Friday, November 29, 2013

അദ്ധ്യായം-37,ആ ശാപം ഫലിക്കുമോ?

അദ്ധ്യായം-37ധൃതരാഷ്ട്രരോട് പിണങ്ങി,പാണ്ഡവരെ അനുഗമിച്ച്‌,വനവാസത്തിനു പോയ വിദുരര്‍ ഉപാധികള്‍ ഇല്ലാതെ മടങ്ങിവന്നുവെന്ന വാര്‍ത്ത സുയോധനനെ തെല്ല് അലോസരപ്പെടുത്താതെ ഇരുന്നില്ല.മറ്റുള്ളവരെപ്പോലെയല്ല അദ്ദേഹം.സ്നേഹം നടിച്ച്,അധികാരം ഭാവിച്ച്,എപ്പോഴും പക്ഷപാതത്തോടെയെ പെരുമാറു.അത് ചുണ്ടിക്കാണിച്ചതിനാണ് മഹാരാജാവിനോട്‌ പിണങ്ങി അദ്ദേഹം പാണ്ഡവര്‍ക്കൊപ്പം പോയത്!സ്വാത്തിക ഭാവം പൂണ്ട്.പാണ്ഡവ പക്ഷപാതിയായി കൊട്ടാരത്തില്‍ കഴിഞ്ഞുകൂടുന്ന അദ്ദേഹത്തെ അനുനയിപ്പിക്കുക സാധ്യമല്ല.അച്ഛനാണെങ്കില്‍ എല്ലാം അറിയാം. പക്ഷെ ഒന്നും പ്രതികരിക്കില്ല!ആ സാഹോദര്യത്തെ അകറ്റിനിര്‍ത്താന്‍ അദേഹത്തിന് സാധ്യമല്ല.അതിനാലാണ് ആളയച്ച് അച്ഛന്‍ വിദുരരേ തിരിച്ചു വിളിപ്പിച്ചത്.കുന്തിയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ മക്കള്‍ തിരിച്ചയച്ചതാണെന്നും ഒരു ശ്രുതി പരക്കുന്നുണ്ട്!

വിദുരര്‍ എത്തിച്ചേര്‍ന്നതറിഞ്ഞു കൊട്ടാരംനിവാസികള്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു.സുയോധനനും അച്ഛന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തെ മുഖം കാണിക്കാന്‍ ചെന്നു.അപ്പോള്‍ ആ സദസ്സില്‍ വ്യാസനും മൈത്രേയമുനിയും ഉണ്ടായിരുന്നു.വ്യാസനെ അയാള്‍ നമസ്ക്കരിച്ചു.അയാളെ പിടിച്ചുയര്‍ത്തി വാത്സല്യപൂര്‍വം ആസ്ലെഷിച്ചുകൊണ്ട് വ്യാസന്‍ പറഞ്ഞു:

മഹാബാഹൂ,സുഖം തന്നെയല്ലേ?പാണ്ഡവര്‍ പോയത് ഞാന്‍ അറിഞ്ഞു.എനിക്കത് ഇഷ്ടമായില്ല.

ആ പ്രതികരണം സുയോധനനെ അത്ഭുതപ്പെടുത്തിയില്ല.ലോകം ആദരിക്കുന്ന മഹാന്‍.വേദം പകുത്ത പണ്ഡിതന്‍.കാമാര്‍ഥക്രോധമോഹങ്ങള്‍ക്ക് ഒരിക്കലും അടിപ്പെടാത്ത യതിവര്യന്‍.വിദുരര്‍ക്കും ദ്രോണര്‍ക്കും ഒരു പക്ഷെ,ഭീഷ്മര്‍ക്ക് പോലുമുള്ള ബലഹീനതകള്‍ ഏശാ ത്ത മഹാ തേജസ്സി.അദ്ദേഹത്തെ താണ് വണങ്ങിക്കൊണ്ട് സുയോധനന്‍ചോദിച്ചു:

മഹാചാര്യ,ഇവിടെ നടക്കുന്നതും നടന്നതുമായ കാര്യങ്ങള്‍ അങ്ങയെപ്പോലെ അറിഞ്ഞിട്ടുള്ളവര്‍ വേറെ ആരുണ്ട്?ഒരു രാജാവിന്റെ ധര്‍മ്മമല്ലേ ഞാന്‍ പാലിച്ചത്?എലികള്‍ തങ്ങളുടെ മടയില്‍ പൂ ച്ചകളെ പോറ്റിവളര്‍ത്തുമോ?

അത് കേട്ട് വ്യാസന്‍ ഒന്ന് പുഞ്ചിരിച്ചു.അദ്ദേഹം സുയോധനനെ തഴുകിക്കൊണ്ട് പറഞ്ഞു:

എന്തായാലും സ്വജനങ്ങളുമായുള്ള വൈരം നന്നല്ല.നീ അവരുമായി ഐക്യപ്പെടുന്നില്ലെങ്ങില്‍ കരുതിയിരിക്കണം.

അതുകേട്ടുകൊണ്ടിരിക്കുകയായിരുന്ന വിദുരര്‍ അപ്പോള്‍ ഒട്ടൊരു ക്രൌര്യത്തോടെ വ്യാസനോടായി പറഞ്ഞു:

ദുര്‍ബുദ്ധിയായ ഇവന് ഇത്തരം ഉപദേശങ്ങള്‍ ഒന്നും എല്ക്കുകയില്ല.ചതിയും വഞ്ചനയുമാണ് ഇവന്റെ ദൈവങ്ങള്‍ .

വിദുരര്‍ സുയോധനനെ ഒന്ന് പാളിനോക്കിക്കൊണ്ട് തുടര്‍ന്നു:

സത്യത്തില്‍ ഇവന്റെ പ്രവര്‍ത്തികളെ സാധൂകരിക്കുന്ന മഹാരാജനെയാണ് അങ്ങ് നേര്‍വഴി നടത്തേണ്ടത്.

അതുകേട്ടു ധൃതരാഷ്ട്രര്‍ പറഞ്ഞു:

മഹാരഥന്‍മാരേ,എന്റെ താത്പര്യം കൊണ്ടല്ല ചൂത് ഉണ്ടായത്.വിധി എന്നെക്കൊണ്ട് അത് ചെയ്യിച്ചതാണ്.പുത്രസ്നേഹം ഉപേക്ഷിക്കാന്‍ ആകുമോ?മക്കളില്ലാത്ത വിദുരര്‍ക്ക് അത് മനസിലാവില്ല.

വിദുരര്‍ അതിന് മറുപടി പറയാന്‍ തുനിഞ്ഞെങ്ങിലും വ്യാസന്‍ തടഞ്ഞുകൊണ്ട് ധൃതരാഷ്ട്രരോട് പറഞ്ഞു:

വൈചിത്ര്യവീര്യ രാജാവേ,അങ്ങ് പറഞ്ഞത് വാസ്തവമാണ്.പുത്രന്‍ ശ്രേഷ്ടനാണ്.എന്നാല്‍ എനിക്ക് നിന്റെ മക്കളും പാണ്ടുവിന്റെ മക്കളും ഭേദമില്ല.എല്ലാവരുടെയും സുഖം ഞാന്‍ ആഗ്രഹിക്കുന്നു.

അപ്പോള്‍ സദസ്സില്‍ അതുവരെ നിശബ്ധനായിരുന്ന മൈത്രേയമുനി പറഞ്ഞു:

ദുര്യോധനാ,പിതാമഹര്‍ ഇഛീക്കുന്നത്‌ ഒന്ന് മാത്രമാണ്.നീ പാണ്ഡവരോട് മാപ്പ് പറയണം.അനര്‍ഹമായി സമ്പാദിച്ചതെല്ലാം തിരിച്ചു കൊടുത്ത്,അവരെ മടക്കിക്കൊണ്ടുവരണ൦.

സുയോധനന്‍ പറഞ്ഞു:

അത്  സാധ്യമല്ല മഹാമുനേ,പാണ്ഡവര്‍ അവരുടെ വാക്ക് ലംഘിക്കുകയില്ല,ഞാനും.

സുയോധനന്റെ വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍ മഹര്‍ഷിക്കായില്ല.അദ്ദേഹം പറഞ്ഞു:

ദുര്യോധന,ഞാന്‍ പറയുന്നത് നീ കേള്‍ക്കുക.പാണ്ഡവരെ  ദ്രോഹിക്കുന്നത് നന്നല്ല.ഹിതകരമായി നീ പെരുമാറുക.എന്റെ വാക്കുകള്‍ അനുസരിക്കുന്നതാവും നിനക്ക് നല്ലത്.

മുനിയുടെ ഉപദേശം സുയോധനനെ കൊപാന്ധനാക്കി.അയാള്‍ പോട്ടിത്തെറിക്കാതിരിക്കാന്‍ പണിപ്പെട്ടുകൊണ്ട്‌ അയാള്‍ മുഖം താഴ്ത്തി,തുടയില്‍ വിരലുകള്‍ കൊണ്ട് താളം പിടിച്ചു,കാലുകൊണ്ട് മണ്ണില്‍ വരച്ച്‌,നിശബ്ധനായി നിന്നു.സുയോധനന്റെ ആ ഭാവം മുനിയെ ദേഷ്യം പിടിപ്പിച്ചു.അദേഹം കൈയുയര്‍ത്തിക്കൊണ്ട് സുയോധനനെ ശപിച്ചു:

എടാ ദുര്യോധനാ,ദുര്‍ബുദ്ധെ, നീ മിണ്ടാതെ നിന്ന് എന്നെ അനാദരിക്കുന്നു.ഈ ദുരഭിമാനത്തിനു തക്ക ഫലം നീ അനുഭവിക്കും.നീ എന്നെ കാട്ടിയ തുട ഭീമന്‍ ഗദ കൊണ്ട് തല്ലിപ്പൊളിക്കും.ഇത് സത്യം.

