ്യില്‍ വാളുമേന്തി,ക്രുദ്ധനായി തന്റെ തേര്‍വിട്ടു ചാടിവന്ന ധൃഷ്ടദ്യുമ്നന്‍,എല്ലാവരും നോക്കി നില്‍ക്കെ ആചാര്യന്റെ പുറകിലൂടെ പെട്ടെന്ന് വാള് വീശി!രക്തം ചീറ്റിയൊലിക്കുന്ന ആചാര്യന്റെ ഉടല്‍ താഴേക്കു പതിച്ചു!

ഇരു സൈന്യങ്ങളും നിശ്ചലം നില്‍ക്കെ,കയ്യില്‍ മുറിച്ചു പിടിച്ചിരുന്ന ആചാര്യന്റെ തല കൌരവ പക്ഷത്തേക്ക് കാല്‍കൊണ്ടു തട്ടിയെറിഞ്ഞു!അത് സുയോധനന്റെ മുന്നില്‍ ചെന്ന് വീണു!ചോരയും മണ്ണും കലര്‍ന്ന ആ ശിരസ്സ് സുയോധനന്‍ പതിയെ കയ്യിലെടുത്തു!

൦൦൦

 

Monday, February 3, 2014

അദ്ധ്യായം-62,മരണം കൊണ്ടുപോകും വരെ.

യുദ്ധം പതിമൂന്ന് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ സുയോധനന് തന്റെ മുപ്പത്തിമൂന്ന് സഹോദരങ്ങളെ നഷ്ട്ടപ്പെട്ടു കഴിഞ്ഞിരുന്നു!ഇന്നിപ്പോള്‍  ഏക സഹോദരിയുടെ ഭര്‍ത്താവായ ജയദ്രഥനും കൊല്ലപ്പെട്ടിരിക്കുന്നു.തനിക്കായി മരിച്ച അവരെക്കുറിച്ചെല്ലാം ഓര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ വലിയ ദുഃഖം തോന്നി.

അയാള്‍ പ്രിയ ചങ്ങാതിയായ കര്‍ണ്ണനെ അന്ന് രാത്രിതന്നെ ചെന്ന് കണ്ടു.തന്റെ സങ്കടങ്ങള്‍ക്കൊപ്പം ദ്രോണരുടെ നിലപാടുകളെപ്പറ്റിയും വിമര്‍ശിച്ചു സംസാരിച്ചു.അപ്പോള്‍ അനുനയ രൂപേണ കര്‍ണ്ണന്‍ പറഞ്ഞു:

അല്ലയോ,ഗാന്ധാരീ പുത്രാ.ആചാര്യനെ ഈ വിധം ഭാല്‍സിക്കരുത്.അദ്ധേഹം തന്റെ ശക്തിപോലെ പ്രവര്‍ത്തിക്കുന്നുണ്ട്.

ആ വാക്കുകള്‍ സുയോധനന് അത്ഭുതം ഉളവാക്കി..പലമട്ടില്‍ കര്‍ണ്ണനെ ഉപദ്രവിച്ചിട്ടുള്ള ആളാണ്‌ ദ്രോണര്‍.എന്നിട്ടും അയാള്‍ ദ്രോണരെ തള്ളിപ്പറയാന്‍ കൂട്ടാക്കുന്നില്ല!കര്‍ണ്ണന്‍ തുഅര്‍ന്നു:

ചതികൊണ്ടാണ് പാണ്ഡവര്‍ ഇതുവരെ വിജയംകണ്ടത്.ബുദ്ധിപൂര്‍വ്വം ഒരു നല്ല കര്‍മ്മവും അവര്‍ ചെയ്തിട്ടില്ല.നീയോ അകര്‍മ്മകമായി പ്രവര്‍ത്തിച്ചിട്ടുമില്ല.അതിനാല്‍ നീ ധൈര്യമായി യുദ്ധം മുന്നോട്ടു കൊണ്ടുപോകുക.

അവരിങ്ങനെ സംസാരിച്ചു നില്‍ക്കെ,ഒരു ഭടന്‍ വന്ന് പാണ്ഡവര്‍ രാത്രി യുദ്ധത്തിനു സന്നദ്ധരായി വന്നിട്ടുള്ളതായി അറിയിച്ചു.സുയോധനന്‍ ഒന്ന് ശങ്കിച്ചു നിന്നു.രാത്രി യുദ്ധം അയാള്‍ പ്രതീക്ഷിച്ചതല്ല.എന്നാല്‍ കര്‍ണ്ണന്‍ ആയുധങ്ങളുമേന്തി തയ്യാറായിക്കഴിഞ്ഞു!

ഭീമപുത്രനായ ഘടോല്‍കചനെ മുന്‍നിര്‍ത്തിയാണ് പാണ്ഡവര്‍ യുദ്ധരംഗത്ത് എത്തിയിരിക്കുന്നത്.അത് പാണ്ഡവരുടെ മറ്റൊരു അടവാണ്.ഭീമന് രാക്ഷസിയില്‍ ജനിച്ച പുത്രനാണ് ഘടോല്‍കചന്‍.രാക്ഷസര്‍ക്ക് രാത്രിയില്‍ കാഴ്ച കൂടും.അത് കണക്കാക്കിയാണ് അവര്‍ പതിവിനു വിപരീതമായി രാത്രിയില്‍ യുദ്ധത്തിന് എത്തിയത്!

