Saturday, January 18, 2014

അദ്ധ്യായം-51,ആദ്യ ചതിയുടെ ബാലപാഠങ്ങള്‍

യുയുത്സു,പാണ്ഡവപക്ഷത്തേക്ക് പോയതിന്റെ ആഹ്ലാദാരവങ്ങള്‍ അവസാനിക്കും മുന്‍പേ,യുദ്ധാരംഭത്തിനുള്ള കാഹളം മുഴങ്ങി.യോദ്ധാക്കള്‍ ആരവങ്ങളോടെ മുന്നോട്ടു കുതിച്ചു.സുയോധനനും മനോനില വിണ്ടെടുത്തു മുന്നോട്ട് പാഞ്ഞു.കാറ്റേറ്റ വനം പോലെ കുരുക്ഷേത്രം ശബ്ധമുഖരിതവും ഭീകരവുമായി പരിണമിച്ചു.

പാണ്ഡവ സൈന്യത്തിന്റെ മുന്‍ നിരയിലായിരുന്ന ഭീമന്‍ അലറി വിളിച്ചുകൊണ്ട്‌ തന്റെ നേര്‍ക്ക്‌ പാഞ്ഞു വരുന്നത് സുയോധനന്‍ കണ്ടു.വര്‍ദ്ധിച്ച വിര്യത്തോടെ സിംഹനാദം മുഴക്കി വരുന്ന അയാളെ ആദ്യംതന്നെ തടയണമെന്ന് സുയോധനന് തോന്നി.അയാള്‍ ഭീമന്റെ ഭീഷണമായ ശരീരത്തിനു നേരെ സാരം തൊടുത്തു.

സുയോധനന്റെ ആയുധപ്രയോഗം ഭീമന്റെ കോപം ഇരട്ടിപ്പിച്ചു.കൊടുങ്കാറ്റില്‍ ആടിയുലയുന്ന കാര്‍മേഘം പോലെ ക്രുദ്ധനായി അയാള്‍ പിന്നെയും സുയോധനന്റെ തേര്‍ത്തടം ലക്ഷ്യമാക്കി മുന്നോട്ടാഞ്ഞു.ഉടന്‍ സുയോധന സഹോദരന്മാരായ ദുസ്സാസനനും ദുര്‍മുഖനും ദുസ്സഹനും ശയനനും അവിടേക്ക് അണഞ്ഞുകൊണ്ട് സുയോധനന് ചുറ്റും വലയം തീര്‍ത്ത് അസ്ത്രവര്‍ഷണം ആരംഭിച്ചു.കൌരവ ഭ്രാതാക്കളുടെ ആ ശരവര്‍ഷത്തിനു മുന്‍പില്‍ആലംബമില്ലാതെ ഭീമന്‍ ആടിയുലഞ്ഞു.അപ്പോള്‍ അര്‍ജുന പുത്രനായ അഭിമന്യുവിന്റെ നേതൃത്തത്തില്‍ ദ്രൌപദീ പുത്രന്മാരും സഹോദരങ്ങളും ഭീമന്റെ രക്ഷക്കായി ഓടിയടുത്തു.

ശക്തമായ വജ്രങ്ങള്‍ ,പര്‍വതസൃഗങ്ങളില്‍ എന്നപോലെ മൂര്‍ച്ചയേറിയ ശരങ്ങള്‍ അവിടം മുഴുവന്‍ വിസ്മയം തീര്‍ത്തു.ഉടന്‍ പാണ്ഡവസൈന്യം കൌരവ പടയില്‍ ഇരച്ചുകയറി യുദ്ധം തുടങ്ങി.പടയുടെ പൊടിപടലങ്ങള്‍ സുര്യബിബത്തെ പോലും മറച്ചുകളഞ്ഞെങ്കിലും ഇരുകൂട്ടരും പകയോടെ യുദ്ധം തുടര്‍ന്നു.പരസ്പരം പോരാടിയും ഉടഞ്ഞു തകര്‍ന്നും ഇരു സൈന്യങ്ങളിലും ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു.അപ്പോഴും സുയോധനനും ഭീമനും പരസ്പ്പരം പോരാടുകയായിരുന്നു!