മൈത്രേയ ശാപം സഭയെ ഞെട്ടിച്ചു!വ്യാസനും വിദുരരും നീശബ്ധരായി നിന്നു.അപ്പോള്‍ ധൃതരാഷ്ട്രര്‍ വിഷമത്തോടെ മുനിയോട് ശാപ മോചനത്തിനായി അപേക്ഷിച്ചു.മൈത്രേയന്‍ പറഞ്ഞു:

എന്റെ ശാപംഫലിക്കാതിരിക്കില്ല.അല്ലെങ്ങില്‍ ഇവന്‍ പാണ്ഡവരുമായി ശമം സ്വീകരിക്കട്ടെ

മഹാരാജാവ് പിന്നെയും മുനിയോട് കേണപേക്ഷിച്ചുകൊണ്ടിരുന്നു.അതുകണ്ട് സുയോധനന്‍ അച്ഛനോട് പറഞ്ഞു:

മഹാരാജാവേ,അങ്ങ് ഇതുപോലെ യാചിക്കരുത്.ശാപവചസ്സുകളെ അങ്ങയുടെ പുത്രന് ഭയമില്ല,പ്രത്യേകിച്ചും പക്ഷപാതപരമായ ബ്രാഹ്മണ ശാപങ്ങളെ

അത്രയും പറഞ്ഞ്,ഉറച്ച കാല്‍വയ്പ്പുകളോടെ അയാള്‍ സഭവിട്ടുപോയി.

൦൦൦













Wednesday, November 27, 2013

അദ്ധ്യായം36,തകര്‍ക്കരുത്,കാക്കണം.

അദ്ധ്യായം36,അപ്രതീക്ഷിതമായി ഒന്നും തന്നെ സംഭവിച്ചില്ല!ചുതിനായി പാണ്ഡവര്‍ ഹസ്തിനപുരത്തു എത്തി.ഒരു പരാജിതന്റെ എല്ലാ വാശിയോടെയും ക്രൌര്യത്തോടെയും ധര്‍മപുത്രര്‍ പൊരുതിയെങ്കിലും ശകുനിക്കു മുന്‍പില്‍ പരാജിതനായി.ചൂത് യുദ്ധം പോലെ തന്നെയാണ്.തോല്‍വിയും മരണവും ഉറപ്പായാല്‍ പോലും അവസാനത്തെ ശ്വാസം വരെ പൊരുതാനുള്ള വാശി ഉണ്ടാകും കേമാന്മാര്‍ക്ക്.അല്ലാത്തവര്‍ വേഗം പിന്തിരിയും.ഇവിടെ ധര്‍മപുത്രര്‍ പിന്‍വാങ്ങാന്‍ കുട്ടാക്കുന്നില്ല.അപാര മനോധൈര്യം തന്നെ!


കളി അവസാനിപ്പിച്ച്,പുര്‍ണ്ണ പരാജിതനായി ലജ്ജയോടെ ശിരസ്സുകുനിച്ചുനില്‍ക്കുന്ന ധര്‍മപുത്രരോടായി ശകുനി ഉറക്കെ പറഞ്ഞു:

ധര്‍മാത്മജാ,ചൂതില്‍ താങ്ങള്‍ തോറ്റിരിക്കുന്നു!ഇനി വ്യെവസ്ഥപ്രകാരം പന്തീരാണ്ടുകൊല്ലം വനവാസത്തിനും ശേഷം ഒരു വര്ഷം അത്ജാതവാസത്തിനുമായി ഒരുങ്ങിക്കൊള്ളുക.

ധര്‍മപുത്രര്‍ നിശബ്ധനായി നിന്നതെയുള്ളൂ.സദസ്സിലാകട്ടെ ഒരു ശബ്ധവും ഉയര്‍ന്നില്ല.അല്‍പനേരം കൊണ്ടുതന്നെ പാണ്ഡവര്‍ അകത്തുപോയി,ലളിത വസ്ത്രങ്ങള്‍ അണിഞ്ഞ് തിരികെ വന്നു.അപ്പോള്‍ അവരെ നോക്കി,ആ സന്ദര്‍ഭത്തിന് അനുയോജ്യമല്ലാത്ത വിധം ദുസ്സാസനന്‍ പറഞ്ഞു:

ഇപ്പോള്‍ എന്റെ ജേഷ്ടന്‍ എതിരില്ലാത്ത ചക്രവര്‍ത്തി ആയിരിക്കുന്നു.പാണ്ഡവര്‍ പതിരായ എള്ള്പോലെയും.

ആ പരിഹാസം സുയോധനന് തീരെ ഇഷ്ട്ടപ്പെട്ടില്ല.അയാള്‍ ഒരു നോട്ടം കൊണ്ട് അവനെ താക്കിത് ചെയ്തു.ദുസ്സാസനന്‍ നിശബ്ധനായി.അപ്പോള്‍ ഭീമന്‍ ക്രുദ്ധനായി ശബ്ധമുയര്‍ത്തി:

ദുസ്സാസന,നീ അസഭ്യം പുലമ്പുന്നു.വാക്കുകള്‍കൊണ്ട് മര്‍മ്മപ്രഹരം നടത്തുന്ന നിന്നെ ഞാന്‍ യുദ്ധത്തില്‍ മര്‍മ്മം പിളര്‍ന്നു കൊല്ലും.

അതുകേട്ടു ഏവരും ഭയന്നു.എന്നാല്‍ പതിവുപോലെയുള്ള ഭീമന്റെ ഒരു വീരവാദം മാത്രമയെ അത് സുയോധനന് തോന്നിയുള്ളൂ.അയാള്‍ ചോദിച്ചു.

യുദ്ധമോ?ഇവിടെ യുദ്ധത്തെപ്പറ്റി എന്തിനു ചിന്തിക്കുന്നു?

ആ ചോദ്യം ഭീമനെ കുടുതല്‍ കോപിപ്പിച്ചു.അയാള്‍ സുയോധനന് സമീപം വന്ന് ഉച്ചത്തില്‍ അലറി:

യുദ്ധം ഉണ്ടാവുകതന്നെ ചെയ്യും.നിന്നെ തോല്‍പ്പിക്കാനുള്ള അവസാന യുദ്ധം.അന്ന് ഇവനൊപ്പം ഞാന്‍ നിന്നെയും കൊല്ലും.

എന്നിട്ടും അയാള്‍ അടങ്ങിയില്ല.സദസ്സിനെ നോക്കി അയാള്‍ തുടര്‍ന്നു:

എല്ലാവരും കേട്ടുകൊള്‍വിന്‍.യുദ്ധം,മഹായുദ്ധം അടുത്തുകഴിഞ്ഞു.കൌരവരെ മുച്ചുടും മുടിക്കുന്ന യുദ്ധം.

തുടര്‍ന്നയാള്‍ വിറയ്ക്കുന്ന ശരീരത്തോടെ,കണ്ണുകള്‍ ചുവന്നു കലങ്ങി എല്ലാവരെയും ഒരുവട്ടംകൂടി നോക്കിക്കൊണ്ട്,പുറത്തേക്ക് നടന്നു.മറ്റു പാണ്ഡവര്‍ അയാളെ പിന്തുടര്‍ന്നു.കുന്തി വിദുരര്‍ക്കൊപ്പം അദ്ധേഹത്തിന്റെവീട്ടിലേക്ക് പോയി.പാണ്ഡവരേ യാത്രയാക്കാന്‍ വന്‍ ജനാവലി തന്നെയാണ് തടിച്ചുകൂടിയത്!അതൊന്നും കാണാന്‍ സുയോധനന്‍ നിന്നില്ല.അയാള്‍ മുറിയില്‍ തന്നെ ഇരുന്നതെയുള്ളൂ.

വൈകുന്നേരം ആയപ്പോഴേക്കും എല്ലാം ശാന്തമായിത്തുടങ്ങിയിരുന്നു.അന്തപ്പുരത്തിലെ തേങ്ങലടികള്‍ നിലച്ചു തുടങ്ങിയിരുന്നു.എന്നാല്‍ വിദുരര്‍ ധൃതരാഷ്ട്രരോട് വഴക്കിട്ട് പാണ്ഡവരേ കാണാന്‍ വനത്തിലേക്ക് പുറപ്പെട്ടത്‌ വീണ്ടും അസ്വസ്ഥതക്ക് കാരണമായി.ആ സമയത്താണ് കര്‍ണ്ണന്‍ സുയോധനനെ കാണാന്‍ എത്തിയത്.അല്‍പനേരം ആരും ഒന്നും പറഞ്ഞില്ല.പിന്നെ കര്‍ണ്ണന്‍ സംസാരിച്ചു തുടങ്ങി:

സുയോധനാ,സംഭവിക്കാനുള്ളതു നടക്കാതിരിക്കില്ല.ഇനി അതില്‍ ദുഖിക്കുന്നതില്‍ അര്‍ഥമില്ല.നീ ഇനി ചക്രവര്‍ത്തിക്ക് ചേര്‍ന്ന വിധം പ്രവര്‍ത്തിക്കുക.

സുയോധനന്‍ ഒന്നും പറഞ്ഞില്ല.കര്‍ണ്ണന്‍ തുടര്‍ന്നു:

യുദ്ധ പ്രഖ്യാപനം നടത്തിയാണ് അവര്‍ പോയത്.അതിനാല്‍ നാം കരുതിയിരിക്കണം.നാം ആഗ്രഹിക്കുന്നിലെങ്ങിലുംയുദ്ധം അനിവാര്യമായേക്കാം.ഹസ്തിനപുരം ഒരു ധീമാനില്‍ അര്‍പ്പിച്ചു ഭരിക്കുന്നതാവും നന്ന്.

കര്‍ണ്ണന്റെ വാക്കുകള്‍ സുയോധനന് മനസിലായില്ല.അയാള്‍ കര്‍ണ്ണനെ സംശയത്തോടെ നോക്കി.

കര്‍ണ്ണന്‍ പറഞ്ഞു:

ഞാന്‍ ഉദ്ദേശിക്കുന്നത് രാജ്യം മഹാശക്തനായ ദ്രോണര്‍ക്കു നിവേദിക്കാനാണ്.

സുയോധനന്‍ അത് അത്ഭുതത്തോടെയാണ് കേട്ടത്.ദ്രോണര്‍ കര്‍ണ്ണനെ അപമാനിച്ചിട്ടേയുള്ളൂ.എന്നിട്ടും!.......