കര്‍ണ്ണനാണ് അവനോട് ഏറ്റത്.യുദ്ധ ധര്‍മ്മങ്ങള്‍ ഒന്നും പാലിക്കാതെയാണ് ഘടോല്‍കചന്‍ ആക്രമിക്കുന്നത്.നിമിഷങ്ങള്‍ക്കകം തന്നെ തങ്ങള്‍ ഇല്ലാതാവും എന്ന നില വന്നപ്പോള്‍ സുയോധനന്‍ കര്‍ണ്ണനോട്‌ പറഞ്ഞു:

കര്‍ണ്ണാ,ഈ രാത്രി പുലരും മുന്‍പേ അവനെ വധിക്കുക.അതിന് നീ തുണയാവേണം


കര്‍ണ്ണന്‍ അതുകേട്ട് അല്‍പ്പനേരം തേര്‍ത്തട്ടില്‍ എന്തോ ആലോചിച്ചുനിന്നു.അനന്തരം കര്‍ണ്ണന്‍ തന്റെ പ്രിയപ്പെട്ട ശക്തിവേല്‍ കൈയ്യിലെടുത്തു.അലറിക്കുതിച്ചു വരുന്ന,പാര്‍വത രൂപിയായ ഘടോല്‍കചന്റെ ഹൃദയം ലക്ഷ്യമാക്കി അയാള്‍ അത് ചാട്ടിയെറിഞ്ഞു!ഒരു മിന്നല്‍പിണര്‍ പോലെ അത് കൃത്യമായി ലക്ഷ്യംകണ്ടു.ഒരു കൊടുങ്കാറ്റ് പോലെ ചുറ്റിത്തിരിഞ്ഞ് ഘടോല്‍കചന്‍ ചത്തു നിലത്തേക്കു വീണു.കൌരവ പക്ഷത്തു ഹര്‍ഷാരവങ്ങള്‍ ഉയര്‍ന്നു.പാണ്ഡവര്‍ ഹതാശരായി.അല്‍പ്പനേരം കഴിഞ്ഞ് ,പാണ്ഡവപക്ഷത്തുള്ള ബീഭത്സു സുയോധനനെ തേടിവന്നു.ഇന്നത്തെ യുദ്ധം അവസാനിപ്പിക്കുവാനും എല്ലാവരും ഉറക്കത്തിനായി പിരിയുവാനും പാണ്ഡവര്‍ ആഗ്രഹിക്കുന്നതായി അയാള്‍ അറിയിച്ചു.സുയോധനന്‍ അത് സമ്മതിക്കുകയും ചെയ്തു.

ഘടോല്‍കചനെ വധിച്ചതിനു എല്ലാവരും കര്‍ണ്ണനെ അഭിനന്ദിച്ചു.കര്‍ണ്ണന്‍ എന്നാല്‍ മൌനത്തിലായിരുന്നു!എല്ലാവരും ഒഴിഞ്ഞപ്പോള്‍ സുയോധനന്‍ കര്‍ണ്ണന്റെ ദുഖകാരണം തിരക്കി.കര്‍ണ്ണന്‍ പറഞ്ഞു:

ഘടോല്‍കചവധം എന്നെ സന്തോഷിപ്പിക്കുന്നില്ല സുയോധന.കാരണം മറ്റൊരാള്‍ക്കായി കാത്തു വച്ച ആയുധമാണ് എനിക്ക് അവനില്‍ പ്രയോഗിക്കേണ്ടി വന്നത്.

ഒന്നും മനസിലാവാതെ ,നോക്കിയിരിക്കുന്ന സുയോധനന് അരികിലേക്ക് ചേര്‍ന്നിരുന്നുകൊണ്ട് കര്‍ണ്ണന്‍ തുടര്‍ന്നു:

അന്ന് ,അമ്മ കുന്തീദേവി വന്നുപോയത്തിനു ശേഷം മറ്റൊരു ദിവസം എന്റെ പിതാവായ സുര്യദേവന്‍ വന്നിരുന്നു.അര്‍ജുന പിതാവായ ദേവേന്ദ്രന്‍ വരുമെന്നും അയാള്‍ ചോദിക്കുന്നതൊന്നും നല്‍കരുതെന്നും പറഞ്ഞ്‌ തിരികെ പോയി.

അല്‍പനേരം മൌനം പൂണ്ടതിനുശേഷം ,വിസ്മയ നേത്രനായിരിക്കുന്ന സുയോധനനോട് അയാള്‍ തുടര്‍ന്നു:

വൈകാതെ ഇന്ദ്രന്‍ എത്തി.എന്റെ ദാനശിലത്തെ മുതലെടുത്തുകൊണ്ട് എന്റെ ജന്മസിദ്ധമായ വജ്രകുണ്ഡലങ്ങള്‍ ആവശ്യപ്പെട്ടു.ഞാന്‍ ഒട്ടും മടിക്കാതെ അതെല്ലാം ഊരി നല്‍കിയതിനു പ്രതിഫലമായി ഇന്ദ്രന്‍ തന്നതാണ് വൈജയന്തി എന്ന് പേരുള്ള ആ ശക്തിവേല്‍ .ഒരാള്‍ക്ക്‌ നേരെ പ്രയോഗിക്കുനത്തോടെ ഇല്ലാതാവുന്ന അത് ഞാന്‍ അര്‍ജുനനായി കരുതി വച്ചിരുന്നതാണ്.പക്ഷെ........

എന്ത് പറയണമെന്ന് അറിയാതെ സുയോധനന്‍ നിശ്ചലം നിന്നു.പിന്നെ പതിയെ മനോനില വീണ്ടെടുത്ത് മെല്ലെ ചോദിച്ചു:

അപ്പോള്‍ ...എല്ലാം.......?