ഒരു ഭാഗത്ത് ഈ വിധം തുടരുമ്പോള്‍ മറുഭാഗത്ത് ഭീഷ്മരും അര്‍ജുനനും ഏറ്റുമുട്ടുകയായിരുന്നു.ഗാണ്ടിവം കൊണ്ട് പോലും അര്‍ജുനന് ഭീഷ്മരെ നേരിടാനാവുന്നില്ല.പെട്ടെന്നാണ് ഒരു ഭീഷമശരം പാഞ്ഞുവന്ന് ഭീമന്റെ ധ്വജം അറുത്തു വിഴ്ത്തിയത്!ഭീമന്‍ തേര്‍ത്തട്ടില്‍ നിന്നും മൂക്കുകുത്തി സുയോധനന്റെ കാല്‍ക്കലേക്ക് വീണു.അത് കണ്ട് സുയോധനന്‍ ഉടന്‍ വില്ല് താഴ്ത്തി.

ആ സമയം, ആനപ്പുറമേറിയ ഉത്തരന്‍,മത്സ്യരാജ്യ പുത്രന്‍ ഭീഷ്മരുടെ നേര്‍ക്കടുത്തു.അത് കണ്ട സുയോധനന്‍ ഭീമനെ വിട്ട്‌ തന്റെ തേര്‍ അങ്ങോട്ട്‌ തിരിച്ചു.എന്നാല്‍ അപ്പോഴേക്കും അവിടേക്ക് ശല്യര്‍ കുതിച്ചെത്തിക്കഴിഞ്ഞിരുന്നു!അദ്ദേഹം ഉത്തരനെ തടഞ്ഞു.കുപിതനായ ഉത്തരന്‍ തന്റെ ആനയെക്കൊണ്ട് ശല്യരുടെ  രഥം തകര്‍ത്തു.കോപാകുലനായ ശല്യര്‍ അപ്പോള്‍ വാളിനാല്‍ ആ ആനയുടെ തുമ്പിക്കൈ അറുത്തു വീഴ്ത്തി.ഗജേന്ദ്രന്‍ ഭയങ്കരമായി അലറിവിളിച്ചതോടെ ഉത്തരന്‍ പിടിവിട്ടു നിലത്തു വീണു.മദം പൂണ്ട ആ ആനയുടെ ചവിട്ടേറ്റ് ഉത്തരന്‍ പിടഞ്ഞു.

സഹോദരന്റെ മരണവാര്‍ത്തയറിഞ്ഞ് ശ്വേതന്‍ തീയെന്നപോലെ അവിടെ പാഞ്ഞെത്തി.വില്ലുകുലച്ചുകൊണ്ട് അയാള്‍ ശല്യരെ നേരിട്ടു.അപ്പോള്‍ ഭീഷ്മര്‍ അവിടെ കുതിച്ചെത്തി.അത് കണ്ട ശ്വേതന്‍,ചിരിച്ച്‌,ചിറി നാവുകൊണ്ട് ഉഴിഞ്ഞുകൊണ്ട് അയാള്‍ ഭീഷ്മരുടെ വില്ല് അസ്ത്രത്താല്‍ തകര്‍ത്തു.അത് കണ്ട് സുയോധനന്‍ നടുങ്ങി.അപ്പോള്‍ ശ്വേതന്‍ ഭീഷ്മരുടെ ധ്വജാഗ്രവും മുറിച്ചു വീഴ്ത്തി.സുയോധനന്‍ വിളിച്ചു പറഞ്ഞു:

എല്ലാവരും കരുതി നില്‍ക്കുക.നമ്മള്‍ കാണ്‍കെ പിതാമഹന്‍ കൊല്ലപ്പെടരുത്.