കര്‍ണ്ണന്റെ നിര്‍ബ്ബന്ധപ്രകാരം സുയോധനന്‍ ദ്രോണരേ ചെന്ന് കണ്ടു.അദ്ദേഹം കുളിയും ഭക്ഷണവും കഴിഞ്ഞു വിശ്രമിക്കുകയായിരുന്നു.കര്‍ണ്ണനും സുയോധനനും അദ്ദേഹത്തെ വന്ദിച്ചു.ദ്രോണര്‍ അവരെ പ്രത്യഭിവാദനം ചെയ്തുകൊണ്ട് ആഗമനോദേശം ആരാഞ്ഞു.കര്‍ണ്ണന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേട്ട ശേഷം അദ്ദേഹം പറഞ്ഞു:

പാണ്ഡവര്‍ അവധ്യരാനെന്നാണ് കേള്‍വി.എന്നാല്‍ ഞാന്‍ എന്നെ അഭയം പ്രാപിക്കുന്നവരെ കൈവെടിയുകയില്ല.കൂറുപാര്‍ത്ത് കൂട്ട് തേടിയ നിങ്ങളെ ഞാന്‍ സഹായിക്കാം

അദ്ദേഹം ശയനമുറിയില്‍ അല്‍പ്പനേരം ഒന്ന് ഉലാത്തിക്കൊണ്ട് തുടര്‍ന്നു:

.നിര്‍ഭാഗ്യവശാല്‍ പാണ്ഡവര്‍ ഇന്നെനിക്കു ശത്രൂക്കളാണ്.കാരണം എന്റെ കൊടിയ എതിരാളിയായ ദ്രുപദന്‍ അവര്‍ക്കിന്നു ബന്ധുവാണ്.

പിന്നെ സുയോധനനെ സ്മീപിച്ച് അദ്ദേഹം തുടര്‍ന്നു:

പാണ്ഡവരേ നാടുകടത്തി എന്നതുകൊണ്ട്‌ മാത്രം ഒന്നും ആയില്ല.സുഖം ക്ഷണികമാണ് സുയോധന.ധാരാളം യ്ഞ്ഞങ്ങള്‍ ചെയ്യണം.പണമൊഴുക്കണം.നിങ്ങള്‍ക്കൊപ്പം ഞാനും ഉണ്ടാകും.

ദ്രോണര്‍ അവരെ അനുഗ്രഹിച്ചു തിരിച്ചയച്ചു.മുറിയില്‍ നിന്നുംപുറത്തിറങ്ങുമ്പോള്‍ വാതില്‍ക്കല്‍ ദുസ്സാസനന്‍ നില്‍ക്കുന്നു.ഉടന്‍ അയാളോട് സുയോധനന്‍ പറഞ്ഞു:

നീ നാളെത്തന്നെ,പാണ്ഡവര്‍ ഒഴിഞ്ഞുപോയ ഖാണ്ഡവപ്രസ്തത്തിന്റെ അധികാരം ഏറ്റെടുക്കുക.പതിനാലു വര്ഷം കഴിഞ്ഞ് അവര്‍ വരുമ്പോള്‍ ഇതേപടി തന്നെ തിരിച്ചു നല്‍കാനുള്ളതാണ്.അവിടെ വിപുലികരണങ്ങള്‍ അല്ലാതെ നശികരണങ്ങള്‍ ഒന്നും ഉണ്ടാവരുത്.

അപ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു:

അജ്ഞാതവാസത്തിനിടയില്‍ പിടിക്കപ്പെട്ടാല്‍ പിന്നെയും പന്തീരാണ്ടു വര്ഷം വനവാസം വിധിച്ചത് മറക്കരുത്.

അതുകേട്ടു സുയോധനന്‍ പറഞ്ഞു:

അതെനിക്കും ഓര്‍മ്മയുണ്ട്.പാണ്ഡവര്‍ വാക്ക് തെറ്റിച്ചാല്‍ ഒരു തുണ്ട് ഭുമിപോലും ഞാന്‍ അവര്‍ക്ക് വിട്ടുകൊടുക്കയില്ല.

അത്രയും പറഞ്ഞ്‌ സുയോധനന്‍ നടന്നു മറഞ്ഞു.കര്‍ണ്ണനും ദുസ്സാസനനും ഒന്നും മിണ്ടാതെ അത് നോക്കി നിന്നു!

൦൦൦






.







Monday, November 25, 2013

അദ്ധ്യായം-35,സ്വരക്ഷയ്ക്കായി

അദ്ധ്യായം-35ഭരണവും കുടുംബ ജീവിതവും ഭദ്രമായിത്തന്നെ മുന്നോട്ടു പോയെങ്ങിലും സുയോധനന്റെ മനസ്സ് അകാരണമായി അസ്വസ്തമായിക്കൊണ്ടിരുന്നു.പാണ്ഡവരുടെ അകല്‍ച്ചയായിരുന്നു ഇതിനു പ്രധാന കാരണം.ഏതെങ്കിലും തരത്തില്‍ അവര്‍ പ്രതികാരം ചെയ്യുമെന്നുള്ള കര്‍ണ്ണന്റെ താക്കിതുകള്‍ കണക്കിലെടുക്കാതെ വയ്യ.അവരുമായി ഒരു ഐക്യത്തിന് ശ്രമിക്കാനാണ്‌ ഭാനുമതി ഉപദേശിക്കുന്നത്.ഇക്കാര്യം പറഞ്ഞപ്പോള്‍ കര്‍ണ്ണനും ശകുനിയും പരിഹസിച്ചു ചിരിക്കയാണ് ചെയ്തത്.

അതൊരിക്കലും നടക്കുകയില്ല.

ശകുനി പറഞ്ഞു.

അന്ന് ചൂതിനു ശേഷം മഹാരാജന്‍ അവരെ മോചിപ്പിച്ചത് തന്നെ എനിക്ക് സഹിക്കാന്‍ ആയിട്ടില്ല.

ആ അഭിപ്രായം ശരിവച്ചുകൊണ്ട് കര്‍ണ്ണന്‍ പറഞ്ഞു:

മുര്‍ഖന്‍പാമ്പിനെ തന്നെയാണ് നാം അന്ന് നോവിച്ചു വിട്ടത്.അവര്‍ പകരം വീട്ടാതിരിക്കില്ല.അതിനുമുന്‍പ്‌ അവരെ നിരായുധരാക്കാനാണ് നാം മുതിരേണ്ടത്.അല്ലാതെ സന്ധിക്ക് അല്ല.ഒന്നുകില്‍ യുദ്ധം അല്ലെങ്കില്‍ വീണ്ടും ഒരു ചുത്!

ശകുനി കര്‍ണ്ണനെ പിന്താങ്ങി:

മഹാരാജനെക്കൊണ്ട് അവരെ ഇനിയും  ചുതിനു വിളിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാം.സമ്പത്തിനു പകരം വനവാസം ഉറപ്പിച്ചാല്‍ നിനക്ക് സ്വസ്ഥമായി ഭരിക്കാം.

തന്റെ പ്രിയപ്പെട്ട അഭ്യുദയകാംക്ഷികളുടെ വാക്കുകള്‍ തള്ളിക്കളയാനാകാതെ സുയോധനന്‍ ധര്‍മ്മസങ്കടത്തിലായി.ഭാവിയില്‍ തന്റെതെല്ലാം അവര്‍ക്ക് സ്വന്തമായിക്കുടാ.പാണ്ഡവര്‍ കുതന്ത്രശാലികളാണ് .ഇപ്പോള്‍ കൃഷണന്റെ ബന്ധുത്വം കൂടി അവര്‍ക്കുണ്ട്!തന്ത്രങ്ങള്‍ക്ക് മറ്റാരെയും അവര്‍ക്ക് ആശ്രയിക്കേണ്ടി വരില്ല.അതിനാല്‍ തന്റെ സുരക്ഷയക്ക്‌ എന്തെങ്കിലും ചെയ്തെപറ്റു എന്നുറപ്പിച്ചുകൊണ്ട്‌ അയാള്‍ അച്ഛന്റെ സമീപത്തേക്ക് നടന്നു.

അദ്ധേഹം മന്ത്രിമാരുമായി രാജ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട് ഇരിക്കുകയായിരുന്നു.അച്ഛനെ വന്ദിച്ചുകൊണ്ട് സുയോധനന്‍ തന്റെ മനോഗതം അറിയിച്ചു.അത് കേട്ട് മഹാരാജാവ് സദസ്സ്യരോട് അഭിപ്രായം ആരാഞ്ഞു.ഒരു മന്ത്രി പറഞ്ഞു:

അവര്‍ അടങ്ങി ഇരിക്കയില്ല.അതിനാല്‍ രാജ്യത്തിന്റെ ഭാവിയെക്കരുതി അങ്ങ് മുന്‍കരുതല്‍ എടുക്കണം

മറ്റൊരു മന്ത്രിക്കും അതേ അഭിപ്രായംതന്നെ ആയിരുന്നു.

ഒരു പ്രതികാരത്തിനുള്ള ലക്ഷണങ്ങള്‍ അന്ന് ഞാന്‍ അവരില്‍ കണ്ടിരുന്നു.ചീറുന്ന സര്‍പ്പങ്ങളെപ്പോലെയാണ് അന്നവര്‍ തിരിച്ചത്.അര്‍ജുനന്‍ ആയുധം കൈയ്യിലേന്തി  വിജ്രുംഭിതനായി തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.തടിച്ച ഗദയും ചുഴറ്റി ഭീമന്‍ കോപത്താല്‍ കലങ്ങിയാണ് പോയത്.നകുലനും സഹദേവനും പല്ലുകള്‍ ഞെരിച്ചാണ് അന്ന് തെരേറിയത് !ആയതിനാല്‍ രാജാവേ,അവര്‍ പകരംവീട്ടുകതന്നെ ചെയ്യും.

മന്ത്രി പറഞ്ഞവസാനിപ്പിച്ചപ്പോള്‍ സദസ്സ് ഭയാനകമായ നിശബ്ധതയില്‍ ആണ്ടുപോയി.ആ നേരം അവിടേക്ക് കടന്നുവന്ന ശകുനി ധൃതരാഷ്ട്രരോടായി പറഞ്ഞു:

മഹാരാജാവെ,പാണ്ഡവരെ ഏറെക്കാലത്തെക്കല്ലെങ്കിലും കുറച്ചുകാലം അകറ്റി നിര്‍ത്തുക മാത്രമേ രാജ്യരക്ഷക്ക് അഭിമതമായിട്ടു ഞാന്‍ കാണുന്നുള്ളൂ.അതിനുള്ള വഴി ഇനിയും ചുതുകളി തന്നെയാണ്.