സുയോധനന്‍ മുഴുമിക്കും മുന്‍പേ കര്‍ണ്ണന്‍ പറഞ്ഞു:

അതെ,എനിക്ക് എല്ലാ ആശ്രയങ്ങളും നഷ്ട്ടപ്പെട്ടിരിക്കുന്നു.അമ്മയ്ക്ക് പകരമായി എനിക്ക് ലഭിച്ച എന്റെ സംരക്ഷിത വലയങ്ങള്‍ ,അമ്മക്ക് കൊടുത്ത,അര്‍ജുനനെ മാത്രമേ വധിക്കൂ എന്നവാക്കുപാലിക്കാന്‍ കാത്തുവച്ച ആയുധം എല്ലാംതന്നെ......


അല്‍പനേരം മിണ്ടാനാവാതെ നിന്ന കര്‍ണ്ണന്‍ സുയോധനന്റെ ചുമലില്‍ കൈവച്ചുകൊണ്ട് തുടര്‍ന്നു:

പക്ഷെ മഹാരാജാവേ,എന്തൊക്കെ നഷ്ട്ടപ്പെട്ടാലും അങ്ങയെ എനിക്ക് നഷ്ട്ടമാവരുത്.ഞാന്‍ അങ്ങേയുടെ കൂടെ എന്നുമുണ്ടാവും.മരണം എന്നെ കൊണ്ടുപോകും വരെ..........

വികാരാധീനനായ സുയോധനന്‍ കര്‍ണ്ണനെ വാത്സല്യപൂര്‍വം ആശ്ലേഷിച്ചു.

൦൦൦

അദ്ധ്യായം-61,ചതിയുടെ സുദര്‍ശനം !!

പുത്രവിയോഗത്താല്‍ തപ്തനായിരുന്നെങ്കിലും യുദ്ധത്തിന്റെ പതിമൂന്നാം ദിവസവും പതിവുപോലെ സുയോധനന്‍ അതിരാവിലെ തന്നെ എഴുന്നേറ്റു.ഭാനുമതിയെ നേരില്‍ കാണാനോ,ആശ്വസിപ്പിക്കുവാനോ  ഇതുവരെ കഴിയാത്തതിലും അയാള്‍ ദുഖിതനായിരുന്നു.എങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ അയാള്‍ തയ്യാറായില്ല.അത് തനിക്കുവേണ്ടി ജീവന്‍ വെടിഞ്ഞവരോടുള്ള മര്യാദകേടാവുമെന്നു അയാള്‍ക്ക്‌ ഒരിക്കല്‍ക്കൂടി തോന്നി.

ചക്രാട്യമായ ശകടവ്യൂഹവുമായിട്ടാണ് ദ്രോണരുടെ നേതൃത്തത്തില്‍ അന്ന് കുരുക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്‌.വ്യൂഹത്തിന്റെ സുചീമുഖത്ത് കൃതവര്‍മ്മാവ് ആണ്.അദേഹത്തിന് പിന്നിലായിരുന്നു സുയോധനന്റെ സ്ഥാനം.കര്‍ണ്ണന്‍ സുയോധനന് പുറകില്‍ നിന്നു.കര്‍ണ്ണന്‍ ദുഖിതനും നിശബ്ധനും ആയിരുന്നു!അത് ശ്രദ്ധിക്കവേ ദ്രോണര്‍ ഏവരോടുമായി പറഞ്ഞു:

കുമാരന്മാരുടെ വധം പൊറുക്കാവുന്നതല്ല.പാണ്ഡവര്‍ വൈരികളാണ്.അഭിമന്യുവിനെ കൊന്ന ജയദ്രദനെ വധിക്കാതെ താന്‍ അടങ്ങുകയില്ലായെന്ന് അര്‍ജുനന്‍ ശപഥം ചെയ്തിരിക്കുന്നു.അത് സംഭവിക്കാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്.

പിന്നീട് ദ്രോണര്‍ സ്വന്തം തെരിലേക്ക് കയറി.അവിടെ നിന്ന് സൈന്യത്തെ ആകമാനമോന്നു വീക്ഷിച്ചിട്ടു ഉറക്കെ പറഞ്ഞു:

നൂറായിരം കുതിരകള്‍ക്കും അറുപതിനായിരം തേരിനും പതിനാലായിരം ഗജങ്ങള്‍ക്കും ഇരുപത്തോരായിരം പദാതികള്‍ക്കും മൂന്നു വിളിപ്പാട് ദൂരെയായാണ്‌ ഞാന്‍ ജയദ്രദനെ സംരക്ഷിച്ചു നിര്‍ത്തിയിട്ടുള്ളത്.അതിനും മുന്‍പില്‍ നമ്മുടെ ഈ ശകടവ്യൂഹവുമുണ്ട്.അതിനാല്‍ അയാള്‍ക്ക്‌ സമീപമെത്തുക ഇന്ദ്രനുപോലും സാധ്യമല്ല.

ഇത്രയും പറഞ്ഞുകൊണ്ട് അദ്ദേഹം പടപ്പുറപ്പാടിന് കല്‍പ്പിച്ചു.ശംഖനാദങ്ങളും ഭേരീരവങ്ങളുമായി മുന്നേറിയ കൌരവപ്പടയെ അര്‍ജുനന സേന ആദ്യമേതന്നെ പ്രതിരോധിക്കാന്‍ ശ്രമിച്ചു.മനോനില അന്യം വന്നതുപോലെ,ഭയാനകമായ ആക്രമണമായിരുന്നു അര്‍ജുനന്റെത് ജയദ്രദവധമല്ലാതെ മറ്റൊന്നും അയാള്‍ ലക്‌ഷ്യം വയ്ക്കുന്നില്ല!സുര്യാസ്തമയത്തിനു മുന്‍പായി അത് സാധിച്ചില്ലെങ്കില്‍ ജീവത്യാഗം ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്ന അര്‍ജുനന് മറ്റൊന്നും പ്രശ്നമായില്ല.അധികം വൈകാതെ അര്‍ജുനന്‍ സുയോധന സഹോദരനായ ദുര്‍മ്മഷണനെ,പഴുത്ത പനംകായ് പോലെ അരിഞ്ഞുവീഴ്ത്തി!