അത് കേട്ട് എല്ലാവരും ഭീഷ്മര്‍ക്ക് ചുറ്റും നിരന്നു.അതിനാല്‍ കുടുതല്‍ ധൈര്യത്തോടെ അദ്ദേഹം ശ്വേതനെ താഡിച്ചു.അതില്‍ തോറ്റുപോയ അയാള്‍ വില്ല് താഴെവച്ച്,പൊന്മയമായ വേല്‍ എടുത്ത് പിതാമഹന് നേര്‍ക്ക്‌ പ്രയോഗിച്ചു. ഭീഷ്മര്‍ തന്റെ ശരങ്ങള്‍ കൊണ്ട് അത് വേഗത്തില്‍ പലതായി മുറിച്ചു!അതോടെ ലജ്ജിതനായ ശ്വേതന്‍,ഒരു കാളക്കൂറ്റനെപ്പോലെ ഗദയും കൊണ്ട് ഭീഷ്മര്‍ക്ക് നേരെ പാഞ്ഞടുത്തു.ഉടന്‍ ഭീഷ്മര്‍ ഒരു ശരം ശക്തിയോടെ പ്രയോഗിച്ചു.ദുരാദസവും രോമം പിളര്‍ക്കുന്നതുമായ ആ ബാണം ശ്വേതന്റെ ചട്ട ഭേദിച്ച്,ഹൃദയം തുളച്ച്,മറുപുറം കടന്ന് ഭൂമിയില്‍ചെന്ന് കുത്തി.പ്രകമ്പനം കൊണ്ട്നില്‍ക്കുന്ന ശതഗ്രം കണ്ട് സുയോധനന്‍ അന്തം വിട്ടു നിന്നു!

ആ കാഴ്ച പാണ്ഡവരെ ഏറെ ഭയചകിതരാക്കി!അര്‍ജുനന്‍ തേരില്‍ മടങ്ങി.അപ്പോള്‍ ധര്‍മ്മപുത്രരുടെ നിര്‍ദ്ദേശപ്രകാരം പാണ്ഡവസൈന്യം പിന്‍വാങ്ങി.ഇന്ന് ഇനി യുദ്ധമില്ലെന്നു അയാള്‍ പ്രഖ്യാപിച്ചു.എല്ലാവരും അത് അംഗികരിച്ചു.

യുദ്ധാനന്തരം രാത്രി കൌരവകൂടാരത്തില്‍ എല്ലാവരും ആഹ്ലാദചിത്തരായിരുന്നു.പാണ്ഡവസൈന്യാധിപനായിരുന്ന ശ്വേതനെ വധിക്കാനായത്‌ ഏവരിലും ആത്മവിശ്വാസം ഉയര്‍ത്തിയിരുന്നു.ആദ്യ ദിനത്തിലെ യുദ്ധം കരാറുകളെ ലംഘിക്കാതിരുന്നതില്‍ സുയോധനന്‍ സന്തുഷ്ടനായി!കാലാള്‍ കാലാളോടും ആനക്കാരും കുതിരക്കാരും ആ നിലയില്‍ ഉള്ളവരോടും മാത്രമേ യുദ്ധം ചെയ്തുള്ളൂ.ആയുധം താഴെ വചവനെ,മുറിവേറ്റവരെ,ആക്രമിക്കരുതെന്ന കരാര്‍ പാലിക്കപ്പെട്ടു.ഭീമന്‍ തന്നില്‍ നിന്നും രക്ഷപ്പെട്ടത് ആ കരാര്‍ മുലമാണ്!മാനത്തു പുഞ്ചിരി തൂവി നിൽക്കുന്ന ചന്ദ്രനെ അൽ‌പ്പനെരം നൊക്കി നിന്നതിൽ പിന്നെ സുയോധനന്‍ സംതൃപ്തിയോടെ ശയ്യാ ഗൃഹത്തിലേക്ക് മടങ്ങി.

൦൦൦









No comments:

Post a Comment