അതുകേട്ട് ധൃതരാഷ്ട്രര്‍ ചോദിച്ചു:

ചുതോ? തോറ്റ് പിന്‍വാങ്ങിയവര്‍ ഇനിയും അതിന് തയ്യാറാവുമോ?ആയാല്‍ത്തന്നെ ചൂത് എങ്ങിനെയാണ് ഒരു പോംവഴി ആവുക?

ശകുനി മെല്ലെ ചിരിച്ചുകൊണ്ട് പറഞ്ഞു:

തോറ്റവര്‍ ഒരിക്കലെങ്ങിലും ജയിക്കാനായി ആഗ്രഹിക്കും.പ്രത്യേകിച്ച് ധര്‍മ്മജനെപ്പോലെയുള്ള കളി അറിയാത്തവര്‍ .വനവാസവും അജ്ഞാതവാസവും കരാറാക്കി കളിച്ചു ജയിക്കാവുന്നതെയുള്ളൂ..

ശകുനിയുടെ വാക്കുകളില്‍ ആത്മവിശ്വാസം തോന്നി മഹാരാജാവിന്‌.രാജ്യാവകാശം പകുത്തുനല്കിയെങ്ങിലും പാണ്ഡവര്‍ അതില്‍ തൃപ്തരായിട്ടില്ല.രാജാവ് ചൂതിന് സമ്മതം മൂളി.അതുകേട്ട്‌ ഭയചകിതയായ ഗാന്ധാരി പറഞ്ഞു:

മഹാരാജാവേ,അങ്ങ് അഹിതമൊന്നും പ്രവര്‍ത്തിക്കരുത്‌.പാണ്ടുപുത്രര്‍ സ്വന്തം മക്കളെപ്പോലെ ആണെന്ന് അങ്ങ് ആവര്‍ത്തിക്കാരുള്ളതല്ലെ? കെട്ടടങ്ങിയ അഗ്നി ജ്വലിപ്പിക്കുന്നതിനു തുല്യമാണ് അങ്ങയുടെ തീരുമാനം.പുത്രരില്‍ ആകാംക്ഷയുണ്ടെങ്കില്‍ ഇതില്‍ നിന്നുംപിന്‍വാങ്ങുക.

ഗാന്ധാരിയുടെ വാക്കുകള്‍ ധൃതരാഷ്ട്രര്‍ക്ക് പഥ്യമായില്ല!അദ്ധേഹം പറഞ്ഞു:

മഹാമനസ്കയായ ഗാന്ധാരി,നിന്റെ വാക്കുകള്‍ ഉചിതമല്ല.പാണ്ഡവര്‍ നമുക്ക് സ്വപുത്രരെപ്പോലെ എങ്കിലും സ്വന്തം മക്കളല്ലല്ലോ.മക്കളുടെ ശാന്തിയല്ലേ മാതാപിതാക്കള്‍ ആഗ്രഹിക്കുക?മാത്രമല്ല,സ്വരക്ഷ ഉറപ്പാക്കേണ്ടത് രാജധര്‍മ്മമല്ലെ?

ഗാന്ധാരി പറഞ്ഞു:

ധര്‍മ്മാധര്‍മ്മ വിചാരത്താല്‍ അങ്ങേക്ക് ബുദ്ധി തെറ്റാതെയിരിക്കട്ടെ.കുലത്തിനു കേടുവരുത്തുന്നതൊന്നും ചെയ്യരുത് എന്നാണ്‌ എന്റെ അപേക്ഷ.

ഉടന്‍ ധൃതരാഷ്ട്രര്‍ ശബ്ധമുയര്‍ത്തി പറഞ്ഞു:

കുലത്തിനു വരുന്നത് വരും.അത് വിധിപോലെ മുടിയുകയോ,വര്‍ധിക്കുകയോ ചെയ്യും.ഇപ്പോള്‍ നമ്മുടെ പരിരക്ഷയാണ് പ്രധാനം.ഞാന്‍ തിരുമാനമെടുത്തു കഴിഞ്ഞു.ചൂത് നടക്കട്ടെ.

സഭ നിശബ്ധമായി.ഒന്നും പിന്നീട് പറയാതെ ഏവരും പിരിഞ്ഞു.ഗാന്ധാരി സുയോധനനെ ആശ്ലേഷിച്ചുകൊണ്ട്‌ പറഞ്ഞു:

നിന്റെ മനോഗതി അമ്മ തിരിച്ചറിയുന്നു.കളിച്ചാലും ഇല്ലെങ്കിലും വിധിച്ചത് സംഭവിക്കാതിരിക്കില്ല.നല്ലത് മാത്രംനടക്കട്ടെ.



൦൦൦














അദ്ധ്യായം-34,താലോലം പൈതല്‍ ............

അദ്ധ്യായം-34,കര്‍ണ്ണന്‍ ആണ് ദുശളക്കായി ആ പേര് നിര്‍ദ്ദേശിച്ചത് :
ബ്രുഹല്‍ക്കായ പുത്രനായ ജയദ്രഥന്‍ എന്തുകൊണ്ടും പെങ്ങള്‍ക്ക് അനുയോജ്യനായിരിക്കും.മഹാവീരനാണദ്ദേഹം.പാഞ്ചാലി സ്വയംവരനാള്‍ ഞാനത് നേരില്‍ കണ്ടതാണ്.

അപ്പോള്‍ ദുസ്സാസനന്‍ ചോദിച്ചു:

മറ്റു ചില കഥകള്‍ അയാളെപ്പറ്റി ഉണ്ടല്ലോ.ആശ്രമ വാസികളായ പാണ്ഡവരെ ധിക്കരിച്ച്‌ പാഞ്ചാലിയെ സ്വന്തമാക്കാന്‍ ശ്രമിച്ചത്‌.

അതുകേട്ട്‌ കര്‍ണ്ണന്‍ പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു:

ദുസ്സാസന,വീരന്മാരെപ്പറ്റി ഇത്തരം പല കെട്ടുകഥകളും ഉണ്ടാകും.സ്വന്തം കരുത്തില്‍ സംശയം ഉള്ളവര്‍ പറഞ്ഞു പരത്തുന്ന കഥകള്‍.അതെല്ലാം നാം വിശ്വസിക്കണോ?പ്രത്യേകിച്ചും അഞ്ചുപേര്‍ ഭര്‍ത്താക്കന്മാരായ ദ്രൌപതിയെക്കുറിച്ച് ആവുമ്പോള്‍ ?

കര്‍ണ്ണന്റെ ചോദ്യത്തെ മൌനംകൊണ്ടവര്‍ പുരിപ്പിച്ചു നിന്നപ്പോള്‍,കര്‍ണ്ണന്‍ തുടര്‍ന്നു:

ഞാന്‍ എങ്ങിനെ നിങ്ങള്‍ക്ക്‌ വിശ്വസ്തനായിരിക്കുന്നുവോ,അതേപോലെ തന്നെയാവും അയാളുമെന്ന് ഉറപ്പിക്കാം.നിങ്ങള്‍ അനുവാദം തരുമെങ്കില്‍ ഞാന്‍ മുന്‍കൈയെടുക്കാം.ദുസ്സള എന്റെയും പെങ്ങളാണല്ലോ.

അതുകേട്ട് സുയോധനന്‍ പറഞ്ഞു:

ഞങ്ങള്‍ക്ക് സമ്മതമാണ്.നീ ഉചിതംപോലെ പ്രവര്‍ത്തിച്ചുകൊള്ളുക.

സുയോധനന്റെ വാക്കുകള്‍ ശിരസ്സാവഹിച്ചുകൊണ്ട്‌ കര്‍ണ്ണന്‍ പിന്‍വാങ്ങി.

അധികം വൈകാതെ തന്നെ പെണ്ണുകാണല്‍ ചടങ്ങ് നടന്നു.അര്‍ക്കശോഭയോടെ തിളങ്ങുന്ന അയാളെ ഹസ്തിനപുരം യഥാവിധി മാനിച്ച് ആതിഥ്യമരുളി.ഭാനുമതിയാണ് അവളെ അണിയിച്ചൊരുക്കി സഭാമണ്ഡപത്തില്‍ എത്തിച്ചത്.രത്നഖചിതമായ പീ൦ത്തില്‍ തന്റെ കുഞ്ഞുപെങ്ങള്‍ നാണം പുണ്ട് മുഖം കുനിച്ചിരിക്കുന്നത്‌ സുയോധനന്‍ നിര്‍വൃതിയോടെ നോക്കി നിന്നു.

ഹസ്തിനപുരം കണ്ട ഏറ്റവും വലിയ ആഘോഷമായിരുന്നു ദുസ്സലയുടെ വിവാഹം.പാണ്ഡവരെ നേരില്‍ ചെന്നാണ് ക്ഷണിച്ചത്.

ജയദ്രഥനോ?

അത്ഭുതത്തോടെയാണ് ധര്‍മ്മപുത്രര്‍ ചോദിച്ചത്.വിദുര ഗൃഹത്തില്‍ താമസിക്കയായിരുന്ന കുന്തിയെ അവിടെചെന്ന് ക്ഷണിച്ചു.കുന്തിക്കു സന്തോഷമായി.പോരാന്‍ നേരം അവര്‍ പറഞ്ഞു:

ഞാന്‍ ഭയപ്പെട്ടത് സംഭവിച്ചില്ലല്ലോ.സന്തോഷമുണ്ട്.

അപ്പോള്‍ അയാള്‍ ചോദിച്ചു:

എന്തായിരുന്നു അത്?

അത്....

അവര്‍ ഒന്ന് നിര്‍ത്തി,വിദുരരേ നോക്കി.പിന്നെ സാവകാശം പറഞ്ഞു:

കര്‍ണ്ണനെയാണ് ഞാന്‍ വരനായി പ്രതിക്ഷിച്ചത്.അത് സംഭവിച്ചില്ലല്ലോ.ആശ്വാസം!

സുയോധനന്‍ ഒന്നും പറഞ്ഞില്ല.എല്ലാവരും അത് ആഗ്രഹിച്ചിരുന്നിരിക്കണം.അല്ലെങ്കില്‍ ഭയന്നിട്ടുണ്ടാവണം!