അര്‍ജുനനോടു എതിരിട്ടവരെല്ലാം പരാജിതരായി മടങ്ങി.പടത്തല മുടിച്ചു മുന്നേറാന്‍ ശ്രമിച്ച അര്‍ജുനനെ തടയാന്‍ കഴിയാതെ ദുസ്സാസ്സനന് പിന്തിരിയേണ്ടിവന്നു!അര്‍ജുനന്‍ മുന്നോട്ടു കടക്കുമ്പോള്‍ അവനെ ദ്രോണാചാര്യര്‍ ഉപരോധിച്ചുകൊണ്ട് പറഞ്ഞു:

ഹേ,അര്‍ജുനാ.എന്നെ മറികടക്കാതെ,വധിക്കാതെ നിനക്ക് ജയദ്രദവധം സാധ്യമാവില്ല.

അതുകേട്ട് അര്‍ജുനന്‍ ക്രോധത്തോടെ അസ്ത്രം തൊടുത്തു.അപ്പോള്‍ കൃഷ്ണന്‍ എഴുന്നേറ്റു നിന്ന് അര്‍ജുനന്റെ കാതില്‍ എന്തോ പറഞ്ഞു!ഉടന്‍ അര്‍ജുനന്‍ വില്ല് താഴ്ത്തികൊണ്ട് ദ്രോണരോട് പറഞ്ഞു:

ആചാര്യ,അങ്ങ് എന്റെ ശത്രുവല്ല.ഗുരുവാണ്.ഗുരുവിനോട് എതിരിടാന്‍ ഈ ശിഷ്യന് ആവില്ല.

അതോടെ കൃഷ്ണന്‍ തേര് തിരിച്ചു.അര്‍ജുനന്‍ പിന്‍വാങ്ങിയതുകണ്ട് ദ്രോണരും പിന്തിരിഞ്ഞു.എന്നാല്‍ ഉടന്‍ കൃഷ്ണന്‍ തേര്‍ വളരെ വേഗം തിരിച്ച് ശക്രവ്യൂഹത്തിലേക്ക് പായിച്ചു!അവിചാരിതമായ ആ കടന്നുവരവ് കൌരവ സേനയെ ശിഥിലമാക്കി.അപ്പോള്‍ സുയോധനനെ നോക്കിക്കൊണ്ട് ആത്മഗതമെന്നതുപോലെ ദ്രോണര്‍ പറഞ്ഞു:

ഗുരുവിനെ എതിര്‍ക്കാന്‍ മടിച്ചവന്,ചതിക്കാന്‍ മടിയില്ല!

പിന്നെ സുയോധനനോട് അദ്ദേഹം പറഞ്ഞു:

നീ...നീ തന്നെ അര്‍ജുനനെ എതിരിടുക

അതുകേട്ട് ആശ്ചര്യം പൂണ്ട സുയോധനനോട് അദ്ദേഹം തുടര്‍ന്നു:

നിനക്കതിനു കഴിയും കൌരവശ്രേഷ്ഠ.അസ്ത്രമെല്‍ക്കാത്ത വിധമുള്ള കാഞ്ചനച്ചട്ട നിന്നെ ഞാന്‍ അണിയിക്കാം.അര്‍ജുനന് അത് മുറിക്കുക സാധ്യമല്ല.ധൈര്യമായി പോകുക.ഈ ചതിക്കുള്ള ശിക്ഷ നീ തന്നെ നല്‍കുക. 

സുയോധനനെ പുശ്ചത്തോടെയാണ് അര്‍ജുനന്‍ എതിരേറ്റത്‌!അര്‍ജുനന്റെ ശരവര്‍ഷം സുയോധനന്റെ ശരിരത്തില്‍ തട്ടി ചിന്നിച്ചിതറി!അപ്പോള്‍ അര്‍ജുനന്‍ തേര്‍ത്തട്ടില്‍ നിന്നുകൊണ്ട് ദ്രോണരെ തലയുയര്‍ത്തി നോക്കി.പിന്നെ,എന്തോ നിശ്ചയിച്ചുറപ്പിച്ച്,സുയോധനനെ അവഗണിച്ച്,അയാളുടെ കുതിരകളിലേക്ക് അസ്ത്രങ്ങള്‍ എയ്തു!നിലംപതിക്കുന്ന കുതിരകള്‍ക്കൊപ്പം തേരും തകര്‍ന്നു വീണു!അര്‍ജുനന്‍ മറ്റൊരു അധര്‍മ്മം കൂടി ചെയ്തിരിക്കുന്നു.അയാള്‍ കൈകള്‍ ഉയര്‍ത്തി,അര്‍ജുനനോടു നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു.എന്നാല്‍ പാഞ്ഞുവന്ന അര്‍ജുന ശരങ്ങള്‍ സുയോധനന്റെ കൈത്തലം തുളച്ചു!ചോര വാര്‍ന്നു വീഴുന്ന കരങ്ങളോടെ സുയോധനന്‍ നിലത്തേക്കു പതിച്ചു!

ഉടന്‍ അര്‍ജുനന്‍ വളരെ സാഹസികമായി ജയദ്രതന്‍ നില്‍ക്കുന്ന ദിക്കിലേക്ക് തിരിച്ചു!മുറിവേറ്റവനെങ്കിലും ജയദ്രധനെ രക്ഷിക്കാനായി സുയോധനനും അങ്ങോട്ട്‌ പാഞ്ഞു.ജയദ്രദനു ചുറ്റും കര്‍ണ്ണനും കൃപരും അശ്വത്ഥാമാവും വൃഷസേനനും നിന്നിരുന്നു.അവര്‍ക്ക് നടുവില്‍ നിന്ന് ജയദ്രദന്‍പൊരുതി.