വിവാഹത്തിന് എല്ലാവരും എത്തിയിരുന്നു,പാണ്ഡവരും.അങ്ങിനെ നൂറ്റിയഞ്ചു സഹോദരങ്ങള്‍ നിരന്നുനിന്ന സഭയില്‍ വച്ച്,ജയദ്രഥന്‍ ദുസ്സളയെ താലിചാര്‍ത്തി.



ഭര്‍തൃ ഗൃഹത്തിലെക്കുള്ള യാത്രക്ക് സമയമായി.ദുസ്സള മാതാപിതാക്കളെയും ഗുരുക്കന്മാരേയും വന്ദിച്ച്‌ സുയോധന സമീപം എത്തി.ആ കാല്‍ക്കിഴില്‍ തൊട്ടു വന്ദിച്ചു.അച്ഛന്‍ മകളെ എന്നപോലെ അയാള്‍ സോദരിയെ പിടിച്ചുയര്‍ത്തി മാറോടണച്ചു.അയാളുടെ മിഴികള്‍ നിറഞ്ഞു തുളുമ്പി,അത് കണ്ടുനിന്നവരുടെയും.

000





Saturday, November 23, 2013

അദ്ധ്യായം-33,കര്‍ണ്ണന്‍ ആയിരുന്നെങ്കില്‍ !!!

രണ്ടാമത് ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതോടെ ഭാനുമതി കുടുതല്‍ തിരക്കുള്ളവാളായിത്തിര്‍ന്നു.ലക്ഷണയുടെ ചിരിയിലും കരച്ചിലിലും മനം നട്ട് അവള്‍ ദിവസങ്ങള്‍ അര്‍ത്ഥപുര്‍ണ്ണമാക്കി.സുയോധനനും ഏറെ ആഹ്ലാദചിത്തനായി. ഒരുരാത്രിയില്‍ കര്‍ണ്ണനെപ്പറ്റി പറയുമ്പോള്‍ അവള്‍ പറഞ്ഞു:

കര്‍ണന്‍ നല്ല ചങ്ങാതി തന്നെ.അങ്ങേക്ക് വേണ്ടി ജീവിതം പോലും നിക്കി വയ്കാന്‍ തയ്യാറുള്ളവന്‍!എനിക്ക് ശരിക്കും അസുയ ഉണ്ട്.




അതുകേട്ടു സുയോധനന്‍ മെല്ലെ ചിരിച്ചു.അപ്പോള്‍ അവള്‍ അയാള്‍ക്ക്‌ അരികിലേക്ക് നിങ്ങിയിരുന്നുകൊണ്ട് തുടര്‍ന്നു:

ഏറെ നാളായി മനസ്സില്‍ തുടരുന്ന ഒരാഗ്രഹം പറഞ്ഞോട്ടെ?

അയാള്‍ അവളെ സാകുതം നോക്കി.അവള്‍ ചോദിച്ചു:

നൂറാങ്ങളമാരുടെയും പുന്നാര പെങ്ങള്‍ക്ക് വിവാഹസമയമായി.കര്‍ണ്ണനെ നമുക്ക്............

സുയോധനന്‍ അവളെ തുടരാന്‍ അനുവദിക്കാതെ അയാള്‍ പറഞ്ഞു:

ഭാനൂ,നിന്റെ ആഗ്രഹം അസ്ഥാനത്തല്ല.പക്ഷെ ഇത് നടക്കുകയില്ല.അയാള്‍ക്ക്‌ അവള്‍ സ്വന്തം സഹോദരിയെപ്പോലെയാണ്.ഇക്കാര്യം നമ്മുടെ ചിന്തയില്പ്പോലും കടന്നുവരാന്‍ പാടില്ല.സാരമില്ല.തത്ക്കാലം ഇത് നമുക്കിടയില്‍ത്തന്നെ തീരട്ടെ.

സുയോധനന്റെ പ്രതികരണം അവളെ നിശബ്ധയാക്കി.താന്‍ പറഞ്ഞത് അപരാധമായിപ്പോയെന്ന് അവള്‍ വിഷമിച്ചു.അപ്പോള്‍ അവളെ തന്നോട് ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് അയാള്‍ ആശ്വസിപ്പിച്ചു:

പ്രിയമുള്ളവളെ,നിന്റെ അഭിപ്രായം തെറ്റല്ല.ആരാണ് കര്‍ണ്ണനെ ആഗ്രഹിക്കാത്തത്?പക്ഷെ നാം ഇക്കാര്യം സൂചിപ്പിച്ചാല്‍ നമുക്ക് കര്‍ണ്ണനെ എന്നേക്കുമായി നഷ്ടപ്പെടുകയാവും ചെയ്യുക.നമുക്ക് അവള്‍ക്കു അനുയോജ്യമായ മറ്റൊരാളെ തേടാം.

അല്‍പ്പനേരം കൂടി അവിടെയിരുന്ന ശേഷം അയാള്‍ നേരെ അച്ഛന്റെ മുറിയിലേക്ക് നടന്നു.സുയോധനന്റെ കാലടി സ്വരം തിരിച്ചറിഞ്ഞ് അദ്ധേഹം ചോദിച്ചു:

ഉം.എന്താ മോനെ?

അയാള്‍ പിതാവിനെയും അരികില്‍ ഇരിക്കുന്ന അമ്മയെയും നമസ്കരിക്കുമ്പോള്‍ ഗാന്ധാരിചോദിച്ചു:

യ്ഞവിജയവും കര്‍ണ്ണ ശപഥവുമെല്ലാം ഞങ്ങള്‍ അറിഞ്ഞു.മറ്റെന്തുണ്ട് കുഞ്ഞേ,പുതുതായി?

ഞാന്‍ വന്നത് മറ്റൊന്നിനാണ്.ദുസ്സലയുടെ വിവാഹക്കാര്യം...........

മഹാരാജാവ് പുഞ്ചിരിച്ചു.

ഞങ്ങള്‍ എന്ത് പറയാന്‍.ഒത്ത പുരുഷനെ നീ കണ്ടെത്തുക.നിനക്ക് തെറ്റില്ലെന്ന് ഞങ്ങള്‍ക്ക് അറിയാം.

അപ്പോള്‍ ഗാന്ധാരി ചോദിച്ചു:

ഇത് ഇപ്പോള്‍ തോന്നാന്‍?ഭാനു ........

അതെ.അമ്മയുടെ ഊഹം ശരിയാണ്.ഞാനിക്കാര്യം മറന്നിരുന്നു.അവളാണ് ഓര്‍മ്മിപ്പിച്ചത്.

അതുകേട്ടു ഇരുവരും ഉറക്കെ ചിരിച്ചു.ധൃതരാഷ്ട്രര്‍ പറഞ്ഞു:

ഞങ്ങള്‍ ഊഹിച്ചു.രാജ്യകാര്യങ്ങള്‍ തിര്‍ന്ന് നിനക്കിതൊക്കെ ചിന്തിക്കാന്‍ സമയം കിട്ടുമോ!ദുസ്സാസനനെയും മറ്റും അറിയിക്കുക്ക.പിതാമഹനെയും ഇളയച്ചനെയും മറക്കരുത്.ആലോചനകളില്‍ കര്‍ണ്ണനൊപ്പം പാണ്ഡവരെയും കൂട്ടണം.അവര്‍ക്കും ഈയൊരു പെങ്ങളല്ലേയുള്ളൂ.

അച്ഛന്റെ വാക്കുകള്‍ ശിരസാവഹിച്ചുകൊണ്ട്,അവരെ വന്ദിച്ച്‌ അയാള്‍ മുറിക്കു പുറത്തിറങ്ങി.

൦൦൦


൦൦൦





അദ്ധ്യായം-32,കാമനയുടെ ഉയിര്‍പ്പുകള്‍

അദ്ധ്യായം-32ലക്ഷ്മണകുമാരന്റെ സാന്നിധ്യം ഹസ്തിനപുരം കൊട്ടാരവാസികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പലപ്പോഴും താളം തെറ്റിച്ചു.അവന്റെ കളിയും ചിരിയും കരച്ചിലും എല്ലാവരെയും സ്വാധിനിച്ചു.ഉറങ്ങാന്‍ പട്ടുമെത്തയും ആട്ടുതൊട്ടിലും ഒക്കെ ഉണ്ടെങ്കിലും കുഞ്ഞിന് അതില്‍ ശയിക്കാന്‍ നേരമില്ല!ദുസ്സാസനന്‍ മുതല്‍ക്കുള്ള സഹോദരങ്ങള്‍ അവനെ ഏറ്റിക്കൊണ്ട് നടക്കും.അവന്റെ ദുസ്സാട്യങ്ങലെല്ലാം നിവര്‍ത്തിച്ചു കൊടുക്കാന്‍ അവര്‍ തമ്മില്‍ മത്സരമാണ്‌!സ്തനപീയുഷ പാനത്തിന് മാത്രമാണ് ഭാനുമതിക്ക് അവനെ ലഭിക്കാറ്‌!

സുയോധനന്റെ ജീവിതം ഈ വിധം സന്തോഷകരമായി മുന്നേറി.രാജ്യകാര്യങ്ങള്‍ എല്ലാം വേഗം തീര്‍ത്ത് അയാള്‍ കുഞ്ഞിന്റെയടുത്തു ഓടിയെത്തും.അപ്പോളൊക്കെ അവന്‍ ഏതെങ്കിലും അനുജന്മാരുടെ തോളിലോ,ദുസ്സളയുടെ മടിയിലോ ഒക്കെ ആയിരിക്കും!അയാളെ കാണുന്നതും അവന്‍ അതിവേഗം ആ കൈകളിലേക്ക് കുതിക്കും.അത് അയാളുടെ ഉള്ളം കുളിര്‍പ്പിക്കും.

ഒരു ദിവസം സഭാമണ്ഡപത്തില്‍ വച്ച് കര്‍ണ്ണനും മറ്റുമായി ചില രാജ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട് ഇരിക്കുകയായിരുന്നു.അപ്പോള്‍ ഒരു ദാസന്‍ പെട്ടെന്ന് വന്നുകൊണ്ട്‌ ഭാനുമതി അന്വേഷിക്കുന്നതായി പറഞ്ഞു.എന്താണെന്ന് ചോദിക്കാന്‍ നിക്കാതെ അയാള്‍ അന്തപ്പുരത്തിലേക്ക് പാഞ്ഞു.പുറകെ കര്‍ണ്ണനും.