ചതുരംഗ സൈന്യത്തിന്റെ രക്ഷ അയാള്‍ക്കുണ്ടെന്നു മനസ്സിലാക്കിയ സുയോധനന്‍ അവിടെ നിന്ന് അല്പം മാറി വിശ്രമിച്ചു.ഇടയ്ക്കിടയ്ക്ക് സുയോധനന്‍ മാനത്തേക്ക് നോക്കി.ചതുര്‍ വീരന്മാരെ മറികടക്കാന്‍ അര്‍ജുനന് ആവുന്നില്ല!സുര്യന്‍ അസ്തമിച്ചാല്‍,മാനം കറുത്താല്‍ പിന്നെ അര്‍ജുനന് ജയദ്രഥനെവധിക്കാനാകില്ല!അല്‍പസമയംകൂടിയേഅസ്തമയത്തിനുള്ളൂ!

പെട്ടെന്ന് സുര്യന്‍ ഇരുണ്ടു.സന്ധ്യയെത്തിയതിനാല്‍ പക്ഷികള്‍ കൂടുകളിലേക്ക് മടങ്ങി.ഈ സമയം വിജയശ്രീലാളിതനായി സുയോധനന്‍ വിളിച്ചു പറഞ്ഞു:

സൂര്യന്‍ അസ്തമിച്ചു!ഇനി യുദ്ധം അവസാനിപ്പിക്കാം.ജയദ്രഥന്‍ ഇനി ധൈര്യത്തോടെ നിരായുധനായി മുന്നോട്ടു വന്നുകൊള്ളട്ടെ.അര്‍ജുനന് പ്രതിഞ്ജ പാലിക്കാന്‍ ആയില്ല.

എല്ലാവരും ആയുധം മടക്കി.പെട്ടെന്ന് എങ്ങും പകല്‍ വെളിച്ചം പരന്നു!ആ വെളിച്ചത്തില്‍,നിരായുധനായി നില്‍ക്കുന്ന ജയദ്രഥന്റെ ശിരസ്സ് അര്‍ജുനാസ്ത്രം മുറിച്ചിട്ടു!

കൃഷ്ണന്‍ സുദര്‍ശനചക്രത്താല്‍ സൂര്യനെ മറച്ചതാണ്.അത് മാത്രമല്ല,നിരായുധനായ ജയദ്രഥനെ വധിച്ചതും ചതിയാണ്.സുയോധനന്‍ ദ്രോണരെ തിരിഞ്ഞു നോക്കി.ആചാര്യനപ്പോള്‍ നിശബ്ധനായി അയാളെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു!

൦൦൦


Sunday, February 2, 2014

അദ്ധ്യായം-60,അന്ത്യചുംബനം

യുദ്ധത്തിന്റെ പന്ത്രണ്ടാം നാള്‍ ,രണാങ്കണത്തിലേക്ക് ചക്രവ്യൂഹവുമായി പ്രവേശിക്കുമ്പോള്‍ ദ്രോണര്‍ പറഞ്ഞു;

നമ്മുടെ വ്യൂഹം തകര്‍ക്കാന്‍ അര്‍ജുനന് സാധിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.ആയതിനാല്‍ വിജയം നമുക്കാവും.

അനന്തരം ആചാര്യന്‍ സുയോധനപുത്രനായ ലക്ഷ്മണനെ അരികില്‍ ചേര്‍ത്തുകൊണ്ട് എല്ലാവരോടുമായി പറഞ്ഞു:

വീരനായ ഇവന്‍ ഇന്ന് വ്യൂഹത്തിന് മുന്നില്‍ നില്‍ക്കട്ടെ.

ആ നിര്‍ദേശംസുയോധനന് ഉള്‍ക്കൊള്ളാനായില്ല.അവനുപകരം താന്‍ നില്‍ക്കാമെന്നു പറഞ്ഞപ്പോള്‍ ദ്രോണര്‍ അയാളെ തടഞ്ഞുകൊണ്ട്‌ പറഞ്ഞു;

ഓരോരുത്തര്‍ക്കും യധാവിധിയുള്ള സ്ഥാനങ്ങള്‍ ഉണ്ട്.ദുര്യോധന,പടക്ക് നടുവിലാണ് നിന്റെ സ്ഥാനം.നിനക്ക് ഇടതും വലതുമായി കര്‍ണ്ണനും ദുസ്സാസനനും നില്‍ക്കും.പടത്തലയ്ക്കല്‍ ഞാനുള്ളപ്പോള്‍ ഭയമെന്തിന്?

പട ആരംഭിച്ചപ്പോള്‍ ,പ്രതീക്ഷിച്ചതുപോലെ അര്‍ജുനനല്ല എതിരിട്ടത്‌.അയാളുടെ പുത്രനായ അഭിമന്യുവാണ് പ്രതിരോധവുമായെത്തിയത്.അയാള്‍ ആചാര്യനോട് അടരാടും നേരം അദ്ദേഹം വിളിച്ചുപറഞ്ഞു:

ഹേ,അര്‍ജുന പുത്രാ.മടങ്ങിക്കൊള്ളൂക.നിന്റെ പിതാവിനുപോലും കഴിയില്ല ഈ ചക്രവ്യൂഹം തകര്‍ക്കാന്‍.