അകത്ത്‌ ഓടിയെത്തിയ അവര്‍ കണ്ടത് കൌതുകകരമായ ഒന്നായിരുന്നു.നിലത്തു വിരിച്ചിരിക്കുന്ന പരവതാനിയില്‍ കുഞ്ഞ്‌ എഴുന്നേറ്റു നില്‍ക്കുന്നു!അനുജന്മാരില്‍ ഏറിയ പേരും അവനു ചുറ്റും ഉണ്ടായിരുന്നു.സുയോധനനെ കണ്ടതും കുട്ടി ആഹ്ലാദ ഭരിതനായി കൈ നീട്ടി അണയാന്‍ ശ്രമിച്ചു.പക്ഷെ പൊടുന്നനെ നിലത്തേക്കു വീണു.സുയോധനനോട് ഭാനുമതി പറഞ്ഞു:

ഉണ്ണി ആദ്യമായി എഴുന്നേറ്റത് നേരില്‍ കാണാന്‍ വിളിപ്പിച്ചതാണ്.

അതുകേട്ട് സുയോധനന്‍ മെല്ലെ ചിരിച്ചു.അപ്പോള്‍ ഭാനുമതി അതീവ സന്തോഷത്തോടെതുടര്‍ന്നു.

അനുജന്‍ ദുസ്സസനനാണ് ഇത് ഒപ്പിച്ചത്.നില്‍ക്കുമോ എന്നറിയാല്‍ നിര്‍ബന്ധമായും കുട്ടിയെ നിര്‍ത്തിച്ചു.

സഭാമണ്ഡലത്തിലേക്ക് തിരിച്ചു നടക്കുമ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു:

താങ്കള്‍ ഭാഗ്യവാനാണ്.

അപ്പോള്‍ കര്‍ണ്ണന്റെ കരം ഗ്രഹിച്ചുകൊണ്ട് അയാള്‍ പ്രതികരിച്ചു:

ഇതാണ്,കര്‍ണ്ണാ എന്റെ ഏറ്റവും വലിയ ശക്തി.അനുജന്മാരുടെ സ്നേഹവും പിന്തുണയും.കുടുംബത്തിലെ സന്തോഷവും.

ലക്ഷ്മണന്റെ ഒന്നാം പിറന്നാള്‍ സമുചിതമായാണ് ആഘോഷിച്ചത്.ഇതിനും പാണ്ഡവരെ ക്ഷണിച്ചിരുന്നു.എന്നാല്‍ തലേന്ന് ധര്‍മ്മപുത്രന്‍ മാത്രം വന്ന്‌ ഒന്ന് തലകാണിച്ചിട്ടു പോയി!മറ്റാരും വന്നില്ല.എല്ലാവര്‍ക്കും പലതരത്തിലുള്ള തിരക്കുകള്‍ ഉണ്ടത്രേ!പക്ഷെ ഇത്തവണ പാണ്ഡവരുടെ അസാന്നിധ്യം അയാളെ അലോസരപ്പെടുത്തിയില്ല.

കര്‍ണ്ണന്‍ പറഞ്ഞു:

അത് നല്ലതാണ്.എന്നാലും അവരെ പുര്‍ണ്ണമായും വിശ്വസിച്ചുകുടാ.

കര്‍ണ്ണന്റേതു പാഴ്വാക്കുകള്‍ അല്ലെന്നു അയാള്‍ക്ക്‌ അറിയാമായിരുന്നുവെങ്കിലും അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല.

വൈകുന്നെരത്തോടെ,പിറന്നാളിന് എത്തിയവരില്‍ ഏറെയും മടങ്ങിപ്പോയി.കാശിരാജന്‍ വളരെ വൈകിയാണ് പോയത്.

ശയ്യാഗൃഹത്തില്‍ എത്തുമ്പോള്‍ മെത്തയില്‍ ലക്ഷ്മണന്‍ നല്ല ഉറക്കത്തിലായിരുന്നു.അയാള്‍ ശബ്ദം ഉണ്ടാക്കാതെ ഭാനുമതിയോട് ചേര്‍ന്ന് കിടന്നു.അവള്‍ തിരിഞ്ഞു കിടന്ന് അയാളെ പുണര്‍ന്നു.അപ്പോള്‍ അയാള്‍ അവളുടെ കാതില്‍ മെല്ലെ മൊഴിഞ്ഞു:

 ഉണ്ണിക്ക്‌ ഇന്ന് ഒന്ന്  തികഞ്ഞു

അതിന് ?

അവള്‍ കുസൃതിയോടെ ചോദിച്ചു.



അയാള്‍ മറുപടിയൊന്നും പറയാതെ അവളുടെ കാതില്‍ മെല്ലെ കടിച്ചു.അവള്‍ ഹര്‍ഷപുളകിതയായി.ആ കാതുകള്‍ അവളിലെ കാമനയുടെ ഉറവിടമാണെന്ന് അയാള്‍ക്ക്‌ നന്നായി അറിയാം.
൦൦൦
.




Tuesday, November 19, 2013

അദ്ധ്യായം 31-നിന്നെ ഞാന്‍ എന്ത് വിളിക്കും ?

അദ്ധ്യായം 31സുയോധനനും കുട്ടരും കാശിരാജ്യം പ്രവേശിച്ചപ്പോള്‍ തന്നെ തേരുകളുടെയും അലങ്കരിച്ച ആനകളുടെയും അകമ്പടിയോടെ കാശി രാജ്യം അവരെ എതിരേറ്റു.പുത്രന്‍ പിറന്നതിന്റെ ഇരുപത്തിയെട്ടാം നാള്‍,അയാളുടെ വരവും പ്രതിക്ഷിച്ചു കുട്ടിയുമായി ഭാനുമതി അന്തപ്പുരത്തില്‍ കാത്തിരുപ്പുണ്ടായിരുന്നു.അയാള്‍ ആദ്യമായാണ്‌ തന്റെ കുട്ടിയെ ഇന്ന് കാണുന്നത്.


മംഗളഗാനം മുഴങ്ങി.സുയോധനനും സഹോദരന്മാരും തങ്ങള്‍ക്കായിട്ടുള്ള ഇരിപ്പിടങ്ങളില്‍ ഉപവിഷ്ടറായി.ദുസ്സലയെ ഒരു തോഴിവന്ന് അന്തപ്പുരത്തിലേക്ക് കുട്ടിക്കൊണ്ട് പോയി.അപ്പോള്‍,അരികില്‍ ഇരിക്കയായിരുന്ന കര്‍ണ്ണന്‍ ശബ്ദം താഴ്ത്തി സുയോധനനോട് പറഞ്ഞു:

എത്ര ആവേശത്തോടെയാണ് ഇവര്‍ നിന്നെ വരവേറ്റത്!ഈ ബന്ധുത്വം നിനക്ക് ഏറ്റവും ഉചിതമായിരിക്കുന്നു സുയോധനാ...

അതുകേട്ട് അഭിമാനത്തോടെ സുയോധനന്‍ പറഞ്ഞു:

അതെ.ഞാന്‍ ധന്യനായിരിക്കുന്നു.ഇതിന് മാധുര്യം ഏറെയുണ്ട്.

കുട്ടിയുടെ നാമകരണത്തിനുള്ള സമയമായി.സുയോധനന്‍ എഴുന്നേറ്റ് അങ്കണത്തില്‍ പ്രത്യേകം പണിതിട്ടുള്ള മണ്ടപത്തിലേക്ക് കയറി.അവിടെ ഇരുന്നുകൊണ്ട് അയാള്‍ ചുറ്റും നോക്കി.അപ്പോള്‍ അകത്തളത്തില്‍ നിന്നും കുഞ്ഞിനെയുമെന്തി തോഴിമാര്‍ക്കൊപ്പം ഭാനുമതി നടന്നു വരുന്നത് അയാള്‍ കണ്ടു.

നിലാവുപോലെ അവള്‍ തിളങ്ങുന്നു.അവളുടെ കൈത്തടങ്ങളില്‍ സുര്യ തേജസ്വോടെ മയങ്ങിക്കിടക്കുകയാണ് തന്റെ മകന്‍.അവള്‍ മണ്ഡപത്തില്‍ പ്രവേശിച്ചപ്പോള്‍,സഭാവാസികള്‍ ആദരപുര്‍വം എഴുന്നേറ്റു നിന്നു.അവള്‍ കയറിവന്ന് അയാള്‍ക്കരികിലെ പീടത്തില്‍ ഇരുന്നു.ആ നിമിഷം കുഞ്ഞ്‌ ഉണര്‍ന്ന്,കണ്‍ മിഴിച്ച്‌ അയാളെ നോക്കി,കൈകാലിട്ടടിച്ചു ചിരിച്ചു.ആ ചിരിയില്‍ അവരും സദസ്സ്യരും പങ്കുചേര്‍ന്നു.

മഹാരാജാവ് എഴുന്നേറ്റു നിന്നുകൊണ്ട് അറിയിച്ചു:

പ്രിയമുള്ളവരേ,നാമകരണത്തിനുള്ള സമയമായിരിക്കുന്നു.ചടങ്ങുകള്‍ ആരംഭിക്കട്ടെ.

ഉടന്‍ ശ൦ഖൊലി ഉയര്‍ന്നു.പുരോഹിതര്‍ ഹോമകുണ്ടത്തിനു തീ പിടിപ്പിച്ചു. മംഗള ധ്വനികള്‍ മുഴങ്ങി.മന്ത്രാക്ഷരങ്ങള്‍ താളാത്മകമായി ഉയര്‍ന്നു.ഭാനുമതി,രാജാവിന്റെ നിര്‍ദേശപ്രകാരം കുഞ്ഞിനെ സുയോധനന് കൈമാറി.ഗദയും ഇതര ആയുധങ്ങളും നെഞ്ചുറപ്പോടെ ഏറ്റു വാങ്ങിയിട്ടുള്ള ആ കരങ്ങള്‍ കുഞ്ഞിനെ സ്വികരിക്കുമ്പോള്‍ ഒരു നിമിഷം വിര പുണ്ടു.കുഞ്ഞ്‌ അയാളെ നോക്കി.ഏതോ ഉള്‍പ്രേരണയാല്‍ അയാള്‍ കുഞ്ഞിന്റെ നെറ്റിയില്‍ മുത്തമിട്ടു.