ആ വാക്കുകള്‍ പുശ്ചത്തോടെയാണ് അഭിമന്യു ഉള്‍ക്കൊണ്ടത്‌.അഹങ്കാരത്തോടെ അയാള്‍ ഇങ്ങിനെ പ്രതികരിച്ചു;

അങ്ങ് കണ്‍ നിറയെ കണ്ടുകൊള്ളൂ എന്റെ യുദ്ധവീര്യം.കൌരവശ്രേഷ്ഠനായ ദുര്യോധനന്റെ ശിരസ്സ് ഈ മണ്ണില്‍ വീഴുന്നത് ഇന്ന് അങ്ങേക്ക് കാണാം.

അത്രയും പറഞ്ഞ് അയാള്‍ മദിച്ച ഒരാനയെപ്പോലെ മുന്നോട്ട് കുതിച്ചു.ദ്രോണരെ തന്ത്രപൂര്‍വം പെട്ടെന്ന് മറികടന്നുകൊണ്ട്‌ അയാള്‍ വ്യൂഹത്തിന് അകത്തേക്ക് കയറി.സുയോധനനെ ലക്ഷ്യമിട്ട് വരുന്ന അയാളെ സഹോദരന്മാരായ സുഷേണനും ദീര്‍ഘലോചനനും കുണ്ഡഭേദിയും മാറിമാറി എതിര്‍ത്തെങ്കിലും അവരെയെല്ലാം അയാള്‍ വധിച്ചു.സഹോദരന്മാര്‍ വധിക്കപ്പെട്ടത് കണ്ട് ക്രുദ്ധനായ ദുസ്സാസനന്‍ അഭിമന്യുവിനെ എതിര്‍ത്തു.എന്നാല്‍ ആ വീര്യത്തിനു മുന്‍പില്‍ ദുസ്സാസനന് ഏറെ നേരം പിടിച്ചുനില്‍ക്കാനായില്ല.

അപ്പോള്‍ കര്‍ണ്ണന്‍ ദുസ്സാസന രക്ഷക്കെത്തി.തീക്ഷണ ശരങ്ങളാല്‍ കര്‍ണ്ണന്‍ അഭിമന്യുവിനു മുന്നില്‍ നിന്നുവെങ്കിലും ആ അസ്ത്രപ്രയോഗങ്ങള്‍ അയാള്‍ക്ക്‌ മുന്നില്‍ വൃഥാവിലായി.തന്റെ ശിരസ്സെന്ന ലക്‌ഷ്യം സാധിക്കാതെ അഭിമന്യു മടങ്ങില്ലെന്ന് സുയോധനന് തോന്നി.പെട്ടെന്ന് തന്നെ കര്‍ണ്ണനെയും മറികടന്ന് അയാള്‍ സുയോധനന് മുന്നില്‍ കുതിച്ചെത്തി!സര്‍വ്വശക്തിയുമായി അയാള്‍ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.മരണത്തെ മുഖാമുഖം കണ്ട അയാള്‍ അവസാനമായിട്ടെന്ന വണ്ണം സ്വപുത്രനായ ലക്ഷ്മണനെ നോക്കി.പിതാവിന്റെ അവസ്ഥ കണ്ടറിഞ്ഞ അവന്‍ ക്രോധത്തോടെ അഭിമന്യുവിന് അഭിമുഖം നിന്നു.

നിര്‍ഭയനായി അവന്‍ അഭിമന്യുവിനെ എതിരിട്ടു.അധികം വൈകാതെ അഭിമന്യു ലക്ഷ്മണനെ നിരായുധനാക്കിത്തിര്‍ത്തു!അയാളെ നോക്കിക്കൊണ്ട് അഹങ്കാരത്തോടെ അഭിമന്യു പറഞ്ഞു:

നീ ലോകമൊക്കെ നല്ലവണ്ണം ഇപ്പോള്‍ കണ്ടുകൊള്ളുക.നിന്റെ അച്ഛന്‍ കാണ്‍കെ നീ യമലോകം പൂകാന്‍ പോകുകയാണ്.

അത്രയും പറഞ്ഞുകൊണ്ട് അഭിമന്യു വില്ല് തൊടുത്തു.സുയോധനന്‍ അവിടേക്ക് അണയാന്‍ ശ്രമിച്ചപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു!അഭിമന്യുവിന്റെ അസ്ത്രങ്ങള്‍ ഏറ്റു ലക്ഷ്മണന്‍ നിലത്തേക്കു വീണു.സ്വപുത്രന്റെ വിയോഗത്തില്‍ സുയോധനന്‍ വാവിട്ടുകരഞ്ഞു.ചോര വാര്‍ന്നൊലിക്കുന്ന പുത്രനെ പുണര്‍ന്നുകൊണ്ട് അയാള്‍ മനോനില കൈവിട്ട്‌ അലറി:

കൊല്ലുക.പകരത്തിനു പകരം വീട്ടുക.ആരുണ്ട് ഇത് ചെയ്യാന്‍.

അയാളുടെ ആക്രോശം കേട്ട് ദ്രോണരും കര്‍ണ്ണനും അവിടെയെത്തി.അപ്പോള്‍ ഓടിവന്ന,സുയോധനന്റെ സഹോദരി ഭര്‍ത്താവായ ജയദ്രദന്‍ ഉറക്കെ വിളിച്ചുപറഞ്ഞു:

അങ്ങ് കണ്ടുകൊള്ളുക അര്‍ജുനപുത്ര വധം.

പെട്ടെന്ന് അയാള്‍ അഭിമന്യുവിനു നേര്‍ക്ക്‌ കുതിച്ചു.അധികം കഴിയും മുന്‍പേ അഭിമന്യു വധിക്കപ്പെട്ട വാര്‍ത്ത എങ്ങും പരന്നു.എന്നാല്‍ അതൊന്നും സുയോധനനെ ആശ്വസിപ്പിച്ചില്ല.അയാള്‍ യുദ്ധം നിര്‍ത്തി ദുഖത്തോടെ ശിബിരത്തില്‍ തന്നെ ഇരുന്നു.

ഇരുപക്ഷത്തെയും പുത്രന്മാര്‍ കൊല്ലപ്പെട്ടതിനാല്‍ യുദ്ധം നിര്‍ത്തിവക്കാനുള്ള ആവശ്യം ഉയര്‍ന്നു.സുയോധനന് അത് സമ്മതമായിരുന്നു.എന്നാല്‍ പാണ്ഡവര്‍ അതിനു തയ്യാറായില്ല!മാത്രമല്ല പുത്രവധത്തില്‍ ക്രുദ്ധനായ അര്‍ജുനന്‍,പിറ്റേന്നുള്ള സുര്യാസ്തമയത്തിനു മുന്‍പ് ജയദ്രഥനെ വധിക്കുമെന്ന് പ്രതിഞ്ജ ചെയ്യുകയും ചെയ്തു!

സുയോധനന്‍ മകന്റെ സംസ്കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ കൊട്ടാരത്തില്‍ നിന്നും ഭാനുമതിയുടെ ദ്യൂതെത്തി.മകനെ കൊട്ടാരവളപ്പില്‍ സംസ്കരിക്കണം എന്നായിരുന്നു അവളുടെ ആവശ്യം.അയാള്‍ തടസ്സം പറഞ്ഞില്ല.മകന്റെ പ്രകാശമാനമായ മുഖത്ത് അന്ത്യചുംബനമര്‍പ്പിച്ച് അയാള്‍ കൊട്ടാരത്തിലേക്കുള്ള ശവഘോഷയാത്രക്ക്‌ അനുമതി നല്‍കിക്കൊണ്ട് ആരും കാണാതെ വിതുമ്പിക്കരഞ്ഞു...

൦൦൦

Saturday, February 1, 2014

അദ്ധ്യായം-59,ഹൃദയം പിളര്‍ന്ന് മണ്ണിലേക്ക്

ഭീക്ഷ്മര്‍ക്ക് പകരം സാരഥ്യം ഏറ്റെടുക്കാന്‍ കര്‍ണ്ണന്‍ തയ്യാറായില്ല!കര്‍ണ്ണന്‍ ദ്രോണരെ ആ ചുമതല ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.അത് ന്യായമാണെന്ന് സുയോധനനും തോന്നി.ആചാര്യനെ മറികടന്ന്‌ കര്‍ണ്ണനെ സേനാപതിയാക്കിയാല്‍ അത് യുദ്ധത്തെ ബാധിക്കുകതന്നെ ചെയ്യും.അതിനാല്‍ സുയോധനന്‍ ദ്രോണരെ ചെന്ന് കണ്ടു.ദ്രോണര്‍ പറഞ്ഞു:

കൌരവര്‍ഷഭനായ ഗംഗാപുത്രന് ശേഷം എന്നെ സെനാപതിയാക്കാന്‍ നീ തീരുമാനിച്ചതില്‍ എനിക്ക് സന്തോഷം.ഇതിനു തക്ക പ്രതിഫലം ഞാന്‍ നിനക്ക് തരുന്നതാണ്.ഞാന്‍ നിനക്ക് ആദ്യം എന്തിഷ്ടമാണ് നിവര്‍ത്തിച്ചു തരേണ്ടത്‌ ?

അദ്ധേഹത്തിനു മുന്‍പില്‍ അല്‍പ്പനേരം മൌനം പുണ്ട് നിന്നതിനുശേഷം സുയോധനന്‍ പറഞ്ഞു:

എനിക്ക് വരം തരുവാന്‍ അങ്ങ് തയ്യാറായതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു.അങ്ങേക്ക് കഴിയുമെങ്കില്‍ പാണ്ഡവരില്‍ മുത്തവനായ ധര്‍മ്മപുത്രരേ ഭവാന്‍ ജീവനോടെ പിടിച്ച് എനിക്കരികില്‍ എത്തിക്കണം.ആ നിമിഷം ഞാന്‍ യുദ്ധം അവസാനിപ്പിക്കാം.എനിക്ക് ഇതല്ലാതെ മറ്റൊരു മോഹവുമില്ല.

നിന്റെ ആഗ്രഹം സാധിക്കുമാറാകട്ടെ!നീ ധന്യനായ യുധിഷ്ഠിരനെ ജീവനോടെ പിടിക്കുവാനാണല്ലോ ആവസ്യപ്പെടുന്നത്!എന്തുകൊണ്ട് നീ അവന്റെ മരണം ആഗ്രഹിക്കുന്നില്ല?

അപ്പോള്‍ സുയോധനന്‍ പറഞ്ഞു:

ഗുരോ,പോരില്‍ ധര്‍മ്മപുത്രനെ കൊന്നതുകൊണ്ട് മാത്രം വിജയം എനിക്ക് ഉണ്ടാവുകയില്ലായെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത് ?

അതുകേട്ട് സുയോധനനെ പുണര്‍ന്നുകൊണ്ട് ദ്രോണര്‍ പറഞ്ഞു:

വീരനായ ധര്‍മ്മപുത്രനെ,അര്‍ജുനന്‍ പോരില്‍ കാക്കില്ലായെങ്കില്‍ നിന്റെ ആഗ്രഹം നടന്നുവെന്നുതന്നെ നീ കരുതിക്കൊള്ളുക.