മംഗളധ്വനികളും മന്ത്രോച്ചാരണങ്ങളും പതിയെ നിലച്ചപ്പോള്‍ മഹാരാജാവ് സുയോധനനോട് പറഞ്ഞു:

കുഞ്ഞിന്റ്റെ വലതു ചെവിയില്‍ മഹാരാജന്റെ പേരും ഇടത്തില്‍ കുഞ്ഞിന്റെ പേരും രഹസ്യമായി ഓതുക.തുടര്‍ന്നു കുഞ്ഞിന്റെ പേര്‍ സദസ്യരെ അറിയിക്കുക.

സുയോധനന്‍ രാജാവിന്റെ വാക്കുകള്‍ ശിരസ്സാവഹിച്ചു.അയാള്‍ കുഞ്ഞിനെ അല്‍പ്പം ഉയര്‍ത്തിക്കൊണ്ട്,ചുണ്ട് വലതു ചെവിയില്‍ ചേര്‍ത്ത് ധൃതരാഷ്ട്രര്‍ എന്ന് മൂന്നുവട്ടം ചൊല്ലി വിളിച്ചു.അത് മന്ത്രിക്കുമ്പോള്‍ അയാളുടെ ഉള്ളില്‍ എവിടെയോ ഒരു വേദന മുളപൊട്ടിയിരുന്നു!അന്ധരായ മാതാപിതാക്കള്‍ക്ക് ഇതിന് സാക്ഷ്യംവഹിക്കാന്‍ ആവില്ലല്ലോ എന്നയാള്‍ ഒരു നിമിഷം ഓര്‍ത്തുപോയി.അനന്തരം അയാള്‍ ഇടതു ചെവിയില്‍ തങ്ങള്‍ പണ്ടേ നിശ്ചയിച്ചുറപ്പിച്ചിരുന്ന ആ പേരും മെല്ലെ ചൊല്ലി വിളിച്ചു.പിന്നെ കുഞ്ഞിനെ മടിയിലേക്ക്‌ താഴ്ത്തി.ചടങ്ങ് അവസാനിപ്പിച്ചു.

ആ സമയം,പുഞ്ചിരി പൊഴിച്ചുകൊണ്ട്‌ കര്‍ണ്ണന്‍ എഴുന്നേറ്റു നിന്നുകൊണ്ട് ഉറക്കെ പറഞ്ഞു:

സുയോധനാ,കുഞ്ഞിന്റെ വലതു ചെവിയില്‍ ഓതിയത് എന്തെന്ന് ഇവിടെ എല്ലാവര്‍ക്കും അറിയാം.എന്നാല്‍ ഇടത്തില്‍ പറഞ്ഞ പേരറിയാന്‍ ഞങ്ങള്‍ക്ക് താത്പര്യം ഉണ്ട്.

അതുകേട്ടു സഭാവാസികള്‍ ഉറക്കെ ചിരിച്ചു!അപ്പോള്‍ അയാള്‍ പേര് ഉറക്കെ പറഞ്ഞു:

ലക്ഷ്മണന്‍.
൦൦൦




Monday, November 18, 2013

അദ്ധ്യായം 30,യാത്രയായ്.............

 അദ്ധ്യായം 30
ഭാര്യയെ കുറിച്ചുള്ള സുയോധനന്റെ പ്രതിക്ഷകള്‍ അസ്ഥാനത്തായില്ല.ഭാനുമതി വളരെ വേഗത്തില്‍ത്തന്നെ എല്ലാവരുടെയും പ്രിയപ്പെട്ടവളായി.അനുജന്മാര്‍ക്കെല്ലാം ഏട്ടത്തിയമ്മയായി.ഇളയവളായ ദുശശളയെ സ്വന്തം കുഞ്ഞിനെയെന്നപോലെയാണ് അവള്‍ കണക്കാക്കിയത്.

കുടുംബകാര്യങ്ങളില്‍ ഏറെ ശ്രദ്ധിച്ചിരുന്ന അവള്‍ ഒരിക്കലും രാജ്യകാര്യങ്ങളില്‍ ഇടപെട്ടിരുന്നില്ല.സഭാമണ്ഡലത്തില്‍ പോലും അവള്‍ വല്ലപ്പോഴും മാത്രമേ പ്രത്യക്ഷപ്പെടാറുള്ളു.താന്‍ പറയുന്ന രാജ്യകാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കും എന്നല്ലാതെ അഭിപ്രായമൊന്നും പറയാറില്ല.അങ്ങിനെ പറഞ്ഞുകൊണ്ടിരുന്ന ഒരു രാത്രിയിലാണ് തന്റെ ഉള്ളില്‍ വളരുന്ന കുഞ്ഞിനെപ്പറ്റി അവള്‍ പറഞ്ഞത്.നനുത്ത അടിവയറ്റില്‍ തഴുകുമ്പോള്‍ അവള്‍ ലജ്ജയോടെ പറഞ്ഞു:

ധൃതി വയ്ക്കേണ്ട അവന്‍ മെല്ലെ വളരട്ടെ.

പിറ്റേന്നുതന്നെ ആ വാര്‍ത്ത കൊട്ടാരമാകെ പരന്നു.എല്ലാവരും അതില്‍ ആഹ്ലാദിച്ചു.ഗാന്ധാരി ആരതിയുഴിഞ്ഞു.അവളെ വാത്സല്യത്തോടെ മാറോട് ചേര്‍ത്തു.എല്ലാവരിലും സന്തോഷം പകര്‍ന്നുകൊണ്ട് അവളുടെ വയര്‍ മെല്ലെ വളര്‍ന്നു വന്നു.

ഭാനുമതിക്ക് മാസം ഏഴു തികഞ്ഞു.ആചാരമനുസരിച്ച് വീട്ടിലേക്ക് കൂത്തിക്കൊണ്ടുപോകാന്‍ സമയമായി.ദിവസവും മുഹുര്‍ത്തവും കുറിച്ചുകൊണ്ട് കാശിരാജ്യത്തുനിന്നും ദൂതനെത്തി.അവളെ ഇനി പിരിയേണ്ടി വരുമെന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ ദുഃഖം തോന്നി.അത് തിച്ചരിഞ്ഞുകൊണ്ട് ഭാനുമതി അയാളെ ആശ്വസിപ്പിച്ചു:

എന്തിനാ ഇത്ര വിഷമം?ഉണ്ണിയുമായിട്ടല്ലേ ഞാന്‍ തിരികെ വരിക.

നിശ്ചയിക്കപ്പെട്ട ദിനം തന്നെ രാജാവ് പരിവാര സമേതം എത്തി.നേരത്തെ അറിയിച്ചതനുസരിച്ച് ബന്ധുമിത്രാദികളും എത്തിച്ചേര്‍ന്നിരുന്നു.എന്നാല്‍ ദൂത് വിട്ടിട്ടും പാണ്ഡവര്‍ മാത്രം വന്നില്ല.അതില്‍ ഭാനുമതിക്കും ദുഃഖം ഉണ്ടായിരുന്നു.കാരണം വിവാഹ ശേഷം അവള്‍ പാണ്ഡവരേ കണ്ടിട്ടില്ല.ഇത് അതിനുള്ള ഒരു അവസരമായി അവള്‍ കരുതിയിരുന്നു.

 യാത്രക്കുള്ള സമയമടുത്തു.സര്‍വാഭരണ വിഭുഷിതയായി ഭാനുമതി പൂമുഖമണഞ്ഞു.അവിടം ബന്ധുക്കളെക്കൊണ്ട് നിറഞ്ഞിരുന്നു.യഥാവിധി എല്ലാവരെയും വന്ദിച്ച്,ദക്ഷിണ നല്‍കി നമസ്കരിച്ചു.മംഗളഗാനം മുഴങ്ങിയതോടെ അവള്‍ തേരില്‍ കരേറി.മുന്നോട്ടു നിങ്ങിയ തേരില്‍ ഇരിക്കുമ്പോള്‍ അവള്‍ തന്റെ ശിരോവസ്ത്രം പാതി നീക്കി അയാളെ തിരിഞ്ഞു നോക്കി.ആ കണ്ണുകള്‍ നിറഞ്ഞു തുളുംബിയിരുന്നു!

ഭാനുമതി പോയതില്‍ പിന്നെ കടുത്ത ഏകാന്തത തോന്നി.വന്നുകണ്ടവര്‍ക്കെല്ലാം ഉചിതമായ ഉപഹാരങ്ങള്‍ നല്‍കി അയാള്‍ യാത്രയാക്കി.ഇന്നത്തെ ദിവസം ഉണ്ടായ കര്‍ണ്ണന്റെ അഭാവവും അയാളെ അസ്വസ്ഥനാക്കിയിരുന്നു.എന്നാല്‍ അയാളില്‍ അത്ഭുതം പകര്‍ന്നുകൊണ്ട് ആ നിമിഷം വാതില്‍ക്കല്‍ കര്‍ണ്ണന്‍ പ്രക്ത്യക്ഷപ്പെട്ടു!അയാള്‍ക്കെതിരെ മുഖം തിരിച്ച സുയോധനനോട് കര്‍ണ്ണന്‍ പറഞ്ഞു:

പിണങ്ങേണ്ട ചങ്ങാതി.ഒഴിഞ്ഞു നിന്നത് മനപ്പൂര്‍വമാണ്‌.

പിന്നെ അയാള്‍ക്കരികില്‍ അണഞ്ഞുകൊണ്ട് കര്‍ണ്ണന്‍ പറഞ്ഞു:

പാണ്ഡവരേ ഞാന്‍ പ്രതിക്ഷിച്ചു.വെറുതെ എന്തിന്‌ അപമാനിതനാകണം?

ആ വാക്കുകളുടെ ആഴം സുയോധനന് മനസിലായി.അയാള്‍ ആ കുട്ടുകാരനെ ഗാഡമായി പുണര്‍ന്നു.

                ൦൦൦

Wednesday, November 13, 2013

അദ്ധ്യായം-29,ആദ്യരാത്രിയുടെ ആലസ്യത്തില്‍ ...

 അദ്ധ്യായം-29
ഹസ്തിനപുരം വധൂവരന്മാരെ ഏറെ ആഹ്ലാദത്തോടെയാണ് വരവേറ്റത്.രാജവീഥികള്‍ മാത്രമല്ല ഇടനാഴികള്‍ പോലും കൊടിതോരണങ്ങള്‍കൊണ്ട് അലംകൃതമായിരുന്നു!സുയോധന പത്നിയെ ഒരുനോക്കുകാണാന്‍ പ്രജകള്‍ വഴിയോരങ്ങളില്‍ കാത്തുനിന്നു.

വധുവരന്മാരെയും കൊണ്ട് രഥം കൊട്ടാര മുറ്റത്തു പ്രവേശിക്കുമ്പോള്‍ ഏവരും പുമുഖത്തു സന്നിഹിതരായിരുന്നു.തേരില്‍നിന്നും ഇറങ്ങിയ ഉടന്‍ തന്നെ സുയോധനന്‍ പിതാമഹനായ ഭിഷ്മരെ നമസ്കരിച്ചു.പിന്നെ അച്ഛനെയും അമ്മയെയും വന്ദിച്ചു.വിദുരര്‍,ശല്യര്‍,ദ്രോണര്‍ തുടങ്ങി എല്ലാവര്‍ക്കും അര്‍ഘ്യങ്ങള്‍ നല്‍കി യഥാവിധി പ്രണമിച്ചു.ഭാനുമതിയും കര്‍മ്മങ്ങളില്‍ സുയോധനനെ പിന്തുടര്‍ന്നു.

ഉപചാരങ്ങള്‍ക്ക്‌ ശേഷം അവര്‍ കൊട്ടാരത്തിലേക്ക് പ്രവേശിച്ചു.അപ്പോള്‍ ദുസ്സാസനന്‍ വന്ന്അവരെ കാല്‍തൊട്ടുവന്ദിച്ചുകൊണ്ട് എതിരേറ്റു.തുടര്‍ന്ന് മറ്റു സഹോദരങ്ങളും അപ്രകാരം തന്നെ ചെയ്തു.ദുശശള നമസ്കരിച്ചപ്പോള്‍ ഭാനുമതി അവളെ അമ്മ മകളെയെന്നപോലെ പുണര്‍ന്ന് നെറ്റിയില്‍ മുത്തമിട്ടു!ആ കാഴ്ച സുയോധനനെ ഏറെ സന്തോഷിപ്പിച്ചു.പിന്നെ നിറഞ്ഞ ചാരിതാര്‍ത്യത്തോടെ അയാള്‍ ഭാനുമതിയുടെ കരം ഗ്രഹിച്ചുകൊണ്ട് അകത്തേക്ക് നടന്നു.

വൈകുന്നേരമായപ്പോഴേക്കും കാശി രാജ്യത്തുനിന്നും രാജാവ് പത്നിയോടും പരിവാരങ്ങളോടും കൂടി  ഹസ്ഥിനപുരത്തു വിരുന്നു വന്നു.അവരെ രാജോജിതമായിത്തന്നെ കൊട്ടാരം സ്വീ കരിച്ചു.കുശലങ്ങള്‍ക്കും വിഭവസമൃദ്ധമായ വിരുന്നിനും ശേഷമുള്ള വിശ്രമ വേളയില്‍ ഭീക്ഷമര്‍ കാശി രാജനോട്‌ പറഞ്ഞു:
 അങ്ങയുടെ മകളെ ഹസ്ഥിനപുരത്തിന്റെ പുത്രിയായി ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്.

കാശിരാജന്‍  പറഞ്ഞു :
ഞങ്ങളും അതില്‍ സന്തോഷിക്കുന്നു.ഈ ബന്ധം ചെറുതല്ല.
അപ്പോള്‍ വിദുരര്‍ രാജാവിനോട് ചോദിച്ചു:
കുശാഗ്രബുദ്ധിയെന്നു അറിയപ്പെടുന്ന  ദുര്യോധനനെ അങ്ങ് മകള്‍ക്കായി തിരഞ്ഞെടുത്തത് എന്താണ്?

രാജാവ് പുഞ്ചിരിയോടെ പറഞ്ഞു:
അതൊക്കെ പ്രചാരണങ്ങള്‍ മാത്രമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.രാജ്യഭരണം അത്ര സുഗമമല്ല.അപ്പോള്‍ ഇത്തരം പ്രചാരണങ്ങള്‍ സ്വാഭാവികം.എന്നാല്‍ സുയോധനന്‍ അതെല്ലാം മറികടക്കാന്‍ ശേഷിയുള്ള രാജാവാണ്.സഹോദര സ്നേഹവും ബന്ധുത്വകാംഷയും ഇത്രത്തോളം എന്നില്‍പോലും ഇല്ല!അങ്ങയെക്കാള്‍ കൂറുള്ളവനായി ഞാന്‍ ഇവനെ കാണുന്നു.

കാശിരാജന്റെ പരാമര്‍ശങ്ങള്‍ വിദുരരെ അസ്വസ്ഥമാക്കി.

വികാര  നിര്‍ഭരമായാണ് രാജാവും പരിവാരങ്ങളും മകളോട് യാത്രപറഞ്ഞ് ഇറങ്ങിയത്.മകളെ ചേര്‍ത്തണച്ച്,സുയോധനന്റെ കരം കുട്ടിപ്പിടിച്ചുകൊണ്ട് രാജാവ് ഏവരുംകേള്‍ക്കെപറഞ്ഞു:
വളരെ സംതൃപ്തിയോടെ യാണ് ഇവളെ നിന്നെ ഏല്‍പ്പിക്കുന്നത്.ഏതു കൊടുംകാറ്റിലും അണയാത്ത ദീപമായിരിക്കും ഇവള്‍ .നീയും അതുപോലെതന്നെയായിരിക്കണം ഇവള്‍ക്ക്.

അപ്പോള്‍ കര്‍ണ്ണന്‍ മെല്ലെ മുന്നോട്ടു വന്നുകൊണ്ട്‌ പറഞ്ഞു:

മഹാരാജാവേ,അങ്ങേക്ക് ആശങ്ക വേണ്ട.ഉറ്റവര്‍ക്കായി എന്തും ത്യെജിക്കുന്ന ഇവനെ വിശ്വസിക്കാം.

രാജാവ് അതുകേട്ടു പുഞ്ചിരിച്ചു.പിന്നെ ഒരിക്കല്‍ കൂടി എല്ലാവരോടുമായി യാത്ര പറഞ്ഞു കൊണ്ട് തേരില്‍ കയറി.കൊട്ടാര വാതില്‍ക്കല്‍ വരെ ഏവരും അവരെ അനുഗമിച്ചു.

ദീപങ്ങളെല്ലാം തെളിയിച്ചുകൊണ്ട്‌ രാത്രി മിഴിതുറന്നു.ഭക്ഷണാനന്തരം തന്റെ ശയ്യാഗൃഹത്തില്‍ സുയോധനന്‍ ഭാനുമതിയെയും കാത്തിരുന്നു.ഏറെ വൈകാതെ മുറിയുടെ വാതിലിനപ്പുറം മെയ്യാഭരണങ്ങളുടെ കിലുക്കവും നേര്‍ത്ത ചിരികളും അടക്കംപറച്ചിലുകളും ഉയര്‍ന്നു.നമ്രശിരസ്കയായി ഭാനുമതി അകത്തേക്ക് പ്രവേശിച്ചു.അവള്‍ക്കു പുറകില്‍ എത്തിയ ദാസി ഫലമൂലാദികളുടെ ഒരു തളിക അകത്തുകൊണ്ടുവന്നുവച്ച്,സുഗന്ധ ധൂപം വീശി പിന്‍വാങ്ങി.ഭാനുമതി ലജ്ജിതയായി വാതിക്കല്‍ തന്നെ നില്‍ക്കുകയാണ്.സുയോധനന്‍ പതിയെ എഴുന്നേറ്റുചെന്ന് മുറിയുടെ കതകുകള്‍ ചേര്‍ത്തടച്ചു കുറ്റിയിട്ടു.അനന്തരം അവളെ കൈപിടിച്ച് ശയ്യയില്‍ ഇരുത്തി.ഒരു വെള്ളരിപ്രാവിനെപ്പോലെ,ശിരോവസ്ത്രം തിരുപ്പിടിച്ച് അവളിരുന്നു.സുയോധനന്‍ അത് പിടിച്ചു താഴേക്കൂര്‍ത്തിയിട്ടു.


ദീപനാളങ്ങള്‍ പോലെ തിളങ്ങുന്ന കണ്ണുകള്‍ അയാള്‍ക്ക്‌ നേരെ ഉയര്‍ത്തിക്കൊണ്ടു അവള്‍ നാണത്തോടെ പുഞ്ചിരിച്ചു.സുയോധനന്‍ അവള്‍ക്കരികിലേക്ക് കുറച്ചുകൂടി ചേര്‍ന്നിരുന്നു.അപ്പോള്‍ , ലജ്ജയാല്‍ കുനിഞ്ഞുപോയ അവളുടെ മുഖം ഇരുകൈകളിലും എടുത്ത്‌ പതിയെ തന്റെ ചുണ്ടുകള്‍ അവളുടെ അധരങ്ങളില്‍ ചേര്‍ത്തു.ആ സമയം അവളുടെ താമരപ്പൂവിരലുകള്‍ അയാളുടെ പിന്‍കഴുത്തില്‍ മുറുകെ ചേര്‍ന്നു.അവളെ അയാള്‍ മെത്തയിലേക്ക് ചായ്ച്ചു.ഉടലില്‍ പുളകം പുറത്തു,മിഴി പാതിയടച്ച്‌,അവളങ്ങിനെ കിടക്കുമ്പോള്‍ ,ദീപപ്രഭയില്‍ ജ്വലിക്കുന്ന അവളുടെ ഉടല്‍ചന്തം അയാള്‍ ആസ്വദിച്ചു.ഉയര്‍ന്നു പൊങ്ങുന്ന മാറിടം അയാളെ മദോന്മത്തനാക്കി.അവളുടെ തിളങ്ങുന്ന ഉടയാട ചേര്‍ത്തു പിടിപ്പിച്ചിരിക്കുന്ന സുവര്‍ണ്ണചരടുകള്‍ അയാള്‍ മെല്ലെ വേര്‍പ്പെടുത്താന്‍ തുടങ്ങി.

൦൦൦