പിന്നെ പതിയെ സുയോധനനെ വിട്ട്‌,മുറിയിലൂടെ മെല്ലെ ഉലാത്തിക്കൊണ്ട് ദ്രോണര്‍ തുടര്‍ന്നു:

അര്‍ജുനന്‍ കാക്കുന്ന ധര്‍മ്മപുത്രനെ കീഴടക്കാന്‍ ആര്‍ക്കും സാധ്യമാവില്ല.ഫല്‍ഗുനന്‍ എന്റെ പ്രിയ ശിഷ്യനായതുകൊണ്ടല്ല,അസ്ത്രപ്രയോഗത്തില്‍ അയാള്‍ എനിക്ക് മീതെ ആയതുകൊണ്ടാണ്‌!

സുയോധനന് സമീപം വന്നു നിന്നുകൊണ്ട് ദ്രോണര്‍ തുടര്‍ന്നു:

നീ സാമര്‍ത്ഥ്യം കൊണ്ട് അര്‍ജുനനെ ധര്‍മ്മപുത്രനില്‍നിന്നും അകറ്റണം.ഒരു മുഹൂര്‍ത്ത മാത്ര മാത്രം മതിയാകും അത്...

 പറഞ്ഞപ്രകാരം പതിനൊന്നാം നാളിലെ കൌരവ സേനാധിപനായി ദ്രോണര്‍ ശോഭിച്ചു.ഗരുഡവ്യൂഹമായിരുന്നു കൌരുവരുടെത്.മുഖമായി ആചാര്യന്‍ തന്നെ നിലകൊണ്ടു.തുടക്കം മുതല്‍ തന്നെ അദ്ദേഹം യുധിഷ്ഠിരനെ ലക്ഷ്യമിട്ടു നീങ്ങി.

മധ്യാഹ്നമായിട്ടും ധര്‍മ്മപുത്രരില്‍ നിന്നും അര്‍ജുനനെ മാറ്റിനിര്‍ത്തുവാന്‍ സുയോധനനായില്ല.അര്‍ജുനന്‍ തനിച്ചു സംശപ്തന്മാരോട്  പോരാടിയ വേളയില്‍ ധര്‍മ്മപുത്രനെ തനിച്ചു കിട്ടിയതാണ്.എന്നാല്‍ ദ്രോണര്‍ക്കു ഒന്നും ചെയ്യാനായില്ല!

ഉച്ചഭക്ഷണത്തിനായി പിരിയും നേരം ദ്രോണര്‍ സുയോധനനോട്‌ പറഞ്ഞു:

നീ കണ്ടല്ലോ അര്‍ജുനന്റെ പരാക്രമണങ്ങള്‍.അവന്റെ അസ്ത്രപീഡയാല്‍ നമ്മുടെ പക്ഷത്ത് ഏറെപ്പേര്‍ കൊല്ലപ്പെട്ടു.അതിനാല്‍ ഉചിതമായ മറ്റെന്തെങ്കിലും വഴി നീ ആലോചിച്ചു കൊള്ളുക.

അതറിഞ്ഞ് സുയോധന പക്ഷത്തെ,പ്രാഗ്ജ്യോതിഷപുര രാജാവായ ഭഗദത്തന്‍ സുയോധനനോട്‌ താന്‍ അര്‍ജുനനോട് ഏറ്റുകൊള്ളാം എന്ന് പറഞ്ഞു.ഭാഗദത്തന്റെ വീര്യവും ആത്മാര്‍ത്ഥതയും തിരിച്ചറിഞ്ഞ സുയോധനന്‍ അതിനനുമതി നല്‍കി.ഗജവീരന്മാരുമായി,ആനപ്പുറമേറിയാണ് ഭഗദത്തന്‍ അര്‍ജുനനോട് ഏറ്റത്.പലപ്പോഴും ഭഗദത്തന്റെ ശരവേഗത്തിനൊപ്പമെത്താന്‍ അര്‍ജുനന് ആയില്ല!അര്‍ജുനനെ ആക്രമിക്കുന്നതിനിടയില്‍,തേരാളിയായ കൃഷ്ണന് ശരമേറ്റു!നിലതെറ്റിയ കൃഷ്ണന്‍ തേരില്‍ നിന്നും തെറിച്ചു വീണു.കൃഷ്ണന്റെ പതനം ഏവരെയും അത്ഭുതപ്പെടുത്തി.അതില്‍ ലജ്ജിതനായ അര്‍ജുനന്‍ ഭഗദത്തന്റെ ആനയെ ആക്രമിച്ചു.അര്‍ജുന ശരങ്ങളെറ്റ ഗജേന്ദ്രന്‍,നൂലറ്റ പട്ടംപോലെ താഴെ വീണു.പാഞ്ഞടുത്ത ഫല്ഗുനനെ ഭഗദത്തന്‍ തന്റെ വൈഷ്ണവാസ്ത്രം കൊണ്ട് തടയാന്‍ ശ്രമിച്ചു.എന്നാല്‍ അത് അര്‍ജുനന്റെ ശരീരം സ്പര്‍ശിക്കാതെ കൃഷ്ണന്‍ തട്ടിക്കളഞ്ഞു!അര്‍ജുനന്‍ അയാളുടെ ആനയെ വീണ്ടും ആക്രമിച്ചു.അത് തടയാന്‍ ഉദ്യമിച്ച ഭഗദത്തന്റെ നെഞ്ചിലേക്ക് അര്‍ജുനന്‍ അസ്ത്രമെയ്തു!അയാളുടെ ഹൃദയം പിളര്‍ന്ന് അര്‍ജുനന്റെ അര്‍ദ്ധചന്ദ്ര ശരം മണ്ണില്‍ കുത്തിനിന്നു വിറച്ചു!

൦൦൦